Slider

തോട്ടക്കാരൻ.

0
ഒറ്റക്കിരിക്കുമ്പോഴാണ്
ഓർമ്മകൾ
പുതിയ ഉടുപ്പണിഞ്ഞ്
പഴയ വാടമണവുമായി
പൊട്ടിപ്പൊളിഞ്ഞ വേലി
ചാടിക്കടന്ന്
തോട്ടത്തിലെത്തുക..
പണ്ടെന്നോ വിതക്കുമ്പോൾ
കൊഴിഞ്ഞ് പോയ
സൗഹൃദത്തിന്റെ വിത്തുകൾ
അപ്പോഴാണ് മുളച്ചുപൊന്തി
മരങ്ങളാവുക..
തരിശുനിലത്ത്
വേനലിൽ
മരങ്ങളങ്ങനെയുയരുമ്പോൾ
തോട്ടമൊരു കാടാകും..
മരിച്ചവരും
ജീവിച്ചിരിക്കുന്നവരും
കാടിറങ്ങി വരും
മരകൊമ്പുകളിൽ
ഊഞ്ഞാലുകെട്ടും..
ആടുന്നവർക്കെല്ലാം
തോട്ടക്കാരന്റെ
മുഖമാകും
തോട്ടക്കാരനപ്പോൾ
വിശപ്പും ദാഹവും തോന്നും
സ്വന്തം കണ്ണുകളെ
തൊട്ട് നോക്കും
അവിടെ പുഴയൊഴുകും..
പണ്ടേതോ മഴക്കാലത്ത്
നനഞ്ഞു വിറച്ച വാക്കുകൾ
പതുക്കെയിറങ്ങി വരും
കൂനിക്കൂടിയിരിക്കും
തോട്ടക്കാരനെ
ചുഴിഞ്ഞ് നോക്കും
പിറുപിറുത്ത്
കുന്ന് കയറി മറയും..
ഊഞ്ഞാലിലാടുന്നവർ
ആകാശങ്ങളിലേക്ക്
കയറിപ്പോകും
ചിലർ
മേഘങ്ങൾ കൂട്ടിയിടിച്ച് മരിക്കും
ചിലർ നക്ഷത്രങ്ങളിൽ
മുങ്ങി മരിക്കും
ചിലർ നിലാവിൽ നടന്ന് മറയും
തോട്ടത്തിലപ്പോൾ
ഏകാന്തത
പെറ്റുപെരുകും...
കറുത്ത മേഘങ്ങൾ
ഉരുണ്ട് കൂടി കരയാൻ തുടങ്ങും
തോട്ടക്കാരനു പനി പിടിക്കും
തോട്ടമാകെ ചൂട് പിടിക്കും
പച്ചിലകൾ കത്തും
പടി കടന്നുവന്ന
ഉടുപ്പുകളെല്ലാം
തോട്ടത്തിൽ
കത്തിയമരും...
.ആഗ..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo