Slider

*മരണത്തിന്റെ പരവതാനി* (ചെറു കഥ)

0

ഈ കാലൊന്ന് അനങ്ങിയാൽ എത്രയോ അടി താഴ്ച്ചയിലേക്കാണ് ഞാൻ പോകുന്നതെന്ന മുൻധാരണ ഗോപനുണ്ടായിരുന്നു. താഴ്വരയിൽ നിന്ന് നുരഞ്ഞു പൊങ്ങുന്ന കോടമഞ്ഞിന്റെ മരവിപ്പിക്കുന്ന തണുപ്പ് അയാളെ പൊതിഞ്ഞു കെട്ടിയിരുന്നു. മുൻപിൽ പരവതാനി ഇട്ടു കാത്തിരിക്കുന്ന മരണത്തിനും ഇതേ തണുപ്പാണ്.
പക്ഷേ ഞാൻ അറിഞ്ഞോ അറിയാതേയോ ചെയ്ത തെറ്റുകൾക്ക് ഈ മരണം കാഠിന്യം ഇല്ലാത്തതാകുന്നു.
കൈയ്യിലുള്ള പത്രക്കടലാസ് ഒന്നുനിവർത്തി കണ്ണോടിച്ചു.
അതിൽ അപകടമറിയാതെ പകച്ചു നിൽക്കുന്ന ഒരു ബാല്യമുണ്ടായിരുന്നു.
അവിടെ ഒരു കുടുംബം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന ലോറിയിൽ ഇടിക്കുകയാണ്.
വർഷം : 1987
ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ കുട്ടിയേയും കൊണ്ട് നാട്ടുകാർ ആശുപത്രി ലക്ഷ്യമാക്കി ഓടി. ശുശ്രൂക്ഷയുടെ പാതി ഘട്ടത്തിലെവിടേയോ ബോധം തിരിച്ചു കിട്ടിയപ്പോഴാണ് അച്ഛനും അമ്മയും കുഞ്ഞനുജത്തിയും ഇനി എന്റെ ജീവിതത്തിലില്ല എന്ന സത്യം ഗോപൻ തിരിച്ചറിഞ്ഞത്.
ആരും ഇല്ലാത്ത കുട്ടി ഞങ്ങൾക്ക് ഒരു ബാധ്യതയായാലോ എന്ന ചിന്താഗതി ബന്ധുക്കൾക്കും ഉണ്ടായിക്കാണും അന്നേരം ആ കുഞ്ഞു മനസ്സിൽ ഒന്നും തോന്നിയില്ല.
പിന്നീട് അനിയത്തിക്കുട്ടി എവിടേയോ ഉണ്ടെന്ന വിവരം പലരിൽ നിന്നും കേൾക്കാൻ തുടങ്ങി. കുറേ അന്വേഷിച്ചു. നിരാശയായിരുന്നു ഫലം.
പിന്നീട്, ഞാനിവിടെ ഒറ്റയ്ക്കാണെന്നും ബന്ധമുണ്ടായിരുന്നെന്നു പറയാൻ കീശയിൽ എന്നും കരുതിയിരുന്ന കുഞ്ഞനുജത്തിയുടെ നിറം മങ്ങിയ ചെറിയ ഫോട്ടോ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിലിപ്പോൾ രക്തത്തിന്റെ മണമാണ്.
പണ്ട് ഈ ഫോട്ടോയ്ക്ക് വേണ്ടി എന്നും പരിഭവം പറയുമായിരുന്നു കുഞ്ഞനുജത്തി. അങ്ങനെ അച്ഛനോട് പറഞ്ഞ് രണ്ട് കോപ്പി ഉണ്ടാക്കി. അവളുടെ കൈയ്യിലാണ് ഇതിന്റെ ഒറിജിനൽ. എല്ലാം ഒരു ഓർമ്മ മാത്രമായി മാറി.
ഓർഫനേജിൽ ഒരുപാട് പേർ ഉണ്ടായിരുന്നു. പല സ്ഥലത്തു നിന്നും പല പ്രശ്നങ്ങളിൽ നിന്നും വന്നവർ. ആരോടും വലിയ തോതിൽ ഗോപന് അടുപ്പമുണ്ടായിരുന്നില്ല, അമ്മു ഒഴിച്ച്.
ഓ... പറയാൻ മറന്നു. അമ്മു ആരാണെന്നല്ലേ....? അറിയില്ല. ഭൂതകാലത്തിന്റെ ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള കഥകേൾക്കാൻ ഇഷ്ടമില്ലാത്തതു കൊണ്ടു തന്നെ!
എന്തോ, ഗോപന്റേയും അമ്മുവിന്റേയും സൗഹൃദം വളർന്നു, ഒരിക്കലും പിരിയാൻ വയ്യാത്തത്ര ഇഷ്ടത്തിലായി.ഓർഫനേജിലെ അധികാരികൾ പിന്തിരിക്കാൻ നോക്കിയെങ്കിലും അവരുടെ ഇഷ്ടത്തിന്റെ ആഴം വളർന്നു. കാലം അതിന്റെ വഴിയിൽ സഞ്ചരിച്ചു.
ഇന്ന് ആഗസ്റ്റ് 23. 2004.
പതിവുപോലെ ഗോപനും അമ്മുവും സ്ഥിരം ഇരിക്കാറുള്ള വാകമരച്ചോട്ടിലായിരുന്നു ഇന്നും ഇരുന്നത്. സംസാരത്തിനിടയിലെപ്പോഴോ അമ്മുവിനെ കെട്ടിപ്പിടിച്ച് കവിളിൽ ചുംബിക്കണമെന്ന് തോന്നി.
ഗോപന്റെ ചുണ്ട് അമ്മുവിന്റെ കവിളിനോട് അടുത്തെത്തിയപ്പോൾ അമ്മു ഗോപനെ തട്ടിമാറ്റി വിറകുപുരയുടെ കോണിലേക്ക് ഓടിയിരുന്നു. ഗോപനും പിന്നാലെ ഓടി. അമ്മുവിനെ ചുവരിനോട് ചേർത്തു നിർത്തി കവിളിലും ചുണ്ടിലും ചുംബിക്കുമ്പോൾ, തൊട്ടടുത്ത വാകമരത്തിലെ പൂക്കളിൽ കരിവണ്ടുകൾ മുത്തമിടുന്നുണ്ടായിരുന്നു.
സ്നേഹാലിംഘനത്തിലെവിടെയോ അമ്മുവിന്റെ കൈയ്യിൽ നിന്ന് പേഴ്സ് ഊർന്ന് വീണു. അതിലെ നിധിപോലെ സൂക്ഷിച്ചുവെച്ച കടലാസു കഷ്ണങ്ങൾ ഒന്നുമറിയാതെ ഇവരെ നോക്കി നിന്നു.
ഇത്രയും ഒർക്കുമ്പോഴേക്കും ഗോപന്റെ കണ്ണിൽ നിന്ന് ചുടു കണ്ണുനീർ കൊട മഞ്ഞിൽ തട്ടി മരവിച്ചുപ്പോയി.
എന്റെ പൊന്നന്നുജത്തീ... നീയെനിക്ക് മാപ്പ് തരിക. ഒരു രക്തത്തിൽ പിറന്ന നിന്നെ സ്നേഹത്തിന്റെ കാമാഗ്നിയിൽ കണ്ടതിന് ഈ ഏട്ടനോട് മാപ്പ് തരിക. ഇന്ന് സംഭവിച്ച ആ നശിച്ച സമയത്ത്, നിന്റെ കൈയ്യിൽ നിന്ന് ഊർന്നു വീണ കടലാസുകൾക്കിടയിൽ പണ്ട് നിന്റെ പരിഭവപ്പറച്ചിലിൽ, ഞാൻ സമ്മാനിച്ച നിന്റെ ഫോട്ടോ എന്നെ ഇവിടെ കൊണ്ടുവന്നെത്തിച്ചു. നിന്റെ കുടുംബം പണ്ടേ കാറപകടത്തിൽ പൊലിഞ്ഞവരാകട്ടെ!
ഗോപൻ അലമുറയിട്ടു കരയാൻ തുടങ്ങി അപ്പോഴേക്കും നിന്ന കല്ല് ഇളകാൻ തുടങ്ങിയിരുന്നു, ജീവിതത്തിന്റേയും.
ഉണ്ണി കാഞ്ഞങ്ങാട്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo