Slider

കല്ലിൽമുളച്ച കവിത.

0

കല്ലിൽ ഒരു കവിത
പൊട്ടിമുളച്ചപ്പോൾ
മരങ്ങളെല്ലാം
കൊതിയോടെ നോക്കിനിന്നു.
കല്ലു പൂത്ത ദിക്കു നോക്കി
സഞ്ചാരികളും
ചരിത്രകാരൻമാരും
തിരഞ്ഞുനടന്നപ്പോൾ
മറ്റ് പാറക്കല്ലുകളും മുറതെറ്റി
തെച്ചിപ്പൂക്കൾ വിടർത്തി.
ദേശാടനപക്ഷികൾ
കൂട്ടംതെറ്റിപറന്ന വയലുകളിൽ
വയൽചെടികൾ വിത്തിലേക്കും
വിത്ത് മരങ്ങളിലേക്കും
കൂടുമാറിപറന്നു.
സൂര്യൻ
വയലിൽ വീണാളിയപകലിൽ
കാഷ്ടംമാത്രം പുതച്ച മുട്ടകൾ
അമ്മച്ചൂടുകാത്ത്കിടന്നു.
മഴയത്ത്
പുഴപോലെ ഒഴുകിയവയലുകളിൽ
ബ്രസീലിയൻമരങ്ങൾ
മരവിച്ചുനിൽക്കുന്നു.
പുഴകളും തോടുകളും
കുപ്പികളിലേക്ക് ഒഴുകിയുറഞ്ഞ്
ചില്ലുഗ്ലാസുകൾ
കരകവിഞ്ഞൊഴുകിയ നഗരത്തെരുവിൽ
ഇരുട്ട്മാത്രം പുതച്ച്
കുളിരുകോരി ഒരാൾമാത്രം
തൊണ്ടപൊട്ടി
തന്നിച്ചിരുന്ന് പാടുന്നു,
കല്ലിൽ മുളച്ച കവിതകൾ.
........................
കമുകുംചേരി
ശിവപ്രസാദ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo