നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഫെബ്രുവരി



രാവിലെ അടുക്കളയിലെ യുദ്ധമൊന്നു തീർത്തു ഒന്ന് നടുനിവർക്കാൻ ബെഡിലേക്കു വീണപ്പോളാണ് ഫോൺ ചിലക്കാൻ തുടങ്ങിയത്. എടുക്കണോ വെണ്ടയോയെന്നു ഞാനൊന്നാലോചിച്ചു. തലേന്ന് രാത്രിയിൽ ഒരുപോള കണ്ണടച്ചിട്ടില്ല. രാത്രി എപ്പോഴോ പോയ കറന്റ് ആണ്, കുറച്ചു മുൻപാണ് വന്നത്. ചെന്നൈയിലെ വെന്തുരുകുന്ന ചൂടിൽ കറണ്ടും കൂടി പോയ തീർന്
രണ്ടുംകല്പിച്ചു ഫോണെടുത്തു മറുതലയ്ക്കൽ നാട്ടിൽ നിന്നും ന്റെ പുന്നാര അനുജത്തി ഇന്ദുവാണ്‌. നാട്ടിലെ വിശേഷങ്ങൾ മൊത്തമായും ചില്ലറയായും നിയ്ക്കു ഡിസ്ട്രിബ്യൂട്ട് ചെയ്‌യുന്നത്‌ മൂപ്പത്തിയാണ്.
"അഞ്ചു എന്താടി വിശേഷം?, തീർന്നോ നിന്റെ ജോലിയൊക്കെ?" എടുത്തപാടെ അവൾ ചോദിച്ചു.
"ഓ പണിയൊക്കെ ഒരുവിധം തീർത്തു, നാട്ടിൽ എന്തുന്നാടി വിശേഷം?"
"ഇവിടെ ബ്രേക്കില്ലാത്ത മഴയാടി, ഇന്നലെ രാത്രി തുടങ്ങ്യതാ ഇതോം വരെ തോർന്നിട്ടില്ല, ഞാനാണേൽ ഇന്നെഴുന്നേല്ക്കാനും വൈകി. മഴേം തണുപ്പുമൊക്കെ അല്ലെ ബെഡിൽ പൊതച്ചുമൂടി കിടന്നാൽ പിന്നെ എഴുന്നേൽക്കാൻ തോന്നുല്ല"
മഴ, തണുപ്പ്, പൊതപ്പു തേങ്ങാക്കൊല. മനുഷ്യനിവിടെ ചൂടത്തു പുഴുങ്ങിയിരിക്കുമ്പോളാണ് ലവളുടെ വക വർത്താനം.
"ചെന്നൈയിൽ ക്ലൈമറ്റ് ഒക്കെ എങ്ങനീണ്ടടി അഞ്ചു? വല്ലാത്ത ചൂടാവും അല്ലെ?"
"ഏയ് ചൂടോ ? ഇവിടെയോ, നല്ല കഥ ഇവിടിപ്പോ നല്ല സുഖാടി, ചൂടുല്ല്യ ഒരു മണ്ണാങ്കട്ടേമില്ല്യ" നെറ്റിയിലെ വിയർപ്പുചാലുകൾ തുടച്ചുകൊണ്ട് ഞാനവൾക്കു മറുപടി നൽകി.
പിന്നെ അല്ലറചില്ലറ നാട്ടുവിശേഷങ്ങളൊക്കെ പറഞ്ഞു അവൾ ഫോൺ വെച്ചു. നാട്ടിലെ മഴയും തണുപ്പുമൊക്കെ ഞാനൊന്നു വെറുതെ സങ്കൽപ്പിച്ചു നോക്കി. എനിക്കേറ്റവും പ്രിയപ്പെട്ടത് രാത്രിയിൽ മഴ പെയ്യുന്ന ശബ്ദത്തിനു കാതോർത്തു ബെഡിൽ പുതച്ചുമൂടിയിങ്ങനെ കിടക്കുന്നതാണ്. ഈ മഴയും മനുഷ്യന്റെ മനസ്സും തമ്മിലെന്തോ ഉണ്ടല്ലേ. ചെന്നൈയിലെ കൊടും ചൂടിലിരുന്നു ഈ മഴയേ൦ തണുപ്പിനേം പറ്റിയൊക്കെ പറയുന്ന എന്നെ സമ്മതിക്കണം.
രണ്ടുവർഷം മുന്നെയൊരു ഫെബ്രുവരി മാസത്തിലാണ് ഞാൻ ചെന്നൈ നഗരത്തിലാദ്യമായി കാലുകുത്തുന്നത്. ചെന്നൈയിലേക്ക് പോകുവാൻ പോകുന്നു എന്നറിഞ്ഞത് മുതൽ പലരുടെയും വക പലതരം ഡയലോഗുകളുടെ ബഹളമായിരുന്നു.
"അഞ്ചു, നീ തീർന്നടി തീർന്നു, ചെന്നൈയൊന്നും നമുക്ക് പറ്റൂല്ല, വല്ലാത്ത ചൂടാ, നേരാം വണ്ണം വെള്ളം പോലും കാണില്ല, പിന്നെ വൃത്തിം ഇല്ലാത്ത നാടാ"
അങ്ങനെ വിവിധ പ്രസ്താവനകൾ സമ്മാനിച്ച ഒരു ലോഡ് ആശങ്കകളും, പിന്നെ ന്റെ പെട്ടിയും ഭാണ്ഡവുമൊക്കെയായി ഞാൻ ചെന്നൈയ്ക്ക് വണ്ടി കയറി. തമിഴർക്ക് പ്രിയ്യപ്പെട്ട മാർഗഴി മാസത്തിന്റെ തുടക്കമായിരുന്നു അത്. നഗരം തണുപ്പിന്റെ പുതപ്പെടുത്തണിയുന്ന സമയം. ട്രെയിൻ ചെന്നൈ സെൻട്രലിലെത്തിയതും നേരം പുലർന്നു വരുന്നതേ ഉണ്ടായിരുന്നുള്ളു. മൂടൽ മഞ്ഞു നിറഞ്ഞ അന്തരീക്ഷമൊക്കെ കണ്ടതും ഞാൻ ഹാപ്പിയായി.
ഫ്ളാറ്റിലേക്കുള്ള യാത്രയിൽ കാറിലിരുന്ന് ഞാനങ്ങനെ ചെന്നൈ നഗരത്തെ നോക്കിക്കണ്ടു. പതിയെപ്പതിയെ നഗര ജീവിതവുമായി ഞാൻ പൊരുത്തപ്പെട്ടു തുടങ്ങി. നാട്ടിൽ നിന്നും വിശേഷങ്ങളറിയാൻ 'അമ്മ വിളിക്കുമ്പോൾ പറയും
"ഹോ ഇവിടെ ചൂട് ഇപ്പോൾ തന്നെ തുടങ്ങിന്നാ തോന്നുന്നേ, ഈ കണക്കിന് പോയ മാർച്ചും ഏപ്രിലുമൊക്കെ ആവുമ്പൊ എന്താവും അവസ്ഥ, അവിടെ എങ്ങനിണ്ട് ചൂടൊക്കെ ഉണ്ടോ?"
"ഏയ് നല്ല സുഖാ 'അമ്മ രാത്രി കിടക്കുമ്പോ ഫാനൊന്നും വേണ്ട, രാവിലെയൊക്കെ നല്ല മഞ്ഞാ"
ഞാൻ ഉത്സാഹത്തോടെ പറഞ്ഞു.
"വെള്ളമൊക്കെ കുഴപ്പമില്ലാതെ കിട്ടുന്നുണ്ടല്ലോ അല്ലെ ?"
അമ്മയുടെ പ്രധാന ടെൻഷൻ അതായിരുന്നു. വീട്ടിൽ എന്നെ 'അമ്മ 'ജലപിശാച്' എന്നായിരുന്നു വിളിച്ചിരുന്നത്. " ഹോ ഇവൾ ഒരു സ്പൂൺ കഴുകുന്ന വെള്ളമൊണ്ടേൽ രണ്ടാൾക്കു കുളിക്കാം". 'അമ്മ ഇടയ്ക്കു പറയും. വെള്ളത്തിന് മുട്ടില്ലാതെ വളർന്നതുകൊണ്ട് ആവശ്യത്തിനും അനാവശ്യത്തിനുമൊക്കെ വെള്ളം ചിലവാക്കുക എന്റെ പ്രധാന തൊഴിലായിരുന്നു.
ഫ്ലാറ്റിൽ ആവശ്യത്തിന് വെള്ളവുമായി ടാങ്കർ മുടങ്ങാതെ എത്തുമായിരുന്നത് കൊണ്ട് ചെന്നൈയിലും ഞാനെന്റെ തൊഴിൽ തുടർന്നു. അങ്ങനെ ദിവസങ്ങൾ കടന്നു പോയി തണുപ്പും മഞ്ഞുമൊക്കെ മെല്ലെ വിടവാങ്ങി ചൂടിന്റെ കടന്നുവരവ് മെല്ലെ അറിഞ്ഞു തുടങ്ങി. മാർച്ച് മാസം ആരംഭിക്കുന്ന ചൂടുകാലം മെയ് ജൂൺ മാസത്തിലതിന്റെ മൂര്ധന്യാവസ്ഥയിലെത്തും. നാട്ടിലപ്പോൾ നല്ല മഴയുടെ മേളവും.
വറചട്ടിയിൽ കിടന്നു പൊള്ളാൻ വിധിക്കപ്പെട്ട കപ്പലണ്ടിയുടെ അവസ്ഥയോർത്തു എനിക്കാദ്യമായി വിഷമം വന്നത് ചെന്നൈയിലെ ചൂട് ശെരിക്കും അനുഭവിച്ചു തുടങ്ങിയപ്പോളാണ്. കപ്പലണ്ടിയുടെ ഏതാണ്ട് അതെ അവസ്ഥ അജ്‌ജാതി ചൂട്. അടുക്കളയിൽ പണിയെടുക്കുമ്പോളാണ് ശരിക്കും അനുഭവിക്കുന്നത്. അന്തരീക്ഷത്തിലെ ചൂടും അടുപ്പിലെ ചൂടും ചേർന്ന് വെന്തുപോവുന്ന അവസ്ഥ.
ഒരു ദിവസം പതിവുപോലെ രാവിലെ എഴുന്നേറ്റു നേരെ അടുക്കളയിലേക്കു വെച്ചുപിടിച്ചു ഒരു കട്ടൻമോന്താമെന്നു വെച്ച് ടാപ്പ് തുറന്നപ്പോളാണ് ഒരു തുള്ളി വെള്ളമില്ല. സെക്യൂരിറ്റിയെ വിളിച്ചു ചോദിച്ചപ്പോളാണയാൾ പറയുന്നത്. ചൂട് തുടങ്ങിയാൽ പിന്നെ ചിലപ്പോളിങ്ങനെ ആണത്രേ. വെള്ളത്തിന് ക്ഷാമം വരും ടാങ്കർ വരുന്നത് ചിലപ്പോൾ മുടങ്ങും. വെള്ളമില്ലാത്ത ഒരു ദിവസം സങ്കൽപ്പിക്കാൻ പോലുമാകാതെ ഭൂമിയിലും ആകാശത്തിലുമല്ലാതെ ഞാനിങ്ങനെ നിൽക്കുമ്പോളാണ് സെക്യൂരിറ്റി പറയുന്നത് അമ്പതു രൂപ കൊടുത്താൽ ഇരുപതു ലിറ്റർ കുപ്പിവെള്ളം കിട്ടുമെന്ന്. വെള്ളം വിലകൊടുത്തു വാങ്ങേണ്ട അവസ്ഥയോർത്തപ്പോൾ നാട്ടിൽ ഞാൻ പാഴാക്കിക്കളഞ്ഞ വെള്ളമെനിക്കോർമ്മ വന്നു.
കാശു കൊടുത്തു വെള്ളം വാങ്ങണോ വേണ്ടയോ എന്ന കൺഫ്യൂഷനിൽ നിൽക്കുമ്പോളാണ് വയറ്റിലൊരു ഉരുണ്ടുകയറ്റം പ്രകൃതിയുടെ വിളിവന്നതാണ്. രക്ഷയില്ല, കാര്യസാധ്യത്തിനു ശേഷം പേപ്പറുപയോഗിക്കേണ്ടതിന്റെ ആവശ്യകത എനിക്ക് അന്നാണ് ബോധ്യം വന്നത്. ഫോണെടുത്തു വെള്ളം ഓർഡർ ചെയ്തു. രണ്ടു കുപ്പി വെള്ളം റെഡി. ഒരെണ്ണം ബാത്റൂമിലും മറ്റേതു അടുക്കളയിലേക്കും മാറ്റി. അങ്ങനെ ജീവിതത്തിലാദ്യമായി വെള്ളം ഒരുതുള്ളി പോലും പാഴാക്കാതെ ഞാനുപയോഗിച്ചു. അന്ന് രാത്രി ഏറെ വൈകി വെള്ളവുമായി ടാങ്കർ വന്നപ്പോൾ വര്ഷങ്ങളായി വെള്ളം കാണാതെ കിടക്കുന്നവർ വെള്ളം കാണുന്ന പോലെ ഞാൻ തുള്ളിച്ചാടി.
ഇന്നിപ്പോൾ ഓരോ തുള്ളി വെള്ളത്തിന്റെയും വില എനിക്ക് നല്ല ബോധ്യമുണ്ട്. മധ്യപ്രേദേശിലെങ്ങോ മഴ പെയ്യിക്കാന് തവളയുടെ കല്യാണം നടത്തിയ വാർത്ത കേട്ടപ്പോൾ വെള്ളമില്ലാതെ കഷ്ട്ടപ്പെടുന്ന അവരുടെ അവസ്ഥയാണ് ഞാനോർത്തത്. വലിയ കുഴപ്പമില്ലാതെ മൺസൂണും,തുലാമഴയുമൊക്കെ കിട്ടുന്ന നമുക്കതെവിടെ മനസ്സിലാവാൻ. കുടിക്കുവാൻ ഒരുതുള്ളി വെള്ളത്തിന് വേണ്ടി മനുഷ്യൻ പരസ്പരം പോരടിക്കുന്ന കാലം വിദൂരമല്ല.
ഇതെഴുതി നിർത്തുമ്പോൾ പെട്ടെന്ന് പൊട്ടിമുളച്ചപോലെയൊരു ചാറ്റൽ മഴ പെയ്യുന്നുണ്ട്. ചൂട് പക്ഷെ കട്ടയ്ക്കങ്ങനെ നിൽപ്പാണ്. ഞാൻ വേഗം ടെറസിലേക്കു ചെല്ലട്ടെ, വെറുതെ വെറും വെറുതെ ആ മഴയൊന്നു നനയാൻ. ശെരിക്കും ഈ മഴയും മനുഷ്യന്റെ മനസ്സും തമ്മിലെന്തൊ ഉണ്ടുട്ടോ....

By Anjali Kini

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot