Slider

രചനാ നിരൂപണം

0


മൃണാളിനി- ശ്രീ അഷറഫ് തേമാലിപ്പറമ്പില്‍ (Ashraf Themaliparambil) എഴുതിയ കഥ.
അപൂര്‍വ്വമായ ഒരു പ്രമേയമാണ് ഈ കഥയുടേത്.
രണ്ടു പെണ്‍മക്കളുള്ള ദേവു എന്ന സ്ത്രീയുടെ ആദ്യത്തെ മകളുടെ വിവാഹം കഴിഞ്ഞതാണ്. രണ്ടാമത്തെ മകളുടെ വിവാഹം കഴിഞ്ഞ് ഒമ്പതാംനാള്‍ അവര്‍ രഹസ്യമായി വീടുവിട്ടുപോകുന്നു. അന്വേഷിക്കാന്‍ ശ്രമിച്ചാല്‍ ശവശരീരമേ കിട്ടൂ എന്ന ഭീഷണിയുള്ള കത്തെഴുതിവച്ചിട്ടാണ് അവര്‍ സ്ഥലംവിട്ടത്. എങ്കിലും മക്കളും അവരുടെ ഭര്‍ത്താക്കന്‍മാരും അവര്‍ക്കായി അന്വേഷണം നടത്തി. അതു വിഫലമായി.
സ്ത്രീയുടെ ഭര്‍ത്താവ് സദാശിവന്‍നായര്‍, പക്ഷേ ഭാര്യയെ അന്വേഷിച്ചില്ല. പോലീസ് സ്‌റ്റേഷനില്‍ പരാതിയും നല്‍കിയില്ല. പത്തുദിവസം കഴിഞ്ഞ് അവര്‍ തിരിച്ചെത്തുമെന്നാണ് കുപിതനായ അദ്ദേഹം പ്രതികരിച്ചത്. ക്രമേണ, കരുത്തനായ ആ മനുഷ്യന്‍ തളരുകയും ഒറ്റപ്പെടുകയും ചെയ്തു. നല്ല നിലയില്‍ നടത്തിയിരുന്ന ജ്വല്ലറി ബിസിനസ് അദ്ദേഹം വിറ്റു.
ഏഴുവര്‍ഷങ്ങള്‍ക്കു ശേഷം, അക്കാദമി അവാര്‍ഡ് നേടിയ പുതിയ എഴുത്തുകാരി മൃണാളിനിയെക്കുറിച്ചുള്ള വാര്‍ത്തയറിഞ്ഞ് അന്വേഷണം നടത്തിയ മകള്‍, ആ എഴുത്തുകാരി അവരുടെ അമ്മതന്നെയാണെന്നു തിരിച്ചറിഞ്ഞു. ബാംഗ്ലൂരിലെ ഒരു പ്രശസ്തവിദ്യാലയത്തില്‍ അധ്യാപികയായി പ്രവര്‍ത്തിക്കുന്ന അമ്മയെക്കാണാന്‍ മകളും ഭര്‍ത്താവും പോകുമ്പോള്‍, സദാശിവന്‍നായരും ഒപ്പം ചേരുന്നു. മകളെയും മരുമകനെയും ഭര്‍ത്താവിനെയും കണ്ട മൃണാളിനിക്ക് ഭാവഭേദമൊന്നുമുണ്ടാകുന്നില്ല. തികഞ്ഞ ഔപചാരികതയോടെ അവര്‍ എല്ലാവരെയും സ്വീകരിച്ച്, ചായ നല്‍കി സല്‍ക്കരിക്കുന്നു. ചെറുപ്പത്തിലുണ്ടായിരുന്ന ആഗ്രഹത്തിന്റെ പൂര്‍ത്തീകരണത്തിനാണ്, ചുമതലകള്‍ തീര്‍ത്ത ആശ്വാസത്തോടെ അവര്‍ ബാംഗ്ലൂരില്‍ വന്ന് ബിരുദവും ജോലിയും സമ്പാദിച്ചതെന്ന് മകളെ അറിയിക്കുന്നു. ഉച്ചരിക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ മൃണാളിനി എന്ന പേരുമാറ്റി ദേവു എന്നു വിളിച്ച ഭര്‍ത്താവിനോടുള്ള മധുരപ്രതികാരംകൂടിയായിരുന്നു സ്വന്തം പേരു വീണ്ടെടുക്കല്‍.
തിരികെപ്പോരാന്‍ തുടങ്ങിയ, അകാലത്തില്‍ വൃദ്ധനായിത്തീര്‍ന്ന സദാശിവന്‍നായര്‍ക്ക് ഭാര്യയോടൊപ്പം ഏതാനും നാള്‍ തങ്ങിയാല്‍ കൊള്ളാമെന്ന ആഗ്രഹമറിയിക്കുമ്പോള്‍, മൃണാളിനി അതിനനുവദിക്കുന്നിടത്ത് കഥ പൂര്‍ത്തിയാകുന്നു.
സ്വന്തം ആഗ്രഹങ്ങളെ ഉള്ളിലൊതുക്കി, ദാമ്പത്യബന്ധത്തിലേര്‍പ്പെടുന്ന സ്ത്രീകള്‍ ഇങ്ങനെ ചിന്തിച്ചാല്‍ അതിശയിക്കാനില്ല. ഇത്തരം വേറിട്ട ചിന്ത അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ കഥാകാരന് അഭിമാനിക്കാം. അദ്ദേഹം പ്രതീക്ഷ നല്‍കുന്നു.
പ്രമേയപരമായ ഈ വ്യത്യസ്തത ആഖ്യാനത്തില്‍ പുലര്‍ത്താന്‍ കഥാകാരനു കഴിയാതെപോയി എന്നതാണ് ഇതിന്റെ പോരായ്മ. രണ്ടാമത്തെ മകളുടെ കാഴ്ചപ്പാടിലൂടെയാണ് കഥ അവതരിപ്പിച്ചിരിക്കുന്നത്. ഉത്തമപുരുഷാഖ്യാനം. അതിനാലാകാം, മൃണാളിനി ഭര്‍ത്താവിനോടൊപ്പം ജീവിച്ച കാലത്തെ ആകുലതകള്‍ വായനക്കാരനിലേക്കു ശക്തമായി കൊണ്ടുവരാന്‍ കഥയ്ക്കു കഴിഞ്ഞില്ല. ഒറ്റനോട്ടത്തില്‍ സ്ത്രീപക്ഷത്തു നില്‍ക്കുന്നതായി തോന്നുമെങ്കിലും സൂക്ഷ്മവിശകലനത്തില്‍ ഇക്കഥ പുരുഷപക്ഷത്താണു നില്‍ക്കുന്നത്. സ്വഭാവത്തിലും ആരോഗ്യത്തിലും കരുത്തനായിരുന്ന ഭര്‍ത്താവിന്റെ തളര്‍ച്ചയേയോ നിസ്സഹായതയേയോ മൃണാളിനി കണക്കിലെടുത്തില്ല. സ്വന്തം ആഗ്രഹങ്ങളെക്കുറിച്ച് ശക്തമായി അദ്ദേഹത്തോട് അവര്‍ ഉന്നയിച്ചതായും കാണുന്നില്ല. അങ്ങനെ ഉന്നയിച്ചിട്ടും ഭര്‍ത്താവ് അതിനനുവദിച്ചില്ലെന്നുവന്നാല്‍ മൃണാളിനിയുടെ പ്രവൃത്തിക്ക് സാധുതയുണ്ടാകുമായിരുന്നു.
ലളിതമായി കഥ പറഞ്ഞിട്ടുണ്ട്. എന്നാല്‍ കഥാപാത്രത്തിന്റെ ഉള്ളറകളിലേക്കു പ്രവേശിച്ച് മാനസികവ്യാപാരങ്ങള്‍ വിശദമാക്കാന്‍ ശ്രമിച്ചതായി കാണുന്നില്ല. കുറച്ചുനാള്‍ മുമ്പ്, ജയമോഹന്‍ എഴുതി മധുപാല്‍ സംവിധാനം ചെയ്ത 'ഒഴിമുറി' എന്നൊരു ചലച്ചിത്രം വന്നിരുന്നതോര്‍ക്കുന്നു. അമ്പതുകളിലെത്തിയ ഒരു സ്ത്രീ ഭര്‍ത്താവില്‍നിന്ന് വിവാഹമോചനം നേടുന്നതാണ് പ്രമേയം. വിവാഹമോചനം നേടുന്നതെന്തുകൊണ്ട് എന്നത് അവിടെ, കാഴ്ചക്കാരനു ബോധ്യമാകുംവണ്ണം അവതരിപ്പിക്കാന്‍ എഴുത്തുകാരനു കഴിഞ്ഞിരുന്നു. ആ കഥാപാത്രം, വിവാഹമോചനം നേടിയെങ്കിലും ഭര്‍ത്താവിനെ ശുശ്രൂഷിക്കാന്‍ തയ്യാറാകുന്നുണ്ട്.
ആ സിനിമയുമായി ബന്ധമുണ്ടെന്നല്ല പറഞ്ഞത്. കഥയുടെ പ്രധാനപ്പെട്ട ഭാഗത്ത് വേണ്ടത്ര ശ്രദ്ധ ചെലുത്തിയില്ല എന്നു സൂചിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുറച്ചുകൂടി ഗൃഹപാഠം ചെയ്തശേഷം എഴുതിയാല്‍ മതിയായിരുന്നു എന്നാണ് എന്റെ അഭിപ്രായം. നിലവാരമുയരാന്‍ അതു സഹായിക്കുമായിരുന്നു.
നല്ലെഴുത്തില്‍ വ്യത്യസ്തത പുലര്‍ത്തിയ ഇക്കഥയുടെ വായനയിലും അക്ഷരപ്പിശകുകള്‍ അലോസരം സൃഷ്ടിച്ചു എന്നു പറയാതെവയ്യ. അച്ചടിമാധ്യമങ്ങളില്‍, പ്രൂഫ് റീഡറുടെയും എഡിറ്ററുടെയുമെല്ലാം സഹായം എഴുത്തുകാരനു കിട്ടും. ഫെയ്‌സ്ബുക്കില്‍ ഈ ജോലിയെല്ലാം എഴുത്തുകാരന്‍തന്നെ ചെയ്യണം. അതു ചെയ്തില്ലെങ്കില്‍, നല്ല രചനകള്‍പോലും മലയാളസാഹിത്യത്തില്‍ അടയാളപ്പെടുത്തപ്പെടാതെപോകും.
മലയാളത്തിന് നല്ല കഥകള്‍ സംഭാവനചെയ്യാന്‍ ഈ എഴുത്തുകാരനു കഴിയുമെന്നതില്‍ സംശയമില്ല.
ഇത്തവണ വിശകലനം ചെയ്യാന്‍ രണ്ടു കവിതകള്‍കൂടി നല്ലെഴുത്ത് തെരഞ്ഞെടുത്തിട്ടുണ്ട്:
1. ശ്രീ സായി ശങ്കറിന്റെ (Sai Sankar) 'ആയുസ്സറ്റ സ്വപ്‌നങ്ങള്‍.'
വാങ്ങാനാളുണ്ടെങ്കില്‍ ഒരു കടല്‍ വില്‍ക്കാനുണ്ടെന്നാണ് കവി പ്രഖ്യാപിക്കുന്നത്. കവിയുടെ മാത്രം കണ്ണീര്‍ക്കടലായതിനാല്‍ അതില്‍ മറ്റാര്‍ക്കും അവകാശമില്ലെന്നും കവി പറയുന്നു.
മുങ്ങിത്താണുപോയ സ്വപ്‌നങ്ങളുടെ കളിവഞ്ചികള്‍ ആ കടലിന്റെ അടിത്തട്ടില്‍ കിടന്ന് നുരയും പതയുമുയര്‍ത്തുന്നു. സ്വപ്നങ്ങളൊന്നും യഥാര്‍ത്ഥവഞ്ചികളല്ലെന്ന ബോധ്യം കവിക്കുണ്ട്. ആ ബോധ്യം, കവിയെ ശുഭപ്രതീക്ഷയിലേക്കാണു വളര്‍ത്തേണ്ടത്. ഇവിടെ പക്ഷേ കവി സങ്കടങ്ങളുടെ വില്‍പ്പനക്കാരനായിത്തന്നെ നില്‍ക്കുന്നു. അതൊരു രചനാദോഷമല്ല; കവിയുടെ പക്ഷമാണ്!
ഒട്ടും ദുര്‍മേദസ്സില്ലാതെയും വത്യസ്തമായ ചില ബിംബങ്ങളോടുകൂടിയും എഴുതിയതില്‍ കവിക്ക് അഭിനന്ദനം.
2. ശ്രീ രാജേഷ് ദാമോദരന്റെ (Rajesh Damodharan) 'തലമുറയ്ക്കായി'.
കനിവില്ലാത്ത മത്‌സരങ്ങളിലലയുമ്പോഴും പുഞ്ചിരിക്കാന്‍ മറക്കരുതെന്നും, ഓരോ നിറത്തിലും പൂവിലും പ്രണയം പെയ്തിറങ്ങുമ്പോള്‍, മഴമുകില്‍ത്തുമ്പില്‍നിന്നിറ്റുവീഴുന്ന ജലകണങ്ങളെ മിഴി തുറന്ന് ആസ്വദിക്കണമെന്നും വിസ്മയിപ്പിക്കുന്ന വര്‍ണങ്ങളുള്ള മഞ്ഞുതുള്ളിയില്‍പ്പോലും സ്‌നേഹവും ആര്‍ദ്രതയും പുലരണമെന്നും പുതിയ തലമുറയോടു പറയുകയാണ് കവി.
ആറാമത്തെ വരിയൊഴികെ ബാക്കിയെല്ലാം താളനിബദ്ധം. ആറാംവരിയില്‍ രണ്ടുമാത്രയുടെ കുറവുണ്ട്.
കവിയുടെ ആഹ്വാനം നല്ലത്. എങ്കിലും, പദപ്രയോഗങ്ങളിലും ബിംബങ്ങളിലും പഴമയുടെ ചൂരുണ്ട്. (ഉദാ: പൂവുപോലെയുള്ള പുഞ്ചിരി, വിസ്മയത്തിന്റെ വര്‍ണപ്രഭാവമുള്ള മഞ്ഞുതുള്ളി.) അത് ഇക്കവിതയുടെ പരിമിതിയാണ്.
താളനിബദ്ധമായി ആശയം അവതരിപ്പിക്കാന്‍ നടത്തിയ ശ്രമം അഭിനന്ദനീയം. മികച്ച രചനകള്‍ നടത്താന്‍ കവിക്കു കഴിയും. രചനകളുടെ എണ്ണം കുറയ്ക്കുകയും ഗുണം കൂട്ടുകയും ചെയ്യാന്‍ ശ്രമിക്കണമെന്നാണ് എന്റെ അപേക്ഷ.
Sukaami Prakash
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo