Slider

സൂചനകൾ - സജി വർഗീസ്.

0

സൂര്യമണ്ഡലം അത്മാക്കളുടെ കൂടാരമോ?
ഞാൻ, തിളയ്ക്കുന്നർക്കനോട് ചോദിച്ചു.
വിശന്ന വയറുമായ് ചത്തടിഞ്ഞവന്റെയാത്മാവ്.
ജീവിതച്ചൂടിൽ മാനം വിറ്റവളെ ഭോഗിക്കുവാൻ വന്നവന്റെയാനന്ദത്താൽ കഴുത്ത് ഞെരിഞ്ഞപ്പോൾ പറന്നുപോയ ആത്മാവ് ;
അവളുടെയാത്മാവ് കരയുന്ന തന്റെ ജാര സന്തതിയുടെ കണ്ണുനീരുപ്പു വറ്റിയ പോളകൾ നോക്കിയപ്പോൾ തീനാളമായൊരാത്മാവോ?
അത്താഴത്തിനുള്ളരിയുമായ് വരവേ രാഷ്ട്രീയ യജമാനന്റെ കൊലക്കത്തിക്കിരയായ ആത്മാവ് ;
അന്തിയത്താഷത്തിന് തിളപ്പിച്ച വെള്ളത്തിലൊരുഗ്ളാസരിയിട്ടു തിളപ്പിക്കാനില്ലാതെ തലതല്ലിക്കരയുന്നവളെക്കണ്ട് തീക്കാറ്റായവന്റെ യാത്മാവ്;
പ്രണയത്തിന്റെയന്ധകാരത്തിൽ
മാനം കവർന്നെടുത്തവനെ നോക്കി കണ്ണുനീർ വാർത്ത് കെട്ടിത്തൂങ്ങിയവളുടെ യാത്മാവ്;
താൻ പാതിയുടെ നിഷ്കളങ്കമനസ്സു വായിക്കാതെ ഇഹലോകം വെടിഞ്ഞവളുടെയാത്മാവ്;
ഭൂകമ്പത്തിന്റെ, മലവെളളപ്പാച്ചിലിന്റെ, ട്രെയിൻ, ബസ്സ്, സുനാമി...ദുരന്തങ്ങളുടെ ഘോഷയാത്രകളുടെ ആത്മാവ്;
സംവത്സരങ്ങളായ് ആത്മാക്കളുടെ ശവഘോഷയാത്ര:
ആഗ്രഹങ്ങളുടെ പൂർത്തീകരണമില്ലാത്ത മനുജന്റെ ആത്മാക്കൾ കണ്ട് സൂര്യനേ നീ തിളച്ചുമറിഞ്ഞൊരു ലാവയായ് കറങ്ങിത്തിരിയുന്നുവോ?
ഹേ ,മനുഷ്യാ.. സുഖസോപാനത്തിന്റെയടിയിൽ നിനക്കായഗ്നികുണ്ഡമൊരുക്കിയിരിക്കുന്നുണ്ട്;
ഏഷ്യൻ ചത്വരത്തിൽ ഞാനെത്ര മഹാന്മാരെയാണയച്ചത്,
നിന്റെയന്ധതയുടെ കണ്ണുകൾ തുറക്കുമെന്നാശിച്ചുപോയി;
നിന്റെ ബധിരകർണ്ണങ്ങൾക്ക് മഹത് വചനങ്ങൾ നിന്റെ വ്യാഖ്യാന വാചകം;
സത്യത്തിന്റെ മുഖപടമണിഞ്ഞു നീ പിച്ചിച്ചീന്തിയവളുടെ കത്തിയമർന്ന മുലകളിൽ നിന്നുയർന്ന ബാഷ്പമെന്റെ അധരങ്ങളിലുറ്റിറ്റു വീണുകൊണ്ടിരിക്കുന്നു.
കർണ്ണന്റെ കവചകുണ്ഡലമൊടിച്ചഹങ്കരിക്കേണ്ട,
സംവത്സരങ്ങളായ് എരിയുന്ന ദാഹം
ഉരുകിയമർത്തിയ കോപത്തിന്റെ കവചം
പൊട്ടിച്ചൊരു കൊടുങ്കാറ്റായ്
ഭൂതലത്തെയൊന്നായ് പൊതിഞ്ഞു വിഴുങ്ങി വലിച്ചെടുക്കുന്നു ഞാൻ;
ദിനങ്ങളെണ്ണപ്പെട്ടു പോയിരിക്കുന്നു,
സമ്പാദിച്ചുവെച്ചതെല്ലാമെടുത്തെങ്ങോട്ടേക്കോടും നീ,
സ്വന്തമെന്നു കരുതിയതെല്ലാമുപേക്ഷിച്ച് സ്വന്തം ജീവനായ് കേഴുന്നതു കാണുവാനെന്തു രസം!
നീ ഭോഗിച്ച ഹരിത ഭൂമിയുടെ രോദനം കേൾക്കുവാൻ കാതുകളില്ലാത്ത
നിന്റെ രോദനമെന്റെ കർണ്ണങ്ങൾക്ക് സംഗീതം !
തകർത്തു ചാരമായതിനു ശേഷം ഞാൻ പൊഴിക്കുമൊരു സംഗീത മഴ!
പുതുജീവന്റെ തുടിപ്പിനായ്.
എന്റെ ദിനങ്ങൾ വർഷങ്ങളോയെന്നതെന്റെ രഹസ്യം.
വ്യർത്ഥമായിരുന്നല്ലേയെന്റെ പ്രവർത്തികൾ;
തിളയ്ക്കുന്ന കണ്ണുകളിലേക്ക് ഞാൻ നോക്കി ചോദിച്ചു.
അഗ്നികുണ്ഡത്തിൽ നിന്നൊരു കാറ്റ് സമുദ്രത്തിന്നടിത്തട്ടിളക്കി ആകാശ മണ്ഡലത്തോളം തിരയുയർന്നു;
ഉയരുന്നൂ ആർത്തനാദം.
തണുത്ത കുളിർക്കാറ്റെന്നെ ചുംബിച്ചകന്നു പോയി.
നാളെയുടെ സൂചനകൾ !
സജി വർഗീസ്.
Copyright protected.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo