Slider

സാവിത്രി

0
Image may contain: 1 person, beard and closeup

കുറെ കൊല്ലം മുൻപുള്ള കഥയാണ് , കൃത്യമായി പറഞ്ഞാൽ ദൂരദര്ശനും ആന്റിനയും ഉള്ള കാലം ..
എന്നും ജോലി കഴിഞ്ഞു സുരേഷ് എത്താറുള്ളത് രാത്രി 9 .30 നുള്ള ലാസ്‌റ് ട്രാൻസ്പോർട്ടിനാണ്..
കുറച്ചു ദൂരെ ഉള്ള വർക്ഷോപ്പിലാണ് പണി..
ബസ് ഇറങ്ങിയാൽ പിന്നെ ഒരു നടത്തമാണ് .. വീട്ടിൽ ചെല്ലണമെങ്കിൽ ഒരു വലിയ റബർ തോട്ടവും , പിന്നെ ഒരു കപ്പത്തോട്ടവും കടക്കണം.
രാത്രിയിലെ പേടി പെടുത്തുന്ന ശബ്ദം കേട്ട് , സകല ദൈവങ്ങളെയും മനസ്സിൽ വിളിച്ചു, ഒരു മൂളി പാട്ടും പാടി, ബാറ്ററി ഇടുന്ന ഒരു കൊച്ചു ടോർച്ച് തെളിച്ചു വീട്ടിലേക്കു ഒറ്റ നടത്തത്തിനു ചെല്ലും ..
മലയോര ഗ്രാമം ആണ് ..റബർതോട്ടം ,നല്ലൊന്നാന്തരം കയറ്റവും, തോട്ടത്തിനു അരികിൽ നല്ലൊരു വെള്ളച്ചാട്ടവും ഉണ്ട് ,
വെള്ളച്ചാട്ടം നോക്കി പകുതി വരെ വരാം പിന്നെ വെള്ളച്ചാട്ടത്തിനു ഗുഡ്ബൈ പറഞ്ഞു തോട്ടത്തിനു നടുവിലൂടെയുള്ള വഴിയിലേക്കു പ്രവേശിക്കണം ഇവിടെ മുതലാണ് ഭയാനകമായ അന്തരീക്ഷം ..
ഒന്ന് അലറി കരഞ്ഞാൽ കൂടി കേൾക്കാനാരുമില്ല ...
ഈ കയറ്റം കയറി ചെല്ലുന്നത് ഒരു കപ്പത്തോട്ടം അത് കഴിഞ്ഞാൽ വീടെത്തി ...
പതിവുപോലെ സുരേഷ് അന്നും പണി കഴിഞ്ഞു വന്നു ബസ്സിറങ്ങി ..
ടോർച്ച് തെളിച്ചു പതിവ് മൂളിപ്പാട്ട് പാടി മലകയറാൻ തുടങ്ങി ...
തോട്ടത്തിനു നടുവിലൂടെ ഉള്ള വഴി പ്രവേശിച്ചു.. കുറച്ചു പോകുമ്പോൾ ഒരു പഴയ ഇടിഞ്ഞു പൊളിഞ്ഞ ഒരു വീടുണ്ട് ആകെ കാടു പിടിച്ചു കിടക്കുന്ന സ്ഥലം, അവിടെ എത്തുമ്പോൾ അറിയാതെ കാലിനു വേഗത കൂടി പോവും ...
ആ ഭാഗത്തേക്ക് നോക്കാതെ വേഗം നടന്നു നീങ്ങുമ്പോൾ ആണ് അറിയാതെ കണ്ണുകൾ അവിടേക്കു പാളി നോക്കി പോയത് ..
എന്തോ കണ്ടത് പോലെ ...
ഒരു വെളുത്ത രൂപം കണ്ടോ...ഇല്ല തോന്നലാവും ..
ടോർച്ച് അങ്ങോട്ട് അടിച്ചു നോക്കണോ.. ,നോക്കാം .. വേണോ ... നോക്കിയേകാം..
ഉള്ളിൽ ചെറിയ ഭയം തോന്നിയെങ്കിലും സുരേഷ് നടന്നു കൊണ്ട് തന്നെ അങ്ങോട്ട് ടോർച്ച് അടിച്ചു എന്തോ അനക്കം അവിടെ .. പെട്ടെന്ന് കാല് എന്തിലോ തട്ടി മുന്നോട് വേച്ചു വീണു ..
മരത്തിന്റെ വേര് ആണ് , കൈയിൽ നിന്നും ടോർച്ച് വീണു പോയി, ടോർച്ച് ഓഫ് ആയിരിക്കുന്നു ..
ഉള്ളിൽ ഭയം ഇരട്ടിച്ചു ..
വീടിന്റെ അനക്കം കേട്ട ഭാഗത്തേക്ക് സുരേഷ് ഒന്ന് നോക്കി , നെഞ്ചിലൂടെ ഒരു തീക്കൊള്ളി പോയത് പോലെ, ഒരു വെളുത്ത രൂപം അവിടെ മറഞ്ഞു നില്കുന്നു ..
തോന്നൽ അല്ല പെട്ടെന്ന് ടോർച്ച് നിലത്തൂന്ന് തപ്പി എടുത്തു .. അവിടേക്കു തെളിച്ചു ...
വെളുത്ത സാരിയുടുത്ത ഒരു രൂപം ഭിത്തി മറവിലേക് മാഞ്ഞു പോയി .. സുരേഷ് ഒന്നേ നോക്കിയുള്ളൂ ..
വിറച്ചു അവിടെ വീഴുന്നതിനു മുൻപ് സകല ധൈര്യവും സംഭരിച്ചു അമ്മേ.. ...ന്നു വിളിച്ചു തിരിഞ്ഞു നോക്കാതെ ഓടി ..
വീട്ടിൽ ചെന്നു വാതിലിൽ തട്ടി വിളിച്ചു .. 'അമ്മ വന്നു വാതിൽ തുറന്നതും ഉള്ളിലേക്കു ചാടി കയറി അടുക്കളയിലേക് ഓടി കുറെ വെള്ളം കലത്തിൽ നിന്നും കോരി കുടിച്ചു ..
അവിടെനിന്നും ഓടി വിളക്കു വെക്കുന്ന ഭാഗത്തേക്കു ..
പോക്കറ്റിൽ കിടന്ന ഒരു രൂപ എടുത്ത് തലക്ക് ഒഴിഞ്ഞു നിലവിളക്കിനു മുന്നിൽ വെച്ചു ...
ഞെട്ടൽ മാറിയിട്ടില്ല . ഓടുമ്പോൾ ആ രൂപം പിന്നാലെ വരുന്നത് പോലെ ആണ് തോന്നിയത് ..
കാലുകൾ ഇല്ല .. എന്നെ അവിടെ തട്ടിയിട്ടതും അത് തന്നെ ...
എന്നും വരുന്നവഴിയിൽ അല്ലാതെ എങ്ങനെ വീഴാൻ ...
വീട്ടുകാർ ഇതെല്ലാം കണ്ടു അന്ധം വിട്ടു നിൽക്കുകയാണ് .. അമ്മ കാര്യം തിരക്കി എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു .. അവരും ഭയന്നിരിക്കുന്നു ..
എന്റെ ദേവീ എന്റെ മോനെ നീ ആപത്തൊന്നും കൂടാതെ ഇങ്ങെത്തിച്ചല്ലോ... അമ്മേ മഹാമായേ .... 'അമ്മ കണ്ണീരോടെ പ്രാർത്ഥിച്ചു ...
അന്ന് സകല ജനലുകളും ഭദ്രമായിട്ടാണ് അടച്ചിരിക്കുന്നത് എന്ന് ഉറപ്പിച്ചിട്ടു നിലത്തു പാ വിരിച്ചാണ് കിടന്നത് ..
നേരം വെളുത്തു...
പനി പിടിച്ചിരിക്കുന്നു തീരെ വയ്യ ..
ആ രൂപം മനസ്സിൽ നിന്നും മായുന്നില്ല ..
തന്നെ നോക്കുന്ന ചോര കണ്ണുകൾ.. രാത്രിയിൽ പലതവണ ഞെട്ടി ഉണർന്നിരുന്നു ..
എന്തായാലും രണ്ടു ദിവസത്തേക്ക് ഇനി പണിക്കു പോകുന്നില്ല ...
സംഭവം എന്തായാലും കാട്ടുതീ പോലെ നാട്ടിൽ പടർന്നു ..
വീടിനു പിന്നിലൂടെ ഉള്ള വഴിയേ കുറച്ചു കയറ്റം കയറിയാൽ ഒരു പഞ്ചായത് റോഡ് ആയി ,അതുവഴി നടന്നു ചെല്ലുന്നത് അമ്പലത്തിലേക് ആണ് ആ വഴിയാണ് വാസു പിള്ള യുടെ ചായക്കട ..
വൈകുന്നേരം ചായ കുടിച്ചു കൊണ്ട് ഇരുന്നപ്പോൾ വാസുപിള്ള ആ കഥ പറഞ്ഞത്.
സാവിത്രിയുടെ കഥ.
പണ്ട് ഈ തോട്ടം ഒരു കാട് ആയിരുന്നു..
അന്നത്തെ നാട്ടിലെ വലിയ കുടുംബക്കാർ ആയ മൂത്തേടത്തു കാരുടെ കൈവശം ഈ ഭൂമി വന്നു പെട്ടു..
നീ ഇന്നലെ കണ്ടില്ലേ ആ ഇടിഞ്ഞ വീട് പണ്ട് അവിടെ താമസിച്ചിരുന്ന ഒരു പാവം അമ്മയും മകളും ആയിരുന്നു ..
ആ കൊച്ചിന്റെ പേരാണ് സാവിത്രി ..
നമ്മുടെ അമ്പലം കൊണ്ട് കഴിയുന്ന ഒരു കുടുംബം ...
അന്ന് മൂത്തേടത്തെ തല തെറിച്ച മൂത്ത സന്താനം നശിപ്പിച്ചതാ ആ കുടുംബത്തിനെ ..
അമ്പലത്തിലെ മാലകെട്ടും , വൃത്തിയാക്കലും ഒക്കെ ആയിരുന്നു അവളുടെ ജോലി ..
അങ്ങനെ ആണ് ആ വൃത്തികെട്ടവൻ അവളെ നോട്ടമിട്ടത് ..
പല പ്രാവശ്യം ശല്യം ചെയ്തു ..
ഒരു രാത്രി .. ആ.. അമ്മയെ കെട്ടിയിട്ടു, ആ പാവം മകളെ നശിപ്പിച്ചു,
എന്നിട്ട് ആ വീട്ടിൽ ഇട്ടു പച്ചക്കു തീകൊളുത്തി കൊന്നു..
ആര് ചോദിക്കാൻ ..ആരും ഉണ്ടായില്ല ..
പക്ഷെ ....
ആ പെണ്ണിന്റെ ആത്മാവ് പ്രതികാര ദാഹിയായി വന്നു ..
ആ പെണ്ണിനെ കൊന്ന് ഒരാഴ്ച തികച്ചില്ല പാമ്പ് കൊത്തി അവൻ കാവിനുള്ളിൽ മരിച്ചു കിടക്കുകയായിരുന്നു ...
പക്ഷെ കാലിൽ പാമ്പ് കൊത്തിയത് കൂടാതെ അവന്റെ കഴുത്തിലും മുറിവ് ഉണ്ടായിരുന്നു ..
ആ കുടുംബം തന്നെ നശിച്ചു പോയില്ലേ ...എല്ലാവരും ദുർമരണ പെട്ടു..
ആ ആത്മാവ് ഇപ്പോളും അവിടെ ഉണ്ട് , ഗതികിട്ടാതെ അലഞ്ഞു ..
അസമയത്തു് ആ ഭാഗത്തു കൂടി പോകരുത്
ആ..വീടും നമ്മുടെ കാവും തമ്മിൽ വരത്ത് പോക്ക് ഉണ്ട്
വരത്ത് പോക്കോ.. ?? ഞാൻ ചോദിച്ചു.
ആ.... വരത്ത് പോക്ക് നിനക്കറിയില്ലേ ... അദൃശ്യ ശക്തികളുടെ സഞ്ചാരം... വാസുപിള്ള തുടർന്നു ..
ഒരു തീഗോളം അവിടെ നിന്നും കാവിലേക്കും ,കാവിൽ നിന്നും അവിടേക്കും രാത്രിയിൽ പോകും ... ചില നാളുകാർക്ക് കാണാം ..
വാസു ചേട്ടൻ കണ്ടിട്ടുണ്ടോ
ഞാൻ ഒന്ന് രണ്ടു തവണ കണ്ടിട്ടുണ്ട് പിന്നീട് ആ.. സമയത്തു മുറ്റത്തു ഇറങ്ങുന്നതൊക്കെ ഒഴിവാക്കി എന്തെങ്കിലും സംഭവിച്ചാലോ ...
ആ... അങ്ങനെ ആ സംഭവത്തിന് കുറച്ചു കാലങ്ങൾക്കു ശേഷം കാടൊക്കെ തെളിച്ചു
ആദ്യം തെങ്ങിൻ തോപ്പ് ആയിരുന്നു, പിന്നെ ഇപ്പൊ റബർ തോട്ടം ആയി ..
പക്ഷെ ഇപ്പോളും ആ വീട് ഇരിക്കുന്ന ഭാഗം ആരും ഒന്ന് എത്തി നോക്കാൻ കൂടി ധൈര്യപെട്ടിട്ടില്ല ..
അവിടമൊഴിച്ചാണ് റബർ വെച്ചേക്കുന്നത് ..
നീ ആരുടെയോ ഭാഗ്യം കൊണ്ടാ സുരേഷേ രക്ഷപെട്ടത് ഇനി ആ വഴി അങ്ങനെ പോകണ്ട കേട്ടോ ..
ഒന്നും പറഞ്ഞില്ല അപ്പൊ തന്നെചായയുടെ കാശ് കൊടുത്തിട്ട് വീട്ടിലേക് പൊന്നു ...
വീട്ടിൽ വന്നപ്പോൾ അയലോക്കത്തെ കുറെ ചേച്ചിമാരൊക്കെ വന്നിട്ടുണ്ട് ..
'അമ്മ എരിവും പുളിയും ചേർത്ത് കാര്യങ്ങൾ വിശദീകരിക്കുന്നു ..
നീ എന്നിട്ട് ശെരിക്കും പ്രേതത്തെ കണ്ടോടാ .. ബിന്ദു ചേച്ചിയുടെ വകയാണ് ചോദ്യം
ഞാൻ എപ്പോളും തുണി അലക്കാൻ ആ വഴി ഒറ്റയ്ക്കാണ് പോകാറ് ഇനി എന്തായാലും തനിച്ചു പോക്ക് നിർത്തി .. എന്തെങ്കിലും പറ്റിയാൽ ഒന്ന് ഓടിവരാൻ കൂടി ആരും ഇല്ല ..
നമ്മുടെ വീടിന്റെ കുറച്ചു താഴെ ആണ് ചേച്ചിയുടെ വീട് അച്ഛനും അമ്മയും കുറച്ചുനാള് മുൻപ് മരിച്ചു ഒരു ആങ്ങള ഉണ്ട് കഞ്ചാവ് അടിച്ചു തോന്നിയപോലെ നടക്കുന്നു .. പാവം ചേച്ചി ..
എന്തായാലും രണ്ടു ദിവസം കഴിഞ്ഞാണ് പിന്നെ ജോലിക് പോയത്, ഒരാഴ്ചത്തേക്ക് പിന്നെ അടുത്ത സ്റ്റോപ്പിൽ ഇറങ്ങി കുറച്ചു കൂടുതൽ നടന്നു ചുറ്റി കറങ്ങി വീട്ടിൽ വന്നു ..
ഒരാഴ്ച കഴിഞ്ഞുള്ള ഒരു ദിവസം ബസ് കയറാൻ സ്റ്റാൻഡിൽ നിൽകുമ്പോൾ വീടിനടുത്തുള്ള ഒരു സുഹൃത്തിനെ കിട്ടി ശിവൻകുട്ടി, പേരിലെ ഉള്ളു ശിവൻ ആള് നല്ലൊരു നിരീശ്വര വാദിയാണ്..
എന്തായാലും അവിടെ ബാറിൽ കേറി ഒന്ന് മിനുങ്ങാൻ ഞങ്ങൾ തീരുമാനിച്ചു ..
ഒരു ഹാഫ് വാങ്ങി അടിച്ചു ഞങ്ങൾ യാത്രതിരിച്ചു
നല്ല ഫിറ്റ് ..
മദ്ധ്യം തലയ്ക്കു പിടിച്ചപ്പോൾ തുടങ്ങിയത് ആണ് ശിവൻ കുട്ടി നിരീശ്വരവാദം പറയാൻ .. ഓരോന്ന് പറഞ്ഞും എടുത്തും ഓർക്കാതെ പഴയ സ്റ്റോപ്പിൽ അറിയാതെ ഞങ്ങൾ ഇറങ്ങി .. കഥ പറഞ്ഞു നടന്നു വരുന്ന വഴിക്കാണ് ശിവൻ കുട്ടി ആ കാര്യം ഓർമിപ്പിച്ചത് ..
ഡാ നിന്നോട് കുറെ ദിവസം ആയി ചോദിക്കണം എന്ന് കരുതി ഇരിക്കുവായിരുന്നു നീ എന്തോ പ്രേതത്തെ കണ്ടെന്നോ ഉമ്മവെച്ചെന്നോ ഒക്കെ കേട്ടല്ലോ ശെരിയാണോ ..
ഞാൻ ഒന്ന് ഞെട്ടി .. ഈശ്വരാ.. സ്റ്റോപ്പ് മാറിയിരിക്കുന്നു ...
ഡാ ശിവ സത്യാ ഡാ .. ഞാൻ കണ്ടതാ നമുക് തിരിച്ചു പോകാം .. ഈ ടൈമിൽ ഈ വഴി ശെരിയല്ല ..
ഡാ നീ പേടിക്കാതെ.. ഈ പ്രേതവും ദൈവവും ഒക്കെ ഒരു മിഥ്യ ആണ് ... ഒക്കെ മനുഷ്യന്റെ
കണ്ടുപിടിത്തം ഞാനില്ലേ കൂടെ നീ വാ ...
ഇനി അഥവാ പ്രേതം വന്നാലും, എന്താ.... അവളുടെ പേര്... ആ.... സാവിത്രി .. അവൾ എത്ര വലിയ സാവിത്രി ആണേലും .. അവളുടെ കാര്യം ഞാൻ നോക്കിക്കൊള്ളാം .. അവൻ കണ്ണൊന്നു ഇറുക്കി ചിരിച്ചു ...
നാക്ക് കുഴഞ്ഞു കൊണ്ട് ആണ് അവൻ പറഞ്ഞതത്രയും ..
അവൻ എന്റെ കൈ പിടിച്ചു നടന്നു .. മുന്നോട് പോകും തോറും ഉള്ളിലെ ഭയം ഏറിവന്നു ..
രണ്ടുപേർക്കും കൂടി എന്റെ ഒരു ടോർച്ച് മാത്രം ..
തോട് കഴിഞ്ഞു ഇനി തോട്ടത്തിനു നടുവിലൂടെ ഉള്ള വഴി ..
കാലുകൾ വിറകുന്നുണ്ട് ഞെഞ്ചിടിപ്പു കൂടുന്നുണ്ട് , നടന്നു നടന്നു ..
ആ വീടിനു അരികിലെത്തി അവിടേക്ക് നോക്കണോ ...
ശിവാ അളിയാ
എന്താടാ
അളിയാ ഞാൻ ഇവിടെ വെച്ചാടാ അതിനെ കണ്ടത് ..
ഏതിനെ
അളിയാ മറ്റേ .. സാധനത്തിനെ .
.
മറ്റേതോ ഏതു മറ്റേതു ..
അളിയാ പ്രേതത്തെ.. സാ..സാവിത്രിയെ.. ഞാൻ വിറച്ചു കൊണ്ട് ആണ് പറഞ്ഞത് ...
പറഞ്ഞു തീർന്നതും ശിവൻ കുട്ടി, എടി.... സാവിത്രി...... എന്ന് വിളിച്ചു കൊണ്ട് വീടിന്റെ ഭാഗത്തേക്ക് ഓടി ചെന്നതും ഒന്നിച്ചായിരുന്നു .
ഞെട്ടലോടെ എല്ലാം കണ്ടുകൊണ്ട് നിക്കാനേ എനിക്ക് കഴിഞ്ഞുള്ളു ..
ആയ്യോ.... എന്നുള്ള ശിവൻകുട്ടിയുടെ അലർച്ചയാണ്‌ ഞാൻ പിന്നീട് കേട്ടത് ..
ഞാൻ ടോർച്ച് അവിടേക്ക് തെളിച്ചു, ഓടണോ .. അപ്പൊ അവൻ .. ഈശ്വരാ .. പതിയെ മുന്നോട്ട് നടന്നു..
ഇപ്പൊ വീടിന്റെ മുൻ ഭാഗം കാണാം.. അതാ ശിവൻ കുട്ടി അവിടെ വീണു കിടക്കുന്നു ടോർച്ച് തെളിച്ചു അവിടെ എന്തോ അനങ്ങുന്നു ..
എന്റെ കണ്ണിൽ ഇരുട്ടു കയറി .. .
ആകെ വിറയൽ എങ്ങനെയും അവനെ രക്ഷിച്ചു ഓടണം ..
പതിയെ ശിവന്റെ അടുത്തേക്ക് കാലുകൾ വെച്ചു ..
ടോർച്ച് വീടിനു ചുറ്റും തെളിച്ചു നോക്കി ഉള്ളിൽ എന്തോ അനക്കം പോലെ ...
തോന്നിയതാണോ ചീവീടുകൾ വല്ലാതെ അലക്കുന്നു ..
പതിയെ ശിവന്റെ അടുത്ത് എത്തി, എന്റെ ഉമ്മി നീർവറ്റി ..
ഇടിഞ്ഞ വീടിന്റെ ഉള്ളിലേക്കു അറിയാതെ ടോർച് തെളിച്ചു ഞെട്ടി തരിച്ചു ഞാൻ പിന്നിലേക്കു വേച്ചു വീണു .
സാവിത്രി ..
വെള്ളസാരി ഉടുത്ത രൂപം അവൾ അവിടെ ഭിത്തിക്ക് പിന്നിലായി മറഞ്ഞു നില്കുന്നു ...
ശിവാ.. ശിവാ .. ശബ്ദം പുറത്തേക് വന്നില്ല ..
ടോർച്ച് കൈയിൽ നിന്ന് വീണിരുന്നു .
ടോർച്ച് മുറിക്കുള്ളിലേക് തെളിഞ്ഞു നിൽക്കുന്ന രീതിയിൽ വീണു കിടക്കുകയാണ് ..
സാവിത്രി ആ രൂപം അവിടെ നിന്നും ഉള്ളിലേക്കു മറഞ്ഞു ..
ഞാൻ ടോർച്ച് എടുത്തു അവിടേക്കു വീണ്ടും തെളിച്ചു ..
വെട്ടം കാണുന്നതിന് അനുസരിച്ചു ആ രൂപം മറഞ്ഞു മറഞ്ഞു പോകുന്നു .
അതുവരെ ഇല്ലാത്ത എന്തോ ഒരു ധൈര്യം എന്നിലേക്കു വന്നപോലെ ..
ഞാൻ വീടിന്റെ ഉള്ളിൽ കയറാതെ പതിയെ വീടിന്റെ വശത്തേക്കു വന്നു ആ രൂപം മറഞ്ഞു നിൽക്കുന്ന ഭാഗത്തേക്കു ടോർച് തെളിച്ചു ..
കാണുന്നില്ല ..
തിരിച്ചു നടക്കാൻ ഭാവിച്ചപ്പോൾ..അവിടെ തറയിൽ എന്തോ കണ്ടത് പോലെ അവിടേക്കു തന്നെ ടോർച്ച് തറയിലേക് തെളിച്ചു ..
സാവിത്രി അവിടെ കുത്തിയിരിക്കുന്നു ..
മുഖം കാലുകൾക്കിടയിലേക് പൂഴ്ത്തി ... എന്നിൽ വിറയൽ ഉണ്ടായിരുന്നെങ്കിലും പതിയെ കാലുകൾ അവള്കരികിലേക് നീങ്ങി ..
ഏകദേശം അടുത്തെത്തി ..
സാവിത്രി തേങ്ങുകയാണ്... ഒരു തേങ്ങലിന്റെ ശബ്ദം മാത്രം കേൾകാം...
തൊണ്ട വരണ്ടു , ഇന്ന് ഒന്നുകിൽ എന്റെ മരണം ..അല്ലെങ്കിൽ ?? അറിയില്ല.. അല്ലെങ്കിലും എന്റെ മരണം തന്നെയാവും ..
ടോർച്ച് അവളുടെ മുഖത്തേക് തന്നെ തെളിച്ചു അവിടെ കിടന്ന ഒരു കമ്പ് പതിയെ ഞാൻ കുനിഞ്ഞു എടുത്തു ..
ഞാൻ രണ്ടും കൽപ്പിച്ചാണ് .. അവൾക്കു നേരെ ആഞ്ഞു വീശി കൊണ്ടില്ല അല്പം കൂടി അടുത്തേക് ചെന്നാലേ കൊള്ളൂ ..
ഒരു കാൽ കൂടി മുന്നോട് വെച്ചു ..
അവൾ അത് കണ്ടിട്ടാവണം പതിയെ മുഖം ഉയർത്തി
ഞാൻ വടിയിൽ പിടി മുറുക്കി..
സുരേഷേ .. നീ എന്നെ ഉപദ്രവിക്കരുത് ..
ങേ ..........
എന്നെ ഇവിടെ കണ്ട കാര്യം ആരോടും പറയരുത് ...
ങേ ...........
സാവിത്രിയുടെ മുഖത്തേക് ഞാൻ സൂക്ഷിച്ചു നോക്കി ...
മുഖത്തെ മുടി മാറ്റി അവൾ എന്നെ നോക്കി ...
എടീ ..... ബിന്ദു .........നീയോ .......
നീ ..... നീ ..എങ്ങനെ ..... ആഹാ .... അപ്പൊ .... നീ ....ആണല്ലേ .....സാവിത്രി ...
കള്ള നായ്%$#@&^ മോളെ
ആഹാ അപ്പൊ ഇതാണല്ലേ പരുപാടി ......
ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തിൽ കരയണോ ചിരിക്കണോ എന്നറിയാതെ നട്ടപ്പാതിരയ്ക്കു വിയർത്തു കുളിച്ചു ഞാൻ നിന്നു...
എന്റെ കാലിലേക് സാവിത്രി അല്ല സോറി ബിന്ദു കെട്ടി പിടിച്ചു കരഞ്ഞു ..
ചതിക്കല്ലേ മോനെ ... പറ്റിപ്പോയി ...
അവൾടെ അമ്മേടെ സാവിത്രി .. ആഹാ .. നിന്നെ ഞാൻ ശെരിയാക്കി തരാമെടി ... ഒരു 2 മിനിറ്റുകൂടി കഴിഞ്ഞിരുന്നേൽ ബാക്കിയുള്ളവൻ ഇവിടെ അറ്റാക്ക് വന്നു ചത്തേനെ... ഇതാണല്ലേ പരുപാടി.. ആഹാ......
ആരാടി ഇവിടെ വരുന്നത് .. സത്യം പറഞ്ഞോ .. ഇല്ലേൽ ഇപ്പൊ ഞാൻ ആളെ കൂട്ടും .. സത്യം പറഞ്ഞോ ...
അത്.... അത് ...
പഭാ...... പറയെടീ......
വാസു പിള്ള ചേട്ടൻ ...
വാ.... വാസു
ആഹാ.. അയാളോ ... ആഹാ ....കൊള്ളാലൊ കള്ള ബഡുവ ... അപ്പൊ അയാളാണ് ഇവിടെ സ്ഥിരമായി വന്നു പോകുന്ന തീഗോളം .. വരത്ത് പോക്ക്... അവന്റെ അമ്മേടെ %$#^@
കൊടുക്കാം അയാൾക്കു പണി കൊടുകാം ..
എണ്ണീക്കെടി പന്നി ...
അവളെഴുനേറ്റു ... ഒരു സാവിത്രി ... മുഖം അടച്ചു ഒരെണ്ണം അങ്ങോട്ട് കൊടുത്തു സകല അരിശവും തീർത്തു ... ബാക്കി അയാൾക്കുള്ളതാ ... ഓഡ്രി ...തിരിഞ്ഞു നോക്കാതെ ഓടെഡീ ...
സാവിത്രി കിട്ടിയ ജീവനും കൊണ്ട് ഓടുന്ന കണ്ടപ്പോൾ ശ്വാസം ഒന്ന് വലിച്ചു വിട്ടു...
ദൈവമേ ..അവളെങ്ങാനും അലറിക്കൊണ്ട് എന്റെ നേരെ വന്നിരുന്നെങ്കിൽ..ഹൊ ... നാളെ എന്റെ ശവമടക്കായിരുന്നേനെ ..
അറിയാതെ മുഖത്തൊരു ചിരിയും വന്നു ..
35 വയസിനു മുകളിൽ പ്രായം ഉണ്ട് , ഇതുവരെ വിവാഹം നടന്നിട്ടില്ല .. പാവം ... അത് മുതലാക്കാൻ ഓരോരുത്തൻമാർ .. അയാളിങ്‌ വരട്ടെ ...
വീടിനു മുന്നിൽ ഒരുത്തൻ വീണു കിടപ്പുണ്ട് അവനെ ഒന്ന് വിളിച്ചെഴുനേൽപ്പിക്കട്ടെ ...
ഡാ.... ശിവാ... ഡാ... എഴുനേൽക്കെടാ , ഡാ.... നിരീശ്വര വാദി എഴുനേൽക്കെടാ ....
അവിടെ കിടന്ന റബർ ചിരട്ടയിലെ വെള്ളം അവന്റെ മുഖത്തു ഒഴിച്ചു..
ഉം .. ശിവൻ ബോധം തെളിഞ്ഞു വന്നു ..
ഭാഗ്യം ചത്തില്ല ...
ഞാൻ കണ്ടു, ഞാനേ .... കണ്ടുള്ളു ... ഞാൻ മാത്രേ കണ്ടുള്ളൂ ..
എന്താടാ കോപ്പേ ..
സാവിത്രി ... അവളെ ഞാൻ കണ്ടു അളിയാ .. വെള്ളസാരി ...സാവിത്രി ...ചോരക്കണ്ണുകൾ ..
ഉം ..ചോരക്കണ്ണു മാങ്ങാത്തൊലി എഴുനെൽക്കെടാ പോകാം ..
അളിയാ ഞാൻ കണ്ടെടാ... ഞാൻ നിരീശ്വര വാദം ഒക്കെ നിർത്തി അളിയാ ... ഞാൻ കണ്ടു,.
നീ.. നിക്ക് നമുക്ക് ഒരാളെ പിടിക്കാനുണ്ട്..
ആരെയാ അളിയാ...
ഒരാളെ ഒരു കള്ള #$%^& മോനെ ...
അവന്റെ അമ്മൂമ്മേടെ തീഗോളം ...
കുറച്ചു നേരം നോക്കി നിന്നിട്ട് ആരെയും കാണാഞ്ഞു അവര് രണ്ടു പേരും വീട്ടിലേക്ക് തിരിച്ചു ..
അതെ സമയം ഈ രംഗങ്ങൾ എല്ലാം മറഞ്ഞിരുന്നു കണ്ട വാസു പിള്ള കയ്യിലെ ചൂട്ടുകറ്റ കുത്തി കെടുത്തി തന്റെ വീട്ടിലേക്ക് അയ്യം വഴി ഓടുകയായിരുന്നു ...
ശുഭം ...
:- ശ്രീജിത്ത് വിജയൻ

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo