Slider

വേദിയിൽ ബാക്കിയാവുന്നത്

0
Image may contain: 1 person, smiling, beard, selfie and closeup

ഉമ്മറത്ത് കൈവരി പൊട്ടിയ മരക്കസേരയിൽ ശുഭവസ്ത്രം ധരിച്ച് അച്ഛൻ ഇരിക്കുന്നുണ്ട് . താന്ത്രിക സ്ഥാനം മാറിയതിനു ശേഷം അച്ഛൻ ആദ്യമായാണ് ഇത്ര നല്ല വസ്ത്രം ധരിച്ച് ഞാൻ കാണുന്നത് .
ജനുവരി കാറ്റിൽ അടർന്നു വീണ കരിയിലകൾ ചവിട്ടി മെതിച്ച് പലിശക്കാരൻ അണ്ണാച്ചി മുറ്റം വിട്ടു പോയതും അച്ഛന്റെ നോട്ടം കുളിപ്പുരക്കു മറവിൽ മറഞ്ഞു നിന്ന എന്നിൽ തന്നെ വന്നു വീണു . ഞാൻ പതിയെ മുറ്റത്തിറങ്ങി വന്നു .
അച്ഛന് ഇളിഭ്യനായവന്റെ ഒരു ചിരി സമ്മാനിച്ച് ഞാൻ കോലായിലെ അരഭിത്തിയിൽ കയറി ഇരുന്നു . അമ്മയുടെ ക്ഷീണിച്ച ചുമ പശ്ചാത്തലത്തിൽ നിറഞ്ഞു നിന്നു .
തെക്കെ മുറ്റത്ത് നടു പൊട്ടി തൂങ്ങി നിന്ന ഉത്തരത്തിന് താങ്ങു കൊടുത്ത കവുങ്ങ് തടിക്ക് കീഴെ രണ്ടു മൈനകൾ കിന്നാരം പറഞ്ഞു .
അച്ഛൻ പതിയെ എണ്ണീറ്റു
"ഞാനൂടെ വരായിരുന്നു അച്ഛൻ ഒറ്റക്ക് പോണേലും നല്ലതാ "
അച്ഛന്റെ മുഖത്ത് നോക്കാതെയാണ് ഞാൻ പറഞ്ഞത് തന്റെ തീരുമാനങ്ങൾ മറ്റൊരാൾ മറികടക്കുന്നത് അച്ഛനു തീരെ പിടിക്കാറില്ല
"വേണ്ട അതു ശരിയാവില്ല ഞാൻ പോണത് എന്റെ അനിയന്റെ അടുത്തേക്കാ ; അവൻ തന്നില്ലേൽ നിനക്ക് അത് കുറച്ചിലാവും എനിക്ക് അതു ക്ഷമിക്കാൻ പറ്റും അനിയനല്ലേ "
"തരാണ്ടിരിക്കില്ല അച്ഛൻ ഇത്രേടം വരെ ആക്കീതല്ലേ , അതുല്ല അമ്മേടെ ചികിത്സക്കാന്നു പറയുമ്പോ "
ഒരു നിറം മങ്ങിയ നേരിയതും ചുറ്റി തുളസി പൂവും മുടിയിൽ വിതറിയിട്ട് ഒരു പൂമ്പാറ്റയെ പോലെ ഇന്നലകളിൽ അമ്മ ഈ പൂമുഖത്ത് പാറി നടക്കാറുണ്ടായിരുന്നു .
"തമ്പായിയെ ഒരമ്പയിനായിരം റുപ്പിയ കരുതിക്കോളു, വേളിയെ നമുക്ക് പുഷ്പം പോലെ നേരെയാക്കാം "
ഇന്നലെ പോയി കണ്ടപ്പോൾ വൈദ്യശാലയിലെ മൂസത് പറഞ്ഞു .
അച്ഛൻ പതിയെ ഇറയത്തെക്കു നടന്നു വന്നു . എന്റെ ചെറുപ്പത്തിൽ അച്ഛന്റെ വരവും കാത്തു മുറ്റത്തെ പടിയിൽ ബഹുമാനത്തോടെ നിൽക്കുന്നവരുടെ നീണ്ട നിര വിരിഞ്ഞു നിന്നു .
ഗതകാലങ്ങളിലെ കളർ ചിത്രങ്ങൾ മാഞ്ഞ് അവിടെ നരച്ച നിറത്തിൽ ഞാനും അച്ചനും രണ്ടു മൈനകളും മാത്രമായി .
മുറ്റത്തിറങ്ങുന്നതിനിടയിൽ തിരിഞ്ഞു നിന്ന് അച്ഛൻ പറഞ്ഞു .
"നീ ഭദ്രൻ മാഷിന്റെ വീടു വരെ ഒന്നു പോണം കുറച്ചു ഉണക്ക നെല്ല് തരാന്നു പറഞ്ഞു ഈ ആയില്യത്തിനെങ്കിലും ദേവിക്ക് ഇച്ചിരി പായസം നേദിക്കണം "
മുരടനക്കി അച്ഛൻ നടന്നപ്പോൾ മൈനകൾ പറന്ന് ഓടുകൾ ഇളക്കി വീണ ആലപ്പുറത്തിരുന്നു .
"ഇല്ലത്ത് പായസത്തിന് വകയില്ലാന്ന് വെറുതെ ദേവിയെ അറീക്കണ്ടല്ലോ, അല്ലേ അച്ഛാ"
അച്ഛൻ തിരിഞ്ഞു നിന്ന് എന്നെ ശകാരിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല , കാലൻ കുടയിൽ ബലം കൊടുത്ത് അച്ഛൻ നടന്നു .
"ഈ ദൈവ നിഷേധത്തരം കൊണ്ടാ ഉളളതെല്ലാം നശിച്ചത് ,വളർത്തി വലുതാക്കിയതിന്റെ കൂലി ഇരക്കാൻ പോണ്ട ഗതികേടാക്കിയത് ."
ഏതോ തുരത്തിൽ എന്ന പോലെ അച്ഛന്റെ ശബ്ദം കേട്ടു . കവുങ്ങുതോട്ടത്തിലേക്ക് തിരിയുന്ന വളവിൽ നിന്ന് അച്ഛനെ കാണാതായി .
ദിക്കറിയാതെ വന്ന ഇളം കാറ്റിൽ കരിയിലകൾ മുറ്റത്ത് മർമ്മരമുണ്ടാക്കി .
"തമ്പായിയെ എൻ്റെ കുട്ടിക്ക് പഠിപ്പ് നടക്കണേച്ചാ ഇവിടുന്നെന്തെങ്കിലും നല്ലോണം തരണം ഇല്ലെങ്കിൽ "
ഭദ്രൻ മാഷിന്റെ അച്ഛന്റെ ശബ്ദം മുറ്റത്ത് തളം കെട്ടിനിൽക്കുന്ന പഴം കഥകളിൽ നിന്നും പുറത്തു വന്നു .
ഇന്ന് ഭദ്രൻ മാഷിന്റെ ഉമ്മറത്തെ കുത്തു കല്ലു പടവുകൾ കയറിച്ചെല്ലുമ്പോൾ വരാന്തയിൽ നിന്ന് ഇളം പുഞ്ചിരി എറിഞ്ഞു തന്ന് ഓടി മറയുന്ന മാഷിന്റെ മൂത്ത മകളിൽ എന്റെ മനസ്സുടക്കി നിന്നു .
ഇപ്പോഴും മുഴുവനായും പിടിതരാതെ പറന്നു പോവുന്ന എന്റെ പ്രേയസ്സി , അവളുടെ മുന്നിലേക്ക് നെല്ലിരക്കാൻ പോവുകയാണ് . ഒരു സേർ നെല്ലളക്കാനില്ലാത്ത ഇല്ലത്തെ ഇളംമുറക്കാരനെ ഒരു പക്ഷേ ഇനി അവൾ തീരെ ഗൗനിക്കാതെ ഇരുന്നേക്കാം
എണ്ണക്കറപിടിച്ച ചുവരിൽ തലചായ്ച്ച് ഞാൻ പുലർകാല സ്വപ്നങ്ങളിലേക്ക് പതിയെ മനസ്സെറിഞ്ഞു .
വീണ്ടും വീണ്ടും അകന്നു പോവുന്ന രക്ഷതുരുത്തുകൾ എന്റെ അടച്ചിട്ട കൺപോളകൾക്ക് മുന്നിൽ നൃത്തം ചവിട്ടി
മുറ്റം നിർജനമായപ്പോൾ ആലപ്പുറത്തു നിന്നും മൈനകൾ പറന്ന് ഇറങ്ങി വന്ന് മുറ്റത്ത് തുളളി നടന്നു .
ഉദയത്തിനപ്പുറം കിഴക്കുനിന്ന് മുറ്റത്തു വീണുകിടന്ന പുതുവെയിൽ പതിയെ പടിഞ്ഞാറൻ താഴ്വാരങ്ങളിലേക്ക് അടി വെച്ച് വളർന്നു വന്നു.
രാജേഷ് താമരശ്ശേരി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo