Slider

ആദ്യത്തെ പെണ്ണുകാണൽ

0

(രണ്ടാമതു കണ്ട പെണ്ണ് ഇതെഴുതുമ്പോൾ വീട്ടിൽ തുണിയലക്കുന്നുണ്ട്)
കൊല്ലവർഷം 1180 മകരമാസത്തിലെ തണുപ്പുള്ള രാത്രി അത്താഴം കഴിഞ്ഞ് കിടക്കുമ്പോൾ ഏട്ടൻ വന്നു പറഞ്ഞു
'' ഡാ നാളെ രാവിലെ പത്തു മണിക്കു റെഡിയായിക്കോ ഒരു പെണ്ണുണ്ട് നോക്കീട്ടു വരാം പത്തിൽ പത്തു പൊരുത്തം ഉണ്ട് ഡിഗ്രി ഫൈനൽ ഇയറാണ് കുട്ടി. നമ്മുടെ മാധവേട്ടൻ്റെ മോളാ..''
''മാധവേട്ടൻ്റെ മോളോ ? ആ ഉണ്ടക്കണ്ണിയോ മൂക്കൊലിപ്പിച്ച് ഒരു കീറിയ ഷിമ്മിയും ഇട്ടു നടന്നിരുന്നവളോ..''
''പറയുന്നതു കേട്ടാൽ തോന്നും നീ പീറ്റർ ഇംഗ്ളണ്ട് ഷർട്ടല്ലേ ഇട്ടോണ്ട് നടന്നത്. എടാ അതു പണ്ടല്ലേ ഇപ്പോ അവളൊരു സുന്ദരികുട്ടിയാ ആരും ഒന്നു നോക്കും...''
എൻ്റെ മനസ്സിൽ ലഡ്ഡുവും ജിലേപ്പിയും ഒന്നിച്ചു പൊട്ടി. അവൾക്ക് നാലു വയസ്സുള്ളപ്പോഴാണ് അവസാനമായി അവളെ കണ്ടതെന്നു തോന്നുന്നു ഞാനെന്തായാലും ഒരു സ്വപ്നത്തിലേക്കു വഴുതി വീണു....
ഓടിട്ടതാണെങ്കിലും നല്ല ഐശ്വര്യമുളള വീട്.നല്ല സ്വീകരണമായിരുന്നു അവിടെ...വീട്ടുകാർ തമ്മിൽ പരസ്പരം അറിയുന്നതുകൊണ്ട് ചോദ്യോത്തരവേള ഒഴിവായി. പലഹാരങ്ങൾ മുന്നിൽ നിറഞ്ഞു. ചായയുമായി അവൾ കടന്നു വന്നു. ഞങ്ങളുടെ കണ്ണുകൾ തമ്മിലുടക്കി . ഏട്ടൻ പറഞ്ഞത് ശരിയാ സുന്ദരിക്കുട്ടി.
എൻ്റെ ചിന്ത നേരെ ആദ്യരാത്രിയിലെത്തി. അവളുടെ മുഖത്തെ ഇരു കൈകളാൽ കോരിയെടുത്ത് ആ അധരം മൃദുവായ് നുകർന്ന് അവളെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കണം. അവളാൽ സ്നേഹിക്കപെട്ട് അലിഞ്ഞലിഞ്ഞില്ലാതാവണം... എൻ്റെ ചിന്തകളെ തടയിട്ടത് അവളുടെ അമ്മാവൻ്റെ വാക്കുകളായിരുന്നു. അല്ലെങ്കിൽ ഞാൻ എന്തൊക്കെ ചിന്തിച്ചേനെ ശ്ശോ...
'' കുട്ട്യോൾക്ക് എന്തെങ്കിലും മിണ്ടാനും പറയാനും ഉണ്ടെങ്കിൽ ആവാം '' അവരെല്ലാം മുറ്റത്തേക്കിറങ്ങി. പതിവു പരിചയപ്പെടൽ കഴിഞ്ഞ് ഞാൻ പറഞ്ഞു..
''ഒരു കാര്യം ഞാൻ തുറന്നു പറഞ്ഞോട്ടെ എനിക്കിയാളെ ഇഷ്ടായി ഇങ്ങോട്ടും അങ്ങനെ ഉണ്ടോന്നറിഞ്ഞാൽ കൊള്ളാം '' ഒരു നിമിഷത്തെ മൗനത്തിനു ശേഷം തികച്ചും അപ്രതീക്ഷിതമായി അവൾ എൻ്റെ നേരെ കൈകൾ കൂപ്പി...
''ഏട്ടൻ എന്നോടു ക്ഷമിക്കണേ എനിക്കൊരാളെ ഇഷ്ടാണ്. ദയവായി ഇതിൽ നിന്നും പിൻമാറണം എന്നെ രക്ഷിക്കണം എന്നെ ശപിക്കരുതേ...''
സിനിമയിലൊക്കെ നായികമാർ പറയുന്ന ഡയലോഗ് ആദ്യ പെണ്ണുകാണലിൽ തന്നെ കേട്ടപ്പോൾ ഞാൻ സ്തബ്ധനായി...
''ശപിക്കാനോ ഞാനെന്തിനു കുട്ടിയെ ശപിക്കണം ഇപ്പോൾതന്നെ പറഞ്ഞത് നന്നായി കല്ല്യാണതലേന്ന് ഒളിച്ചോടിയില്ലല്ലോ ആശ്വാസം. എങ്കിൽപിന്നെ ഈ ചടങ്ങ് ഒഴിവാക്കിക്കൂടെ കുട്ടി.?''
അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി
''ഏട്ടാ അത് അച്ഛനിതൊന്നും അറിയില്ല പറയാൻ പേടിച്ചിട്ടാ..''
''ഛെ എന്തായിത് കരയാതിരിക്കൂ അവരൊക്കെ എന്തു വിചാരിക്കും... എനിക്കിഷ്ടായില്ലെന്ന് പറഞ്ഞോളാം ഏട്ടനോട്...''
അവിടെ നിന്ന് യാത്രപറഞ്ഞിറങ്ങുമ്പോൾ വെറുതെ ഒന്നു തിരിഞ്ഞു നോക്കി. ആരും കാണാതെ അവൾ വീണ്ടും കൈൾ കൂപ്പി...
പാവം കുട്ടി ഞാൻ മനസ്സിലോർത്തു. വല്ലാത്തൊരു നഷ്ടബോധത്തോടെ ഞാൻ ജോലി സ്ഥലത്തേക്ക് തിരിച്ചു പോയി.....
വർഷങ്ങൾ കഴിഞ്ഞു ഒരു ദിവസം ഞാനും കൂട്ടുകാരും ബൈക്കിൽ തൊട്ടടുത്തുള്ള ഡാമിൽ പോയി തിരിച്ചു വരുകയായിരുന്നു. കൂട്ടത്തിലൊരുവൻ പറഞ്ഞു..
''ഉണ്ണീ ഈ തട്ടുകടയിൽ നല്ല നാടൻ ദോശ കിട്ടും പിന്നെ എഗ്ഗ് പൊടിമാസ് എന്നൊരു ഐറ്റമുണ്ട് ഒരു ചേച്ചിയാ ഇതൊക്കെ ഉണ്ടാക്കുന്നേ എന്തുപറയുന്നു...?''
''ഇതൊക്കെ ചോദിക്കാനുണ്ടോ വാ കേറാം...''
ചൂടുള്ള ദോശ മുമ്പിൽ കൊണ്ടുവച്ച ആളെ ഞാൻ സൂക്ഷിച്ചു നോക്കി...ഇത്...അവളല്ലേ...
''ഉണ്ണിയേട്ടൻ ''
അവൾ മന്ത്രിച്ചു.. ജോലി ചെയ്തു തളർന്ന് എല്ലും തോലുമായ ഒരു സ്ത്രീ രൂപം. ചെറിയ പ്രായമായിട്ടും വയസ്സായപോലെ.. അവൾ പെട്ടന്നകത്തുപോയി പിന്നീട് വന്നില്ല അവളുടെ ഭർത്താവാണ് പിന്നീട് സപ്പ്ളൈ ചെയ്തത്..
കൈ കഴുകാൻ നേരം ഷീറ്റു കൊണ്ടുമറച്ച അടുക്കളയിലേക്ക് ഞാൻ എത്തി നോക്കി. അവൾ കരയുകയായിരുന്നു. എനിക്കെന്തോപോലെ തോന്നി ഇവിടേക്കു വരേണ്ടിയിരുന്നില്ല ഛെ ഈ കാഴ്ച കാണണ്ടിവന്നല്ലോ ഈശ്വരാ....
തിരിച്ചുപോകുമ്പോൾ ചായ്പ്പിനിടയിലൂടെ രണ്ടു നിറമിഴികൾ എൻ്റെ മിഴികളെ നനച്ചിരുന്നു....!!
.........................unni.....................................
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo