Slider

ഗെറ്റ്ടുഗെതർ

0
Image may contain: 1 person, smiling, sunglasses and closeup
'ഡാ, ഞാൻ വരുന്നില്ല, അവൾ പരിപാടിക്ക് വരുന്നുണ്ടാകില്ലേ?'
'നീയിപ്പോഴും അത് മനസിലിട്ടുകൊണ്ടിരിക്കാണോ. അതൊക്കെ കഴിഞ്ഞ് കാലം എത്രയായി ഡാ?'
'എന്നാലും വേണ്ടടാ. എനിക്ക് പേടിയാണ്'
'നിന്നെ പറഞ്ഞിട്ട് കാര്യമില്ല, ലാൽജോസിനെ പറഞ്ഞാൽ മതി. പഴയ കൂട്ടുകാർ വീണ്ടുമൊരിക്കൽ ഒത്തുചേരുമ്പോൾ നായകനോട് പ്രതികാരം ചെയ്യുന്ന നായിക...
ഡാ പൊട്ടാ അതൊക്കെ സിനിമയിലല്ലേ ഉള്ളൂ. അവൾ അതൊക്കെ മറന്നിട്ടുണ്ടാകും. കൊല്ലം കുറെയായില്ലേ'
'പക്ഷേ എനിക്കെന്തോ പേടി പോലെ. ഞാൻ ഒന്ന്കൂടി ആലോചിച്ചിട്ട് പറയാം ട്ടോ'
പ്ലസ്‌ടു 2009ബാച്ചിന്റെ ഗെറ്റ്റ്റുഗെതെർ ആണ്. അരുൺ വിളിച്ച് അറിയിക്കുമ്പോൾ മനസ്സിൽ ഒരുപാട് സന്തോഷമായിരുന്നു. പത്ത് കൊല്ലത്തിന് ശേഷം വീണ്ടുമൊരു ഒത്തുചേരൽ. പലരുടെയും പേരുതന്നെ മറന്നിരിക്കുന്നു, അന്നത്തെ വില്ലന്മാരും സുന്ദരികളും ഇപ്പൊ എങ്ങനെയിരിക്കുന്നു ആവോ?
വീണ്ടുമൊരു കൂടിച്ചേരൽ, ഒരുപാട് വിശേഷങ്ങൾ പങ്ക് വെക്കാനുണ്ട്. തലേന്ന് തന്നെ പോയി പരിപാടി അടിച്ച് പൊളിക്കണം എന്ന് കരുതിയിരിക്കുമ്പോഴാണ് അവളുടെ കാര്യം ഓർമ്മവന്നത്.
കീർത്തിക, അവളും വരുന്നുണ്ടാവില്ലേ? അവൾ വരുന്നുണ്ടെങ്കിൽ എങ്ങനെയാ അങ്ങോട്ട് പോവാ? ജീവിതത്തിൽ ഒരിക്കലും കാണരുതെന്ന് ആഗ്രഹിക്കുന്ന മുഖമാണ് അവളുടേത്. അവൾക്കുമുന്നിൽ നില്ക്കാൻ എനിക്കാവില്ല. ആ ഒരു കാരണം കൊണ്ടുതന്നെ വർഷങ്ങൾക്കുശേഷമുള്ള ഈ ഒത്തുചേരലിൽ പങ്ക്കൊള്ളാൻ എനിക്കാവില്ല.
എല്ലാവരെയും ഒരിക്കൽക്കൂടി കാണാനുള്ള ആഗ്രഹം മനസിലുണ്ട്, അത്കൊണ്ട് രാഹുലിനെ വിളിച്ച് അവൾ പങ്കെടുക്കുന്നുണ്ടോ എന്ന് ചോദിച്ചതാ.
അവൾ ഉണ്ട് എന്ന് മാത്രമല്ല, എല്ലാറ്റിനും മുൻകൈ എടുത്തതും അവളാണത്രെ.
കീർത്തിക ഉണ്ടാവുമെന്ന കാര്യം ഓർമ്മയില്ലാതെ ഞാൻ ഉണ്ടാകുമെന്ന് ഉറപ്പ്‌കൊടുത്തും പോയി, ഇനി എന്ത് കാരണം പറഞ്ഞാണ് പിന്മാറുക?
ഞാൻ പിന്മാറിയ കാര്യം അവൾ അറിഞ്ഞലോ?
ഇതിപ്പോ വല്ലാത്തൊരു അവസ്ഥയിലായിപ്പോയി.
പൊടിമീശ മുളയ്ക്കണ കാലം, ആൺകുട്ടിയിൽ നിന്ന് ആണിലേക്കുള്ള മാറ്റത്തിന്റെ കാലം. പ്രേമം എന്ന വാക്കിന്റെ അർത്ഥം മനസിലാവുന്നതിന് മുൻപേ പ്രേമം തുടങ്ങിയ ആളാണ് ഞാൻ, പ്ലസ്‌ടു വരെയും പല പല പെൺകുട്ടികളിയായി എന്റെ പ്രേമം പൂത്തുവിടർന്നു.
പൂക്കൽ മാത്രമല്ല കായ്ക്കലും പ്രേമമാണെന്ന് മനസിലായത് പ്ലസ്‌ടുവിന് ബയോളജി സയൻസ് എടുത്തപ്പോഴാണ്. മൊബൈൽ ഫോണുകൾ വ്യാപിക്കാൻ തുടങ്ങുന്നതിന്റെ സമയം. നാട്ടിലെ ചില ഏട്ടന്മാരുടെ കയ്യിൽ ചൈന ഫോണുകൾ ഇറങ്ങിത്തുടങ്ങി. കയ്യിൽ സ്വന്തമായൊരു ഫോണില്ലെങ്കിലും ഇംഗ്ലീഷ് വായിച്ച് കാര്യങ്ങൾ മനസിലാക്കാൻ പറ്റുന്നത് കൊണ്ട് ഫോൺ സംബന്ധമായ പലരുടെയും സംശയങ്ങൾ തീർത്തുകൊടുത്തിരുന്നത് ഞാനായിരുന്നു.
ഫേസ്‌ബുക്കിലും ഓർക്കുട്ടിലും അക്കൗണ്ട് വേണ്ടവർ എന്നെ തേടിവരും.
അങ്ങനെ മൊബൈൽ ഫോൺ കയ്യിൽ കിട്ടിയപ്പോൾ ആണ് ചില ആവശ്യമില്ലാത്ത വീഡിയോകൾ കണ്ടത്. ആദ്യമൊക്കെ അത്തരം വീഡിയോകൾക്കെതിരെ മുഖം തിരിച്ചിരുന്നെങ്കിലും ആരും അടുത്തില്ലാത്തപ്പോൾ ചുമ്മാ തുറന്ന് നോക്കും.
ആ നോട്ടം നിഷ്കളങ്കമായ മനസിലേക്ക് അനാവശ്യമായ ചിന്തകളെ വലിച്ച് കേറ്റി.
ഒരു കൊല്ലത്തെ പരിശ്രമത്തിന് ശേഷമാണ് കീർത്തികയെ വളച്ചെടുത്തത്, ദിവ്യപ്രേമം ആയിരുന്നു. ടെക്സ്റ്റ് ബുക്കുകൾക്കുള്ളിലൂടെയുള്ള പ്രേമലേഖനങ്ങളുടെ കൈമാറ്റം, മഴയത്ത് ഒരു കുടയിലുള്ള നടത്തം, അസൈന്മെന്റുകൾ പരസ്പരം എഴുതിക്കൊടുക്കൽ, അങ്ങനെ ഒടുക്കത്തെ പ്രേമം. രണ്ടാളും നന്നായിപഠിക്കുന്ന ആളുകളായത്കൊണ്ട് ഞങ്ങളുടെ 'കമ്പൈൻ സ്റ്റഡി' ടീച്ചർമാരും എതിർത്തില്ല. ഒരുകണ്ണിൽ അവളോടുള്ള ദിവ്യപ്രേമവും മറ്റേകണ്ണിൽ പുതിയ ആളുകളെ തിരയലുമൊക്കെയായി ആകെ തിരക്കിലായി.
അങ്ങനെ ജീവിതം വളരെ സുന്ദരമായി പോകുന്നതിന്റെ ഇടയ്ക്കാണ് പ്രായത്തിനും മുന്നിൽ മനസ്സ് സഞ്ചരിക്കാൻ തുടങ്ങിയത്. കുഞ്ചാക്കോ ബോബന്റെ പ്രണയ സിനിമകൾ കണ്ടിരുന്ന ഞാൻ ഇമ്രാൻ ഹാഷ്മിയുടെ ലിപ്‌ലോക് കാണാൻ തുടങ്ങി.
പ്രണയം മനസ്സുകൾ മാത്രം തമ്മിലുള്ളതല്ല ശരീരത്തിനും അതിൽ പങ്കുണ്ടെന്ന് തിരിച്ചറിഞ്ഞപ്പോൾ ആദ്യം അതിനെപ്പറ്റി പറഞ്ഞത് സ്വന്തം ആളിനോടാണ്.
കൂടുതലൊന്നും ചോദിച്ചില്ല, ഒരുമ്മ, അത് മാത്രം. ആ ഒരു ചോദ്യത്തിന്റെ പേരിൽ ഒരുമാസം അവൾ മിണ്ടാതെ നടന്നു. പരാജയത്തിൽ പതറാതെ നിരന്തരമായ പരിശ്രമം കൊണ്ട് വീണ്ടും അവളെ സ്വന്തം ട്രാക്കിൽ കയറ്റി.
പിന്നീടങ്ങോട്ട് അവളോട് പ്രേമം നടിക്കുകയായിരുന്നു, കണ്ണിൽ നോക്കി മാത്രം സംസാരിച്ചിരുന്ന എന്റെ കണ്ണുകൾ അവളുടെ ശരീരത്തെ അളക്കാൻ തുടങ്ങി.
എന്റെ നോട്ടം ആസ്ഥാനത്തേക്കാണെന്ന് അറിഞ്ഞിട്ടും അവൾ അധികം കാര്യമാക്കാതിരുന്നത് അവൾക്കും അത് ഇഷ്ടമായത് കൊണ്ടാവും എന്ന് കരുതി. ഒരുപക്ഷെ എന്നെക്കാളും അവൾ അവളുടെ പ്രേമത്തെ വിശ്വസിച്ചിട്ടുണ്ടാകും.
പ്രേമത്തിന്റെ ചൂട് ഒന്ന് കുറഞ്ഞത് കൊല്ലപ്പരീക്ഷ തുടങ്ങിയപ്പോഴാണ്. സ്‌കൂൾ ജീവിതം അവസാനിക്കുന്നതിന്റെ സന്തോഷവും എല്ലാവരെയും പിരിയുന്നതിന്റെ സങ്കടവും ഒരുമിച്ച് വന്നു. അവസാനപരീക്ഷ കഴിഞ്ഞ് എല്ലാവരുംകൂടി ഞങ്ങളുടെ ക്ലാസിൽ ഒത്തുചേർന്നു. കണ്ണീരിന്റെയും യാത്രപറച്ചിലിന്റെയും നിമിഷങ്ങൾ.
വേർപിരിയൽ എന്ന സത്യം മുന്നിൽ നിൽക്കുമ്പോൾ അവളെ നഷ്ടമാകുമോ എന്നൊരു പേടിയുണ്ടായിരുന്നു. ക്ലാസ്‌റൂമിലെ അവസാന ബെഞ്ചിലിരുന്ന് അവളുടെ കൈകളിൽ കൈ കോർത്ത് പിടിച്ച് ഒരുപാട് നേരം സംസാരിച്ചു. നെഞ്ചിനകത്ത് ഒരു വിങ്ങൽ, അവളുടെ കണ്ണുകൾ ഒരുവേള തുളുമ്പി. ഇനിയുള്ള ജീവിതം വിധിക്ക് വിട്ട് കൊടുത്ത് ഒരു കാഴ്ചക്കാരനായി നോക്കിനിൽക്കാനേ പറ്റൂ. ഓട്ടോഗ്രാഫിൽ ഓരോരുത്തരുടെയും വിരൽപ്പാടുകൾ ചാർത്തിയ ശേഷം ഓരോരുത്തരായി പടിയിറങ്ങാൻ തുടങ്ങി.
കൂട്ടുകാരിക്കൊപ്പം പോകാനായി എഴുന്നേൽക്കാൻ തുടങ്ങിയ കീർത്തി കയോട് കണ്ണുകൾകൊണ്ട് നില്ക്കാൻ പറഞ്ഞു.
പാടില്ലാത്തതാണെന്നറിയാം, എന്നാലും മനസ്സിനുള്ളിൽ എന്നോ കയറിപ്പറ്റിയ ആ ചെകുത്താൻ പുറത്ത് വന്നു.
ഒരു ഉമ്മ, വീണ്ടും അവളോട് അത് ആവശ്യപ്പെട്ടു. അത്രയും നേരം പ്രണയവും വിരഹവും തുളുമ്പി നിന്നിരുന്ന അവളുടെ കണ്ണിൽ കോപം ജ്വലിക്കുന്നതായി കണ്ടു. അവൾ ചീത്ത പറയുമ്പോഴും ഒരു നിമിഷത്തേക്കെങ്കിലും അവളെ സ്വന്തമാക്കണമെന്നായിരുന്നു മനസ്സിൽ.
ദേഷ്യത്തോടെ വാതിൽ തുറന്ന് പുറത്തിറങ്ങാൻ തുടങ്ങിയ കീർത്തികയെ അകത്തേക്ക് വലിച്ച് കെട്ടിപ്പിടിച്ചു. അവൾ കുതറിമാറുന്നതിന് മുൻപ് തന്നെ അവളുടെ കവിളിൽ ഒരു ഉമ്മവച്ചു. അലറിക്കരഞ്ഞുകൊണ്ട് അവൾ പുറത്തേക്കോടി, പിന്നെ ബഹളമായി, എല്ലാവരും അറിഞ്ഞു. സ്‌കൂൾ സമയം കഴിഞ്ഞ് ടീച്ചേർസ് പോയിരുന്നതിനാൽ അത് അപ്പൊ വലിയ വിഷയമായില്ല. പക്ഷേ, പതുക്കെ എല്ലാവരും അറിഞ്ഞു, ആകെ നാണക്കേടായി.
റിസൾട്ട് നോക്കാനോ മാർക്ക് ലിസ്റ്റ് വാങ്ങാനോ എല്ലാവരുടെയും ഒപ്പം പോയില്ല. ആരെയും അറിയിക്കാതെ ഒരു ദിവസം പോയി ടി.സി വാങ്ങി പോന്നതാണ്. പിന്നെ ആ വഴിക്ക് പോയിട്ടില്ല, അന്നത്തെ ബാച്ചിലെ ആരുമായും അധികം ബന്ധമില്ല. അരുണും രാഹുലും അടുത്ത കൂട്ടുകാരാണ്, അവർ വഴി കാര്യങ്ങളൊക്കെ അറിയുന്നുണ്ട്.
ഒറ്റപ്പാലത്ത് നിന്ന് കൊച്ചിയിലേക്കെ മാറിയിട്ടുള്ളു എങ്കിലും എല്ലാവരിൽനിന്നും ഒരുപാട് അകലെയാണിന്ന്. ആരെയും മറന്നിട്ടല്ല, ഓർക്കാതിരിക്കുന്നതാ. പ്രൊഫെഷണൽ കോഴ്സിന്റെ ചൂട് തലയ്ക്ക് പിടിച്ചപ്പോൾ വേറെ ഒന്നും ഓർത്തില്ല. പഠിച്ചു, ജയിച്ചു, ജോലിയായി. ഇപ്പൊ തല ഉയർത്തിതന്നെയാണ് പിടിച്ചിരിക്കുന്നത്. ധൈര്യത്തോടെ ആരുടെ മുന്നിലും ചെല്ലാം, പക്ഷേ കീർത്തി, അതൊരു പ്രശ്നം തന്നെയാണ്.
അവൾ ബാംഗ്ലൂരിലേക്ക് പോയി എന്ന് മാത്രേ അറിഞ്ഞുള്ളു. പഴയതൊക്കെ അവൾ മറന്നിട്ടുണ്ടാവോ? എട്ട് പത്ത് കൊല്ലമായില്ലേ അതൊന്നും ഇപ്പൊ അത്രയ്ക്ക് കാര്യമാക്കുന്നുണ്ടാവില്ല. പരമാവധി അവളുടെ മുന്നിൽപെടാതെ നോക്കാം, പ്രത്യേകിച്ച് ഒറ്റയ്ക്ക്. എന്തെങ്കിലും പ്രശ്നം ആയാൽ പതുക്കെ വലിയാം.
എല്ലാവരെയും കാണാനുള്ള ഇത്രയും നല്ലൊരു അവസരം നഷ്ടപ്പെടുത്താൻ വയ്യ.
അറിവില്ലാത്ത പ്രായത്തിൽ പറ്റിപ്പോയ തെറ്റല്ലേ, അന്ന് ആ സംഭവിച്ചതിന്റെ പേരിൽ ഒരുപാട് വിഷമിച്ചിരുന്നതാ. എല്ലാം വരുന്നിടത്ത് വച്ച് കാണാം.
പഴയ സ്‌കൂൾ, ഒരുപാട് മാറിയിരിക്കുന്നു. പൊട്ടിയ ഓടുകളുള്ള പഴകിയ കെട്ടിടങ്ങളെല്ലാം കോൺക്രീറ്റ് കെട്ടിടങ്ങൾക്ക് വഴിമാറിയിരിക്കുന്നു. കാറിൽ നിന്ന് ഇറങ്ങാതെ കുറച്ച് നേരം ഇരുന്നു. ആകെ ഒരു വീർപ്പുമുട്ടൽ. ഒരു സഹായത്തിനായി രാഹുലിനെ വിളിച്ച് വരുത്തി. അവന്റെ കൂടെയാണ് അകത്തേക്കുപോയത്. എല്ലാവരും വന്നിട്ടുണ്ട്, ടീച്ചേർസ് മാത്രം കുറവാണ്.
എല്ലാവരെയും കണ്ടമാത്രയിൽ തന്നെ മനസിലെ പേടി പമ്പകടന്നു. എന്റെ കൂട്ടുകാർക്കിടയിൽ എനിക്കെന്ത് പേടി ലേ? യാതൊരു മുഖവരയുടെയും ആവശ്യമില്ലാതെ എല്ലാവരോടും സംസാരിച്ചു.
ആർക്കും ഒരു മാറ്റവുമില്ല, രൂപത്തിൽ മാറ്റമുണ്ട്, അത് കാലത്തിന്റെ നീതിയാണല്ലോ. എല്ലാവരും ഉണ്ടാകുമെന്ന് പറഞ്ഞിരുന്നപ്പോഴും ഇത്രയും ഞാൻ പ്രതീക്ഷിച്ചില്ല.
ഭർത്താവ് സമ്മതിച്ചില്ല എന്നുപറഞ്ഞ് വരാതിരുന്ന പെൺകുട്ടികളും, ഗൾഫിലാണ് ലീവ് കിട്ടില്ല എന്ന് പറയുന്ന ആൺകുട്ടികളെയും ഞാൻ പ്രതീക്ഷിച്ചിരുന്നു. പക്ഷെ എല്ലാവരും ഉണ്ട്, പലരും കുടുംബസമേതം തന്നെ. ഒരു കാര്യം ഉറപ്പാണ്, ഈ പരിപാടിക്ക് പിന്നിൽ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ട്.
കളിചിരിസല്ലാപങ്ങളുമായി നടക്കുന്ന കൂട്ടുകാർക്കിടയിൽ ആ കണ്ണുകൾ ഞാൻ കണ്ടു. അതേ, അവൾ തന്നെ. എന്നെത്തന്നെ നോക്കുന്നുണ്ട്.
പെട്ടന്ന് തന്നെ അത്രയും നേരം സന്തോഷിച്ച മനസ്സ് ശൂന്യമായി. നെറ്റിയിൽ വിയർപ്പുതുള്ളികൾ പൊടിഞ്ഞു. ഇനി ഇവിടെ നിന്നാൽ ശരിയാവില്ല, എല്ലാവരെയും കാണാൻ വേണ്ടിയാണ് വന്നത്, കണ്ടു, സംസാരിച്ചു, മതി. ഇനി തിരിച്ച് പോകാം, അതാണ് നല്ലത്.
ആൾക്കൂട്ടത്തിൽ നിന്ന് ഫോണിൽ സംസാരിക്കുന്നതായി അഭിനയിച്ച് പുറത്ത് കടന്നു. ഗ്രൗണ്ടിന്റെ അരികിലായി വലിയൊരു ആൽമരമുണ്ട്, അതിന്റെ ചുവട്ടിലേക്ക് നടന്നു.
പണ്ട് ഉച്ചക്ക് ചോറുണ്ണുന്നതും കത്തിയടിച്ചിരിക്കുന്നതും ഈ മരത്തിന്റെ വേരുകളിലാണ്. ഒരിക്കൽകൂടി അതിൽ ഇരുന്നു, മനസ്സ് കലുഷിതമാണ്. പ്രതീക്ഷിച്ചപോലെത്തന്നെ കീർത്തികയെ കണ്ടതോടെ ആകെ അസ്വസ്ഥനായി. അന്നത്തെ സംഭവത്തിന്റെ പിറ്റേദിവസം അവൾക്കുമുന്നിൽ നിന്നാലുണ്ടാകുന്ന അതേ മാനസികാവസ്ഥ ആണ് വർഷങ്ങൾക്ക് ശേഷം ഇപ്പോഴും അനുഭവിക്കുന്നത്. ഛെ, എന്ത് പണിയാ ഞാൻ കാണിച്ചത്? കാമപ്രാന്തൻ. എല്ലാം അവൾ മറന്നിട്ടുണ്ടാകുമെന്ന് കരുതാൻ പാടില്ലായിരുന്നു. ഇത്തരം അനുഭവങ്ങൾ ആരെങ്കിലും മറക്കുമോ, പ്രത്യേകിച്ച് ഒരു പെണ്ണ്?
വന്ന കാര്യം നടന്നല്ലോ ഇനി ആരും കാണാതെ മുങ്ങാം.
'ഡാ...'
വിളികേട്ട് തിരിഞ്ഞ് നോക്കിയപ്പോൾ പിന്നിൽ നിൽക്കുന്നു, കീർത്തി.
'നീയെന്താടാ ഇവിടെ വന്നിരിക്കുന്നത്?'
'ഏയ് ഒന്നൂല്ല്യ. പണ്ട് കുറേ ഇരുന്നതല്ലേ ഇവിടെ'
'ഓ, അങ്ങനെ. പിന്നെ എന്തൊക്കെയുണ്ട്?'
'സുഖം. നിനക്കോ?'
'ആ, ഇങ്ങനെ പോകുന്നു. എല്ലാവരോടും സംസാരിച്ചിട്ടും നീ എന്നോട് മിണ്ടിയില്ല, എന്താടാ?'
'ഏയ്, അങ്ങനെയൊന്നുല്ല്യ'
'ഉം, എവിടെയായിരുന്നു നീ, നിനക്ക് എങ്ങനെയൊക്കെ ഓർമ്മയുണ്ടായിരുന്നോ?'
'ആരെയും മറന്നിട്ടില്ല'
'ആരെ മറന്നാലും നീ എന്നെ മറക്കില്ലല്ലോ ലേ?'
അവളുടെ വാക്കുകൾ വാൾമുന പോലെ പോറലേൽപ്പിച്ചു. ഏത് അർത്ഥത്തിലാണ് അവൾ പറയുന്നത് ആവോ?
'നീയിപ്പോ എന്താ ചെയ്യുന്നത്?'
'അതൊക്കെ പറയാം. പഴയതൊന്നും നീ മറന്നിട്ടില്ലല്ലോ?'
'എന്ത്?'
'ഓ, ഇപ്പൊ അങ്ങനെയായോ?'
'ഡീ, അത് അന്ന് അറിവില്ലാത്ത പ്രായത്തിൽ...'
'അപ്പൊ നീ മറന്നിട്ടില്ല'
'അന്ന് എന്തൊക്കെയോ ചെയ്തു, അതൊക്കെ തെറ്റായിരുന്നു എന്ന് പിന്നെ തോന്നി. ആ കുറ്റബോധം ഉള്ളത് കൊണ്ട് ഈ പരിപാടിക്ക് വരുന്നില്ലെന്ന് തന്നെ തീരുമാനിച്ചതാ'
'നീ മുങ്ങുമോ എന്ന് എനിക്കൊരു സംശയമുണ്ടായിരുന്നു'
'സോറി ഡീ'
'ഒന്ന് പോടാ പൊട്ടാ. നീയിപ്പോഴും അത് ആലോചിച്ച് നടക്കാ? അതൊക്കെ ആ പ്രായത്തിന്റെയല്ലേടാ. ഞാനതൊക്കെ വിട്ടു'
'ഹാവൂ, ഇപ്പോഴാ സമാധാനമായത്'
'എന്തേ?'
'അല്ല, സിനിമയിലൊക്കെയുള്ളത്പോലെ പ്രതികാരം ചെയ്യാനാണോ നീ ഈ പരിപാടി പ്ലാൻ ചെയ്തതെന്ന് ഞാൻ പേടിച്ചു'
'പൊട്ടൻ. സത്യം പറഞ്ഞാൽ അന്നത്തെ സംഭവം എനിക്ക് ഭയങ്കര വിഷമമായി. നിന്നോട് ദേഷ്യവും. ജീവിതത്തിൽ ഒരിക്കൽപോലും നിന്നെ കാണരുതേ എന്ന് ആഗ്രഹിച്ചു. പതുക്കെ പതുക്കെ അതൊക്കെ മാറി. പിന്നെ വന്നവന്മാരെയൊക്കെ ഓർത്തപ്പോൾ നീയാണ് ഭേദമെന്ന് തോന്നി. പരിചയപ്പെട്ട് രണ്ടാം ദിവസം ഇഷ്ടമാണെന്ന് പറയും നാലാം ദിവസം വീഡിയോ ചോദിക്കും പത്താം ദിവസം റൂമെടുക്കുന്ന കാര്യം പറയും. കൂടെയുള്ളവരുടെ അനുഭവം കണ്ടറിഞ്ഞത്കൊണ്ട് ഞാൻ പെട്ടില്ല എന്നുമാത്രം'
'അന്നത്തെ എന്റെ അവസ്‌ഥ വേറെയായിരുന്നു. നീ എന്റെ സ്വന്താമാണ് എന്ന് തോന്നിയത് കൊണ്ടാണ് ഞാൻ അധികം സ്വാതന്ത്ര്യമെടുത്തത്'
'അത് വിട് ചെക്കാ. അതൊക്കെ ഞാൻ മറന്നു. ഇത്തരം കാര്യങ്ങൾ മനസിലിട്ടുനടക്കുകയാണെങ്കിൽ ഞാൻ ഒരു ഡോക്ടറാവുമോ?'
'ഡോക്ടറോ? നീയോ?'
'നിനക്ക് എഞ്ചിനീയർ ആകാമെങ്കിൽ എനിക്ക് ഡോക്ടർ ആയിക്കൂടെ?'
'എന്തായാലും കലക്കി ട്ടോ,, ഡോ.കീർത്തിക എം.ബി.ബി.എസ്സ് '
'ഓ, നമ്മൾ അത്രയ്ക്കൊന്നും വലുതല്ല, വെറും ബി.ഡി.എസ്സ്'
'പല്ല് ഡോക്ടറോ?'
'ഉം'
'അത് കലക്കി. നിനക്ക് അങ്ങനെതന്നെ വേണം'
'ഡാ ചെക്കാ നീ അധികം കളിച്ചാൽ നിന്റെ പല്ല് അടിച്ച് കൊഴിച്ച് ഞാൻ തന്നെ അത് ഫിറ്റ് ചെയ്ത് തരും'
'അയ്യോ വേണ്ട മാഡം, പാവങ്ങളാ ജീവിച്ച് പോട്ടെ.
പിന്നെ, നിന്റെ കല്യാണം?'
'കഴിഞ്ഞിട്ടില്ല, വീട്ടുകാർ ആലോചന തുടങ്ങി'
'നീയൊക്കെ കയ്യിൽ ഒന്നും ഒക്കത്ത് ഒന്നുമായി വരുമെന്നാകരുതിയത്'
'അങ്ങനെ വന്നവരെ നീ കണ്ടല്ലോ, ഇത് ആള് വേറെയാ മോനേ..'
'അപ്പൊ ഉടനെ ഒരു സദ്യ പ്രതീക്ഷിക്കാമല്ലേ?'
'ആ, വേണമെങ്കിൽ പ്രതീക്ഷിച്ചോ'
'എന്റെ കയ്യിലോ?'
'പഠിപ്പ് തലയ്ക്ക് പിടിച്ചപ്പോൾ വേറെ ഒന്നും നോക്കിയില്ല, ആരെയും ശ്രദ്ധിച്ചില്ല. ഇപ്പൊ എല്ലാം കഴിഞ്ഞു, ഇനി ഭാവിയെപ്പറ്റി ചിന്തിക്കണം. കല്യാണം എന്നത് ഏറ്റവും വലിയ പരീക്ഷയാണ്, അതിൽ തോൽക്കാനോ റിസ്ക് എടുക്കാനോ എനിക്ക് വയ്യ. നല്ലൊരു ബന്ധത്തിന് വേണ്ടി കാത്തിരിക്കുന്നു'
'അതൊക്കെ ശരിയാവും ഡീ'
'ഡാ, ഞാൻ ഒരു കാര്യം പറയട്ടെ, നിന്നെ ഞാൻ പൂർണ്ണമായി മറന്നിരിക്കുകയായിരുന്നു. കുറച്ച് കാലം ഓർത്തതേ ഇല്ല. കല്യാണാലോചന തുടങ്ങിയപ്പോൾ വീട്ടുകാർ ആദ്യം ചോദിച്ചത് മനസ്സിൽ ആരെങ്കിലും ഉണ്ടോ എന്നാ. ആരുമില്ല എന്ന് പറഞ്ഞതിന് ശേഷമാണ് ഞാൻ എന്റെ മനസ്സിലേക്ക് നോക്കിയത്. ഇഷ്ടം പറഞ്ഞ് പലരും വന്നിരുന്നു. പണം കണ്ടും പഠിപ്പ് കണ്ടും ഭംഗി കണ്ടും വന്നവരുണ്ട്. എനിക്ക് താല്പര്യം തോന്നിയ ആളുകളും ഉണ്ട്. പക്ഷേ ഒരുമിച്ചുള്ള ഒരു ജീവിതം എന്നാലോചിച്ചപ്പോൾ അതൊന്നും എനിക്ക് ചേർന്നതായിരുന്നില്ല. ബാഹ്യമായ കാരണങ്ങൾ കൊണ്ട് ചേരുമായിരിക്കും, എന്റെ മനസ്സിന് ചേരുന്നുണ്ടായിരുന്നില്ല.
പഴയ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം നടത്തിയപ്പോഴാണ് നിന്നെ കണ്ടത്, നിന്നെ ഓർമ്മ വന്നത്.
അന്ന് നീ ചെയ്തതും നമ്മുടെ പ്രേമവുമൊക്കെ ഓർത്തപ്പോൾ മനസ്സ് തുറന്ന് ചിരിച്ചു ഞാൻ. ആ ചിരിയാണ് നിന്നെ ഇവിടെയെത്തിച്ചത്. ഡാ എനിക്കറിയില്ല നീ ഇന്ന് എന്താണ്, നിന്റെ കല്യാണം കഴിഞ്ഞോ, വേറെ ഇഷ്ടമുണ്ടോ എന്നൊന്നും, നിന്നെ മനസ്സിൽ ഓർമ്മവന്നമുതൽ ഞാൻ വീണ്ടും സ്വപ്നംകാണാൻ തുടങ്ങി. ആ പഴയ പ്ലസ്‌ടുക്കാരിയായി'
'നീയെന്തൊക്കെയാ പെണ്ണേ പറയുന്നത്?'
'ഡാ ഞാനൊരു പെണ്ണല്ലേ, ഇനിയും തെളിയിച്ച് എങ്ങനെയാ പറയാ? നിനക്ക് സമ്മതമാണെങ്കിൽ ഞാൻ നിന്റെ പഴയ കീർത്തിയാവട്ടെ?'
#രജീഷ് കണ്ണമംഗലം
'ഛെ, നശിപ്പിച്ചു'
'എന്താടാ?'
'വൈഫ് ഡെലിവറി കഴിഞ്ഞ് കിടക്കാ, അതാ അവൾ വരാഞ്ഞത്. സോറി ഡീ'
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo