Slider

ഒരു ഡിസംബറിലെ എന്റെ ഡയറിക്കുറിപ്പ്

0


വെള്ള തുണിയിൽ പൊതിഞ്ഞ് വെച്ച ശരീരങ്ങൾ കണ്ടിട്ടുണ്ട് .. പക്ഷെ ഞാൻ മരണം കണ്ടിട്ടില്ലായിരുന്നു .. ശരീരം ഉപേക്ഷിച്ച് ആത്മാവ് സ്വതന്ത്ര ലോകത്തേക്ക് പറന്നുയരുന്ന ആ യാത്ര ..... ആദ്യമായിട്ടാണ് ഞാൻ അന്ന് മരണം കാണുന്നത് .നീതുവിന്റെ അമ്മ
" ചേച്ചി " എന്ന വിളിയിൽ മാത്രം എന്റെ ഹൃദയം കീഴടക്കിയ പെൺകുട്ടി .. എന്റെ ആരുമല്ലാതിരുന്ന അവളെ എന്നിലേക്ക് ചേർത്തണച്ച് അവളുടെ ചുമലിൽ തട്ടിയപ്പോൾ ആശ്വസിപ്പിക്കലിന്റെ കരുത്തായ് അവളുടെ തേങ്ങലിന്റെ ശക്തി കുറഞ്ഞ് വന്നു... എന്റെ ഹൃദയയത്തിനപ്പോൾ മുമ്പൊന്നും കിട്ടിയിട്ടില്ലാത്ത ഒരു സംതൃപ്തി ... പിന്നെ പിന്നെ ഞാൻ എന്നിൽ നിന്ന് എനിക്ക് ചുറ്റുമുള്ളവരുടെ വേദന നിറഞ്ഞ മിഴികൾ ഒപ്പാൻ ശ്രമിക്കാറുണ്ട് ..
കോഴിക്കോട് institute of palliative medicine (IPM) ..care-ൽ ആണ് ഞാൻ നീതുവിനെ ആദ്യമായി കാണുന്നത്.ഞങ്ങൾക്ക് നേരെ എതിർ മുറിയിലായിരുന്നു അവരുടെ മുറിയും . December ... ലെ തണുപ്പും മഞ്ഞ് മൂടിയ പുലരിയും ഒളിഞ്ഞ് നോക്കുന്ന വെയിൽ ചൂടും പരസ്പരം പങ്ക് വെച്ച് ആശുപത്രിയുടെ വരാന്തയിൽ മുഖാമുഖം ഇരിക്കുമ്പോൾ അവൾ പറഞ്ഞതത്രയും അവളുടെ അമ്മയെ കുറിച്ചായിരുന്നു .. വയറ്റിൽ പിടിപെട്ട cancer ശരീരത്തിലെ രണ്ട് കിഡ്നിയിലേക്കും അതിൽ നിന്ന് ശ്വാസകോശത്തിലേക്കും വ്യാപിച്ച നിലയിലാണ് അവർpalliative care -ൽ എത്തുന്നത്‌. പ്രെവറ്റ് ഹോസ്പിറ്റലിലെ വലിയ ചികിത്സയ്‌ക്കൊടുവിൽ പണം കാലിയായതല്ലാതെ അസുഖത്തിന് ഒരു കുറവും വന്നിട്ടില്ലെന്നും ഇനി ചികിത്സ ഒന്നും ചെയ്യാനില്ലെന്നും എനിക്കവളുടെ സംസാരത്തിൽ നിന്ന് മനസ്സിലായി .ശേഷിക്കുന്ന ജീവിതകാലത്തിലെ താൽകാലിക ആശ്വാസം മാത്രമാണ്palliative care ചെയ്യുന്നതെന്ന സത്യം അവളെ സമ്മതിച്ചിടത്തോളം ഉൾകൊള്ളാൻ കഴിയുമായിരുന്നില്ല ..
" ചേച്ചി എന്റെ അമ്മ സുഖപ്പെടും .അല്ലെ ചേച്ചി ...."
ഇടയ്ക്ക് അവൾ എന്റെ കണ്ണിൽ നോക്കി ചോദിക്കും .. ഇടയ്ക്ക് ഹാഷിമിനെ നോക്കി പറയും .
"ഇന്ന് ഇക്കാ ഉഷാറാണല്ലോ" .
ചിലപ്പോൾ അവൾ ഏറെ സന്തോഷത്തോടെ ഓടി വരും .എന്നിട്ട് ഉറക്കെ വിളിച്ച് പറയും .
" ചേച്ചി എന്റെ അമ്മ ഇന്ന് രണ്ട് ഇഡിലി കഴിച്ചു .ഒരു ഗ്ലാസ് പാലും ."
സന്തോഷത്തിൽ അവൾ മതി മറക്കുബോൾ എന്റെ മനസ്സ് നോവാറുണ്ട് ... താൽകാലിക ശമനമാണെന്നറിയാതെ അവൾ പ്രതീക്ഷകൾ നെയ്യുകയാണ് .ഇടയ്ക്ക് ഹാഷിം ഉറങ്ങിക്കിടക്കുമ്പോൾ ഞാൻ നീതുവിന്റെ അമ്മയ്ക്കരികിൽ ചെന്നിരിക്കും .നീരുവന്ന് വീർത്ത വയറും ഇരുകാലുകളിലെ തടിപ്പും വകവെക്കാതെ അമ്മ എന്നോട് സംസാരിക്കും .
" നോക്കൂ ഇവളൊരു മണ്ടിയാ .. വല്ലാത്ത പേടിയും .എനിക്കെന്തെങ്കിലും സംഭവിക്കുമെന്നിവൾ ഭയക്കുന്നു .ധൈര്യം വേണ്ടേ? മോളു പറഞ്ഞ് കൊടുക്ക് ഇവളോട് ധൈര്യമായിരിക്കാൻ "
പിന്നെ അവളെ നോക്കി പറയും .
പുറത്ത് പോക്കും അലക്കാൻ പോക്കും ചേച്ചിയുടെ കൂടെ മതീട്ടോ
അവൾ എല്ലാം സമ്മതിച്ചു തല കുലുക്കും .പഠിക്കുന്നത് ഡിഗ്രിക്കാണെങ്കിലും അമ്മ മകളോടും മകൾ അമ്മയോടും പെരുമാറുന്നത് കാണുമ്പോൾഒരു നഴ്സറിലുക്കാ .
മാതൃത്വം അങ്ങനെയാണല്ലോ .. അളവുകോലില്ലാത്ത സ്നേഹം .
ഒരുച്ച സമയത്ത് അവൾ ഞങ്ങളുടെ ഡോറിൽ തട്ടി ഉറക്കെ വിളിക്കുന്നു .
" ചേച്ചി ചേച്ചി "
ഞാൻ ചെന്ന് ഡോർ തുറന്ന് നോക്കി .
"ചൂടുവെള്ളമുണ്ടോ? അമ്മയ്ക്ക് കാപ്പി കൊടുക്കാനാ "
ഫ്ലാസ്കിൽ നിന്ന് ചൂടുവെള്ളമെടുത്ത് ഗ്ലാസിലേക്ക് കാപ്പി പകർന്ന് ഞാനവൾക്കൊപ്പം റൂമിലേക്ക് ചെന്നു .എന്റെ കയ്യിലെ കാപ്പി വാങ്ങി അവൾ അമ്മയ്ക്ക് കൊടുക്കുന്നുണ്ടായിരുന്നു ..അമ്മയത് ആർത്തിയോടെ കുടിക്കുന്നു .
ഞാൻ അമ്മയുടെ മുഖത്തേക്ക് നോക്കി .. നെഞ്ച് ക്രമാതീതമായി ഉയർന്നും താന്നും .... ശ്വാസത്തിന്റെ ഗതിയിലെ മാറ്റം ...
അമ്മേ ..... അമ്മേ ...... അവൾ ഉറക്കെയുറക്കെ അമ്മയെ വിളിച്ച് കൊണ്ടിരുന്നു .
ഏയ് .... ഒന്നുമില്ല
മോളെ നീ സമാധാനപ്പെട്
നീതുവിന്റെ അമ്മ പറഞ്ഞ് കൊണ്ടിരുന്നു .. അതിനിടയിൽ അവൾ കൊടുക്കുന്ന കാപ്പി തിരികെ ഗ്ലാസിലേക്ക് തന്നെ വന്നുകൊണ്ടിരുന്നു' പിന്നെ പിന്നെ ശ്വാസം നേർത്ത് നേർത്ത് തല ഒരു ഭാഗത്തേക്ക് ചെരിഞ്ഞു .കണ്ണുകൾ ഒന്നിളകി .ശരീരം നിശ്ചലമായി .... ഞാൻ കണ്ട ആദ്യമരണം ..
" ചേച്ചി എന്റെ അമ്മയ്ക്കെന്തു പറ്റി?
അവൾ എന്നെ പിടിച്ച് കുലുക്കി ഉച്ചത്തിൽ കരഞ്ഞു .കരച്ചിൽ കേട്ട് നഴ്‌സുമാർ ഓടി എത്തി .പിന്നെ ഡോക്ടറും.പിന്നെ വെള്ള തുണിയാൽ ആ ശരീരം മൂ ടു മ്പോൾഅവൾ അമ്മയുടെ ദേഹത്ത് ഒട്ടിപ്പിടിച്ച് ഉറക്കെ കരഞ്ഞ് ഓരോന്ന് പറഞ്ഞ് കൊണ്ടിരുന്നു .
" ചേച്ചി .. അമ്മയില്ലാത്ത വീട് .. ഇനി ഞാൻ എങ്ങനെ ജീവിക്കും ?'ആർക്ക് വേണ്ടി പഠിക്കും .ഉറക്കമൊഴിഞ്ഞ് പുസ്തകങ്ങൾ വായിക്കുബോൾ എനിക്ക് കൂട്ടിരിക്കുന്ന എന്റെ അമ്മ .പഠിക്കണമെന്നും ജോലി വാങ്ങണമെന്നും സ്വന്തം കാലിൽ നിൽക്കണമെന്നും എന്നിട്ട് മറ്റുള്ളവരേ കൂടി സഹായിക്കണമെന്നും സ്വപ്നം കാണാൻ എന്നെ പഠിപ്പിച്ച അമ്മ " .. നീ തു കരച്ചിൽ നിർത്താതെ പറഞ്ഞ് കൊണ്ടിരുന്നു .ഞാൻ ഒരു വിധം അവളെ അമ്മയുടെ ശരീരത്തിൽ നിന്ന് എന്നിലേക്ക് ചേർത്തണച്ചു .. പറയാൻ എനിക്ക് വാക്കുകളില്ലായിരുന്നു ..
നഷ്ടപ്പെട്ട ... തിരിച്ചു കിട്ടാത്ത മാത്യത്വത്തിന് പകരം വെക്കാൻ എന്താണുളത് ഈ ഭൂമിയിൽ ..
എങ്കിലും നീ നന്നായി പഠിക്കണമെന്നും അമ്മയുടെ ആഗ്രഹം സഫലമാക്കണമെന്നും ഞാൻ പറഞ്ഞൊപ്പിച്ചു .. കരഞ്ഞ് കരഞ്ഞ് തളർന്നവൾ എന്റെ ചുമലിൽ നിന്ന് ഒരു മൂലയിലേക്ക് ചുരുണ്ട് കൂടി .. ആശുപത്രി വരാന്തയിലെ പരുത്ത നിലത്ത് കൂടി സ്ട്രെച്ചർ ഉരുണ്ട് നീങ്ങുന്നതിനൊപ്പം അവൾ എന്നെയൊന്നു നോക്കി .. കണ്ണുകളാൽ യാത്ര പറഞ്ഞു .....
"അവർ മരിച്ചു അല്ലെ ?"
ഹിഷാം എന്നെ നോക്കി ചോദിച്ചു .. മരണം കാത്തു കിടക്കുന്ന ഒരാൾ മറ്റൊരാളുടെ വേർപാടിനെ കുറിച്ച് നിസ്സഹായതതോടെ ചോദിച്ചപ്പോൾ എന്റെ കാലുകൾ വിറക്കുന്നുണ്ടായിരുന്നു ...

By: Sajira Kareem
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo