Slider

അയാൾ: ആ കൊട്ട വണ്ടിക്കാരൻ

0

അവൾ എന്നും പറയുമായിരുന്നു അയാളെ പറ്റി.
അവൾ അതായത് എന്റെ ഭാര്യ,......
വീട്ടിൽ നിന്നും കഷ്ടിച്ച് അര കിലോമീറ്റർ മാത്രമാണ് എൽപി സ്കൂളിലേക്കുള്ള ദൂരം.അങ്ങാടിയിൽ നിന്ന് കണ്ണെത്തും ദൂരത്ത്.......
പ്രധാനപ്പെട്ട ഒരു നാൽക്കവലയായതിനാലാവണം നല്ല തിരക്കാണ് റോഡിൽ. അങ്ങാടി കഴിഞ്ഞാൽ ഏത് വാഹനവും സ്പീഡ് എടുക്കുന്നതിനാൽ എപ്പോഴും അപകടം പതിയിരിക്കുന്നു. പോരാത്തതിന് മണ്ണ് മണൽ മാഫിയകളുടെ വിളയാട്ട് കേന്ദ്രവും .....
ആറോഡിലൂടെയാണ് മകളെയും കൊണ്ട് അവൾ പോകാറുള്ളത്.
ആദ്യമൊക്കെ പകുതി ദൂരമാണ് കൊണ്ടു പോയാക്കി വിട്ടിരുന്നത്. വേറെയും കുട്ടികളുണ്ടാകുന്നതിനാൽ പേടിക്കാനില്ല എന്നാണ് അവൾ എന്നോട്‌ പറഞ്ഞിരുന്നത് ....
പിന്നീട് സ്കൂൾപടി വരെ കൊണ്ട് പോയാക്കുന്ന അവസ്ഥയെത്തി.
അയാൾ പറഞ്ഞതാണത്രെ സ്കൂൾപടി വരെ കൊണ്ടു പോയാക്കി വിടാൻ.
ചീറിപ്പായുന്ന മണൽ വാഹനങ്ങൾക്കിടയിൽ പെടുമെന്നും സൂക്ഷിച്ചാൽ ദു:ഖിക്കേണ്ടെന്നും.....
ഇനി അയാളെപ്പറ്റി പറയാം..
റോഡ് സൈഡിലെ കൊട്ട വണ്ടിക്കാരൻ.
ഓറഞ്ച്, ചെറുനാരങ്ങ, നെല്ലിക്ക ഇത്യാദി സാധനങ്ങൾ വിൽക്കുന്നു......
കുട്ടികൾ പോകുന്ന വഴിയിലായതിനാൽ കൊട്ട വണ്ടിയിലേക്ക് കുട്ടികൾ കൊതിയോടെ നോക്കും.
നോട്ടം മനസ്സിലാക്കിയിട്ടെന്നവണ്ണം അയാൾ കുട്ടികൾക്ക് ഓരോന്നെടുത്തു കൊടുക്കും .....
അങ്ങനെ ആ കുട്ടികളുമായി അയാൾ അടുത്തു .അല്ല ---- അയാളുമായി കുട്ടികൾ അടുത്തു എന്നതാകും ശരി...
അങ്ങനെ ആ അടുപ്പം കുട്ടികളിൽ മാത്രം ഒതുങ്ങിയില്ല. കുട്ടികളുടെ മാതാക്കളിലേക്കും വ്യാപിച്ചു എന്ന് വേണം പറയാൻ.....
അവളും അതായത് എന്റെ ഭാര്യക്കും കിട്ടി അയാളുടെ ഒരു പൊതി. ഒരു കിലോ അരിനെല്ലിക്ക.
പൈസ പിന്നെ കൊടുത്താ മതിയത്രെ.......
പിന്നീട് അയാളെപ്പറ്റിയുള്ള മദ്ഹിന്റെ അതായത് പുകഴ്ത്തലിന്റെ പെരുമഴക്കാലമായിരുന്നു.....
അയൽപക്ക സ്ത്രീ ജന മരുമക്കൾ കൂട്ടായ്മകൾ അയാളുടെ പോരിശയാൽ കളം നിറഞ്ഞാടി...... ഏതോ സീരിയലിലെ ദീപ്തി എന്ന കഥാപാത്രത്തിന് ഐപിഎസ് കിട്ടിയപ്പോൾ ലഡു വിതരണം ചെയ്തവർ..
ഇന്നവർ സീരിയലിനെ പറ്റി ചർച്ച ചെയ്യുന്നേയില്ല......
പക്ഷെ രണ്ട് മൂന്ന് ദിവസമായി അയാളെ ....ആ കൊട്ട വണ്ടിക്കാരനെ കാണാനെ ഇല്ല.
എവിടെ പോയി അയാൾ.... മഹിളാമണികൾ പരസ്പരം ചോദിച്ചു.
അവളുടെ അതായത് എന്റെ ഭാര്യയുടെ നേതൃത്വത്തിൽ അയൽപക്ക സ്ത്രീ ജന മരുമക്കൾ കൂട്ടായ്മകൾ ചർവ്വിത ചർവ്വണങ്ങൾക്ക് വേദിയൊരുക്കി.......
അയാൾ അതായത് കൊട്ട വണ്ടിക്കാരൻ കച്ചവടം ചെയ്തിരുന്ന സ്ഥലങ്ങളിലും ചെറിയ മഹിളാ കൂട്ടങ്ങൾ അൽപ നേരത്തേക്കെങ്കിലും രൂപപ്പെടാൻ തുടങ്ങി.......
അങ്ങിനെയാണ് കുറച്ച് മാറി റോഡ് സൈഡിൽ തന്നെ ഒരു കുഞ്ഞി ചെരുപ്പും ഒരു കാവടിയും കിടക്കുന്നത് കാണുന്നത്... അവർ അതായത് കുട്ടികളെ സ്കൂളിൽ കൊണ്ട് വിട്ട് വരുന്ന എന്റെ ഭാര്യ അടക്കമുള്ള മഹിളാമണികൾ പരസ്പരം നോക്കി.... പരിശോധന ആരംഭിച്ചു.കണ്ട് പരിചയമുള്ള ചെരുപ്പ്. അന്വോഷിച്ചപ്പോൾ സ്കൂളിലേക്ക് ആദ്യം പോകുന്ന കുട്ടിയുടെ ചെരുപ്പ്. ചെരുപ്പുമായി മഹിളാമണികൾ സ്കൂളിലേക്ക്. അവിടെ കുട്ടിഎത്തിയിട്ടില്ല. അദ്ധ്യാപകർ ഫോൺ നമ്പർ തപ്പിയെടുത്തു കുട്ടിയുടെ വീട്ടിലേക്ക് - കുട്ടികൾ വീട്ടിൽ നിന്നും പോന്നിരിക്കുന്നു -
കുട്ടികൾ... രണ്ട് കുട്ടികളെ കാണാനില്ല.....
അദ്ധ്യാപകർ പരക്കം പാഞ്ഞു - നാട്ടുകാരും കുട്ടികളുടെ ബന്ധുക്കളും സമീപത്തെ തോട്ടിലും കുഴികളിലും പരിശോധിച്ചു. പോലീസ് പാഞ്ഞെത്തി -
ആദ്യം ചെരുപ്പും കാവടിയും കണ്ടെടുത്ത സ്ഥലം കാണിച്ചു കൊടുക്കാൻ ആവശ്യപ്പെട്ടു.
അതിന്റെ തൊട്ടപ്പുറത്ത് നിന്ന് മറ്റൊരു ചെരുപ്പ് കൂടി പോലീസ് കണ്ടെടുത്തു.........
അത് അയാളുടെ ആ കൊട്ട വണ്ടിക്കാരന്റെ ചെരുപ്പായിരുന്നു.......
.............
ഹുസൈൻ എം കെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo