നിന്നെക്കുറിച്ചെഴുതിയ കവിതകളെല്ലാമിന്ന് നെടുവീര്‍പ്പുകളായി മാറിയിരിയ്ക്കുന്നു, ശ്വാസം കിട്ടാതലഞ്ഞ് കണ്ണുകള്‍ തുറിച്ചമാതിരി പിടഞ്ഞൊടുങ്ങാന്‍ വിധിയ്ക്കപ്പെട്ട് അവയെല്ലാം മരണം കാത്തു കിടക്കുന്നു. ചിതലരിച്ച മോഹത്തിന്‍ ചിന്തെടുത്ത് ആലയില്‍ പഴുപ്പിച്ച് ആഭരണമുണ്ടാക്കി ആര്‍ഭാടം കാണിയ്ക്കാന്‍ തുനിയാതെ മരവിച്ച മനസ്സിലേയ്ക്ക്, കുടത്തില്‍ നിന്നും ഇത്തിരി തെളിനീരെടുത്ത് തൊണ്ട നനച്ചു കൊണ്ടു പടിയിറങ്ങി ദേശാടനം തുടങ്ങിയ എന്നെ തിരികെ വിളിക്കാനാരുമുണ്ടായിരുന്നില്ല. മണിച്ചിത്രത്താഴിട്ടു പൂട്ടിയ കിനാവുകളെല്ലാം തന്നെ താക്കോലില്ലാതെ മനസ്സില്‍ കിടന്നു പരക്കം പായുന്നു. താക്കോല്‍ എന്നെ തിരികെ ഏല്‍പ്പിയ്ക്കാതെ നീ പോയതവര്‍ക്കറിയില്ലല്ലോ.പുഴുക്കുത്ത് വീഴാതെ ഞാൻ സൂക്ഷിച്ച നിർമ്മല പ്രണയത്തിൻ ചുവപ്പുനാട മുറിച്ചത് കാലമെന്ന കത്രികയായിരുന്നു. വിരഹത്തിനുമൊരു സ്ഥാനമുണ്ടെന്ന് അറിയിച്ചു തന്നതും നിന്റെ വേർപാട് തന്നെയാണ്. മനസ്സിൽ വിഹ്വല ചിന്തതൻ പേറ്റുനോവിനാൽ ഭാരമേറിയ നീർമണിത്തുള്ളികൾ പതിച്ച് ഓളങ്ങൾ സൃഷ്ടിക്കുന്നു. ആലിപ്പഴം വീഴുന്ന സ്നേഹ മഴയിൽ നനഞ്ഞ് കുതിർന്ന് നിന്നോടൊട്ടാൻ വെമ്പൽ കൊള്ളുന്ന എന്റെ മനസ്സിൽ, കൊള്ളിയാൻ മിന്നിയതല്ലാതെ മഴ പെയ്യാൻ സമ്മതിച്ചില്ല. കാത്തിരുന്നിട്ട് കാര്യമില്ലെന്ന് കാണിച്ച് തന്ന കാലത്തിൻ ചുവടുപിടിച്ച് ഞാനെന്റെ തീർത്ഥാടനം തുടരുന്നു.....
........................ മനു .....................

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക