Slider

കളീക്കല്‍ സക്കേവൂസ്

0
Image may contain: one or more people, eyeglasses and closeup


******************************
കൈലിയും മഞ്ഞടീഷര്‍ട്ടുമണിഞ്ഞാണ് കര്‍ത്താവ് വക്കച്ചനു മുന്‍പില്‍ സ്വപ്നത്തില്‍ പ്രത്യക്ഷനായത്.ചന്ത ,ദാദ തുടങ്ങിയ പഴയകാല ഹിറ്റുകളില്‍ അഭിനയിച്ച കാലത്ത് ബാബു ആന്റണിക്കുണ്ടായിരുന്ന തരം മീശയും കര്‍ത്താവിന്റെ മുഖത്തുണ്ടായിരുന്നു.ഒരു കാജാബീഡി കൂടി കയ്യില്‍ ഉണ്ടായിരുന്നെങ്കില്‍ പെര്‍ഫെക്റ്റായി എന്ന് വക്കച്ചന്‍ വിചാരിച്ചതും കര്‍ത്താവിന്റെ അരികില്‍നിന്ന പത്രോസ് ശ്ലീഹ തേക്ക് മരത്തിന്റെ മുകളിലേക്ക് നോക്കി പറഞ്ഞു.
“കര്‍ത്താവ് അത്രക്ക് ചീപ്പല്ല വക്കച്ചാ .”
കര്‍ത്താവ് വക്കച്ചനെ നോക്കി ചിരിച്ചു.
കെ.കെ റോഡില്‍, ഇഞ്ചിയാനിയിലെ പതിനാലേക്കര്‍ വരുന്ന തന്റെ റബ്ബര്‍തോട്ടത്തിന്റെ അതിരില്‍ നിന്ന വെണ്‍തേക്കിന്റെ മുകളിലെ ശിഖരത്തില്‍ വക്കച്ചന്‍ പതുങ്ങിയിരിക്കുമ്പോഴാണ് കര്‍ത്താവും പത്രോസും അതിര്കയ്യാലയിലെ ഒതുക്കുകല്ലുകള്‍ കയറി വരുന്നത് കണ്ടത്.അതിരിനപ്പുറമുള്ള കൊച്ചുപറമ്പില്‍ മത്തായിച്ചേട്ടന്റെ റംമ്പൂട്ടാന്‍ തോട്ടത്തില്‍നിന്ന് കട്ടൂപറിച്ച പഴുത്തുചുവന്ന റംമ്പൂട്ടാന്‍ പഴങ്ങളും തിന്നുകൊണ്ടായിരുന്നു അവര്‍ വന്നത്. തേക്ക്മരത്തിന്റെ ചുവട്ടില്‍ വന്നതും കര്‍ത്താവ് നിന്നു.
“വക്കച്ചാ ,തേക്കിന്റെ മുകളില്‍നിന്ന് ഇറങ്ങിവാ !”മുകളിലേക്ക് നോക്കി ദൈവപുത്രന്‍ അരുളിച്ചെയ്തു.
ചമ്മിയ ചിരിയോടെ തേക്കില്‍നിന്ന് നൂണ്ടിറങ്ങിയപ്പോള്‍ ഒരു കൊമ്പില്‍ തൂങ്ങിക്കിടന്ന ഉറുമ്പിന്‍കൂട്ടില്‍ അറിയാതെ കൈതട്ടി ,നെഞ്ചിലേക്ക് ചുവന്ന ഉറുമ്പുകള്‍ പാഞ്ഞുകയറി.നെഞ്ചില്‍ ആയിരം സൂചികുത്തുന്ന വേദന.
“നിന്റെ നെഞ്ചില്‍ ഒരുപാട് ഉറുമ്പുകള്‍ കടിച്ചല്ലേ വക്കച്ചാ ?” കര്‍ത്താവ് കാരുണ്യപൂര്‍വ്വം ചോദിച്ചു.
കര്‍ത്താവിന്റെ കണ്ണുകളിലേക്ക് നോക്കിയപ്പോള്‍ വക്കച്ചന്റെ കണ്ണ്നിറഞ്ഞു.യൌസേപ്പ്പിതാവിനെയും മാതാവിനെയും കാണാതെ നാണയമാറ്റക്കാരുടെയും പ്രാവ് വില്‍പ്പനക്കാരുടെയും ഇടയിലൂടെ കരഞ്ഞുകൊണ്ട് ഓടിനടന്ന പന്ത്രണ്ടു വയസ്സുകാരന്‍ യേശുവിന്റെ കണ്ണുകളാണിപ്പോ കര്‍ത്താവിന്.
“കര്‍ത്താവേ നിങ്ങളിപ്പോ എവിടെക്കാ ?”.ഇടംനെഞ്ചിലെ വേദനയും സങ്കടവും മറച്ചുവച്ച് വക്കച്ചന്‍ ചോദിച്ചു.
“ഞങ്ങള്‍ കാഞ്ഞിരപ്പള്ളിക്ക് പോവുകയാ.കെ.ആര്‍ ബേക്കേഴ്സില്‍ ഒന്ന് കേറണം.ഒരു കാരറ്റ് കേക്ക് മേടിക്കണം. പിന്നെ കൊറേ നാളായി കര്‍ത്താവിനു കബ്സ കഴിക്കാന്‍ ഒരു മോഹം.!” പത്രോസ് പറഞ്ഞു.
പെട്ടെന്ന് കര്‍ത്താവിന്റെ മൊബൈല്‍ ചിലച്ചു.
“വേഗം പോകാം.” ഫോണ്‍ തുറന്നു നോക്കിയതിനുശേഷം കര്‍ത്താവ് തിടുക്കം കൂട്ടി.
“എന്തായിത്ര ധൃതി കര്‍ത്താവേ? അങ്ങ് വരുന്നതും പ്രതീക്ഷിച്ചു ഞാനീ തേക്കിന്റെ മുകളില്‍ കേറിയിരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം ആറായി.നമ്മുക്ക് ഇന്നിവിടെ പൊകപ്പുരേല്‍ പാര്‍ക്കാം. ഇവിടുത്തെ റബ്ബര്‍ വെട്ടുന്ന അലോഷി ജാതിക്കായിട്ടൂ വാറ്റിയ ഒന്നാംതരം നാടനിരിപ്പുണ്ട് .നമ്മുക്ക് മൂന്നു കുപ്പി പങ്കിടാം..എനിക്കൊന്നു .കര്‍ത്താവിനൊന്ന്.പീറ്റര്‍ പുണ്യവാളനൊന്ന്.”
പണ്ട് കടലിന്റെ മുകളിലൂടെ നടക്കാന്‍ കര്‍ത്താവ് ആജ്ഞാപിച്ചപ്പോഴുണ്ടായ ദയനീയമായ ഭാവം പത്രോസിന്റെ മുഖത്ത് തെളിഞ്ഞു.
“വേഗം വാ പത്രോസേ .ജിയോമോന്‍ വാട്ട്സാപ്പില്‍ മെസേജ് അയച്ചിട്ടുണ്ട്.എനിക്കവനെ പിണക്കാന്‍ വയ്യ.” കര്‍ത്താവ് വീണ്ടും ധൃതി വച്ചു.
“ഞാന്‍ വരണോ.കര്‍ത്താവ് തന്നെ പോയാപ്പോരെ..”പത്രോസ് ശ്ലീഹ മനസ്സിലാമനസ്സോടെ ചോദിച്ചു.
“കര്‍ത്താവേ അങ്ങെന്താണ് പറഞ്ഞത് ,ജിയോമോനോ ...എനിക്കവനെ കാണണം .ഞാന്‍ കൂടെ അങ്ങയുടെ കൂടെ വന്നോട്ടെ?”
വക്കച്ചന്‍ തുള്ളിച്ചാടിക്കൊണ്ട് പറഞ്ഞു.നെഞ്ചില്‍ പറ്റിപ്പിടിച്ച ഉറുമ്പുകള്‍ ഇപ്പൊ ദേഹം മുഴുവന്‍ പരക്കുന്നു.
കര്‍ത്താവ് സങ്കടത്തോടെ വക്കച്ചനെ നോക്കി.
“നിനക്ക് എന്റെ പിന്നാലെ വരാന്‍ കഴിയില്ല വക്കച്ചാ.”
“ഞാനൊരു പാപിയായതു കൊണ്ടാണോ കര്‍ത്താവേ .എനിക്കെന്റെ ജിയോ മോനെ കാണണം കര്‍ത്താവേ..”വക്കച്ചന്റെ കണ്ണുകള്‍ നിറഞ്ഞു തൂവി.ഇടനെഞ്ചില്‍ വേദനയുടെ സൂചികള്‍ തറയ്ക്കുന്നു.
“ഞാന്‍ പണ്ട് ബ്ലേഡ് കമ്പനി നടത്തിയപ്പോ നാട്ടുകാരുടെ കയ്യില്‍നിന്ന് മേടിച്ച പൈസയെല്ലാം തിരികെകൊടുത്തേക്കാം .മേടിച്ചതിന്റെ ഇരട്ടി .എനിക്ക് അങ്ങയുടെ കൂടെ വരണം.എന്റെ മോനെ കാണണം.”വക്കച്ചന്‍ പൊട്ടിക്കരഞ്ഞു.
കര്‍ത്താവിന്റെയും കണ്ണ് നിറഞ്ഞു.തന്റെ തോളില്‍ക്കിടന്ന ചുവന്ന കരയുള്ള തോര്‍ത്തുകൊണ്ട് പത്രോസ് കര്‍ത്താവിന്റെ മുഖം തുടച്ചു.അതില്‍ കര്‍ത്താവിന്റെ മുഖം പതിഞ്ഞു.
“അങ്ങിനെയാകട്ടെ വക്കച്ചാ.അപ്പോള്‍ നിന്റെ ഹൃദയം നിര്‍മ്മലമാകും.”
കര്‍ത്താവ് വക്കച്ചന്റെ ഇടനെഞ്ചില്‍ തൊട്ടൂ.കടിയനുറുമ്പുകള്‍ വക്കച്ചനെ ഉപദ്രവിക്കുന്നത് മതിയാക്കി പറന്നുപോയി.വേദനമാറി ഒരു കുളിര്‍ നെഞ്ചിലൂടെ പരക്കുന്നത് വക്കച്ചനറിഞ്ഞു.
ഒരു നീണ്ട ബീപ് ശബ്ദം കേട്ടു.പിന്നെ തുടര്‍ച്ചയായി ബീപ്പുകള്‍.
“റെസ്പോണ്ട് ചെയ്യുന്നുണ്ട് “ആരുടെയോ ശബ്ദം.
ശ്രമപ്പെട്ട് വക്കച്ചന്‍ കണ്ണ് തുറന്നു.ഒരു കടംകഥയുടെ ഉത്തരംപോലെ ചുറ്റും നില്‍ക്കുന്ന രൂപങ്ങള്‍ വ്യക്തമായി.ആശുപത്രി മുറിയാണ്.ഭാര്യ ഡോക്ടര്‍ എലിസബത്ത് അടുത്തുനില്‍പ്പുണ്ട്.കാര്‍ഡിയാക്ക് സ്പെഷലിസ്റ്റ് ഡോക്ടര്‍ രാജശേഖരന്‍ ഇ.സി.ജി മോണിട്ടറില്‍ നോക്കുന്നു.പിന്നെ നഴ്സ്മാര്‍ക്ക് എന്തോ നിര്‍ദേശം നല്‍കുന്നു.ഇ.സി.ജി മോണിട്ടറില്‍ തന്നെ കളിയാക്കി ചിരിക്കുന്നത് പോലെ ഓടിപ്പോകുന്ന ഹൃദയരേഖ.വക്കച്ചന്‍ ചുറ്റും നോക്കി.
കര്‍ത്താവില്ല.പത്രോസില്ല.റംമ്പൂട്ടാനില്ല.
“ഇറ്റ്‌സ് എ മിറക്കിള്‍.ഹീ വില്‍ ബി ഫൈന്‍.”ഡോക്ടര്‍ രാജശേഖരന്‍ , എലിസബത്തിനോട് പറയുന്നു.അവള്‍ തന്റെ നേരെ നോക്കുന്നു.അവള്‍ടെ നോട്ടം കണ്ടതും വക്കച്ചന്‍ വേഗം കണ്ണടച്ചു.
വക്കച്ചനും ഭാര്യയും തമ്മില്‍ നേരെചൊവ്വേ മിണ്ടിയിട്ട് ആറുവര്‍ഷമായി.
വക്കച്ചന്‍ വീണ്ടും മയങ്ങാന്‍ തുടങ്ങി.
പ്ലാന്റര്‍ കളീക്കല്‍ വക്കച്ചന് നാല്പത്തിയെട്ട് വയസ്സ് കഴിഞ്ഞു.പത്തുനൂറേക്കര്‍ റബ്ബറുണ്ട്. അതാണ്‌ കളീക്കല്‍ പ്ലാന്റെഷന്‍സ് .പിന്നെ ഇപ്പോള്‍ വക്കച്ചന്‍ അറ്റാക്ക് വന്നു അഡ്മിറ്റായ കളീക്കല്‍ ഹോസ്പ്പിറ്റലും.
ആ ദമ്പതികള്‍ക്ക് ഇപ്പോള്‍ മക്കളില്ല. ഉണ്ടായിരുന്നു.ഒരിക്കല്‍.ആറുവര്‍ഷം മുന്‍പ്.
ആറു വര്‍ഷം മുന്‍പ് ഇതുകൂടാതെ കളീക്കല്‍ കണ്‍സ്ട്രക്ക്ഷന്‍സും കളീക്കല്‍ ബാങ്കും ഉണ്ടായിരുന്നു.അതായത് ഒരു പാറമടയും ഒരു ബ്ലേഡ് ബാങ്കും.ഒരു മല മൊത്തം തുരന്നു പാറപൊട്ടിച്ചു ലക്ഷങ്ങള്‍ ഉണ്ടാക്കി.മലക്ക് സമീപമുള്ള ജനവാസ മേഖലയില്‍ ശ്വാസകോശ രോഗങ്ങളും കാന്‍സറും വര്‍ദ്ധിച്ചു. ഒടുവില്‍ മലയുടെ അടിവാരത്തുള്ള കോളനിനിവാസികള്‍ എതിര്‍പ്പുമായി വന്നു.കേസായി.ഒരു മഴക്കാലത്ത് കുറച്ചുനാള്‍ മട പ്രവര്‍ത്തിക്കുന്നത് നിര്‍ത്തിവച്ചു.അപ്പോള്‍ പാറമടയിലെ വിശാലമായ പാറക്കുളത്തില്‍ വെള്ളം നിറഞ്ഞു തടാകം പോലെയായി.ഒരു നീലതടാകം.
.
അവരുടെ മോന്റെ പേര് ജിയോ എലിസബത്ത് ജോര്‍ജ് കളീക്കല്‍ എന്നായിരുന്നു..മകന്റെ പേരിലും താന്‍ ഉണ്ടാകണമെന്നു ഡോക്ടര്‍ എലിസബത്തിന് വാശിയുണ്ടായിരുന്നു.പെണ്ണുങ്ങള്‍ക്കാണ് അമ്മയുടെ പേര് കൂട്ടത്തില്‍ ചേര്‍ക്കുക എന്ന പ്ലാന്റര്‍ ഭര്‍ത്താവിന്റെ വാദത്തിനു നേരെ ഡോക്ടര്‍ കണ്ണുരുട്ടി.
വീട്ടില്‍ അവര്‍ അവനെ ജിയോക്കുട്ടന്‍ എന്ന് വിളിച്ചു.
ജിയോക്കുട്ടനെ ഡോക്ടറാക്കാന്‍ എലിസബത്ത് ആഗ്രഹിച്ചു. കളീക്കല്‍ ഹോസ്പിറ്റലിന്റെ എം.ഡി.
അവനെ എഞ്ചിനീയറാക്കാനായിരുന്നു വക്കച്ചന്റെ ആഗ്രഹം.എഞ്ചിനീയര്‍ വിത്ത്‌ എം.ബി.എ.തന്റെ തോട്ടങ്ങളും കണ്‍സ്ട്രക്ക്ഷന്‍ കമ്പനിയും ബാങ്കും എല്ലാം അവന്‍ നോക്കും.എഞ്ചിനീയര്‍മാര്‍ക്ക് അറിയാത്തത് ഒന്നുമില്ല.വേണമെങ്കില്‍ അവളുടെ ഹോസ്പിറ്റലില്‍ ഡോക്ടര്‍മാരില്ലെങ്കില്‍ ഒന്നോ രണ്ടോ ഓപ്പറേഷന്‍ വേണേലും അവന്‍ നടത്തും.റോബോട്ടിക്ക് സര്‍ജറിയുടെയൊക്കെ കാലമാണല്ലോ.
അവന്‍ പത്താം ക്ലാസ് പാസായപ്പോള്‍ തര്‍ക്കം മുഴുത്തു.പപ്പയും മമ്മിയും അവനെ പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററില്‍ എന്ട്രന്‍സ് പഠിപ്പിക്കാന്‍ തീരുമാനിച്ചു.മെഡിസിന്‍ വേണോ എഞ്ചിനീയറിംഗിനു ചേര്‍ക്കണോ എന്ന കാര്യത്തില്‍ തര്‍ക്കിച്ചു.
ആ തര്‍ക്കത്തിനിടയിലും അവന്റെ താല്പര്യം എന്താണെന്ന് പപ്പയും മമ്മിയും ചോദിച്ചില്ലല്ലോ എന്ന് അവന്‍ ദു:ഖിച്ചില്ല.ആ താല്പര്യത്തിനു എന്ത് പ്രസക്തി ?
തന്റെ വഴിത്താര തീരുമാനിക്കപ്പെട്ടുവെന്നും അവശേഷിച്ച അവധിദിവസങ്ങള്‍ തീരുന്നതിനു മുന്‍പ് എന്ട്രന്‍സ് ഭാരം തലയില്‍ വന്നുചേരുമെന്നും അവന്‍ മനസ്സിലാക്കി.ആ സമയത്ത് അവന്‍ ദു:ഖിച്ചുവെന്നോ അവനു അവരോടു ദേഷ്യമുണ്ടായിരുന്നുവെന്നോ ആര്‍ക്കുമറിയില്ല.കാരണം ജിയോക്കുട്ടന്റെ മനസ്സ് ഒരു പൂവായിരുന്നു.കിഴക്കന്‍ വഴിയോരങ്ങളില്‍ ഡിസംമ്പറിലെ മഞ്ഞുപുരണ്ട പുലരികളില്‍ വിടരുകയും അധികമാരും കാണുന്നതിനുമുന്‍പ് മറയുകയും ചെയ്യുന്ന നീലപ്പൂവ്.അവന്‍ സദാ ചിരിച്ചു.പപ്പയും മമ്മിയും തമ്മില്‍ തര്‍ക്കിച്ചപ്പോഴും അവന്‍ ചിരിച്ചു.
റബ്ബര്‍വെട്ടുകാരന്‍ അലോഷി പാറക്കുളത്തില്‍ മീനുണ്ടെന്നു പറഞ്ഞപ്പോള്‍ തന്റെ ഡ്രോയിംഗ് ബോര്‍ഡും പെയിന്റും ബ്രഷുമായി ആരും കാണാതെ ജിയോക്കുട്ടനിറങ്ങി.
അലോഷി പാറക്കുളത്തില്‍ തിലോപ്പിയകളെ വളര്‍ത്തി.വെട്ടു കഴിഞ്ഞു പാലെടുക്കാനുള്ള ഇടവേളകളില്‍ അലോഷി പാറമടയില്‍ വരികയും തിലോപ്പിയകളെ പരിപാലിക്കുകയും ചെയ്തു.പാറക്കുളത്തിലെ നീലജലത്തില്‍ തിലോപ്പികള്‍ (അലോഷി അവയെ അങ്ങനെയാണ് വിളിച്ചത്.തിലോപ്പിയ എന്ന പേരിനു ഒരു ഔപചാരികത കൂടുതലുള്ളത് പോലെ അലോഷിക്ക് തോന്നിയിരുന്നു) നീന്തിത്തുടിച്ചപ്പോള്‍ പാറകള്‍ക്കിടയിലെ കമ്മ്യൂണിസ്റ്റ് പച്ചകള്‍ക്കിടയിലിരുന്നു അലോഷി മദ്യപിച്ചു.
“ഈസ്റ്ററാകുമ്പോള്‍ തിലോപ്പി മുഴുക്കും.”
പാറക്കുളത്തിന്റെ കരയില്‍ ഡ്രോയിംഗ് ബോര്‍ഡു ഫിറ്റ് ചെയ്യുന്ന ജിയോക്കുട്ടനോട് അലോഷി പറഞ്ഞു.
തങ്ങളെ അടുത്ത ദു:ഖശനിയാഴ്ച അലോഷി തങ്ങളെ പിടിക്കുമെന്നും കാഞ്ഞിരപ്പള്ളിയിലെയും പാലായിലെയും മുണ്ടക്കയത്തെയും പപ്പാമാര്‍ തങ്ങളെ വാങ്ങുമെന്നും സ്വര്‍ണ്ണവളയിട്ട വെളുത്ത കൈകളില്‍ മമ്മിമാര്‍ തങ്ങളെ ഫ്രൈ ചെയ്യുമെന്നും തിലോപ്പികള്‍ക്കറിയാമോയെന്നു ജിയോക്കുട്ടന്‍ സംശയിച്ചു.തിലോപ്പികള്‍ അവനെ നോക്കി ചിരിച്ചു.അവനും ചിരിച്ചു.
തിലോപ്പികളെ വരയ്ക്കാന്‍ തുടങ്ങിയപ്പോള്‍ ജിയോക്കുട്ടനു സങ്കടം തോന്നി. ഒഴുകാന്‍ ആഗ്രഹിക്കുന്നുവെങ്കിലും തടഞ്ഞു നിര്‍ത്തപ്പെട്ട നീലജലം.അതിനുള്ളില്‍ വറക്കാനും പീരയാകാനും ചാറാകാനും വിധിക്കപെട്ട മീനുകള്‍.എല്ലാം ഉള്ളിലൊതുക്കി ,ശിരസ്സ്‌ വെടിവച്ച് തകര്‍ക്കപ്പെട്ട പിടിയാനയെപ്പോലെ കറുത്തഭിത്തികളുള്ള ഒരു പാറക്കെട്ട്.
പാറക്കെട്ടിന്റെ മുകളില്‍നിന്നാല്‍ നീലമലകള്‍ കാണാം.ഇടക്ക് ചുവന്ന വലയിട്ടു മൂടിയ റംമ്പൂട്ടാന്‍ തോട്ടങ്ങളുടെ മങ്ങിയ ചുവപ്പ്.മലനിരകള്‍ക്കിടയില്‍ ഒരു ചുണ്ണാമ്പ്പൊട്ടു പോലെ കാഞ്ഞിരപ്പള്ളി പുത്തന്‍പള്ളി കാണാം.എല്ലാത്തിനും മുകളില്‍ മേഘങ്ങളുടെ വെളുത്ത കപ്പലുകള്‍ നീന്തുന്നതു കാണാം.ഒരു വെളുത്ത മഴ ഇരച്ചു വരുന്നത് കാണാം.
അത് കണ്ണ് നിറയെ കാണുവാനും വരയ്ക്കുവാനും വേണ്ടി അവന്‍ എഴുന്നേറ്റു.അലോഷി അപ്പോള്‍ പ്ലാസ്റ്റിക്ക് കൂടകള്‍ക്കൊണ്ട് മഴനനയാതെ സൂക്ഷിച്ചിരിക്കുന്ന പാലുമായി കാത്തിരിക്കുന്ന റബ്ബര്‍മരങ്ങള്‍ക്കിടയിലേക്ക് മടങ്ങി.
എല്ലായിടവും നിശബ്ദവും വിജനവുമായിരുന്നു.എങ്കിലും അത്തരം സ്ഥലങ്ങളില്‍ അനുഭവപ്പെടുന്ന അകാരണമായ ഭയം ജിയോക്കുട്ടനു തോന്നിയില്ല.
അവന്‍ പാറക്കെട്ടിന്റെ മുകളില്‍ കയറി.ഡ്രോയിംഗ് ബോര്‍ഡും ചായങ്ങളും ബ്രഷുമില്ലാതെയാണ് അവന്‍ കയറിയത്.ഒരുപക്ഷേ മനസ്സിന്റെ വെളുത്ത കാന്‍വാസിലാവാം അവന്‍ ആ കാഴ്ചകള്‍ വരച്ചത്.മഴയ്ക്ക് മുന്‍പ് ഓടിപിടഞ്ഞെത്തിയ ഒരു കാറ്റ് ആ വലിയ പാറക്കെട്ടിനുമുകളില്‍ തനിച്ചുനില്‍ക്കുന്ന ബാലനെക്കണ്ട് ഞെട്ടി.പാറക്കുളത്തിന്റെ കരയില്‍ അവന്‍ ഉപേക്ഷിച്ചുപോയ ഡ്രോയിംഗ്ബോര്‍ഡ് കാറ്റിന്റെ ഞെട്ടലില്‍ മറിഞ്ഞുവീണു.
ജിയോക്കുട്ടന്‍ പാറക്കുളത്തില്‍ വീണു മരിച്ചതിനു ശേഷം കളീക്കല്‍ ഫാമിലിയുടെ അംഗബലം മൂന്നില്‍ നിന്ന് രണ്ടായി.സ്ഥാപങ്ങളുടെ എണ്ണം പകുതിയായി.ദമ്പതികള്‍ക്കിടയിലെ നിശബ്ദത നൂറിരട്ടിയായി.കാരണം ജിയോക്കുട്ടന്‍ മരിച്ചത് എലിസബത്തിന്റെ തല്ലിപഠിപ്പിക്കലും അവനെ ഡോക്ടറാക്കാനുള്ള പിടിവാശിയുമാണെന്നു വക്കച്ചന്‍ കരുതി.എന്നാല്‍ വക്കച്ചന്റെ കാശിനോടുള്ള ആര്‍ത്തിയും ബ്ലേഡ് കമ്പനിയും ക്വാറിയും നടത്തി ആള്‍ക്കാരുടേയും പ്രകൃതിയുടെയും പ്രാക്ക് വാങ്ങിയതിനും ഒക്കെചേര്‍ന്നുള്ള ശിക്ഷയാണെന്ന് എലിസബത്ത് കരുതി.ഇടയ്ക്കിടെ ഈ ചിന്തകള്‍ സാത്താന്‍ രണ്ടുപേരെയും ഓര്‍മ്മിപ്പിച്ചു.ഒടുവില്‍ ജിയോക്കുട്ടന്റെ അടിയന്തിരം നടന്ന ദിവസം രാത്രിയില്‍ രണ്ടുപേരും തമ്മില്‍ വലിയ വഴക്കുണ്ടായി.വക്കച്ചന്‍ ഭാര്യയെ തല്ലി.
അതൊരു വലിയ വഴക്കായിരുന്നു.വളഞ്ഞങ്ങാനം കൊക്കയിലേക്ക് മറിഞ്ഞുവീണ ഓംനി വാന്‍ പോലെ ആ രാത്രിയില്‍ അവരുടെ ബന്ധം ,തിരിച്ചുകിട്ടാനാവാത്ത വിധം ചിതറിപ്പോയി.
കിടപ്പ് രണ്ടു മുറിയില്‍.ഭക്ഷണം വെവ്വേറെ.എലിസബത്ത് രാവിലെ ഹോസ്പിറ്റലില്‍ പോകും.പകല്‍ മുഴുവന്‍ ചികിത്സയില്‍ മുഴുകും.രാത്രി വൈകി ബംഗ്ലാവില്‍ വരും.സൗജന്യചികിത്സയും പാവപ്പെട്ടവരെ സഹായിക്കലും ഒക്കെയായി അവര്‍ വേദന മറക്കാന്‍ ശ്രമിച്ചു.എലിസബത്ത് പോയതിനു ശേഷം രാവിലെ വക്കച്ചന്‍ എഴുന്നേറ്റു കുളിച്ചൊരുങ്ങും.വൈറ്റ് റമ്മിന്റെ കുപ്പികള്‍ നിരത്തും.വൈകുന്നേരം വരെ കുടിക്കും.എലിസബത്ത് വരുമ്പോഴേക്കും എല്ലാം ക്ലീന്‍ ചെയ്തു വീണ്ടും കുളിക്കും.ഒരു ടീഷര്‍ട്ടും കൈലിയും അണിഞ്ഞു ടി.വിയുടെ മുന്‍പില്‍ ഇരിക്കും.അപ്പോള്‍ അയാളുടെ കണ്ണുകള്‍ അലോഷി പാറക്കുളം വറ്റിച്ചു പിടിച്ച തിലോപ്പികളുടെ കണ്ണ് പോലെ നിര്‍ജീവവും നിശ്ചലവുമായിരിക്കും.
ഇപ്പോള്‍ അവര്‍ പരസ്പരം വെറുക്കുന്നുവെന്ന് പറയാന്‍ കഴിയില്ല.അവര്‍ക്കിടയില്‍ അന്ന് രൂപപ്പെട്ട മൗനം വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അവരുടെ ജീവിതത്തിന്റെ ഭാഗമായി തീര്‍ന്നു.എങ്കിലും ദിവസത്തില്‍ എപ്പോഴെങ്കിലും ഭിത്തിയില്‍ ഫ്രെയിം ചെയ്ത ഫോട്ടോയില്‍നിന്ന് ജിയോമോന്റെ നോട്ടം അവരിലൊരു ദീര്‍ഘനിശ്വാസം സൃഷ്ടിക്കും.അപ്പോള്‍ കഴിഞ്ഞതെല്ലാം മറ്റൊരു ജന്മത്തില്‍നടന്നത് പോലെ ഒരു നിമിഷംകൊണ്ട് അവരുടെ മനസ്സില്‍ മിന്നി മറയും.ഒരു സ്വപ്നത്തില്‍പോലും ജിയോക്കുട്ടന്‍ പപ്പയുടെ അടുത്ത് വന്നില്ല.എലിസബത്തിന്റെ സ്വപ്നങ്ങളില്‍ എപ്പോഴെങ്കിലും മകനെ കണ്ടുവോയെന്നു വക്കച്ചന്‍ ചോദിച്ചില്ല.ഒരു മാറ്റത്തിനുവേണ്ടി ,അയാള്‍ പകല്‍ സമയം ചിലപ്പോള്‍ പുറത്തിറങ്ങും.സ്മാര്‍ട്ട് ഫോണും വാട്സാപ്പ് ഗ്രൂപ്പുകളും ഒക്കെയായി അയാള്‍ ആ പ്രദേശത്തെ പൊതുപ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ ശ്രമിച്ചു.എങ്കിലും മനസ്സിന്റെ ചുവന്ന അള്‍ത്താരവിരിക്കപ്പുറം വേദനയുടെ ബലിവേദിയില്‍ മകന്റെ ഓര്‍മ്മകളുടെ നാളങ്ങള്‍ ഒരിക്കലും അണഞ്ഞില്ല.അങ്ങിനെയാണ് അയാള്‍ ബൈബിള്‍ വായന തുടങ്ങിയതും.സക്കെവൂസ് കര്‍ത്താവിനെ കാണുന്ന ഭാഗം വായിച്ച രാത്രിയില്‍ അറ്റാക്ക് വന്നതും.
വക്കച്ചന്‍ ഡിസ്ചാര്‍ജായി വീട്ടില്‍ ചെന്നതിനുശേഷം പണ്ട് പൂട്ടിയ കളീക്കല്‍ ബാങ്കിന്റെ മാനേജര്‍ സുഗതനെ വിളിച്ചുവരുത്തി.മൂന്നുവര്‍ഷമാണ്‌ ബാങ്ക് പ്രവര്‍ത്തിച്ചത്.ബ്ലേഡ് പലിശക്ക് കടം വാങ്ങിയവരുടെ രേഖകള്‍ അവര്‍ പരിശോധിച്ചു.നൂറ്റിയമ്പത്തിമൂന്നു പേര്‍ വക്കച്ചന്റെ കയ്യില്‍നിന്നു ബ്ലേഡ് പലിശക്ക് പണം കടംവാങ്ങിയിരുന്നു.ആധാരവും സ്വര്‍ണ്ണവും ഒക്കെ പണയം വച്ച് വാങ്ങിയ പണം.അവരുടെ കയ്യില്‍നിന്ന് വാങ്ങിയ കാശും അതിന്റെ ഇരട്ടിയും തിരിച്ചുകൊടുക്കാനാണ് തന്റെ പ്ലാന്‍ എന്ന് വക്കച്ചന്‍ പറഞ്ഞപ്പോള്‍ സുഗതന്റെ കണ്ണ് തള്ളി.ഏകദേശം രണ്ടുകോടിയോളം രൂപ വേണം.തോട്ടത്തിന്റെ കുറച്ചു ഭാഗം ചിലപ്പോള്‍ വില്‍ക്കണം.എലിസബത്തുമായ് കൂടി ആലോചിക്കേണ്ടിവരും.
ഭര്‍ത്താവില്‍ വന്ന മാറ്റങ്ങള്‍ എലിസബത്ത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു.അയാള്‍ കുറച്ചു ദിവസമായി കുടിക്കുന്നില്ല.കണ്ണില്‍ ഒരു തിളക്കവും ശാന്തതയുമൊക്കെയുണ്ട്.ഒരുദിവസം എലിസബത്ത് ആശുപത്രിയില്‍നിന്ന് മടങ്ങിവന്നപ്പോള്‍ പതിവില്ലാതെ തീന്‍മേശക്കരികില്‍ വക്കച്ചന്‍ അവളെ കാത്തിരിക്കുന്നുണ്ടായിരുന്നു.
അറ്റാക്ക് വന്ന രാത്രിയില്‍ താന്‍ കണ്ട സ്വപ്നത്തെക്കുറിച്ചും പണ്ട് ബ്ലേഡ്ബാങ്ക് നടത്തിയപ്പോള്‍ ഉണ്ടാക്കിയ പൈസ തിരിച്ചുകൊടുക്കാന്‍ തീരുമാനിച്ചതുമൊക്കെ വക്കച്ചന്‍ പറഞ്ഞുകേട്ടതിനു ശേഷം എലിസബത്ത് പറഞ്ഞു.
“സ്വപ്നമൊക്കെ ഓരോ തോന്നലില്‍നിന്ന് ഉണ്ടാകുന്നതാ.അതിനത്ര പ്രാധാന്യം കൊടുത്തില്ലേല്ലും സാരമില്ല.”
വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അവര്‍ തീന്‍മേശയുടെ മുന്‍പില്‍ ഒരുമിച്ചിരിക്കുന്നത്.വക്കച്ചന്‍ ഭാര്യയെ ശ്രദ്ധിച്ചു.അവളുടെ മുടിയിഴകള്‍ നരച്ചു തുടങ്ങിയിരിക്കുന്നു.ജീവിതമെന്ന വേട്ടമൃഗം പിന്തുടര്‍ന്നു പിടിക്കുമെന്ന് ഉറപ്പായപ്പോള്‍ തോല്‍വി സമ്മതിച്ചു ഓട്ടം മതിയാക്കുന്ന മാന്‍പേടയുടെ ദു:ഖം തളംകെട്ടിയ കണ്ണുകള്‍ .
“നമ്മുടെ മോന്‍ എപ്പോഴെങ്കിലും നിന്റെ സ്വപ്നത്തില്‍ വന്നിട്ടുണ്ടോ ?”
വക്കച്ചന്‍ മടിച്ചു മടിച്ചു ചോദിച്ചു.
എലിസബത്ത് അതിനു മറുപടി പറഞ്ഞില്ല.അവള്‍ ഭിത്തിയിലെക്ക് നോട്ടം തിരിച്ചു.ഡയിനിംഗ് ഹാളിലെ ഭിത്തിയില്‍ അന്ത്യഅത്താഴത്തിന്റെ ചിത്രത്തില്‍,തന്റെ ശരീരവും രക്തവും ശിഷ്യന്‍മാര്‍ക്ക് പങ്കു വയ്ക്കുന്നതിനിടയില്‍ കര്‍ത്താവ് അവളെനോക്കി.ആ ചിത്രത്തിനരികിലെ ജിയോക്കുട്ടന്റെ സ്കൂള്‍ യൂണിഫോം അണിഞ്ഞുനില്‍ക്കുന്ന ഫോട്ടോയില്‍ നിറഞ്ഞകണ്ണുകളോടെ നോക്കിയിരിക്കുന്ന അവളെ അവിടുന്ന് കണ്ടു.
“ചിലപ്പോ അവനു നമ്മളോട് പിണക്കമായിരിക്കും.” എലിസബത്ത് പറയാതെ പറയുന്നത് വക്കച്ചന്‍ കേട്ടു.
എലിസബത്ത് അകത്തു പോയി രണ്ട് ഗ്ലാസില്‍ കടുംകാപ്പി തിളപ്പിച്ച്‌ കൊണ്ട് വന്നു.പിന്നെ ബ്രെഡും ജാമും.നാളുകള്‍ക്ക് ശേഷം തന്റെ മാതാപിതാക്കള്‍ ഒരുമിച്ചു ഭക്ഷണം കഴിക്കുന്നത്‌ സ്ക്കൂളില്‍ പെയിന്റിംഗ് മത്സരത്തില്‍ സമ്മാനം കിട്ടിയപ്പോളെടുത്ത ഫോട്ടോയിലെ ജിയോക്കുട്ടന്‍ കണ്ടു.
മാതാവിന്റെ ജപമാലയിലെ മണികളാണ് ഈ നൂറ്റിയന്‍പത്തിമൂന്നു പേരും.കാര്‍ഡിയാക് പേഷ്യന്റായ ഭര്‍ത്താവിനൊപ്പം പണ്ട് ബ്ലേഡില്‍ നിന്ന് കടം വാങ്ങിയവര്‍ക്ക് പണം തിരിച്ചുകൊടുക്കാനുള്ള യാത്രകള്‍ ചെയ്യവെ എലിസബത്ത് വിചാരിച്ചു.ഈ ജപമാല പൂര്‍ത്തിയാകുമ്പോള്‍ പാറക്കുളത്തില്‍ വീണു മരിച്ച തന്റെ മകന്‍ തങ്ങളുടെ സ്വപ്നങ്ങളിലെങ്കിലും തിരികെ വന്നിരുന്നെങ്കില്‍..
ഇടപാടുകാരില്‍നിന്ന് വാങ്ങിച്ച പണവും അതിന്റെ ഇരട്ടിയും അവര്‍ വിതരണം ചെയ്തു.ആളുകളുടെ മുഖത്തെ ആദ്യത്തെ അമ്പരപ്പും പിന്നെയുള്ള ചിരിയും കാണുമ്പോള്‍ ആ ദമ്പതികളുടെ മനസ്സ് നിറഞ്ഞു.മകന്‍ മരിച്ചതിനുശേഷം ആദ്യമായി ആ ദമ്പതികള്‍ ഹൃദയം തുറന്നു സന്തോഷിച്ചു.അല്ലെങ്കില്‍ യഥാര്‍ത്ഥ സന്തോഷം കൊടുക്കുമ്പോഴാണ്. നൂറ്റിയമ്പത്തിമൂന്നു പേരില്‍ ഒരാളെ മാത്രം അവര്‍ക്ക് കാണാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.ആധാരം പണയം വച്ച് രണ്ടു ലക്ഷം രൂപ കടം വാങ്ങിയ ഇല്ലിക്കല്‍ പത്രോസ്.പഴയ പാറമടയുടെ സമീപത്തെ കോളനിയിലെ താമസക്കാരനായിരുന്നു അയാള്‍.പണം തിരികെ അടക്കാന്‍ കഴിയാതെ വന്നപ്പോള്‍ അയാള്‍ സ്ഥലം വക്കച്ചനു തന്നെകൊടുത്തു.ഇപ്പോള്‍ അവര്‍ എവിടെയാണെന്ന് ആര്‍ക്കുമറിയില്ല.
ഒരാള്‍ മാത്രം ബാക്കി.ഇല്ലിക്കല്‍ പത്രോസ് .
ഏറെ അന്വേഷണത്തിനോടുവില്‍ അയാളുടെ കുടുംബം പെരുവന്താനത്തിനടുത്തു ഒരു തേയിലത്തോട്ടത്തിലെ ലയത്തില്‍ താമസിക്കുന്ന വിവരം അവര്‍ അറിഞ്ഞു.
തേയിലക്കുന്നുകള്‍ക്കിടയിലെ വളഞ്ഞുപുളഞ്ഞു കിടക്കുന്ന റോഡിലൂടെ വക്കച്ചന്റെ വെളുത്ത ഇന്നോവാ ഇല്ലിക്കല്‍ പത്രോസിന്റെ വീട് തിരഞ്ഞു.വഴിയില്‍ കണ്ട വൃദ്ധനോട് വണ്ടിയോടിച്ച അലോഷി വഴി ചോദിച്ചു.
“പത്രോസ് മരിച്ചിട്ട് ആറുമാസമായി.അയാളുടെ കെട്ടിയോള് ഇന്നലെ മരിച്ചു.കെട്ടിയോള്‍ക്ക് നേരത്തെ കാന്‍സറായിരുന്നു. പത്രോസ് കടം വാങ്ങി ഉള്ള സ്ഥലം കൂടി വിറ്റുകെട്ടിയോളെ ചികിത്സിച്ചതാ..പക്ഷേ കെട്ടിയോള് മരിക്കുന്നെനു മുന്‍പേ പത്രോസ് പോയി.വാര്‍ക്കപ്പണിക്കിടയില്‍ നാല് നില കെട്ടിടത്തിനു മുകളില്‍ നിന്ന് തലകറങ്ങി താഴെ വീണുതാ.പാവം ആ പെണ്‍കൊച്ച് പത്താം ക്ലാസിലായതെ ഉള്ളു.അതിന്റെ ഭാവി എന്താകുമോ.ദാ ആ കുന്നിന്റെ മുകളിലാ അവരുടെ ലയം.” വൃദ്ധന്‍ പച്ചനിറമുള്ള തേയിലക്കുന്നിന്റെ മുകളിലെ വെളുത്ത കുമ്മായമടിച്ച കൊച്ചുവീട് കാണിച്ചുകൊണ്ട് പറഞ്ഞു.
അവര്‍ ആ കുന്നിലേക്കുള്ള ചെറിയ വഴി മെല്ലെ കയറിയപ്പോള്‍ രണ്ടു കന്യാസ്ത്രീകള്‍ പത്രോസിന്റെ വീട്ടിലേക്ക് അവര്‍ക്ക് മുന്‍പേ കയറിപോകുന്നത് കണ്ടു..
തിരിഞ്ഞു നോക്കിയപ്പോള്‍ കളീക്കല്‍ വക്കച്ചനെ കണ്ടു കന്യാസ്ത്രീകള്‍ പരസ്പരം പറഞ്ഞു.
“ദേണ്ടെ കളീക്കല്‍ സക്കേവൂസ് വരുന്നുണ്ട്..” അവര്‍ ചിരിയമര്‍ത്തി.
“രണ്ടു കന്യാസ്ത്രീകള്‍ അങ്ങോട്ട്‌ കയറി പോകുന്ന കണ്ടോ ?ഞാന്‍ അവരെ നേരത്തെ കണ്ടിട്ടുണ്ട്.മിക്കവാറും ആ പെണ്‍കൊച്ചിനെ മഠത്തില്‍ ചേര്‍ക്കുന്ന കാര്യം പറഞ്ഞു സമ്മതിപ്പിക്കാനാ..” അലോഷി മുതലാളിയോടും എലിസബത്തിനോടും പറഞ്ഞു.
“എന്നാ അവര്‍ ചെല്ലുന്നെനു മുന്‍പ് നമ്മുക്ക് അവിടെ ചെല്ലണം.വക്കച്ചായന്‍ പതുക്കെ വന്നാ മതി.നീ വേഗം വാടാ അലോഷി.”എലിസബത്ത് നടപ്പിനു വേഗം കൂട്ടി.അത് കണ്ടു വക്കച്ചന്‍ ഒന്ന് അമ്പരന്നു.പിന്നെ ചിരിച്ചു.
“ആരായിരിക്കും ആദ്യം ചെല്ലുന്നത് കര്‍ത്താവേ ?”സ്വര്‍ഗ്ഗത്തിലെ മേഘങ്ങളുടെ വേലിക്കെട്ടില്‍ കൈപിടിച്ചുകൊണ്ട് ആ കാഴ്ച സാകൂതം കാണുന്ന കര്‍ത്താവിനോട് കടല കൊറിച്ചുകൊണ്ട് വന്ന പത്രോസ് ചോദിച്ചു.
“ആ ,എനിക്കറിയാമ്മേല്ല.ആരോഗ്യമുളള്ളവര് ആദ്യം ചെല്ലും.”കര്‍ത്താവ് നീരസത്തോടെ പറഞു.
“ഞാന്‍ ഒരു ഐഡിയാ പറയട്ടെ ?”
“വേണ്ട.”
“ഞാന്‍ പറയും..ആ പെണ്‍കൊച്ചിനെ കാണുമ്പോള്‍ എങ്ങിനെയെങ്കിലും സ്വന്തം മകളെ പോലെ കൂടെനിര്‍ത്തി വളര്‍ത്താന്‍ എലിസബത്തിന് ആഗ്രഹം തോന്നും.അവരുടെ ജീവിതത്തില്‍ അതൊരു വെളിച്ചമാകും കര്‍ത്താവേ...”പത്രോസ് പറഞ്ഞു.
“നല്ല ഒരു ഐഡിയായാണ്‌.പക്ഷെ അതിനു ആ പെണ്ണ് സമ്മതിക്കുവോ ? അവള്‍ക്ക് കളീക്കല്‍ വക്കച്ചനോട് ദേഷ്യം മാത്രമേ കാണൂ.” കര്‍ത്താവ്‌ സംശയിച്ചു.
“അതിനു വേറെ ഒരു ഐഡിയായുണ്ട്.നമ്മുക്ക് ഇന്ന് രാത്രി ഒരു സ്വപ്നത്തില്‍ അവള്‍ക്ക് പ്രത്യക്ഷപ്പെട്ടാലോ ?അതോടെ അവള്‍ടെ മനസ്സു മാറും.നമ്മുടെ കളീക്കല്‍ വക്കന്റെ മനസ്സ് മാറിയ പോലെ.”
“ഐഡിയ കൊള്ളാം.പക്ഷെ ഞാന്‍ ഒറ്റക്ക് പൊക്കോളാം.”കര്‍ത്താവ് പറഞ്ഞു.
“അതെന്താ ?”പത്രോസിന്റെ മുഖം വാടി.
“നിങ്ങള്‍ടെ സ്വപ്നത്തിലെ പെര്‍ഫോമന്‍സിത്തിരി ഓവര്‍ ആകുന്നുണ്ടോയെന്നു എനിക്ക് സംശയമുണ്ട്.”
“അത് കൊള്ളാം..ഇത്രേം ഐഡിയ പറഞ്ഞുതന്ന എനിക്കിത് തന്നെ വരണം.”
കര്‍ത്താവും പത്രോസും ഉടക്കിക്കൊണ്ടിരിക്കെ ഭൂമിയില്‍ മഞ്ഞുമൂടിക്കിടക്കുന്ന ആ പച്ചതേയിലക്കുന്നിന്റെ മുകളിലെ ആ കൊച്ചുവീടിന്റെ വാതില്‍ക്കല്‍ തട്ടിവിളിച്ചിട്ട് എലിസബത്ത് കാത്തുനില്‍ക്കുകയായിരുന്നു.പ്രതീക്ഷയോടെ.
(അവസാനിച്ചു)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo