Slider

ആഫ്രിക്കയിലെ താടിക്കാരൻ

0

രാവിലെ എഴുന്നേറ്റപ്പോ രണ്ടു മിസ്ഡ്‌ കാൾസ് മൊബൈലിൽ .രണ്ടും ദുബായിയിൽ നിന്നാണ് .അളിയന്റെ നമ്പർ അല്ല .തിരിച്ചു വിളിക്കാൻ ഒരു ശ്രമം നടത്തിയപ്പോ BSNL എന്നോട് പറയുവാ "ഈ ഫെസിലിറ്റി നിങ്ങളുടെ പ്രീപെയ്ഡ് നമ്പറിന് ഇല്ലെന്നു."അതെന്താ പ്രീപെയ്‌ഡും ഒരു കണക്ഷൻ അല്ലെ" എന്നു അടുക്കളയിൽ പൂരിക്ക് മാവ് കുഴക്കുന്ന ഭാര്യയോട് ചോദിച്ചു.ഉത്തരം കുഴച്ചു കൊണ്ടിരുന്ന മാവ് പൊക്കി രണ്ടു ഇടിയായിരുന്നു .മാവേലോട്ടിയ പാത്രം ക്ടിങ് ക്ടിങ് എന്നു ഉറക്കെ നിലവിളിച്ചു .
whatsapp ൽ രണ്ടു മെസ്സേജ് "ഡാ ഞാൻ ചന്തു ..ഇന്നലെ നിന്നെ വിളിച്ചിരുന്നു..ഇതാണെന്റെ ദുബായി നമ്പർ .Will call you tommorrow "
ചന്തു എഞ്ചിനീറിങ് കോളേജിലെ സഹപാഠി ആണ്.അത്യാവശ്യം പാട്ടു പാടും എന്നുള്ള അവന്റെ കോൺഫിഡൻസ് ആയിരുന്നു ഹോസ്റ്റലിലെ ഉല്ലാസ വേളകളിൽ ഞങ്ങളുടെ ഒരു എന്റർടൈൻമെന്റ് .ഹോസ്റ്റലിലെ പാട്ടു കച്ചേരി ആരംഭിക്കുന്നത് സഖാവ് പുരുഷനാണ് .
അവതരണ ഗാനം "ബലികുടീരങ്ങളെ ".
തബലിസ്റ് : രാജീവ് ..ഇദ്ദേഹം സ്വന്തം പേരിനേക്കാൾ വലുതായി ഇരട്ട പേരിലാണ് അറിയപ്പെട്ടിരുന്നത് അതു കൊണ്ടു തന്നെ അതു ഞാൻ ഒഴിവാക്കുന്നു .
സ്വന്തം ശരീരത്തിന് താങ്ങാൻ പറ്റാത്ത രീതിയിൽ ശ്വാസം പിടിച്ചുള്ള ആ ബലി കുടീരം കേൾക്കുമ്പോ സ്വാഭാവികമായി ഉണ്ടാവുന്ന ചിരി ഒതുക്കാൻ " ആരെ വാഹ് വാഹ് "എന്നു ഞങ്ങൾ ഉറക്കെ പറയും .വിപ്ലവ ഗാനം കഴിഞ്ഞാൽ ചന്തുവിന്റെ വൺ മാൻ ഷോ തുടങ്ങും .അടുത്ത മുറിയിലെ പഠിക്കാൻ വേണ്ടി ജനിച്ചവർ ജനലുകൾ വരെ പൂട്ടി സൗണ്ട് പ്രൂഫ് ആകും .എങ്ങനെ പോയാലും സഭയിൽ ഒരു പന്ത്രണ്ടു പേരിൽ കുറയാത്ത അംഗങ്ങൾ ഉണ്ട് .
ഇതിനിടയിൽ ചില വഴിപോക്കർ വന്നു അകത്തു കയറി ഒന്നു താളം പിടിച്ചിട്ടു പോയിരുന്നു പഠിക്കും .കാരണം മിക്കപ്പോഴും ഈ സഭ കൂടുന്നത് പരീക്ഷയുടെ കാലത്താണ്.ആ സമയത്തു ലേഡീസ് ഹോസ്റ്റലിൽ പെമ്പിള്ളേര് പുറത്തിറങ്ങാറില്ലല്ലോ.സ്വാഭാവികമായും ഹോസ്റ്റലിൽ നിന്നു ഞങ്ങളും പുറത്തിറങ്ങാറില്ല .ഇതു കേട്ടാൽ തോന്നും പെമ്പിള്ളേരുടെ പുറകെ നടക്കുന്ന വെറും അലവലാതികൾ ആണ് ഞങ്ങളുടെ കൂട്ടർ എന്നു ...അതു തെറ്റിദ്ധാരണ ആണ് .വിപ്ലവ വീര്യം തലക്കു പിടിച്ച കുട്ടി സഖാക്കന്മാർ പഞ്ചാരയടി ഒരു കുലം കുത്തി സംസ്കാരം ആണെന്ന് വിശ്വസിച്ചിരുന്നു .ഞാനും ചന്തുവും ഒക്കെ ഉള്ള ചിലര് മാത്രമായിരുന്നു അതിനു ഒരു അപവാദം .പിന്നെ എന്തിനാണ് ഇവർ പെണ്ണുങ്ങൾ ഉള്ള സമയത്തു ക്യാമ്പസ്സിൽ എന്നൊരു സംശയം ബാക്കിയുണ്ടല്ലേ .അതിനെയാണ് കരുതൽ എന്നു പറയുന്നത് .ഏതു പകൽ നേരത്തു സ്ത്രീ സുരക്ഷ എന്നത് ഞങ്ങളുടെ അജണ്ട ആയിരുന്നു.ക്യാമ്പസ്സിലെ പ്രധാന കോണുകളിൽ നിൽപ്പുറപ്പിച്ചു സഗൗരവം വീക്ഷിക്കുമായിരുന്നു ഞങ്ങൾ.പാർട്ടി സെക്രറ്ററി പുരുഷന്റെ നേതൃപാടവത്തിൽ അങ്ങനെ കുറെ ഗൗരവ ആത്മാക്കൾ ക്യാമ്പ്സ് life വെറുതെ പാഴാക്കി കളഞ്ഞു.
ഇടക്ക് എങ്ങോ നടന്ന ഒരു പാർട്ടി പ്ലീനത്തിൽ പഞ്ചാരയടി കൊണ്ടു മാത്രമേ പാർട്ടിയിലെ മനുഷ്യ മുഖം പുറത്തു കാണിക്കാൻ പറ്റൂ എന്നു ശക്തി യുക്തം വാദിക്കുകയും പാർട്ടി പഞ്ചാര സ്‌ക്വാഡ് ആവിഷ്കരിച്ചു നടപ്പിലാക്കാനും കഴിഞ്ഞു.പലതരം സ്ക്വാഡുകളിൽ ഒന്നായിരുന്നു അത് ..
പാർട്ടിയുടെ പ്രവർത്തനങ്ങളിൽ ചരിത്രപരമായ ഒരു ദൗത്യം നിർവഹിച്ചിരുന്നത് സഖാവ് നാരായണന്റെ നേതൃത്ത്വത്തിലുള്ള പ്രതിച്ഛായ സ്‌ക്വാഡ് ആയിരുന്നു.ആഗോളവൽക്കരണവും ഗാട്ട് കരാറും ,ഇടതു വലതു സാഹിത്യങ്ങൾ തമ്മിലുള്ള അന്തർധാരയുമൊക്കെ അവർ സ്ത്രീ ജനങ്ങളും ഒന്നാം വർഷ വിദ്യാർത്ഥികളും ഒക്കെയായി ചർച്ച ചെയ്തു പാർട്ടിയുടെ ദിശാബോധങ്ങൾക്കു മാർഗ രേഖ നൽകി .ഇടക്കിടെ സെമിനാറുകൾ ,ചർച്ചകൾ ഒക്കെ ആയി ഒന്നാം വർഷ വിദ്യാർത്ഥികളുടെ മനോനില താറുമാറാക്കി.ഒരിക്കൽ ഒരു ഇന്ത്യ -ഓസ്‌ട്രേലിയ ഏകദിനത്തിന്റെ ലഞ്ച് ബ്രേക് സമയത്തു ടിയാൻ സഖാവ് എന്നോട് സഗൗരവം ചോദിച്ചു "എപ്പോഴാണാവോ മറുപടി ബാറ്റിങ് " ...ഇതിലും വലുതെന്തോ വരാനിരുന്നതാണെന്നു കരുതി "രണ്ടര " എന്നു പറഞ്ഞു ഞാൻ ഓടി രക്ഷപെട്ടു.
പിന്നെ line സ്‌ക്വാഡ് അഥവാ two way പ്രണയം ഉള്ളവരുടെ സ്‌ക്വാഡ്...അവരുടെ ഉപയോഗം ലേഡീസ് ഹോസ്റ്റലിലെ അടിയൊഴുക്കുകൾ അറിയാൻ ഉള്ളതായിരുന്നു .പ്രതേകിച്ചും ഇലക്ഷൻ സമയത്തു .ഇമേജ് ഉള്ള സ്ഥാനാർത്ഥികളെ കണ്ടെത്താൻ അവരുടെ സേവനം വലുതായിരുന്നു. .അങ്ങനെ ഉള്ളവർ ഭാഗ്യവാന്മാരായിരുന്നു ..കാരണം പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽ പാറി പറന്നു കളിക്കാനുള്ള ഭാഗ്യം അവർക്കുണ്ടായിരുന്നു.പോരാത്തതിന് ആത്മഹത്യ സ്‌ക്വാഡിന്റെ പിന്തുണയും .
ആത്മഹത്യ സ്‌ക്വാഡ് ആണ് ക്യാമ്പസ്സിലെ ക്രമസമാധാന ചുമതല.പാർട്ടി വിരുദ്ധരെ നിലക്ക് നിർത്താൻ ആയുധം കൈയിൽ എടുക്കാനും അവർ തയ്യാറായിരുന്നു.അതിന്റെ പ്രധാന കാര്യ വാഹക് ഗൗരിയമ്മയുടെ നാട്ടിൽ നിന്നും വന്ന പാച്ചനായിരുന്നു .ബ്രഹ്മാവ് വിഷ്ണു ശിവൻ എന്നീ ദൈവങ്ങളുടെ ഗുണ വിശേഷങ്ങൾ ഉണ്ടാവട്ടെ എന്നു കരുതി അവന്റെ അച്ഛനും അമ്മയും ഇട്ട ഒരു പേരായിരുന്നു അവനു .ചന്തുവിന്റെ റൂം mate ആയിരുന്നു പാച്ചൻ .ഹോസ്റ്റലിൽ അല്ലായിരുന്നു താമസമെങ്കിലും ഹോസ്റ്റൽ വിട്ടൊരു ജീവിതം അവർക്കില്ലായിരുന്നു.
രാജീവും സുധിയും സജീവനും താമസിക്കുന്ന മുറിക്കു ഞങ്ങൾ ഇട്ട പേരായിരുന്നു ആഫ്രിക്ക .ആ പേര് വീഴാനുള്ള കാരണം പാച്ചനും ചന്തുവും ആണ് .പണ്ടൊരു ശനിയാഴ്ച ദിവസം ഉച്ച ഭക്ഷണം കഴിഞ്ഞു ഉറങ്ങുന്ന ആറു പേര് .റൂമിനു L shape ആണ് .മൂന്നു കട്ടിലിൽ ആറു പേർ .ഞാൻ ,സജീവൻ,സുധി,രാജീവ്,എലി എന്നു വിളിപ്പേരുള്ള സീനിയർ,കൃഷ്ണൻ .ചൂട് കാലം ആയതു കൊണ്ടു മാത്രമല്ല ..ഷർട് ഇടുന്ന പതിവില്ലല്ലോ .
ഒരു പാതി മയക്കത്തിലായിരുന്നു ഞാൻ .ഈ സമയം ആ മുറി ലക്ഷ്യമാക്കി രണ്ടു രൂപങ്ങൾ നടന്നു വന്നു....പാച്ചനും ചന്തുവും....കതകു കൊട്ടുന്ന പതിവില്ലാത്ത ആ ജന്മങ്ങൾ ഒറ്റ ചവിട്ടാണ് ..പഠ എന്ന ശബ്ദത്തിൽ കതകു തുറന്നു. അകത്തേക്ക് കയറിയ അവർ ആദ്യം മേശപ്പുറത്തും അലമാരയിലും തപ്പലോടു തപ്പൽ ...ഒടുവിൽ ആരോ വാങ്ങി വച്ചിരുന്ന കാജാ ബീഡി വിജയകരമായി കണ്ടെത്തി പുറത്തേക്കു ഇറങ്ങി .അതിനു മുൻപ് ചന്തു ഒന്നു തിരിഞ്ഞു ആ കിടക്കുന്ന ആറു പേരെയും നോക്കി പറഞ്ഞു ..."ഇതെന്തുവാടേ ആഫ്രിക്കയോ "
പാതി മയക്കത്തിലായിരുന്ന ഞാൻ ചിരി അടക്കാൻ പാട് പെട്ടു ....കാരണം രണ്ടായിരുന്നു ഒന്നു.. അവന്റെ ഒടുക്കത്തെ ഉപമ ...രണ്ടു അതു പറഞ്ഞത് ചന്തു ….ഇവൻറെയൊരു ഒരു പൂർവ്വ പിതാമഹനെ പണ്ട് ലാട വൈദ്യന്മാര് രസായനം ഉണ്ടാക്കാൻ പിടിച്ചു കൊണ്ടു പോയതായി ഒരു കഥ പാലക്കാടൻ ഭാഗത്തൊക്കെ പ്രചരിച്ചിരുന്നു .എന്തായാലും അന്ന് വൈകിട്ടത്തെ സഭയിൽ ഈ തമാശ അവതരിപ്പിക്കപ്പെടുകയും അതേ രാത്രി തന്നെ ആ മുറിയുടെ വാതിലിൽ "welcome to ആഫ്രിക്ക" എന്നു എഴുതുകയും ചെയ്തു.പിറ്റേ ദിവസം തന്നെ രാജിവ് അതു മായ്ച്ചു "ബേത്ലഹേം"എന്നാക്കി ...പക്ഷെ പിന്നീടുള്ള വർഷങ്ങളിൽ അവർ താമസിച്ച മുറികൾ എല്ലാം ആഫ്രിക്ക എന്നറിയപ്പെട്ടു .
ആത്മഹത്യ സ്‌ക്വാഡിലെ മറ്റൊരു മെമ്പർ ആയിരുന്നു അവാർഡ് ജേതാവായ കോമളൻ .കോമളൻ ഇങ്ങു ഭാരതത്തിന്റെ തെക്കേയറ്റത്തുള്ള നെയ്യാറ്റിൻകര സ്വദേശി ആണ് .അവാർഡ് പടത്തിലെ നായകന്റെ ഒരു ഭാവം ആയിരുന്നു അവനു .ഒരുമാതിരി ദൈനം ദിന കാര്യങ്ങളിൽ അവൻ പാസഞ്ചർ ട്രെയിൻ പോലെ ആയിരുന്നു .പക്ഷെ ബോഗി ഊരി മാറ്റിയ ട്രെയിൻ പോലെ ആണ് അവൻ ക്രമസമാധാന പ്രശ്നങ്ങളിൽ ഇടപെടുക ...അപ്പൊ കളി മാറും .ശക്തരിൽ ശക്തൻ ...എതിരാളിക്കൊരു പോരാളി ...അങ്ങനെ ആയിരുന്നു അവൻ.എന്റെ സഹമുറിയൻ ആയിരുന്നു അതു കൊണ്ടു തന്നെ പൊതുവെ ചന്തുവിന്റെയും പാച്ചന്റെയും ശല്യം ആ മുറിയിൽ ഉണ്ടാവാറില്ല.മറ്റു മുറികൾ ചവിട്ടി തുറന്നു ശീലമുള്ളവർ മൃദുവായി കൊട്ടുന്നത് ഈ മുറിയിൽ മാത്രം.അല്പം താള ബോധം ഉള്ളത് കൊണ്ടു ചന്തു തബല കൊട്ടും പോലെ ആണ് കതകു മുട്ടുന്നത് .
ഫൈനൽ ഇയറിൽ എപ്പോഴോ ആണ് ...ബേബിച്ചന്റെ കടയിൽ നിന്നും ചായയും കുടിച്ചു കൈയിലൊരു വിൽസ് സിഗററ്റുമായി തന്റെ സ്വതസിദ്ധമായ ശൈലിയിൽ നടന്നു വരുന്ന കോമളൻ (തലേന്ന് വീട്ടീന്ന് വന്നത് കൊണ്ടു വിൽസ് അല്ലെങ്കി എന്നും മിനി ഗോൾഡ് )....ഹോസ്റ്റലിന്റെ നടുക്ക് ഭാഗത്താണ് ന്യൂസ് പേപ്പർ ടേബിള് . അതില് കാലും കയറ്റി വച്ചു ഞങ്ങൾ അഞ്ചാറു പേർ പത്രം വായിക്കുന്നു.ബോബനും മോളിയും കാർട്ടൂണിലെ ഗുലുമാലിനെ ഓർമിപ്പിക്കുന്ന ഭാവമുള്ള സെക്യൂരിറ്റി ഫോൺ വന്ന ആരെയോ വിളിച്ചലറുന്നു.ഈ സമയം പുള്ളിയുള്ള ഫ്ലൂറസെന്റ് കളർ കൈലി വെള്ളപൊക്കം ഉള്ള പോലെ പൊക്കി ഉടുത്ത രാജീവ് അവിടെ പ്രത്യക്ഷപ്പെടുന്നു ....അങ്ങനെ പറയുന്നതാ ശെരി കാരണം ഇടനാഴിയിലെ ഇരുട്ടിൽ അവൻ നടന്നു വരുമ്പോ ട്യൂബ് ലൈറ്റുകൾ താനേ കത്തുമായിരുന്നു.
"ഡാ കോമളാ നിന്നെ ല്ലെ താടിക്കാരൻ അന്വേഷിച്ചാരുന്നു "
"എന്നെയോ ...ആരാടാ "
"ഡാ ല്ലെ ലയാളെ "
"ആരാടാ "
" നെടുംകുഴിയിലെ നീളമുള്ള താടിക്കാരൻ "
"പറയടാ പുല്ലേ ഏതാടാ "
" ല്ലെ ലങ്ങേരെ "
കോമളൻ അസ്വസ്ഥൻ ആകുക ആയിരുന്നു .രണ്ടാഴ്ച മുൻപ് പങ്ങാട ഷാപ്പിന്റെ അടുത്തു വച്ചു ഒരു താടിക്കാരൻ ഒരു ABVP ക്കാരനുമായി സംസാരിക്കുന്നതു കണ്ടിരുന്നു .
"ഡാ വ്യക്തമാക്കി പറയടാ താന്തോന്നി .."
"കോമള നിനക്കു അറിയില്ലേ "
ഇത്രയും പറഞ്ഞു രാജീവ് ഒരു അഭ്യാസിയുടെ വഴക്കത്തോടെ രണ്ടടി പുറകോട്ടു വച്ചു .കോമളൻ മുന്നോട്ടു ആഞ്ഞു .പത്രം വായന നിർത്തി ഞങ്ങൾ രണ്ടു പേരെയും നോക്കി .
"ദാണ്ടടാ ഈ താടിക്കാരൻ "
ഇതു പറഞ്ഞു രാജീവ് മൂന്നാം പക്കത്തിലെ കവലയെ ഓർമിപ്പിക്കുന്ന പോസിൽ ഒരു രണ്ടു സെക്കൻഡ് നിന്നിട്ടു ഒറ്റ ഓട്ടം ആഫ്രിക്കയിലോട്ടു.
എന്തു ചെയ്യണമെന്ന് അറിയാതെ കോമളൻ നിന്നു വെട്ടി വിറച്ചു .അവിടെ ഇരുന്നവർ ചിരിച്ചപ്പോ അറിയാതെ ടേബിളിലും കൊട്ടി .ഞങ്ങള് പാര്ട്ടിക്കാര് ചിരിക്കുന്നത് സഹിക്കും പക്ഷെ അവിടെ ഇരുന്ന ഒരു KSU ക്കാരൻ ജൂനിയർ തറയിൽ കിടന്നു ഉരുണ്ടു ചിരിച്ചത് അവന്റെ ആത്മാഭിമാനത്തിനു ഒരു തിരിച്ചടി ആയി .വലതു കാലു കൊണ്ടു തറയിൽ കിടക്കുന്നവന്റെ മുതുകത്തു ഒരു തട്ടും കൊടുത്തു അവൻ ആഫ്രിക്കയിലോട്ടു പാഞ്ഞടുത്തു .അടഞ്ഞു കിടന്ന door ഒറ്റ ചവിട്ടിനു കൊളുത്തു ഉൾപ്പടെ കളഞ്ഞു സിംഹം അകത്തു കയറി.അങ്ങോട്ടു ചെന്നാൽ പൊറോട്ട കീറുന്ന പോലെ ആകുമെന്നുള്ള സത്യം മനസ്സിലാക്കി ഞങ്ങൾ അവിടെ തന്നെ നിന്നും.റൂമിനുള്ളിൽ ഒരു നിലവിളി ശബ്ദം കേട്ടു .ഒരു 32 സെക്കൻഡിൽ സിംഹം പുറത്തേക്കു നടന്നു .
"dettol ഉണ്ടോടാ "കോമളൻ എന്നോട് ചോദിച്ചു .അതു കേൾക്കാതെ ഞങ്ങൾ മുറിയിലോട്ടു ചെല്ലുമ്പോ കട്ടിലിൽ കമിഴ്ന്നു കിടന്നു കൈ കാലിട്ടടിക്കുന്ന രാജീവും ഇപ്പുറത്തെ കസേരയിൽ നെഞ്ചത്തടിച്ചു ചിരിക്കുന്ന സുധിയും .
"എന്തു പറ്റി സുധീ " ഞാൻ ചോദിച്ചു
ചിരിച്ചു ചിരിച്ചു നിറഞ്ഞ കണ്ണുകളോടെ അവൻ പറഞ്ഞു .
"കോമളൻ വന്നു താടിയെല്ലാം പറിച്ചു കളഞ്ഞാടാ ....."
'ശുഭം '

By: 
Akhilesh Sv
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo