നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കുഞ്ഞോനാച്ചൻ

****************
"ഇതെന്നാ കുഞ്ഞോനാച്ചാ മോളുടെ കല്യാണമായിട്ട് നിങ്ങളിവിടെ വന്നിരിക്കുന്നത്.."
വഴിയോരത്ത് കുത്തിയിരുന്ന് ബീഡി വലിക്കുന്ന കൊന്നക്കാട്ടിൽ കുഞ്ഞോനാച്ചനെ കണ്ടവർ കണ്ടവർ മൂക്കത്ത് വിരൽ വച്ചു.
"നിങ്ങളിങ്ങെണീറ്റു വാ മനുഷ്യാ..വെറുതേ നാട്ടുകാരെക്കൊണ്ട് പറേപ്പിക്കാതെ"
കല്യാണം കൂടാൻ പള്ളിയിലേക്ക് നടന്നു കൊണ്ടിരുന്ന ആരോ വിളിച്ചു പറഞ്ഞു.
"പുലയാടി മക്കൾ! ഒരു ബീഡി വലിക്കാനും സമ്മതിക്കൂല്ല!"
കുഞ്ഞോനാച്ചൻ പിറുപിറുത്തു കൊണ്ട് പതിയെ എഴുന്നേറ്റ് പള്ളിക്ക് എതിർ ദിശയിലേക്ക് നടന്നു. കുഞ്ഞോനാച്ചന് മക്കൾ രണ്ട്..! രണ്ടും പെണ്ണ്!! പള്ളിയിൽ നടക്കുന്നത് മൂത്തവളുടെ കല്യാണമാണ്. കുഞ്ഞോനാച്ചന് തീരെ പിടിക്കാത്ത വിവാഹം! പെണ്ണിന്റെ അമ്മയും അവളുടെ വീട്ടുകാരും കൂടി പിടിച്ച പിടിയാലെ ഇടപാടാക്കിയതാണ്. കുഞ്ഞോനാച്ചന്റെ ഇടങ്ങേറിന് കാരണം പോക്കറ്റ് മണിയെന്നും സ്വർണ്ണമെന്നും ചരക്കെന്നും പറഞ്ഞു ചിലവാകുന്ന ലക്ഷങ്ങളാണ്..പെണ്ണിപ്പോൾ പൂനയിൽപ്പോയി നഴ്സിംഗ് പഠിച്ചു വന്നതേയുള്ളൂ നാല് കാശുണ്ടാക്കാൻ നോക്കുന്നതിനു മുമ്പ് കല്യാണത്തിന്റെ വല്ല ആവശ്യവുമുണ്ടോ എന്നതാണ് കുഞ്ഞോനാച്ചന്റെ പക്ഷം!! പെണ്ണിന്റെ തള്ള പക്ഷേ പിടിച്ച പിടി വിട്ടില്ല, ചെറുക്കൻ കാനഡയിലാണത്രേ!!
"ഹും ഒരു കാനഡക്കാരൻ!! അവന്റെ കല്യാണച്ചിലവു മുതൽ ഇട്ടിരിക്കുന്ന കോട്ടും സ്യൂട്ടും വരെ എന്റെ ദുട്ടാ..!! ത്ഫൂ.."
കുഞ്ഞോനാച്ചാൻ ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ട് നടക്കുന്നതിനിടയിൽ ആഞ്ഞൊരു തുപ്പു തുപ്പി. ഏതാണ്ട് ഇതേ സമയത്ത് തന്നെ കല്യാണം കഴിഞ്ഞ് പള്ളിമുറ്റത്തിറങ്ങി നിന്ന് ചാഞ്ഞും ചരിഞ്ഞും ഫോട്ടോക്ക് പോസ് ചെയ്തു കൊണ്ടിരുന്ന കുഞ്ഞോനാച്ചന്റെ മരുമകന്റെ മുഖത്ത് ഒരു കാക്ക കാഷ്ഠിച്ചു. ഇത് തികച്ചും യാദൃശ്ചികമായിരുന്നിരിക്കണം!
കുഞ്ഞോനാച്ചൻ വീട്ടിലെത്തി ഒരുറക്കവും കഴിഞ്ഞപ്പോളാണ് സദ്യയും കഴിഞ്ഞ് പെണ്ണിനെ ക്കൊണ്ടു പോയി അവളുടെ കെട്ടിയവന്റെ വീട്ടിലാക്കി അമ്മയും ഇളയവളും തിരിച്ചെത്തിയത്. കുഞ്ഞളിയൻ കറിയായുമുണ്ട് കൂടെ!
"അളിയൻ ചെയ്തത് വല്ലാത്ത തരവഴി തന്നേ ട്ടോ.. പെണ്ണിന്റെ കല്യാണപ്പന്തലീന്നെറങ്ങിപ്പോരികാന്നു വച്ചാൽ!!"
കറിയാ തുടങ്ങി..!
"ഡീ നിന്റാങ്ങളയോട് പറയ് എന്നെ ഭരിക്കാൻ വരണ്ടാന്ന്.. ഞാനേ റബറു വെട്ടിയും പാടത്തു കിളച്ചുമുണ്ടാക്കിയ മുതലാ നീയും നിന്റെ മൂത്ത മോളും കൂടെ പൊളിച്ചടുക്കിയത്"
കുഞ്ഞോനാച്ചനാകട്ടെ ഭാര്യയോടു തുടങ്ങി!
ഇതിനിടയിൽ ഇളയവൾ അടുക്കളയിൽ കയറി യാത്ര കഴിഞ്ഞ് വന്നവർക്കായി കാപ്പിയിട്ടു...
"അപ്പനു വേണോ" അവൾ
"ആ വേണം.. ഇച്ചിരി എലിവിഷം കൂടിയിട്ടോ" കുഞ്ഞോനാച്ചൻ
"വേണ്ടപ്പാ ഇപ്പ വേണ്ട! അപ്പനിനി എന്നേം കൂടെ കെട്ടിക്കാനുള്ളതല്ലേ..അതു കഴിഞ്ഞിട്ടാട്ടെ!!"
"അതെങ്ങിനാ തള്ളേടെ മോൾ തന്നെ" കുഞ്ഞോനാച്ചൻ പല്ലു ഞെരിച്ചു തിരിഞ്ഞു നോക്കുമ്പോൾ കെട്ടിയവളും അളിയനും നിന്ന് ചിരിക്കുന്നു. അയാൾ വീട്ടിൽ നിന്നും ഇറങ്ങി കൈകൾ ആഞ്ഞു വീശി നടന്നു!
അങ്ങിനെ കല്യാണം കഴിഞ്ഞ് മൂത്തവൾ കാനഡക്ക് പോയി. കുഞ്ഞോനാച്ചന്റെ ചിന്തകൾക്ക് ചിറകുകൾ മുളച്ചു തുടങ്ങി. കനേഡിയൻ ഡോളറുകൾ സ്വപ്നങ്ങളിൽ മിന്നി മറയാൻ തുടങ്ങി.
"ഇങ്ങേരൊന്നും ഓർത്ത് വിഷമിക്കണ്ടാന്ന്! അവൾക്കവിടൊരു ജോലി കിട്ടേണ്ട താമസമേയുള്ളൂ... അപ്പന് ചെലവായ കാശ് മുഴോൻ മണിമണി പോലെ ഈ കൈവെള്ളേലോട്ട് വച്ച് തരും ന്റെ മോള്"
പറഞ്ഞു പറഞ്ഞു ഭാര്യയും സ്വപ്നങ്ങളിലേക്ക് നിറം പകർന്നു.
"എന്നാ നിനക്ക് കൊള്ളാമെടീ മറിയാമ്മേ... എന്റെ കയ്യീന്ന് ഇനി അഞ്ചിന്റെ നയാ പൈസ കിട്ടൂലെടീ.. ഇനി ഒരുത്തീം കൂടൊണ്ടല്ലോ കെട്ടിയെഴുന്നെള്ളിക്കാൻ.."
മുറ്റത്തേക്ക് ചാഞ്ഞു കിടന്ന മൂവാണ്ടൻ മാവിന്റെ ഇലയൊന്നു കീറി കയ്യിലിട്ടു ഞെരിച്ചു പല്ലുകൾ തേച്ചു കൊണ്ട് കുഞ്ഞോനാച്ചൻ ഭീഷണിപ്പെടുത്തി. അപ്പോളാണ് അകത്ത് നിന്നും അശരീരി ഉയർന്നത്
"വേണ്ടപ്പാ!! ഞാനോടിപ്പൊക്കോളാം! നമ്മടെ കെഴക്കേ സ്റ്റാന്റിലെ ആ മാളൂട്ടി ഓട്ടോക്കാരൻ ഇന്നലേം കൂടെ ചോയ്ച്ചതാ പോരണ്ടോന്ന്... ഇന്ന് തന്നെ ഞാനാക്കാര്യത്തിലൊരു തീരുമാനമാക്കിക്കോളാട്ടോ"
കുഞ്ഞോനാച്ചാൻ കയ്യിലിരുന്ന മാവിന്റെയില ദൂരെയെറിഞ്ഞ് അതേ മാവിൽ നിന്നുമൊരു കമ്പുമൊടിച്ച് വീടിന്റുള്ളിലേക്കോടി. അഹങ്കാരം ഇത്തിരി കൂടുതലാണ് ഇവൾക്ക്... മൂത്തവളെപ്പോലല്ല. ഇങ്ങനെ വിട്ടാൽ ശരിയാവില്ല!! പക്ഷേ, കുഞ്ഞോനാച്ചന്റെ കണ്ണുകളിൽ മറിമായം കാട്ടി പുറകു വശത്തെ മുറ്റത്തിനരുകിലൂടെ ഒരു നീല ചുരിദാറിന്റെ തുമ്പ് ഓടി മറഞ്ഞു.
"നീയിങ്ങു വരൂല്ലോ അപ്പോക്കാണാമെടീ "
അയാളലറി. മറിയാമ്മ പതിവു പോലെ ചിരി ചുണ്ടിൽ മറക്കാൻ ശ്രമിച്ച് അടുക്കളയിലേക്ക് നടന്നു
"എന്താടീ കിണിക്കുന്നത്?" അയാളലറി.
"ഉ..ഉം..ഒന്നൂല്ല!! ഇവിടിപ്പോ ആരു ചിരിച്ചൂന്നാ!!" അവർ തിരിച്ചലറി. അതോടെ അയാളുടെ വായടഞ്ഞു.
എന്തായാലും മാസങ്ങൾ കുറെ കഴിഞ്ഞതോടെ കുഞ്ഞോനാച്ചന്റെ സ്വപ്നങ്ങളുടെ നിറം മങ്ങാൻ തുടങ്ങി. അവള് ജോലിക്ക് പോണില്ലാന്ന്! അവളുടെ കെട്യോനിഷ്ടമല്ലത്രെ!
"നെന്റെ മോൾക്കും നെനക്കും പ്രാന്താടീ..വീട്ടിൽ കുത്തിയിരിക്കാനാരുന്നേൽ ഇക്കണ്ട കാശു മൊടക്കി അവള് പഠിച്ചതെന്തിനാടീ..."
കുഞ്ഞോനാച്ചൻ കൂട്ടിലിട്ട വെരുകിനെപ്പോലെ പരതി നടന്നു. മറിയാമ്മയാകട്ടെ ഞാനൊന്നും കേട്ടില്ലേ അറിഞ്ഞില്ലേ എന്ന മട്ടിലങ്ങ് ജീവിച്ചു.
ഇതിനിടയിൽ പെണ്ണിന് വയറ്റിലുണ്ടെന്നും കൂടെ മറിയാമ്മ പറഞ്ഞറിഞ്ഞു അയാൾ!
"ഇനീപ്പോ ഒന്നും നടക്കൂല്ല!! അഞ്ചു പൈസയുടെ ഉപകാരം പെറ്റതള്ളക്കും തന്തക്കും ചെയ്യാമ്പറ്റൂല്ലവൾക്ക്"
അയാൾ ആരോടെന്നില്ലാതെ പിറുപിറുത്തു. രണ്ടു പെണ്ണുണ്ടായ നേരത്ത് ജഗജില്ലികളായ രണ്ടാൺകുട്ടികളായിരുന്നെങ്കിൽ ലക്ഷങ്ങളിപ്പോൾ കയ്യിലിരുന്നേനേ എന്ന് അയാളോർത്തു. പക്ഷേ തനിക്കാ ഭാഗ്യമില്ലല്ലോ എന്നോർത്തപ്പോൾ അയാൾക്ക് ശ്വാസം വിലങ്ങി. അയാൾ നെഞ്ചു തിരുമ്മാൻ തുടങ്ങി!
മറിയാമ്മ എന്നും മകളോട് സ്കൈപ്പിൽ സംസാരിക്കും. അയാൾ വല്ലപ്പോഴുമൊന്ന് സംസാരിച്ചെങ്കിലായി! അമ്മയും മക്കളും വായിലെ വെള്ളം വറ്റുന്നതു വരെ വായിട്ടലക്കുന്നത് കേൾക്കുമ്പോഴേ അയാളുടെ തല പെരുക്കാൻ തുടങ്ങും..! എങ്ങിനെയാണ് മനുഷ്യർക്കിത്ര മാത്രം സംസാരിക്കാൻ കഴിയുക എന്ന് അയാൾ പലപ്പോഴും ആശ്ചര്യപ്പെട്ടു. അങ്ങിനെയിരിക്കെ ഒരു ദിവസം മറിയാമ്മ ഫോൺ അയാൾക്ക് നീട്ടി. സ്കൈപ്പിൽ മകളെക്കണ്ട അയാൾ കണ്ണ് മിഴിച്ചു. മെലിഞ്ഞുണങ്ങി എല്ലുന്തി വലിയ വയറുമായി ഒരു രൂപം!
"എന്താടീ? നെനക്കവടെ തിന്നാനൊന്നൂല്ലേ? ചോദിക്കാതിരിക്കാനായില്ല അയാൾക്ക്.
"അപ്പനെന്നാ ഇതു വരെ എന്നോട് മിണ്ടാത്തേ...എന്നെ വേണ്ടേ അപ്പന്?" പെണ്ണൊരു പൊട്ടിക്കരച്ചിൽ.
"ഈപ്പെണ്ണിനിതെന്നാ പ്രാന്താ!!" അയാൾക്കും കരച്ചിൽ വന്നു. പക്ഷേ മറിയാമ്മ കണ്ടെങ്കിലോ എന്നോർത്ത് ഫോൺ തിരിച്ചു കൊടുത്തു വീട്ടിൽ നിന്നുമിറങ്ങി നടക്കാനൊരുങ്ങിയപ്പോൾ ദാ മുന്നിൽ ഇളയവൾ!
"അപ്പാ!! ചേച്ചീടെ കാര്യം വല്യ കഷ്ടത്തിലാ! അവിടെന്തോ കുരുത്തക്കേട് ഒപ്പിച്ച് ചേട്ടനെ പോലീസ് പിടിച്ചു. കുറെ മലയാളികളുടെ കാരുണ്യത്തിലാണവളിപ്പോൾ!!"
ഒന്നും പറയാനാവാതെ കുഞ്ഞോനാച്ചൻ തറഞ്ഞങ്ങ് നിന്നു പോയി. പിന്നെ അടുത്തു കണ്ട കസേരയിലേക്ക് തളർന്നിരുന്നു.
"എന്നാ കുരുത്തക്കേടാണെടീ ആ തന്തയില്ലാത്തോൻ ചെയ്തത്??"
അയാളുടെ സ്വരം ചിലമ്പിച്ചു.
"അയാൾക്കവിടെ വേലേം കൂലീമൊന്നുമില്ലായിരുന്നപ്പാ.. കൂട്ടത്തിൽ മയക്കു മരുന്നുപയോഗോം കച്ചോടോം ഒക്കേണ്ടാരുന്നെന്നാ കേട്ടത്"
ഇളയമകൾ പറയുമ്പോഴെക്കും ഫോൺ വച്ച് മറിയാമ്മയും ഓടി വന്നു.
"എന്നിട്ടിപ്പളാണോടീ എന്നോടിതൊക്കെ പറയുന്നേ!!"
"അതപ്പാ പേടിച്ചിട്ടാ! കാശു പോയല്ലോന്നോർത്തിരിക്കുന്ന അപ്പന്റടുത്ത് വന്ന് ഇതും കൂടെപ്പറയാൻ പേടിയാരുന്നു.."
മകൾ വിക്കി.
"എടീ മറിയാമ്മേ നീയൊറ്റ ഒരാളാ ഇതെല്ലാം വരുത്തിയത്.. എന്റെ കുഞ്ഞിനെന്തേലും പറ്റിയാ ആ പന്നിയെ ഞാൻ കുത്തിക്കീറും...കട്ടായം!!
അയാളലറുമ്പോൾ പണ്ട് പെരുമ്പാവൂർ ചന്തയിൽ പത്തു പേരോടൊറ്റക്കു നിന്ന് പൊരുതി നേടി ഇനിയും 'ധൈര്യമുള്ളോനുണ്ടെങ്കിൽ വാടാ' എന്നലറിയ ഒരു മുപ്പതു വയസ്സുകാരനെ മറിയാമ്മ പിന്നെയും കണ്ടു.
അല്പ നേരം കൂടി ആ ഇരുപ്പ് ഇരുന്ന കുഞ്ഞോനാച്ചൻ പതുക്കെ എഴുന്നേറ്റു തന്റെ മുറിയിലേയ്ക്ക് നടന്നു.
"എടീ കുഞ്ഞോളേ ഇവിടെ വാ!" അയാൾ വിളിച്ചു. മകൾ പിന്തുടർന്നു. തുറന്നിട്ട അലമാരയിൽ നിന്നും അയാൾ ചെക്ക് ബുക്കുകൾ വലിച്ചെടുത്തു. തുകയെഴുതാത്ത താളുകളിൽ ഒപ്പിട്ടു അവളുടെ കയ്യിലേക്ക് വച്ചു.
"എടീ കുഞ്ഞോളെ നിന്നെക്കെട്ടിക്കാൻ വച്ച കാശാ..എന്നാന്നു വച്ചാൽ ചെയ്യ്.. നിന്റെ ചേച്ചിക്ക് വേണ്ടി.."
"അപ്പാ!" ഒരേങ്ങിക്കരച്ചിലോടെ മകൾ അയാളുടെ കയ്യിൽ നിന്നും ചെക്കുകൾ എടുത്തയുടൻ അയാൾ വീടിനു വെളിയിലേക്കിറങ്ങി. പിന്നെ തിരിഞ്ഞു നിന്നു പറഞ്ഞു.
"എടീ പെണ്ണെ! പഠിച്ചു വല്ല പണീം കണ്ടു പിടിച്ചു സ്വന്തം കാര്യം നോക്കാൻ പഠിക്കെടീ...കണ്ടവന്മാരുടെ ചെലവീക്കഴിയാണ്ട്!!! അപ്പനിങ്ങനെ പുറകെ നടക്കാൻ വയ്യാത്തൊരു കാലവും വരൂല്ലോ"
നിറഞ്ഞ കണ്ണുകൾ മകളും ഭാര്യയും കാണാതിരിക്കാൻ വീട്ടിൽ നിന്നിറങ്ങി കൈകൾ ആഞ്ഞു വീശി എങ്ങോട്ടെന്നില്ലാതെ നടന്നയാൾ. ഒടുവിൽ ആരും കാണാത്തൊരു ദിക്കെത്തിയപ്പോൾ പൊട്ടിക്കരഞ്ഞു...പിന്നെ ആരോടെന്നില്ലാതെ പറഞ്ഞു
"നാശം പിടിക്കാനായിട്ട്...!! രണ്ടാൺമക്കൾ മതിയായിരുന്നു!!"
-ജീന-

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot