Slider

പിഴച്ചതാര്‍ക്ക്...??

0

മോനേ ഡിപ്ലോമാ ഈ വന്ന കാലത്ത് വലിയ വിദ്യാഭ്യാസം ഒന്നും അല്ല
എഞ്ചിനീയറിങ്ങ് പഠിച്ചിട്ട് തൊഴില്‍ തേടി അലയുന്ന ലക്ഷങ്ങള്‍ ഉണ്ട്
നമ്മുടെ നാട്ടില്‍. നാട്ടില്‍ ജോലി ചെയ്‌താല്‍ പട്ടിണിയില്ലാതെ ജീവിക്കാം
പക്ഷേ നാളത്തേക്ക് ഒരു കരുതല്‍ ഒന്നും കാണില്ല.
എനിക്ക് ആവുന്ന കാലംവരെ ഞാന്‍ അധ്വാനിക്കും അതിപ്പോള്‍ നീ
ജോലിക്ക് പോയാലും ഇല്ലേലും.അത് നാട്ടില്‍ ആയാലും നാടിന് വെളിയില്‍ ആയാലും.
ഇളയവളേ വിവാഹം കഴിപ്പിക്കണം,ഒരു കൂരഉണ്ടാക്കണം,
നിനക്കും വിവാഹം കഴിക്കണം അതൊക്കെ നാട്ടില്‍ ജോലിചെയ്താലും നടക്കും പക്ഷേ അതിന്‍റേതായ രീതിയില്‍ നടക്കില്ല
ബാക്കി നീ തീരുമാനിക്ക്".
"കംപ്യുട്ടര്‍ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമ എടുത്ത് നില്‍ക്കുന്ന ഒരു
മകനോട് അവന്‍റെ അച്ഛന്‍ പറഞ്ഞ വാക്കുകള്‍ ആണ് ഇത്.
വിസ കിട്ടാന്‍ എത്ര രൂപ കൊടുക്കണം എന്നാണ് അച്ഛാ അവര്‍ പറഞ്ഞത്"? മകന്‍റെ സംശയം.
"അറുപത് അവര്‍ക്ക് കൊടുക്കണം പിന്നെ മറ്റ് ചിലവുകള്‍ വേറേ"
"കാശ് എങ്ങനെ ഉണ്ടാക്കും അച്ഛാ"?
"നീ പോകാന്‍ തയ്യാര്‍ ആണെങ്കില്‍ ആരോടെങ്കിലും പലിശക്ക് എടുത്ത്
തരാം അതേയുള്ളൂ ഒരു വഴി"
"എന്നാല്‍ ഞാന്‍ പോകാം അച്ഛാ"
പറയേണ്ടവരോടൊക്കെ പറഞ്ഞു അവന്‍ പറയേണ്ടവര്‍ എന്ന് പറഞ്ഞാല്‍ ഒരാള്‍ മാത്രമേയുള്ളൂ.
അവള്‍ പോലും അറിയാതെ അവന്‍ സ്നേഹിക്കുന്ന അവന്‍റെ പെണ്ണ്‍
എന്ന് അവന്‍ വിശ്വസിക്കുന്ന ഒരു പെണ്ണ്‍.
മനസ്സ് കൊണ്ട് അവളോട് യാത്ര ചോദിച്ച് യാത്രയായി അവന്‍ .
നൂറു നൂറു സ്വപ്നങ്ങളും നൂറായിരം മോഹങ്ങളുമായി അന്യനാട്ടില്‍ പറന്നിറങ്ങി അവന്‍.
തുടക്കത്തിലേ കല്ല്‌ കടിച്ചു തൊഴിലുടമ ജാതി ചോദിച്ചപ്പോള്‍ തന്നെ.
ജാതി പറഞ്ഞപ്പോള്‍ അയാളുടെ മുഖം കണ്ടപ്പോള്‍ അത് പൂര്‍ണ്ണമായി.
പിന്നെ അവിടെയുള്ള ജീവിതം ദുരിതപൂര്‍ണ്ണം ആയിരുന്നു അവന്
പറഞ്ഞുറച്ചുപോയ പണി തന്നില്ല .തിരിയാന്‍ പാടില്ല ,നിവരാന്‍ പറ്റില്ല മതിയാക്കിയാലോ എന്ന് ആലോചിക്കാന്‍ തുടങ്ങിയപ്പോള്‍
ഒരു ദൂതന്‍ എത്തി അരികില്‍ .
അതും ഒരു നാട്ടുകാരനായ ദൂതന്‍ "മതം മാറിയാല്‍ നിന്‍റെ എല്ലാ
പ്രശ്നങ്ങളും തീരും നല്ല ഒരു തുകയും കിട്ടും ഓഫീസിലേക്ക് മാറ്റവും കിട്ടും ആലോചിച്ച് പറഞ്ഞാല്‍ മതി"
കേട്ടപ്പോള്‍ ആദ്യം അറപ്പും കോപവും ഒക്കെ തോന്നി എങ്കിലും കുറേ കഴിയുംതോറും ക്രമേണ അത് അലിയാന്‍ തുടങ്ങി.
പലിശയ്ക്ക് വാങ്ങിയ പണവും അനിയത്തിയുടെ വിവാഹവും
സ്വന്തമായി ഒരു കൂര എന്ന അച്ഛന്‍റെ സ്വപ്നവും ഇതുവരെ പറയാന്‍
കഴിയാത്ത തന്‍റെ പ്രണയവും എല്ലാം കൂടി ഓര്‍ത്തപ്പോള്‍ അലിഞ്ഞു
ആ കോപം എന്നുതന്നെ പറയാം.
അഭിമാനം നോക്കിയിരുന്നാല്‍ ഇതൊന്നും നടക്കാന്‍ പോകുന്നില്ല
ഇവിടെ നില്‍ക്കുന്ന സമയം വരെ അവര്‍ പറയുന്ന മാതിരി കഴിയാം
നാട്ടില്‍ ചെന്നാല്‍ നമുക്ക് നമ്മുടെ ഇഷ്ട്ത്തിന് ജീവിക്കാം.
അതുവരെ ആ അഭിമാനം ഒന്ന്‍ പണയം വയ്ക്കാം.
അച്ഛനെ വിളിച്ചു വിവരം പറഞ്ഞു അദ്ദേഹം ശാന്തനായി എല്ലാം
കേട്ടുകഴിഞ്ഞപ്പോള്‍ മകനോട് പറഞ്ഞു.
"അത് വേണ്ട മോനേ അത് നമുക്ക് യോജിച്ചതല്ല നിനക്ക് അവിടെ
ബുദ്ധിമുട്ട് ആണെങ്കില്‍ തിരികെപൊരു എന്നാലും അഭിമാനം വിറ്റ്
തിന്നേണ്ടാ മോനേ ദാരിദ്ര്യം ആണേലും ചാരിത്ര്യം വിറ്റ് തിന്നരുത് മോനേ അരുതാത്തത് ഒന്നും ചെയ്യരുത് നീ വേഗം തിരികെ വരൂ"
അവന്‍റെ അമ്മയും അത് തന്നെ പറഞ്ഞു.
ഒരാഴ്ച കഴിഞ്ഞപ്പോള്‍ അവന്‍ വീണ്ടും വിളിച്ചു.
"അച്ഛാ ഞാന്‍ മതം മാറി" തന്‍റെ പുതിയ പേരും പറഞ്ഞു അവന്‍.
"ഉടന്‍ തന്നെ ഞാന്‍ നല്ല ഒരു തുക അയക്കാം കടം വീട്ടണം വീട്പണി
തുടങ്ങണം. അച്ഛാ ...അച്ഛന്‍ എന്താ ഒന്നും മിണ്ടാതെ നില്‍ക്കുന്നത്?"
"എങ്ങനെ മിണ്ടാനാകും എനിക്ക് ഉണ്ടായിരുന്ന ഏക മകന്‍ മരിച്ചു
എന്ന് ദേ ഇപ്പോള്‍ വിളിച്ച് അറിയിച്ചിരിക്കുന്നു അപ്പോള്‍ ഏത്
അച്ഛനാണ് മിണ്ടാന്‍ കഴിയുക?"
"എന്‍റെ മകന്‍ മരിച്ചു മതം വാങ്ങിയ നീ നിന്‍റെ അച്ഛനെയും അമ്മയേയും കൂടി മാറി വാങ്ങു ആ അച്ഛനും അമ്മയും ആ മതത്തില്‍
തന്നെയാണ് ഇപ്പോളും"
"നിന്നേ വിറ്റ കാശില്‍ ഒരുരൂപാ പോലും ഇവിടെ ആര്‍ക്കും വേണ്ടാ
ഇനി വിളിക്കരുത് ,വരരുത് ,കാണരുത്"
കോടികള്‍ ആയി അവന്‍റെ നിക്ഷേപം വര്‍ഷങ്ങള്‍ ആയി നാട്ടില്‍ പോയിട്ട്. പാസ്പോര്‍ട്ടില്‍ പേര് മാറി നാടറിഞ്ഞു,നാട്ടാരറിഞ്ഞു
വീട്ടാര്‍ക്കും വേണ്ടാ നാട്ടാര്‍ക്കും വേണ്ടാ.
ചെയ്തത് ആര്‍ക്ക് വേണ്ടി ? സംഭവിച്ചത് എന്തിന് വേണ്ടി ?
മറിച്ചു ചിന്തിക്കാന്‍ തുടങ്ങി അവനും. തിരികെ പോകണം പോയേ
മതിയാകു തന്നേ വാങ്ങിയവരേ കണ്ട് കാര്യംപറഞ്ഞു.അവര്‍ കൈമലര്‍ത്തി "ഞങ്ങള്‍ വാങ്ങുകയെയുള്ളൂ മറിച്ച് വിലക്കില്ല"
അവസാനം ഒരു രാത്രിയില്‍ മരണം മണക്കുന്ന കട്ടിലില്‍ മലര്‍ത്തി കിടത്തി കച്ചവടക്കാര്‍.
മുതലാളി ഇന്ത്യന്‍ എംബസ്സിയില്‍ വിവരം അറിയിച്ചു അവര്‍ വന്നു
പാസ്പോര്‍ട്ടിലെ അഡ്രസ്സ് നോക്കി വീടുമായി ബന്ധപ്പെട്ടു.
"ഹലോ മകന്‍റെ കാര്യം പറയാനാ വിളിച്ചത്"
വിറയാര്‍ന്ന സ്വരത്തില്‍ മറുതലയ്ക്കല്‍ നിന്നും മറുപിടി വന്നു
"മകനോ .....അവന്‍ മരിച്ചിട്ട് ഏഴ് വര്‍ഷം ആയല്ലോ സാറേ നിങ്ങള്‍ക്ക് ആള് തെറ്റിയതായിരിക്കും"
അഡ്രസ്സ് പറഞ്ഞു കൊടുത്തു
"അതൊക്കെ ശെരിയാണ് സാറേ ചിലപ്പോള്‍ ഈ അഡ്രസ്സില്‍ ആരെങ്കിലും കള്ള പാസ്പോര്‍ട്ട് എടുത്തതായിരിക്കും സാറേ നിങ്ങള്‍
പറഞ്ഞ മത വിഭാഗത്തില്‍ പെട്ട ആളും അല്ല ഞാന്‍ എന്നാ ...ശെരി സാറേ" ആ വിറയാര്‍ന്ന സ്വരം അവിടെ അവസാനിച്ചു.
ഇയ്യാള്‍ കള്ള പാസ്പോര്‍ട്ട് എടുത്ത് വന്നതാണ് ഞങ്ങള്‍ക്ക് അറിയില്ല.എംബസി ജീവനക്കാരും കയ്യൊഴിഞ്ഞു.
അനാഥ ശവം എന്നെഴിതി മോര്‍ച്ചറിയില്‍ വച്ചു മുപ്പത് ദിവസം ഇനി
കാക്കും അതിനകം അവകാശികള്‍ വന്നില്ലാ എങ്കില്‍ അവിടെ എവിടെയെങ്കിലും അടക്കം ചെയ്യും.
താമസിച്ച് ആണെങ്കിലും മരണവിവരം അറിഞ്ഞ് കാണാന്‍ ഞാനും
ചെന്നു. മോര്‍ച്ചറിയിലെ ഏഴാം നമ്പര്‍ അറയില്‍ നിന്നും ജോലിക്കാരന്‍ പുറത്തേക്ക് വലിച്ച ആ മരവിച്ച കാലുകളില്‍ ഒരു ടാഗ് കെട്ടിയിരുന്നു
"അജ്ഞാത ശവം" (Unidentified Decedent)
തിരികെ നടക്കുമ്പോള്‍ ഞാന്‍ എനിക്ക് പരിചയം ഉള്ള ആ മനുഷ്യനേ കുറിച്ച് ഓര്‍ക്കുകയായിരുന്നു ഇദ്ധേഹം എങ്ങനെ അജ്ഞാതന്‍ ആയി? എന്താണ് ഇവിടെ സംഭവിച്ചത്? ആര്‍ക്കാണ് തെറ്റ് പറ്റിയത്?
ആരാണ് തെറ്റ് ചെയ്തത് ? ഈ മനുഷ്യനോ ? അതോ ആ മാതാപിതാക്കളോ ?ജീവനുള്ള ഈ ശരീരം അന്ന് വിലയ്ക്ക് വാങ്ങിയവര്‍ക്കോ ?അതോ കാലത്തിനോ ?
എനിക്ക് ഒരു ഉത്തരവും കിട്ടിയില്ല നിങ്ങള്‍ക്ക് കഴിയുമോ ഒരു
ഉത്തരം തരാന്‍ ?കഴിയുമെങ്കില്‍ തരു ഞാന്‍ ഒന്ന്‍ ഉറങ്ങട്ടെ ....
നൂറനാട് ജയപ്രകാശ് 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo