ഭണ്ഡാര പെട്ടിയുടെ പൂട്ട് കുത്തി തുറക്കാനുള്ള ശ്രമത്തിലാണ് അയാൾ . ആരെങ്കിലും ആ വഴി വരുന്നുണ്ടോ എന്നിടക്ക് അയാൾ ശ്രദ്ധിക്കും . അൽപ നേരത്തെ പരിശ്രമത്തിനു ശേഷം അയാൾ ലക്ഷ്യത്തിലെത്തി . പൂട്ട് പൊളിച്ചു ഭണ്ഡാരത്തിൽ കയ്യിടുമ്പോൾ അയാളുടെ ഇടത് തോളിൽ ഒരു കര സ്പർശം .
അയാൾ തിരിഞ്ഞു നോക്കുമ്പോൾ ദിവ്യ പ്രഭയിൽ ഉദിച്ചിരിക്കുന്ന ദൈവം അയാൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു .
'' പുത്രാ .. എന്താണീ ചെയ്യുന്നത് ?.. മോഷണം പാപമല്ലേ കുഞ്ഞേ ? .. അതും എന്നെ കാണാൻ എന്നും വരാറുള്ള താങ്കൾ ? ''
'' അറിയാം .. ചെയ്യുന്നത് തെറ്റാണെന്നറിയാം .. അങ്ങയുടെ മുന്നിൽ വന്നാണ് എന്നുമെന്റെ പ്രാർത്ഥന .. അങ്ങേക്കറിയാലോ എന്റെ പ്രയാസങ്ങൾ .. മകളുടെ ശസ്ത്രക്രിയ നാളെയാണ്. പലയിടത്തു നിന്നും കടം വാങ്ങി കൂട്ടി വെച്ച കാശിനു ഇപ്പോൾ കടലാസു വില മാത്രം . ഈ ക്ഷേത്ര ഭരണ സമിതിയിൽ പ്രവർത്തിച്ച എനിക്ക് അറിയാം ഇവിടെ വരുന്ന വരുമാനമെത്രയെന്നു ... എന്റെ കയ്യിലെ കാശിനു പകരം ചില്ലറയെടുക്കാൻ വന്നതാണ് ഞാൻ ... എങ്കിലേ എന്റെ മകളുടെ ശസ്ത്ര ക്രിയ നാളെ നടത്താൻ കഴിയു .. അല്ലെങ്കിൽ അവളെ എനിക്ക് നഷ്ടമാവും .. ''
ദൈവം അയാളുടെ കണ്ണുകൾ തുടച്ചു ആശ്വസിപ്പിച്ചു .
ഭണ്ഡാരപ്പെട്ടിയിലെ പണം എണ്ണി തിട്ടപ്പെടുത്താൻ ദൈവവും അയാളെ സഹായിച്ചു ... ഭണ്ഡാരത്തിലെ ചില്ലറക്കു പകരം അയാളുടെ കയ്യിലെ കാശ് അയാൾ അതിൽ നിക്ഷേപിച്ചു ദൈവത്തിനു നന്ദി പറഞ്ഞു അയാൾ യാത്ര തിരിച്ചു .
ദൈവം കരമുയർത്തി അയാളെ അനുഗ്രഹിച്ചു .
By - #Hafi_Hafsal

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക