Slider

ചിലയാളുകൾ (ബന്ധങ്ങൾ)

0

"ലതടീച്ചറേ... സ്റ്റോപ്പെത്തീട്ടോ..."
കണ്ടക്ടർ തോളിൽ തട്ടിവിളിച്ചപ്പോഴാണ് അവർ മയക്കത്തിൽനിന്ന് ഞെട്ടി എഴുന്നേറ്റത്....
വേഗം ബാഗുമെടുത്ത് എണീറ്റു....
പെൻഷൻ വാങ്ങാനായി പട്ടണത്തിലേക്ക് പോയാൽ ഇങ്ങനെ വെെകാറ് പതിവാണ്.
സമയം 7.30ആകുന്നു....അവർ നടപ്പിന് വേഗം കൂട്ടി.
പ്രധാന റോഡിൽ നിന്നും ഇടവഴിയിലേക്ക് കയറി ഇനിയുമേറെ നടക്കാനുണ്ട്....10മിനിറ്റോളം....
നടവഴിയിൽ നല്ല ഇരുട്ടു വീണുകഴിഞ്ഞു...സ്ട്രീറ്റ് ലെെറ്റ് മുനിഞ്ഞു മുനിഞ്ഞു കത്തുന്നു....
'ആകെയൊന്നുള്ളതാ....അതും ഈ കാറ്റുംമഴയത്തും കെടുംന്നാ തോന്നണേ...'
അവർ പിറുപിറുത്തു.....
മഴവരുന്ന ലക്ഷണമുണ്ട്...
കണ്ണുകാണുന്നില്ല...ഇഴജന്തുക്കൾ വല്ലതും....
കാടുപിടിച്ചുകിടക്ക്വേല്ലേ വഴി....
നാട്ടുകാർ പഞ്ചായത്തിൽ പരാതിയെത്ര കൊടുത്തു...ഒരു കാര്യോണ്ടായില്ല...ഒരു ലെെറ്റുപോലൂല്യാണ്ടെങ്ങനാ മനുഷ്യൻ ഇതുവഴി നടക്കാ....
ടീച്ചർ മൊബെെലിൻ്റെ ടോർച്ച് തെളിച്ചു മുന്നോട്ട് നടന്നു....
മീനൂസ് കാത്തിരുന്ന് മടുത്തുകാണും...
വെെകിയാൽ അപ്രത്തെ മായയെ കൂട്ടിനു വിളിക്കാൻ പറഞ്ഞിട്ടുണ്ട്...
എന്നാലും ഒരു നേരിയ ഭയം...ഇന്നത്തെക്കാലമല്ലേ....!!
ഈ മാസത്തേയ്ക്കുള്ള അത്യാവശ്യ സാധനങ്ങളെല്ലാം വാങ്ങി ....
അതാണിത്രക്ക് താമസിച്ചത് ...
തിരക്കില്ലാത്ത ബസ്സിൽ കയറാമെന്ന് വെച്ചു...ഇത്രയും സാധനങ്ങളും കൊണ്ട് എങ്ങനെ തിരക്കിൽ കയറിപ്പറ്റും....
മോനൂട്ടൻ നാട്ടിലുണ്ടെങ്കിൽ അവനാണെല്ലാം ഉത്തരവാദിത്വത്തോടെ ചെയ്തുതരാറ്....
അച്ഛൻ പോയതോടെ അമ്മയ്ക്കും പെങ്ങൾക്കും താനേയുള്ളൂ താങ്ങായെന്ന് അവൻ തിരിച്ചറിഞ്ഞിരിക്കും....
അവന് ചെന്നെയിൽ ജോലികിട്ടിപോകുമ്പോൾ തങ്ങളെ പിരിയാനുള്ള സങ്കടത്തേക്കാളും അവനെയലട്ടിയത് മീനൂനേം തന്നേം തനിച്ചീനാട്ടിൽ വിട്ടിട്ടു പോകുന്നതിലുള്ള ആധിയായിരുന്നുവെന്നറിയാം...
പാവം....വയസ്സ് ഇരുപത്തിരണ്ട് തികയേള്ളൂ ഈ വരുന്ന മീനത്തിൽ...
ഓരോന്നാലോചിച്ച് നടക്കുന്നതിടയിലാണ്...
ഒരു കറുത്ത നായ ഓരിയിട്ടോണ്ട് കുറുകെയോടിയത്.....
"ഹമ്മേ..."
ടീച്ചർ ഭയന്നു പോയി....
മഴ ചാറാൻ തുടങ്ങിയിരുന്നു...
'ശ്ശെ...കുടയെടുക്കായിരുന്നു...'
നായ്ക്കൾ കൂട്ടമായി ഓരിയിടുന്നു...
രാമ്വാരുടെ കടത്തിണ്ണയെത്തിയപ്പോൾ അവരുടെ കണ്ണുകൾ ആരെയോ തിരഞ്ഞു...
'അയ്യാവു...എവിടെ....അവനുണ്ടെങ്കിൽ ഈ സഞ്ചി പുഷ്പം പോലെ വീട്ടിലെത്തിച്ചേനെ"...
ഈ ഇരുട്ടിൽ കൂട്ടും വന്നേനെ...
അവർ നിരാശയോടെ നെടുവീർപ്പിട്ടു....
നാട്ടുകാരുടെ 'പീറ' എന്ന ഭ്രാന്തൻ അയ്യാവൂന് ടീച്ചർ 'ചേച്ചി'യാണ്.....
ഇടയ്ക്ക് വീട്ടിൻ്റെ മുന്നിൽ വന്ന് ഒന്നു നീട്ടി വിളിക്കും..
'ചേച്ച്യേ' ന്ന്...
അതുകേട്ട് പിള്ളേർ കളിയാക്കും....
'അമ്മേ മാമൻ വന്നു വിളിക്കുന്നൂന്ന് പറഞ്ഞ്...'
കറുത്ത രൂപവും കരിമ്പടംപൊതിഞ്ഞുള്ള നടപ്പും,കാടു പിടിച്ച താടിയും,പിഞ്ഞിയ കാലുറകളും... ആദ്യം ടീച്ചറിലും പേടിയുളവാക്കിയിരുന്നു...
പിന്നെ ...പിന്നെ മനസ്സിൽ അയാളോട് സഹതാപം മാത്രമായി...
അതും ഏതോ ഒരമ്മയുടെ മകനായിരിക്കാം...ഓർമ്മച്ചെപ്പെവിടെയോ മറന്നു വെച്ച മകൻ...
ഓർമ്മകളുടെ ഒളിവിളക്കുകൾ കെട്ടുപോയൊരു നിർഭാഗ്യവാനായ മകൻ....
വഴിയിലെവിടെവെച്ച് കണ്ടാലും
"ചേച്ച്യേ...ഒരഞ്ചുരൂപതര്വോ..??"
എന്നു ചോദിച്ചടുത്തുവരും....
ചോദിച്ചതു കിട്ടാതെ അടുത്തുനിന്ന് പോകൂമില്ല....
ഈയടുത്തകാലത്ത് ചോദിച്ചത്
'പത്തുരൂപയാണ്'
അമ്പരന്ന് അവനോട് കയർത്തപ്പോൾ
'ഇപ്പോ ഒരുചായയ്ക്കെന്താവില...'
എന്നുതിരിച്ച് ചോദിച്ച് തൻ്റെ വായടപ്പിച്ചു.
കടം തന്നത് വാങ്ങാൻ വരുന്ന അതേ അധികാരത്തിലല്ലേ രൂപ ചോദിക്കൽ...
ആളെവിടെപ്പോയി...രാവിലെ താൻ ബസ്സിൽ കയറി പോകുന്നത് കണ്ടു കാണുമല്ലോ....
എവിടുന്നൊക്കെയോ അപശബ്ദങ്ങൾ കേൾക്കുന്നു...
ഉള്ളിലൊരു ഭയം....
ഇനി ചെറിയ ഗണപതികോവിൽ കവലയാണ് അതു കഴിഞ്ഞാൽ വീടായി...
അവർ ആശ്വാസത്തോടെ ആഞ്ഞു നടന്നു....
മനുഷ്യർക്ക് അവരവരുടെ വീടെന്ന ചിന്തപോലും എത്ര ആശ്വാസവും സുരക്ഷിതത്വവും നൽകുന്നു...
'എന്നാലും ആ അയ്യാവു എവിടെപ്പോയി...കടത്തിണ്ണവിട്ട് രാത്രിയെവിടെപ്പോയി കിടക്കുന്നു....'
അവർ കാട്ടുവഴിയിലേക്ക് കയറി മുന്നോട്ട് നടന്നു...
******
"മഴയുടെ കോളുണ്ട്...''
കടയടച്ച് വീട്ടിലേക്ക് പോകാനായിറങ്ങുന്ന രാമ്വേട്ടനോട് അയാൾ പറഞ്ഞു....
"അയ്യാവൂ...നല്ല മഴയുണ്ടെങ്കിൽ ചായ്പിലേക്ക് കേറി കിടന്നോ...."
രാമ്വാര് പോയപ്പോൾ ചായ്പിലെ കീറിയചാക്കുവിരിപ്പിലേക്ക് അയാൾ കയറിക്കിടന്നു...
കമ്പിളികൊണ്ട് മേലാസകലം മൂടീട്ടും അയാൾക്ക് തണുപ്പസഹ്യമായി....
കാലുകളിലേക്ക്
കീറിപ്പറിഞ്ഞ കാലുറ കയറ്റി...
പകലുകളിലാണ് അയാൾ കാലുറകളണിയാറ്....
അത്...
ചങ്ങലക്കണ്ണികൾ തീർത്ത വ്രണം മറ്റുള്ളവർ കാണാതിരിക്കാണ്....
വ്രണത്തിൻ്റെ ചീഞ്ഞ നാറ്റം ആരും അറിയാതിരിക്കാനാണ്....
ചങ്ങലക്കണ്ണികൾ തന്നത് ഹൃദയത്തിനേറ്റ എന്നത്തേക്കുമുണങ്ങാത്ത പ്രാണവേദന യാണ്.....
ഒരേയൊരു കൂടപ്പിറപ്പ്
അമ്മയുടെ സ്വത്തിനുവേണ്ടി...അമ്മയെ കിണറ്റിലേക്ക് തള്ളിവിട്ട് പ്രാണനെടുത്തിട്ട്...തന്നെ വെറുമൊരു 'പ്രാന്തനാക്കി' ചങ്ങലക്കണ്ണികളിൽ ബന്ധിച്ചു...
ഏട്ടനറിയാതെ, ഏട്ടത്തിയമ്മ അവിടന്ന് സ്വതന്ത്രലോകത്തേക്ക് തന്നെ പറത്തി വിട്ടില്ലായിരുന്നെങ്കിൽ.....'
എവിടെന്നൊക്കെയോ പട്ടികൾ ഓരിയിടുന്നു....
ദൂരെ ലാസ്റ്റ് ബസ്സിൻ്റെ ഹോണടി...ഇതിൽ ടീച്ചറുണ്ടാവൂലോ...
അയാളോർത്തു...
പെട്ടെന്നാണ്...
അവിടെയൊരു ചോരക്കുഞ്ഞിൻ്റെ കരച്ചിൽ ഉയർന്നത്....
എവിടെനിന്നാണത്....
അയാൾ ചുറ്റും പരാഭ്രാന്തനായി നോക്കി....
ഒരു പിടി നായ്ക്കൾ ചപ്പുചവറുകൾക്കിടയിൽ മാന്തുന്നതയാൾ കണ്ടു...
ഓടിയടുത്തുചെന്നപ്പോഴൊരു ചോരക്കുഞ്ഞ്...
ജനിച്ച് മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞ്....
അയാളതിനെ ഒരാന്തലൊടെ റാഞ്ചിയടുത്തു...നായ്ക്കൾ ചിതറിയോടി....
കുഞ്ഞിൻ്റെ ദേഹം മുഴുവൻ ചോരയുടെ വഴുവഴുപ്പ്....
അയാളാചോരപ്പാടുകൾ മുണ്ടിൻ്റെ തലപ്പുകൊണ്ട് തുടച്ചെടുത്തു...
അതൊരു പെൺകുഞ്ഞാണെന്നും, അതിന് ജീവൻ്റെ ചെറിയ മിടിപ്പ് മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നുമയാൾ ഒരുൾഭയത്തോടെ തിരിച്ചറിഞ്ഞു.....
എന്തുചെയ്യും....
അപ്പോഴാണ്....
അതുവഴി പോലീസ് ജീപ്പ് പ്പാഞ്ഞുവന്നതും അയാളുടെ മുന്നിൽ ബ്രേക്ക് ഇട്ട് നിർത്തിയതും..
"എന്താടാ ...ഒരു ചുറ്റിക്കളി"...
എന്ന് പുറത്തേക്കിറങ്ങിയ തടിച്ചുകറുത്ത പോലീസുകാരൻ മുരണ്ടു....
അയാൾനിന്ന് വിറച്ചു....
'ഒന്നൂല്യാ സാറേ...ഈ കുഞ്ഞ്..."
കുഞ്ഞിനെ പോലീസുകാരൻ്റെ അഭിമുഖമായി പ്പിടിച്ച് അയാൾ പറഞ്ഞു...
അപ്പോഴാണ് പോലീസുകാരൻ ആ കെെകളിൽ കുഞ്ഞിനെ കണ്ടത്....ആദ്യമൊന്നമ്പരന്നെങ്കിലും...
പിന്നീടൊരൊലർച്ചയായിരുന്നു...
"എവിടന്നാടാ....
#@@# ഇതിനെ റാഞ്ചിയത്...."
"ഇല്യാ സാറേ....ചപ്പു ചവറ്.... നായ്ക്കള്...."
അയ്യാവു നിന്നുരുകി...നാവനങ്ങുന്നില്ല....
"ഠേ..."
കവിളത്ത് പോലീസുകാരൻ ആഞ്ഞടിച്ചപ്പോഴേ അയാൾ തളർന്നിരുന്നു പോയി....
കുഞ്ഞിനെ താഴെ വീഴ്ത്താതിരിക്കാൻ നെഞ്ചോടു ചേർത്ത് പിടിച്ചു....
"ഇങ്ങുതാടാ...നീ എന്തെങ്കിലും ചെയ്തോ ഇതിനെ.......
പെണ്ണായാ മതീലോ ...ശവങ്ങള്...."
ആ കുഞ്ഞിനെ സൂക്ഷ്മമായി പരിശോധിച്ചുകൊണ്ട് പോലീസുകാരൻ പറഞ്ഞത് കേട്ട് അയാൾക്ക് ഒന്നലറിക്കരയാൻ തോന്നി...
ഇല്ല...ശബ്ദം...പൊങ്ങുന്നില്ല...
"ദെെവമേ..."
"കയറെടാ വണ്ടിയിൽ നിനക്കുള്ളതു വഴിയേ തരാം...#**##**മോനേ...."
പോലീസുകാരൻ അയാളെ ഉന്തിത്തള്ളി വണ്ടിക്കകത്തേക്കിട്ടു....
പിന്നെ കുഞ്ഞിനെ നന്നായി പൊതിഞ്ഞ് നെഞ്ചോടുചേർത്ത് പിടിച്ച് അനുകമ്പയോടെ നോക്കി....പറഞ്ഞു
"ഈശ്വരാ....ഞാൻ വന്നില്ലായിരുന്നെങ്കിൽ..."
മഴ അപ്പോൾ ഇടമുറിയാതെ പെയ്തുതുടങ്ങിയിരുന്നു....ഭ്രാന്തമായി.....
Sreeja Jayachandran
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo