നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അമ്മമാനസം

Image may contain: Padmini Narayanan Kookkal, smiling

അയൽപക്കത്തെ വീട്ടിൽ നിന്ന് പാത്രങ്ങളുടെ ശബ്ദം കേട്ടാണ് ഞാനവിടേക്ക് ശ്രദ്ധിച്ചത് . ഏറെക്കാലമായി പൂട്ടിയിട്ടിരിക്കുന്ന വീട്ടിൽ താമസക്കാർ വന്നല്ലന്നോർത്തപ്പോൾ വളരെയധികം സന്തോഷം തോന്നി.
ഒന്ന് പോയി പരിചയപെടാൻ മനസ്സ് വല്ലാതെ ആഗ്രഹിച്ചുവെങ്കിലും, അവരെക്കുറിച്ച് ഒരു ധാരണയുമില്ലാത്തതിനാൽ ആ ആഗ്രഹം മനസ്സിലടക്കി വയ്ക്കാനേ കഴിഞ്ഞുള്ളു.
രണ്ട് നാൾക്കു ശേഷം ,
തിരുമ്മിയ തുണികൾ ടെറസ്സിൽ വിരിക്കാനിടുമ്പോഴാണ് പതിവില്ലാതെ ഞാൻ ആ കാഴ്ച കണ്ടത്. അപ്പുറത്തെ വീട്ടിന്റെ ഗേറ്റിൽ പിടിച്ച് ,ശരീരം കൊണ്ട് ഒത്തിരി പക്വത വന്നിട്ടുണ്ടെങ്കിലും മുഖത്തെ നിഷ്കളങ്കതയിൽ ഏകദേശം പത്ത്, പന്ത്രണ്ട് വയസ്സ് തോന്നിക്കുന്ന ഒരു പെൺക്കുട്ടി എന്നെ നോക്കി ചിരിക്കുന്നു.
മക്കൾ സ്ക്കൂളിൽ പോയാൽ ഒറ്റയ്ക്കാലുള്ള ബോറഡി മാറ്റാൻ ഒരു കൂട്ട് കിട്ടിയ സന്തോഷത്തിൽ ഞാൻ ചോദിച്ചു.
"മോൾക്ക് ഇന്ന് ക്ലാസ്സില്ലേ"?
എന്റെ ചോദ്യം കേട്ടതും മറുപടിയൊന്നും പറയാതെ വീട്ടിനുള്ളിലേക്ക് കയറി പോയ കുട്ടി തിരികെ വന്നത് ചൂരിദാറും, തലയിൽ തട്ടവുമിട്ട ഒരു സ്ത്രിയുടെ കൈയും പിടിച്ചായിരുന്നു. കാഴ്ചയിൽ അത്രയ്ക്ക് പ്രായം തോന്നിയില്ലെങ്കിലും കുട്ടിയുടെ ഉമ്മയാണെന്നനിക്ക് മനസ്സിലായി.
ചെറിയൊരു പരിചയപെടലിന് ശേഷം, ഞാനവരെ വീട്ടിലേക്ക് ക്ഷണിച്ചപ്പോൾ,
"ദാ വാതിലൊന്ന് അടച്ചിട്ട് വരാമെന്ന് "
പറഞ്ഞ് ഉമ്മയും, മോളും കൂടി വീടിനകത്തേക്ക് കയറി പോയി., ബാക്കിയുള്ള തുണികൾ വിരിച്ചിട്ട് ഞാൻ താഴേക്ക് വന്നതും, കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ടതും ഒന്നിച്ചായിരുന്നു
പ്രതീക്ഷിച്ച അതിഥികളായിരുന്നു വന്നവർ. ഉപ്പയും, ഉമ്മയും, ഭർത്താവും, വിദേശത്തായിരുന്നതിനാൽ ഒറ്റയ്ക്കായ ഷാഹിന അതുവരെ താമസിച്ചിരുന്ന ഭർത്താവിന്റെ വീട്ടിൽ നിന്ന് വാടകയ്ക്ക് താമസിക്കാനെത്തിയതായിരുന്നു അവിടെ.
ഷാഹിനയേയും ,മോളേയും സ്വീകരിച്ചിരുത്തി ,ഞാനിട്ട് കൊടുത്ത ചായമൊത്തിക്കുടിക്കുമ്പോഴാണ് അതുവരെ തോന്നാത്ത ഒരസ്വഭാവികത ഞാൻ ആ കുട്ടിയിൽ കണ്ടത്.
മോൾക്ക് സ്ക്കൂളൊന്നുo ശരിയായില്ലേ?
എന്റെ മുഖഭാവത്തിൽ നിന്ന് കാര്യമെന്തോ മനസ്സിലായത് കൊണ്ടായിരിക്കണം ഷാഹിന ആമുഖമൊന്നുമില്ലാതെ എന്നോട് കാര്യങ്ങളെല്ലാം തുറന്ന് പറയാൻ തയ്യാറായത്.
അവൾ നോർമ്മൽ അല്ല ചേച്ചി.
ചിലപ്പോൾ വെറുതെ ചിരിക്കും, ചിലപ്പോൾ ദേഷ്യപെടും, നമ്മൾ പ്രതികരിച്ചാൽ അപസ്മാര രോഗിയെ പോലെ ആയിരിക്കും പ്രതികരണം. പന്ത്രണ്ട് വർഷത്തിനിടയിൽ അവളെ കൊണ്ടുപോകാത്ത ഹോസ്പിറ്റലുകളില്ല. കല്യാണം കഴിഞ്ഞ് കാത്തിരുന്ന് രണ്ട് വർഷത്തിന് ശേഷം ജനിച്ച മോളെ ''എൻഡോസൾഫാൻ" എന്ന ദുരന്തം പിടികൂടുകയായിരുന്നു. പക്ഷേ അതൊന്നുമായിരുന്നില്ല ചേച്ചി എന്റെ ജീവിതത്തിലെ ദുരന്തം.
പറഞ്ഞതും അവൾ മുഖം തട്ടം കൊണ്ട് മറച്ച് കരയുകയാണെന്ന് എനിക്ക് മനസ്സിലായി.
ഒന്നുo മനസ്സിലാവാതെ പാവം മോള് എന്നേയും, ഷാഹിനയേയും മാറി മാറി നോക്കി ചിരിക്കുന്നുണ്ടായിരുന്നു.
ഒന്ന് സംശയിച്ചശേഷം ,ഞാൻ ഷാഹിനയുടെ അടുത്തിരുന്ന് അവളുടെ കൈയ്യിലൊന്ന് പിടിച്ച് കൊണ്ടു പറഞ്ഞു.
പോട്ടെ ഷാഹിന ,നമ്മുക്ക് പിന്നൊരു ദിവസം സംസാരിക്കാം.
അതല്ല ചേച്ചി.
ചേച്ചിയെ കണ്ടപ്പോൾ എനിക്കെല്ലാം പറഞ്ഞ് മനസ്സിലെ ഭാരം ഒന്നൊതുക്കി വയ്ക്കണമെന്ന് തോന്നുന്നു.
ആ വാക്കുകൾ കേട്ടതും, സ്വന്തം കൂടെപിറപ്പിനെ കൈയ്യിൽ കിട്ടിയ സന്തോഷത്തോടെ ഞാനവരുടെ ബാക്കി വിശേഷങ്ങൾ അറിയാൻ താൽപര്യം പ്രകടിപ്പിച്ചു.
അവിടെനിന്നെഴുന്നേറ്റ് ഞാൻ മോളുടെ അരികിലിരുന്ന് അവൾ കുടിച്ച് കഴിഞ്ഞ ചായകപ്പ് വാങ്ങി വെച്ച് കൈയ്യിലൊരു ബിസ്ക്കറ്റ് വെച്ച് കൊടുത്തപ്പോൾ അവളും എന്നെ പോലെ എന്റെ തോളിലൊട്ടി കിടന്ന് , ഉമ്മയുടെ കഥ കേൾക്കാൻ തയ്യാറായിരുന്നു.
ഒരു ദീർഘനിശ്വാസത്തോടെ ഷാഹിന പറഞ്ഞു തുടങ്ങി.
ചേച്ചിക്കറിയോ?
പ്രായമറിയിക്കാത്ത മോളുടെ യൂറിൻ, പ്രഗ്നൻസി ടെസ്റ്റിന് വിധേയമാക്കിയ ഹതഭാഗ്യയായ ആദ്യത്തെ അമ്മയായിരിക്കും ഒരു പക്ഷേ ഞാൻ.
ഈശ്വരാ....
മോളുടെ ചുമലിൽ വച്ചിരുന്ന കൈ ഒന്നൂടി അമർത്തി ഞാൻ അറിയാതെ പറഞ്ഞു പോയി
അതെ ചേച്ചി മാനസിക വളർച്ചയെത്താത്ത എന്റെ മോളെ സ്വന്തം വല്യുപ്പ.....
ഒഴുകിയിറങ്ങിയ കണ്ണുനീർ തുടച്ചു കൊണ്ട് അവൾ പറഞ്ഞു കൊണ്ടേയിരുന്നു.
ഒരു ദിവസം വീട്ടിൽ മറ്റാരുo ഇല്ലാതിരുന്ന സമയം ,മോളുടെ കൂടെ വല്യുപ്പ (ഉപ്പാന്റെ ഉപ്പ) ഉണ്ടല്ലോയെന്നുള്ള സമാധാനത്തിൽ അടുക്കളയിൽ തിരക്കിട്ട ജോലിയിലായിരുന്നു ഞാൻ. കുറച്ച് സമയമായിട്ട് രണ്ട് പേരുടേയും ശബ്ദമൊന്നും കേൾക്കാതിരിന്നപ്പോഴാണ് ഞാനവരെ അന്വേഷിച്ച് ഉമ്മറത്തേക്ക് വന്നത്.
അവിടെയെത്തിയ ഞാൻ ജനലിലൂടെ കണ്ടത്, മുറിക്കുള്ളിൽ മോളെ മടിയിലിരുത്തി ആ ദുഷ്ടൻ....
ബാക്കി കേൾക്കാൻ രണ്ട് പെൺമക്കളുള്ള എന്നിലെ അമ്മമനം സമ്മതിച്ചില്ല. എന്ത് പറഞ്ഞ് ഷാഹിനയെ ആശ്വസിപ്പിക്കുമോ ന്നോർത്തിരിക്കുമ്പോഴാണ് അവൾ വീണ്ടും തുടർന്നത്.
ഇതറിഞ്ഞെത്തിയ ഇക്ക ,പെട്ടെന്ന് തന്നെ ഈ വീട് സംഘടിപ്പിക്കുകയും ഞങ്ങളെ ഇങ്ങോട്ട് മാറ്റി എത്രയും പെട്ടെന്ന് ഞങ്ങളേയും ഒപ്പംകൂട്ടാനുള്ള തീരുമാനത്തിൽഇന്നലെ തിരിച്ചു പോകുകയും, ചെയ്തതിന് ശേഷം മനസ്സിലെന്തോ വല്ലാത്തൊരു പേടിയാ എനിക്ക്.
അയാൾ എന്റെ മോളെ നശിപ്പിക്കാൻ പറ്റാത്തതിന്റെ ദേഷ്യത്തിൽ എന്നെക്കുറിച്ച് അപവാദം പറഞ്ഞു നടക്കുകയാ ചേച്ചി. എന്റെ രഹസ്യകാമുകന്മാർക്ക് വരാനാണത്രേ ഞാൻ താമസം മാറ്റിയത്. എന്നെ എന്തു പറഞ്ഞാലുo കുഴപ്പമില്ല, പക്ഷേ എന്റെ മോളെ... അതുവരെയില്ലാത്ത ഒരു തിക്കനലാണ് ഞാൻ അപ്പോൾ അവളുടെ കണ്ണുകളിൽ കണ്ടത്.
ഷാഹിന ധൈര്യമായിരിക്ക്, ഇനിമുതൽ എന്റെ ഒരു കണ്ണ് ഇവളുടെ മേലിലും ഉണ്ടാവും. ഇന്നു മുതൽ എനിക്ക് രണ്ടല്ല ,മൂന്നാ പെൺമക്കൾ.
അവളെ ആശ്വസിപ്പിച്ച് പറഞ്ഞയക്കുമ്പോൾ എനിക്കിത്ര മാത്രമേ പറയാൻ കഴിഞ്ഞുള്ളു.
പത്മിനി നാരായണൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot