ഇന്ന് എനിക്കൊരു യാത്ര പോകണം. പോകേണ്ട എന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും അവന് ഒരേ നിർബന്ധം എന്നെയും കൂടെ കൂട്ടണമെന്ന്. അവൻ പറഞ്ഞാൽ പിന്നെ അപ്പീലില്ലല്ലോ, വാശി പിടിച്ചിട്ടൊട്ടു കാര്യവുമില്ല, അങ്ങനെ ഒരു വഴിയുമില്ലാതെ അവന്റെ കൂടെ പോവാൻ തീരുമാനിച്ചു. സാധാരണ പോലെ കൂടുതൽ അണിഞ്ഞൊരുങ്ങാനൊന്നും നിന്നില്ല. അല്ലെങ്കിലും അവന്റെ കൂടെ പോവുമ്പോ അതൊന്നും വേണമെന്നില്ല. മറ്റുകൂട്ടുകാരെ പോലെ പുറത്തിറങ്ങുമ്പോൾ നല്ല ഡ്രസ്സ് ഇടണം, ഷൂ ഇടണം, ജാങ്കോ ആവണം, ബൈക്ക് വേണം, കാറ് വേണം എന്നുള്ള ഒരു നിര്ബന്ധവും അവനില്ല.
പക്ഷെ ഈ യാത്രയ്‌ക്കൊരു പ്രത്യേകത ഉണ്ട്, എനിക്ക് അഞ്ചു പൈസ ചിലവില്ല. എല്ലാം അവൻ തന്നെ നോക്കിക്കോളും. അതുകൊണ്ട് തന്നെ കാശിന് വേണ്ടി ഞാൻ അമ്മയുടെ അരിപ്പാത്രത്തിൽ കയ്യിട്ടില്ല, അച്ഛന്റെ ഷർട്ടിന്റെ പോക്കറ്റിലേക്കെന്റെ നോട്ടം പോയതുമില്ല. എന്നിട്ടും അവരൊട്ടും ഹാപ്പി അല്ലാട്ടോ, ഞാൻ ഇറങ്ങാൻ നേരം അവർക്കാകെ സങ്കടം. 'അമ്മ അലമുറയിട്ട് കരയുന്നു, അച്ഛനാണേൽ അമ്മയെ ആശ്വസിപ്പിക്കാൻ ശ്രമിക്കുമ്പോഴും കണ്ണീർ തുള്ളികൾ ഒളിപ്പിക്കാനുള്ള തന്ത്രപ്പാടിലാ. മറുവശത്തു പെങ്ങമാര് ഏങ്ങലടിക്കുന്നു, ഏട്ടനാണേൽ ആരും കാണാതെ വിതുമ്പുന്നുമുണ്ട്. എനിക്കൊന്നും മനസ്സിലായില്ല, ഇവരെന്തിനാ ഇങ്ങനെ സങ്കടപ്പെടണെ, ഞാൻ ഇതാദ്യമായിട്ടൊന്നുമല്ലല്ലോ ഒരു യാത്ര പോണേ. ഒന്നുമില്ലേലും ചിന്നുവിന്റെ വിവാഹമല്ലേ അടുത്ത ആഴ്ച അതോര്തെങ്കിലും സന്തോഷിചൂടെ ഇവർക്ക്.
എങ്ങനെ സന്തോഷിക്കും, അല്ലെ..??, സാധാരണ ഞാൻ യാത്രപോയാൽ തിരിച്ചു വരുമെന്ന പ്രതീക്ഷയും വിശ്വാസവുമുണ്ടായിരുന്നു അവര്ക്. ഇനിയൊരു തിരിച്ചു വരവില്ലാതെ ഒരു യാത്രക്കൊരുങ്ങുമ്പോൾ അവരെങ്ങനെ സന്തോഷിക്കും. ബൈക്കുമെടുത്തു വീട്ടിൽ നിന്നിറങ്ങുമ്പോഴേ അച്ഛൻ പറഞ്ഞതാ "ഈ ശകടം കൊണ്ടുള്ള നിന്റെ സർക്കസ് കുറച് കൂടുന്നുണ്ടെന്ന്", അമ്മയും പറഞ്ഞു "പതുക്കെ പോണേടാ മോനേന്ന്". ഇതൊന്നും കേട്ട ഭാവം നടിച്ചില്ല, അതുകൊണ്ടിപ്പോ എന്തായി പ്രായം വാർധക്യത്തിന് പിടികൊടുക്കാതെ തന്നെ സൗജന്യ യാത്ര കിട്ടിയില്ലേ. 20 വര്ഷം പോറ്റി വളർത്തിയ അച്ഛനും അമ്മയ്ക്കും ആകെ സമ്മാനിക്കാനായത് കണ്ണീർ മാത്രം. പെങ്ങന്മാർക് തല്ലു കൂടാനും ഏട്ടന് ഉപദേശിക്കാനും ഒരാളില്ലല്ലോ എന്നുള്ള സങ്കടം വേറെയും.
ഇനിയൊന്നും കാണാൻ നിൽക്കുന്നില്ല ഞാൻ, പോവുന്നു എന്നെന്നേക്കുമായി. അവനിനി കാത്തു നിൽക്കുമെന്ന് തോന്നുന്നില്ല.
------------------------------
ആഷിക്ക് അബ്ദുൾ ഖാദർ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക