Slider

ആദ്യ സർട്ടിഫിക്കറ്റ് ‌ (Part-1)

0


"അല്ല നിങ്ങൾക്ക്‌ എന്തെങ്കിലും കാര്യമായിട്ടുള്ളത്‌ എഴുതിക്കൂടെ?
എപ്പൊ നോക്കിയാലും വീടും അനിയത്തിയും അമ്മയും കുട്ടിക്കാലവും മാത്രം?"
"അല്ല നിങ്ങളാരാ മനസ്സിലായില്ലാലോ?"
"എന്നെ അറിയില്ലേ?
ഞാൻ വായനക്കാരൻ"
"നമസ്കാരം...
നിങ്ങളൊന്നാലോചിക്കൂ ഈ ലോകത്തെക്കുറിച്ചും രാജ്യത്തെക്കുറിച്ചും സംസ്ഥാനത്തെക്കുറിച്ചും എന്തോരം എഴുതിയേക്കണു എല്ലാരും കൂടി.
എന്നെ കുറിച്ച്‌ എന്റെ നാടിനെ കുറിച്ച്‌ എന്റെ കുട്ടിക്കാലത്തെ കുറിച്ച്‌ ആരേലും എന്തേലും എഴുതീട്ടുണ്ടോ??"
"ആ അത്‌ ശരിയാ..അതില്ല"
"അതെന്താ എഴുതാത്തെ?"
"അത്‌ പിന്നെ അത്‌ അവർക്കറിയില്ലാലോ"
"അതാണു. എനിക്ക്‌ അറിയുന്നതല്ലേ എനിക്കെഴുതാൻ പറ്റൂ? അവർക്ക്‌ അറിയുന്നത്‌ അവരും എഴുതുന്നു. അത്രേ ഉള്ളൂ ട്ടാ
ബോറടിക്കില്ലെങ്കിൽ ഒരു സർട്ടിഫിക്കറ്റിന്റെ കഥ പറഞ്ഞു തരാം.
ബോറടിക്ക്വോ ??"
"ഏയ്‌ ബോറടിക്കില്ല"
"ബോറടിക്കുമ്പോ അപ്പൊ പറയണം നിർത്താം ട്ടോ.."
എന്നാ വാ എന്റെ കൂടെ സ്കൂളിലേക്ക്‌..
വയർ കൊണ്ട്‌ മെടഞ്ഞ കൊട്ട(സഞ്ചി)യിൽ ഒരു സ്ലേറ്റും,കണ്ടം തുണ്ടമായ കുറച്ച്‌ സ്ലേറ്റ്‌ പെൻസിലുകളും, ഉപ്പ്മാവിനുള്ള ബസി(പ്ലേറ്റ്‌) മായി വീടിന്റെ ഊരു കണ്ടി ( വലിയ മണ്ണിന്റെ മതിലിൽ സ്റ്റെപ്പുകളില്ലാത്ത വഴി) ഊരി ഇറങ്ങുന്നത്‌ സത്യം പറഞ്ഞാൽ സ്വാതന്ത്ര്യത്തിലേക്കാണു. ശുദ്ധവായുവിലേക്ക്‌, ചങ്ങലകൾ പൊട്ടിച്ചെറിയുന്ന കുരുത്തക്കേടുകളിലേക്ക്‌.. രണ്ട്‌ മൂന്ന് സതീർത്ഥ്യരും ഞാനും കൂടി അങ്ങനെ പറന്നിറങ്ങും അറ്റമില്ലാത്ത ആകാശത്തിലേക്ക്‌...
വീട്‌ ഇറങ്ങിയാൽ ഇത്തിരി ഇടവഴി നടന്നാൽ ചെറിയൊരു (ആണി)കൈത്തോട്‌ കടന്ന് പോവണം സ്കൂളിലേക്ക്‌.
പക്ഷെ പോകുന്ന വഴിയിലുള്ള മഷിചപ്പും മഷിതണ്ടും പുല്ലെണ്ണയും ഒക്കെ പറിച്ച്‌ കൊട്ടയിലാക്കി കൈത്തോട്ടിലെ ചെളിയിൽ നിന്ന് കണ്ണിക്കുറിയനെയും മാക്രികുഞ്ഞുങ്ങളെയും പിടിക്കുന്നിതിനിടയിൽ മുഷിയെ കണ്ടാൽ ഉടനെ ഉപ്മാവിന്റെ പ്ലേറ്റെടുത്ത്‌ അത്‌ വലയാക്കി അതിനെ പിടിക്കാൻ ശ്രമിക്കുന്നതിനിടയിലാവും മിക്കപ്പോഴും സ്കൂളിലെ ലോംഗ്‌ ബെൽ കേൾക്കുക. അപ്പോൾ മാത്രമേ സ്കൂളിലേക്കിറങ്ങിയതാണെന്നുള്ള ബോധം പോലും വരുള്ളൂ. ഉടനെ എല്ലാം വാരി എടുത്ത്‌ ഒരോട്ടമാണു. റോഡ്‌ കേറുമ്പോളേക്കും മിക്കപ്പോഴും "ജനഗണമന" തുടങ്ങീട്ടുണ്ടാകും. തുടങ്ങിയാൽ പിന്നെ അവിടെ അറ്റൻഷനാ. ഞങ്ങൾ നിൽക്കുന്നത്‌ കണ്ടിട്ട്‌ ചുമടും കൊണ്ട്‌ പോകുന്ന മുതിർന്ന സ്ത്രീകൾ പോലും നിന്ന് പോയിട്ടുണ്ട്‌. അതാ അന്നത്തെ അറ്റൻഷന്റെ പവർ.
അത്‌ കഴിഞ്ഞ ബെൽ കേട്ട ഉടനെ വാണം വിട്ട മാതിരി ഓട്ടമാണു ക്ലാസ്സ്‌ മുറിയിലേക്ക്‌.
ചിലപ്പോ ‌ ബ്രേക്കിട്ടത്‌ പോലെ ഒരു നിർത്തൽ ഉണ്ട്‌ ആ ഓട്ടം. ഹെഡ്മാസ്റ്റർ ശേഖരൻ മാഷുടെ മുന്നിൽ.
ഒരു കറുത്ത്‌ കുറുതായ മനുഷ്യൻ. മിക്ക ദിവസങ്ങളിലും "ജനഗണമന" കഴിഞ്ഞ്‌ വരുന്നവരെ പിടിക്കാൻ ഓഫീസിൽ നിന്നിറങ്ങി ഒരു നിത്തമുണ്ട്‌. നിരായുധനാണെങ്കിലും മാഷുടെ മുന്നിൽ പെട്ടാൽ പിന്നെ ഒരു അടി മുന്നോട്ട്‌ നീങ്ങാൻ തോന്നില്ല. മൂന്ന് വിരൽ വച്ച്‌ കൈത്തണ്ടയുടെ അടിഭാഗത്ത്‌ ഒരു അടിയാ. അത്‌ മായ്ച്ചാലും മായ്ച്ചാലും പോകില്ല. വീട്ടിലെത്തും വരെ അപ്പം മാതിരി കിടക്കും. ഒന്ന് കിട്ടിയാൽ അടുത്ത മൂന്നാലു ദിവസത്തേക്ക്‌ വൈകി വരാൻ തോന്നത്തേ ഇല്ല.
ആകെ പത്ത്‌ മിനുട്ട്‌ ദൂരമേ ഉള്ളൂ സ്കൂളിലേക്ക്‌. ഈ പത്ത്‌ മിനുട്ട്‌ അഞ്ച്‌ മിനുട്ടിലേക്കും മൂന്ന് മിനുട്ടിലേക്കും ചുരുക്കി ഓടി തെളിയിച്ചിട്ടുമുണ്ട്‌ ഞാൻ. ചില ദിവസങ്ങളിൽ ഉപ്മാവ്‌ വയറിൽ സൃഷ്ടിക്കുന്ന കോലാഹലങ്ങളെ കക്ഷത്തിൽ ചെറിയ കല്ലുകൾ ഇറുക്കി പിടിച്ച്‌ അതി ജീവിക്കാൻ ശ്രമിക്കും. ചിലപ്പോൾ കല്ല് ചതിക്കുമോന്ന് ഒരു സംശയാകും. അപ്പൊ മെല്ലെ മാഷോട്‌ പറയും "മാഷേ മുട്ട്ന്ന്" അപ്പോ തന്നെ മാഷക്കും സംഗതി മനസ്സിലാകും. "എന്നാ വേഗം പോയ്ക്കോന്ന്"കേൾക്കണ്ട താമസം വില്ലിൽ നിന്ന് വിട്ട വാണം കണക്കെ ഓടി വീടിന്റെ അടുക്കള ഭാഗത്ത്‌ കൊട്ടയും ഷഡ്ജവും പറന്ന് വീഴുന്നതിലേക്കും പറമ്പിന്റെ മൂലയിലെ എന്റെ ദീർഘനിശ്വാസത്തിലേക്കുമാണു ആ ഓട്ടം ഫിനിഷ്‌ ചെയ്യാറു.
എന്നാൽ ചില ദിവസങ്ങൾ ഫിനിഷിംഗ്‌ പോയന്റിന്റെ മൂന്നോ നാലോ വാര പിന്നിൽ വച്ച്‌ ഞാനും കക്ഷത്തിലെ കല്ലും തോറ്റുപോവും. പിന്നെ "തത്തക പിത്തക" സ്റ്റെപ്പും വച്ച്‌ "അമ്മേ" എന്ന ദയനീയമായ കുഞ്ഞു വിളിയോടെ വീട്ടിലെത്തുമ്പോ "അമ്മ മാത്രേ കാണാവ്വേ" എന്ന പ്രാർത്ഥന മാത്രായിരിക്കും.
"ഇതാണോ സർട്ടിഫിക്കറ്റ്‌"
"ഏയ്‌ അല്ലാന്ന് അത്‌ പറഞ്ഞ്‌ വരുന്നേ ഉള്ളൂന്ന്"
(തുടരും)
✍️ഷാജി എരുവട്ടി..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo