Slider

യാത്രാമൊഴി

0

Image may contain: 1 person, smiling, selfie and closeup
ദിയാ
ദിനരാത്രങ്ങൾക്കിടയിലെ അകലം
എത്രയാണെന്ന് പറയാൻ കഴിയുമോ ??
റിസോട്ടിലെ പൈൻ മരങ്ങൾക്കിടയിലെ കൃത്രിമ ജലാശയത്തിലെ ഇരുണ്ട നിഴലുകൾ നോക്കിയിരിക്കുകയായിരുന്നു ഞാനപ്പോൾ.
നിയോൺ ബൾബുകളുടെ അരണ്ട വെളിച്ചത്തിലെ വശീകരിക്കുന്ന ജലക്കാഴ്ച്ചയിലേക്ക് നോക്കി
മങ്ങിയ ഓർമ്മകളിലേക്ക് മെല്ലെ പോയിക്കൊണ്ടിരുന്ന എനിക്ക്
പീറ്ററിന്റെ ചോദ്യത്തിലേക്ക് എത്താനായില്ല.
രണ്ടു വർഷത്തോളം നീണ്ട സൗഹൃദത്തിന്റെ യാത്ര പറയാനുള്ള ദിവസമാണിന്ന്. ഇത്രയും ദിവസങ്ങൾക്കിടയിൽ അനാവശ്യമായി ഒരു രൂപ പോലും കളയാൻ ഞങ്ങൾ ഒരുക്കമല്ലായിരുന്നു.
ചൈനയിലെ സിലിക്കൺ വാലിയായ ഷെൻജനിലേക്ക് ഷോട്ട് ടേം ഓൺ സൈറ്റിന് പോവാൻ നറുക്ക് വീണ്ടപ്പോൾ ജോലി തന്നെ റിസൈൻ ചെയ്താലോ എന്നാലോചിച്ചതാ. പലരും പലതും പറഞ്ഞ് ഭയപ്പെടുത്തിയിരുന്നു. ഭാഷ തന്നെയായിരുന്നു പോയി വന്നവർക്കൊക്കെ പറയാനുണ്ടായിരുന്നത്. മാതൃഭാഷക്കപ്പുറം ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നവരെ കാണാൻ പറ്റാതെ ബധിരനും മൂകനുമായിപ്പോയെന്ന് രണ്ടാഴ്ച്ച പോയി വന്ന നികിലും പറഞ്ഞപ്പോൾ വേണ്ട എന്ന തീരുമാനത്തിലെത്തിയിരുന്നു. വീട്ടിലെ പ്രാരാബ്ധവും അനിയന്റെ പഠിപ്പും ഒക്കെ ധൈര്യപൂർവ്വം നേരിടാനുള്ള മനക്കരുത്ത് തന്നു.
രണ്ടു വർഷത്തെ ഓർമ്മകളുടെ അടുക്കുകൾ മനസ്സിനെ പ്രക്ഷുബ്ധമാക്കാൻ തുടങ്ങിയിരുന്നു.
സൗഹൃദത്തിന്റെ അവസാന നിമിഷങ്ങൾക്കായി ഞങ്ങൾ തെരെഞ്ഞെടുത്തതാണ് ഓഫീസിന്റെ തൊട്ടപ്പുറമുള്ള ഈ റിസോട്ട്.
തലയുയർത്തി വീണ്ടും കേൾക്കാനെന്നവണ്ണം അവനെ നോക്കി.
ദിനരാത്രങ്ങൾക്കിടയിലെ ദൂരം അളക്കാനാവുന്നതാണോന്ന്... ??
അതീവ നിസ്സാരമെന്ന് തോന്നുന്ന ആ ചോദ്യത്തിനുള്ളിൽ അവനൊരു സത്യം ഒളിപ്പിച്ചിട്ടുണ്ടാവുമെന്ന് അറിയുന്നത് കൊണ്ട് ഇല്ല എന്ന് തലയാട്ടി.
ഇനിയൊരു പകലിനപ്പുറം വിടവാങ്ങേണ്ടവരാണെന്ന സത്യമായിരിക്കാം ആ ചോദ്യത്തിനാധാരം..
നമുക്കിവിടെ അവശേഷിപ്പിക്കാനെന്താ ഉള്ളത്. ഒന്നും തന്നെയില്ല അക്ഷരാർത്ഥത്തിൽ ... എന്നിട്ടും ചുരുങ്ങിയ കാലയളവിനുള്ളിൽ കണ്ടുമുട്ടുന്നവർ അവശേഷിപ്പിക്കുന്ന ഓർമ്മകളുടെ തുരുത്തിലല്ലേ നാമോരുത്തരും.
ഇന്നത്തെ പകൽ ഒരുപാട് ചുരുങ്ങിയില്ലേ ചോദ്യഭാവേന അവനെന്നെ നോക്കി.
ശരിയാണ് വിരലിലെണ്ണാവുന്ന വാക്കുകൾ മാത്രമേ ഇന്ന് ഞങ്ങൾ സംസാരിച്ചിരുന്നുള്ളൂ
മഞ്ഞുമൂടിയ ജലായത്തിന് മുകളിലെ ആകാശം നോക്കി കിടക്കുന്ന അവന്റെ കണ്ണുകളിലെ വിഷാദം എനിക്കുൾക്കൊള്ളാൻ പറ്റുന്നുണ്ടായിരുന്നു
* * *
കല്യാണപ്രായമാവാത്ത പെൺകുട്ടിയെ ഒറ്റയ്ക്ക് അയക്കാനോ
ശിവ ശിവ.
പാർവ്വതീ നീയെന്താ ഈ പറയണത് ??
ചാരുകസേരയിൽ അമർന്നിരുന്ന് അമ്മാവൻ അമ്മയോടായി പറഞ്ഞു.
മുത്തശ്ശി പറയണത് കേൾവികേട്ട തറവാടാ ഇതെന്ന് !!
ഇപ്പോ എന്താ ഉണ്ടായേ ...
പ്രതാപോം കെട്ടിപ്പിടിച്ചോണ്ടിരുന്നാൽ കടങ്ങളൊക്കെ തീരുമോ?
അമ്മാവൻ വഴി കണ്ടിട്ടുണ്ടെങ്കിൽ ഞാനൊന്നും മറുത്ത് പറയില്ല.
ആദ്യമായാണ് അനിയൻകുട്ടിയോട് ബഹുമാനം തോന്നിയത്.
നിസ്സഹായയായിപ്പോയ അമ്മയുടെ മുഖത്ത് പ്രതീക്ഷ കൈവന്നു..
കമ്പനി ചിലവിൽ നമ്മുടെ സുരക്ഷയടക്കം ഏറ്റെടുത്ത് കൊണ്ടുള്ള അവസരമാണെന്ന് അരുൺ അമ്മാമ്മയെ ബോധ്യപ്പെടുത്താൻ ഏറെ പണിപ്പെട്ടിരുന്നു..
അവന്റെ നിശ്ചയദാർഢ്യം കൊണ്ട് മാത്രമാണ് ഞാനിവിടെ .
മാഞ്ഞുപോവാത്ത ഭൂതകാലസ്മരണങ്ങൾ ഒന്നുകൊണ്ട് തന്നെ സൗഹൃദത്തിന് അപ്പുറം പ്രണയത്തിലേക്ക് വഴിതെറ്റി വീണിട്ടില്ല.
വീണ്ടും എന്തൊക്കെയോ ഓർത്തു പോയി .
ഷെൻജണിലെ ഭാഷയറിയാതെ സംസാരിക്കാൻ മറന്നു പോയ ആദ്യത്തെ ഒരാഴ്ച്ച മുതൽ ഓഫീസ് ക്യാബിനിൽ ആദ്യമായി പീറ്ററിനെ കണ്ടുമുട്ടിയ ദിവസം വരെ.
ചുറ്റും നോക്കുമ്പോൾ മൈതാനം കാലിയാണ്. നിയോൺ വെളിച്ചത്തിൽ തിളങ്ങുന്ന പൂക്കളും പനയോലകളുടെ നിഴലുമല്ലാതെ മറ്റൊന്നും അവിടെയില്ല. നേർത്ത നിലാവെളിച്ചത്തെ നിഷ്പ്രഭമാക്കുന്ന വൈദ്യുതവിളക്കിനെ നോക്കിയിരിക്കുമ്പോൾ പീറ്റർ ഉറക്കത്തിലായിരുന്നു.
നിഷ്കളങ്കമായി ചിരിച്ചു കൊണ്ട് റൂം ബോയ് വന്ന് ഭക്ഷണ സമയം കഴിയാറായി എന്നറിയിച്ചു.
തലയുയർത്തി അയാളോട് വരാം എന്ന് ആഗ്യം കാണിച്ചു.
പീറ്റർ ഒരു കൊച്ചു കുട്ടിയെപ്പോലെ ഉറങ്ങുകയാണ്. ചെറുതായി വിളിച്ചപ്പോൾ തന്നെ അവൻ ഉറക്കമുണർന്നു.
നാളത്തെ പകൽ റിസോട്ടിനപ്പുറം ഉള്ള നദിയുടെ കരയിൽ നിന്ന് നോക്കിയാൽ കാണുന്ന ഹോംഗോങ്ങിലേക്കാണ്. വീണ്ടും കാണാമെന്ന പ്രതീക്ഷയിൽ, അവിടെ വെച്ച് യാത്ര പറയണം.
ഷെൻജൺ പുതുതായി നിർമ്മിച്ച പട്ടണമായതുകൊണ്ടുതന്നെ വലിയ നികുതിയാണ് ഗവൺമെന്റ് വാങ്ങുന്നത്. കൈയ്യിൽ പണമുള്ളവർക്കല്ലാതെ അവിടെ ജീവിക്കാൻ കഴിയില്ല..
ഞങ്ങളെ ഷെൻജനിലെ സാമാന്യം വിലക്കുറവുള്ള മാർക്കറ്റിലേക്ക് കൂട്ടി വന്നത് ഹിരോഷി ആയിരുന്നു.
പീറ്ററിന്റെ കുഞ്ഞു പെങ്ങൾക്കായി ഇതിനോടകം തന്നെ അവൻ സമ്മാനങ്ങൾ വാങ്ങിയിട്ടുണ്ട്.
ഇന്ത്യയിൽ എത്തുന്ന ചൈനീസ് സാധനങ്ങളുടെ വിലക്കുറവിനെക്കുറിച്ചോർത്തപ്പോൾ എനിക്ക് അത്ഭുതമായി. നാട്ടിലെ പത്ത് രൂപയോളം വരും ഇവിടുത്തെ ഒരു യുവാൻ.
എല്ലാ കാര്യത്തിലും അടുക്കും ചിട്ടയും ഉള്ളവരാണ് ചൈനക്കാർ.കൃത്യനിഷ്ഠതയോടെ ജോലി ചെയ്യുന്നവർ. ബാഗ്ലൂരിലെ ഓഫീസിലെ സ്ഥിതി മറിച്ചായിരുന്നു. പതിനൊന്നും പന്ത്രണ്ടും മണിക്കാണ് ജോലി തുടങ്ങുക .അതിനിടയിൽ പലരും ജിമ്മിലും കഫേയിലും ഒക്കെയാവും. ഇവിടെ ഉച്ചഭക്ഷണം കഴിഞ്ഞുള്ള ഉറക്കം പോലും നിർബന്ധിതമാണ്. അനാവശ്യമായ സംസാരങ്ങൾ ഒന്നും തന്നെയില്ല ജോലി ചെയ്യുന്നു കൃത്യ സമയത്ത് മടങ്ങുന്നു.
ലിയാങ്ങും ഹിരോഷിയും മോനും അച്ഛനമ്മമാരും അടങ്ങുന്ന ഫാമിലിയുടെ അധികഭാരം കാരണം ഓഫീസ് ജോലി കഴിഞ്ഞ് ഒരു ട്യൂഷൻ സെന്ററിലേക്ക് പോവാറുണ്ട്.
പീറ്ററും ഞാനും മെല്ലെ എഴുന്നേറ്റു.
ദിയാ, നാളെക്കഴിഞ്ഞാൽ നമ്മളൊരിക്കലും കണ്ടുമുട്ടില്ല.
എപ്പോഴെങ്കിലും നിനക്കെന്നോട് പ്രണയം തോന്നിയിട്ടുണ്ടോ ?
എനെറെ എല്ലാ കാര്യങ്ങളും അറിയാവുന്ന ഒരാളോട് എന്താ പറയേണ്ടത് എന്നറിയാതെ ഞാൻ അവനെത്തന്നെ നോക്കി. ഈ പെൺജീവിതത്തിനിടയിൽ കെട്ടിയാടിയ വേഷങ്ങളെക്കുറിച്ച്, ഒരു വലിയ കുടുംബഭാരം ചുമലിലുള്ളതിനെ പറ്റി...
വലിയ വർത്തമാനം പറയുന്നവരുടെ മനസ്സ് കൊച്ചു കുട്ടികളെപ്പോലെ പലപ്പോഴും ചെറുതായിരിക്കും.
പീറ്ററിനെ നിരാകരിക്കാൻ എനിക്ക് മറ്റ് കാരണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.
ക്യാബേജ് സൂപ്പ് മാത്രം കുടിച്ച് ഞങ്ങൾ തടാകക്കരയിൽ വന്നിരുന്നു.
ഈ രാത്രി കുറച്ചധികം സമയംഅവിടെ തങ്ങാൻ തീരുമാനിക്കുകയും ചെയ്തു.
പതിവിൽ നിന്ന് വ്യത്യസ്തമായി അവൻ പിയാനോ വായിക്കാൻ തുടങ്ങിയപ്പോൾ ഞാനവന്റെ കണ്ണിലേക്ക് നോക്കിയിരുന്നു.
ഞങ്ങൾ ഏറെ സമയം പ്രണയത്തെക്കുറിച്ച് സംസാരിച്ചു. എങ്ങനെയാണ് പ്രണയം ജനിക്കുന്നത്. അതൊരു നിഗൂഡതയാണെന്ന് സമ്മതിക്കാതെ വയ്യാതായിരിക്കുന്നു. ഒരിക്കൽ പോലും തന്റെ ശരീരത്തിലേക്ക് മോശയായ രീതിയിൽ അവൻ നോക്കിയിട്ടില്ല. പ്രണയം മനസ്സുകളിലാണ് ജനിക്കുന്നത്.
ഞങ്ങൾ പതിയെ നദിക്കരയിലേക്ക് നടന്നു. രാത്രിയിൽ ഈ നഗരം എത്ര മനോഹരമായിരിക്കുന്നു.. നദിക്കരയിലിരുന്ന്, നരച്ച ആകാശവും നേർത്ത മഞ്ഞുവീഴ്ച്ചയിൽ നനഞ്ഞ മരങ്ങളും നോക്കിയിരുന്നപ്പോൾ മനസ്സ് മെല്ലെ തണുക്കാൻ തുടങ്ങി.
പീറ്റർ എന്തോ കഥ പറയാൻ ആഗ്രഹിക്കുന്നത് പോലെ തോന്നി.
ശ്രീലങ്കക്കാരനായ അവന്റെ അച്ഛനമ്മമാരെക്കുറിച്ചും കൊച്ചനിയത്തി മറിയ സിരിപ്പോവേക്കുറിച്ചും അവൻ ഒരു പാട് പറഞ്ഞിട്ടുണ്ട്. അവരോടുള്ള അവന്റെ അമിതമായ സ്നേഹം വാക്കുകളിൽ വ്യക്തവുമാണ്.
നേരം പാതിരയോടടുത്തിട്ടും നദിക്കരയിൽ സൂക്ഷമ പരിശോധന നടത്തി പുൽത്തകിടുകൾക്കിടയിലെ വൃത്തി ഉറപ്പു വരുത്തുന്ന ജോലിക്കാരെക്കണ്ടപ്പോൾ
ഞങ്ങൾക്കത്ഭുതമായി.ഞങ്ങളുടെ രാജ്യങ്ങളിലെ വൃത്തിയില്ലായ്മ പലപ്പോഴും സംസാരത്തിൽ കടന്നു വന്നിട്ടുമുണ്ട്.
ദിയാ നമ്മൾ ചിലപ്പോൾ വീണ്ടും കണ്ടു മുട്ടേണ്ടി വരും. ഞങ്ങളുടെ ജോലിയുടെ സ്വഭാവത്തെ പറ്റി അറിയുന്നത് കൊണ്ട് ഞാനൊന്നും പറഞ്ഞില്ല.
രണ്ടു വർഷം കൊണ്ട് കടബാധ്യതകൾ തീർക്കാനുള്ള തുക ഞാൻ വീട്ടിലേക്ക് അയച്ചിട്ടുണ്ട്‌.
ഏറെ വൈകിയാണ് മുറികളിലേക്ക് പോയത് രാവിലെ ഹിരോഷി വന്നു വിളിച്ചു ... രണ്ടു വർഷത്തിനുള്ളിൽ ആത്മബന്ധമായത് ഹിരോഷിയോടും ലിയാങ്ങിനോടുമാണ്.
അവരുടെ വീട്ടിലായിരുന്നു പ്രഭാത ഭക്ഷണം. എല്ലാ ഭക്ഷണത്തിലും പോർക്ക് ഏതെങ്കിലും തരത്തിൽ ചേർക്കുന്നതു കൊണ്ട് ആദ്യത്തെ ഒരാഴ്ച്ച റൊട്ടി മാത്രം കഴിച്ചാണ് തള്ളി നീക്കിയത്.പീറ്ററിനെ കണ്ടത് മുതൽ കെഫ് സി യിലേക്കും പോയി തുടങ്ങി.
സാമാന്യം നല്ല തണുപ്പുണ്ടായിരുന്നു.. വൃത്തിയുള്ള ഇടുങ്ങിയ ഒരു തെരുവിലേക്ക് വണ്ടി കയറി. ഇരുവശവും ഭംഗിയുള്ള കുഞ്ഞ് വീടുകൾ ....
പീറ്റർ എനിക്കു മുന്നേ അവിടെ എത്തിയിരുന്നു. എനിക്കായി ഹിരോഷി ബ്രഡ് ഓമ്ലറ്റും പാലും കരുതിയിരുന്നു.
കുറച്ച് സമയം കൊണ്ട് മൗനത്തിന്റെ മറ വകഞ്ഞ് മാറ്റി പീറ്റർ സംസാരിച്ചു തുടങ്ങി.
രണ്ട് വർഷത്തിനുള്ളിൽ സംസാരിക്കാൻ മറന്നു പോകുമായിരുന്ന ലോകത്ത് എന്നും കൂടെയുണ്ടായിരുന്ന പീറ്റർ. ഈ ഒരു പകലിനപ്പുറം കാണാമറയത്തേക്ക് .വികാര വിക്ഷോഭത്താൻ മനസ്സ് പ്രക്ഷുബ്ദമാവൻ തുടങ്ങിയിരുന്നു.
അവരോട് യാത്ര പറഞ്ഞിറങ്ങി.പരസ്പരം സംസാരിക്കാതെ പുറം കാഴ്ച്ചകളിൽ നോക്കിയിരിക്കുക ആയിരുന്നു എയർപോട്ട് വരെ.
ഷെൻജനിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു ഹോംഗോങ്ങ്. തെരുവുകളിൽ നിറയെ വഴിവാണിഭക്കാരുടെ തിരക്ക് തന്നെ. വിലപേശലിനൊടുവിൽ അമ്മയ്ക്കും അമ്മാവനും ഓരോ സ്വെറ്റർ വാങ്ങിച്ചു.
ഞങ്ങൾ ചെറിയൊരു റെസ്റ്ററൻറിലേക്ക് കടന്നു. അങ്ങേയറ്റം അശാന്തമായ മനസ്സുമായി ഉറങ്ങാൻ കിടന്നത് കൊണ്ട് ഉറക്കം വരാതെ കൺപോളകൾ വീർത്ത് തല വേദനിക്കാൻ തുടങ്ങിയിരുന്നു.
പുറത്ത് ആൾക്കൂട്ടത്തിന്റെ ആരവങ്ങളും സംഗീതവും എല്ലാം ചേർന്ന് ശബ്ദമുഖരിതമായിരുന്നു.
ചില്ലുജാലകത്തിലൂടെ പൈൻ മരത്തിന് കീഴെ നടക്കുന്ന നൃത്തചുവടുകൾ നോക്കിയിരുന്നു.
ഓർമ്മകളുടെ അടുക്കുകൾ കയറിയിറങ്ങാൻ തുടങ്ങിയിരുന്നു. പീറ്ററുമായുള്ള സൗഹൃദം പ്രണയത്തിനോടടുപ്പിക്കാൻ മനസ്സനുവധിച്ചില്ല. അവനെനിക്ക് സഹോദരനാണ്. രണ്ട് വർഷം കൊണ്ട് സുഖദുഃഖങ്ങളിൽ എന്നും കൂടെ നിന്ന എന്റെ സ്വന്തം സഹോദരൻ. യാത്ര പറച്ചിലിനുള്ള സമയ ദൈർഘ്യം കുറഞ്ഞു കൊണ്ടിരുന്നു
തിരക്കൊഴിഞ്ഞ പട്ടണത്തിലൂടെ നീങ്ങികൊണ്ടിരുന്ന ടാക്സിയിൽ പണിപ്പെട്ട് ശൂന്യമാക്കിയ മനസ്സുമായി ഞാനിരുന്നു. ഒരു യാത്രാമൊഴി പോലും പറയാതെ.
( കവിത സഫൽ )
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo