Slider

ആൽബിയുടെ ഒരു ദിവസം

0
Image may contain: 1 person

" ഉണ്ണിയണ്ണോ..... നാല് ചൂട് പൊറേട്ടേം......ഇച്ചിരിച്ചാറുമിങ്ങെടുത്തേ ".....!
ഉച്ചത്തിൽ പറഞ്ഞു കൊണ്ട് ആൽബി കടയ്ക്കകത്തേക്ക് കയറി.
ഉണ്ണിയണ്ണൻ അടുക്കളയിൽ നിൽക്കുന്ന ജോലിക്കാരനെ നോക്കി കണ്ണു കാണിച്ചു... വേഗം എടുത്തു കൊടുക്കാനുള്ള സിഗ്നലാണ്...
ഒരു മാതിരി നാട്ടിലുള്ള എല്ലാവർക്കും ആൽബിയെ ഉള്ളിൽ ഒരു ഭയമുണ്ട്.. ഉറക്കെയുള്ള സംസാരം, അടിയെങ്കിൽ അടി, വെട്ടെങ്കിൽ വെട്ട്. അതാണ് പ്രകൃതം.. ഇഷ്ടപ്പെട്ടില്ലങ്കിൽ ആരേയായാലും തെറി വിളിക്കും.... രണ്ടാഴ്ചക്ക് മുൻപ് എസ് ഐയോട് തട്ടിക്കയറിയതിന് ഒരു ദിവസം മുഴുവൻ സ്റ്റേഷനിൽ കിടന്നു.എന്നിട്ടുണ്ടോ വല്ല മാറ്റവും....?
നൂറ് കിലോയോളം ശരീരഭാരം കാണും. ഒത്ത നീളം.. തടിച്ച ശരീരപ്രകൃതി, ഉച്ചത്തിലുള്ള സംസാരവും ചിരിയും... ഏത് പ്രായത്തിലുള്ളവരെ കണ്ടാലും അവരെ തമാശക്ക് പേര് വിളിച്ചു കുശലം ചോദിക്കുന്നത് അവന്റെ ഒരു പതിവാണ്. മുണ്ട് പൊക്കിക്കുത്തിയേ നടക്കൂ... കനത്ത തുടകളിൽ ഇടക്കിടെ ചുമ്മാതെ അടിക്കുന്ന പതിവ് ശീലമാണ്....! എപ്പോഴും മുറുക്കി ചുവപ്പിച്ച ചുണ്ടുകളും, ചോര നിറമാർന്ന കണ്ണുകളും ആൽബിയെ ഭയപ്പെടുത്തുന്ന ഒരു ലുക്കാക്കി മാറ്റി.
ആൽബി പഴകുളം ജംഗ്ഷനിലെ ഡ്രൈവറാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി മില്ലിലെ സോമൻ ചേട്ടന്റെ ടവേരയാണ് ഓടിക്കുന്നത്..
ഓർമ്മ വെച്ച നാൾ മുതൽ അവൻ പഴകുളം ടാക്സി സ്റ്റാൻഡിലുണ്ട്. ഭാസ്ക്കരണ്ണനാണ് ആദ്യമായി താക്കോല് കൈയ്യിൽ വച്ച് കൊടുക്കുന്നത്. അണ്ണന്റെ മഹീന്ദ്ര ജീപ്പിൽ ഹെൽപ്പറായി തുടങ്ങിയതാണ് ഡ്രൈവിംങ് ജീവിതം.
ആഹാരം കഴിച്ച് റോഡിലിറങ്ങി.. മുണ്ടിന്റെ കോന്തലയുയർത്തി ചിറി തുടച്ചു... അപ്പോ.. ദാ എതിരേ വരുന്നു... പുതുപ്പറമ്പിലെ കൃഷ്ണൻ കൊച്ചാട്ടൻ...!
വിളിച്ചു....
"കള്ള കിഷ്ണോ.....? ... നീയെങ്ങോട്ടാടാ കൊച്ചാട്ടാ...?"
"പോടാ കള്ളക്കഴുവേർട മോനേ... നിന്റെച്ചനെന്നേയങ്ങനെ വിളിച്ചിട്ടില്ല"..
കൊച്ചാട്ടൻ ഉറക്കെപ്പറഞ്ഞു.
" ഹ ഹ ഹ... " ആൽബി ഉറക്കെച്ചിരിച്ചു.
" ചന്തേ വരെ പോവാടാ..." കൊച്ചാട്ടൻ സ്നേഹത്തോടെ അവന്റെ കൈയ്യിൽ തട്ടി പറഞ്ഞു നടന്നകന്നു..
"ഉം..... "ഒന്നു നീട്ടി മൂളി.... ആൽബി കാറിനകത്തേക്ക് കയറി...
രാവിലെ 11 മണിക്ക് യൂണിയന്റെ മീറ്റിംങ്ങ് വിളിച്ചിട്ടുണ്ട്. ആൽബിയാണ് അജണ്ട. കഴിഞ്ഞ ദിവസം ടേൺ അനുരിച്ചോടാത്ത സീനിയർ ഓട്ടോഡ്രൈവർ R. ബാലുവിനെ (ആർത്തി ബാലു എന്നാണ് ഇരട്ടപ്പേര്) സ്റ്റാൻഡിലിട്ടടിച്ചു. അതും കരണക്കുറ്റിക്ക് തന്നെ...! ആൽബി സത്യത്തിൽ കാർ ഡ്രൈവറാണ്. ഓട്ടോക്കാരുടെ പ്രശ്നത്തിൽ തലയിടേണ്ട കാര്യമില്ല. പക്ഷെ ഇത് ആൽബിയാണല്ലോ.. കണ്ണിന്റെ മുൻപിൽ എന്തു കണ്ടാലും തലയിടും.
ആൽബി ചെയ്തതാണ് ശരിയെന്ന് അടക്കം പറയുന്നവരുണ്ട്. ആരുടെയോട്ടവും പറന്നു വെട്ടുന്നവനാണ് ആർത്തി ബാലു. മറ്റൊരോട്ടോയിൽ കയറാൻ വരുന്നവരെപ്പോലും മികച്ച ആംഗ്യാഭിനയത്തോടെ സ്വന്തം വണ്ടിയിൽ കയറ്റിക്കൊണ്ടു പോകും. എന്നാൽ സംസാരത്തിൽ ഇത്രയധികം മാന്യത പുലർത്തുന്ന, പക്വതയുള്ള മറ്റൊരാൾ പഴകുളം ടാക്സി സ്റ്റാൻഡിലില്ലന്നു തന്നെ പറയാം. പക്ഷെ" പോത്തിനെന്തോന്നേത്തവാഴ..?"
തെറ്റെന്നു തോന്നിയാൽ ഇടപെടുന്നതിന് സീനിയോറിറ്റിയൊന്നും ആൽബിക്ക് ഒരു തടസ്സമല്ല.
11 മണിക്ക് തന്നെ മീറ്റിംങ് തുടങ്ങി.സ്വന്തമായി സ്ഥലം ഇല്ലാത്തതിനാൽ ബിനോയ്‌ സാറിന്റെ ട്യൂഷൻ സെന്ററിൽ വച്ചാണ് മീറ്റിംങ്. യുണീറ്റ് സെക്രട്ടറി പഴകുളം ജോണി വിഷയം അവതരിപ്പിച്ചു.ബാലുവിന്റെ പരാതിയിൽ ആൽബിയോട് വിശദീകരണം ആവശ്യപ്പെട്ടു.
" ഈ സ്റ്റാൻഡിലെ നിയമപ്രകാരം ഓട്ടോകൾ ടേണിലാണ് ഓടുന്നത്. അതായത് ആദ്യം കിടക്കുന്ന ഓട്ടോ പോയതിനു ശേഷമേ, രണ്ടാമത്തേത് ഓട്ടം എടുക്കാവൂ.... ശരിയാണേ...? അതിന് വിരുദ്ധായിട്ട് ബാലു മാത്രം എങ്ങനെയോട്ടം പോന്നു...? അതിന് ബാലു മറുപടി പറയുകയാണെങ്കിൽ, അടിച്ചതെന്തിനാന്ന് ഞാനും പറയാം."
ആൽബി പറഞ്ഞു നിർത്തി.
"ബാലുവിന് എന്തെങ്കിലും പറയാനുണ്ടോ..? സെക്രട്ടറി ചോദിച്ചു.
പതിയെ എഴുന്നേറ്റ് നിന്ന് മുഖത്തെ കണ്ണടയൂരി കൈയ്യിൽ പിടിച്ചു കൊണ്ട് ബാലു പറഞ്ഞു.
" സുഹൃത്തുക്കളെ, ഞാൻ ഇരുപത്തിയഞ്ച് വർഷത്തിലേറെയായി ഈ സ്റ്റാൻഡിൽ വാഹനമോടിക്കുന്നു. എന്റെയോർമ്മയിൽ ഭാസ്ക്കരണ്ണനാണ് ഈ സ്റ്റാൻഡിലെ ആദ്യ ഡ്രൈവർ, രണ്ടാമത് ഞാനും. ഈ സ്റ്റാൻഡിലെ ഏറ്റവും സുപരിചിതനായ ഡ്രൈവറായതിനാൽ സ്വോഭാവികമായും ഓട്ടം കൂടുതൽ കിട്ടുന്നതെനിക്കാണ്. അതിൽ കണ്ണുകടിയുള്ള ചിലരിവിടെയുണ്ട്. എന്നേ തോൽപ്പിക്കുന്നതിനായി പല സൂത്രപ്പണികളും അവർ ആസൂത്രണം ചെയ്യാറുമുണ്ട്. അതിലൊന്നാണ് ഈ ടേൺ. പക്ഷെ കൃത്യസമയം പാലിക്കാനോ, മാന്യമായി പെരുമാറാനോ പലർക്കും സാധിക്കാത്തതിനാൽ കൂടുതലായും യാത്രക്കാർ എന്നെ ഓട്ടം വിളിക്കുന്നു."
"ഇന്നലെയും സംഭവിച്ചതതാണ്. ഞാൻ അടൂര് നിന്ന് തിരികെ വന്ന് സ്റ്റാൻഡിൽ കയറുന്നതിനും മുൻപ് കിട്ടിയ ഓട്ടമാണ്. അതെങ്ങനെ ടേണിനുള്ളിലാവും..? തന്നെയുമല്ല, ഇനി തെറ്റു ചെയ്തെങ്കിൽ തന്നെ എന്നെ ഉപദ്രവിക്കാൻ ആൽബിക്കെന്താണ് കാര്യം..?"
"ഹൊ... ഇവന്റെ വായിൽ കേറിയിരുന്നു വെടി വെച്ചാലേ ശരിയാകൂ... " ബാലുവിന്റെ സംസാര ചാതുര്യം കണ്ട ഒരു യുവ ഓട്ടോക്കാരൻ ജഗതിയുടെ ഡയലോഗ് പിറുപിറുത്തു...
എന്നാൽ ആൽബിയുടെ മറുപടി ശക്തവും, ദൃഢവുമായിരുന്നു.
" ഒരാൾക്ക് മാത്രമെ ബുദ്ധിയുള്ളൂ, ബാക്കിയുള്ളവരൊക്കെ മണ്ടൻമാരാണ് എന്ന് വിചാരിക്കല്ലേ..! ഇവിടെയെല്ലാവർക്കും കൃത്യമായ ബോധ്യമുണ്ട് ബാലു എങ്ങനെയാ ഓട്ടം പിടിക്കുന്നതെന്ന്..? ഇന്നലെ സംഭവിച്ചത് പറയാം, ബാലു അടൂര് ഓട്ടം പോയിട്ട് വരുന്ന വഴി നമ്മടെ "ഒരം പൊക്കി മാപ്ല " ബാലൂനെ ഫോണിൽ ഓട്ടം വിളിക്കുന്നു. ഞാൻ നേരിട്ട് കേട്ടതാണ്. ആ ജംഗഷനീന്ന് ഇപ്പറോത്തോട്ട് മാറി കൊലക്കടേടെ തിണ്ണേലോട്ട് കേറിനിക്കാൻ പറയുന്നു, നേരെ വന്ന് ആളെ കേറ്റിക്കൊണ്ട് പോകാൻ തുടങ്ങിയപ്പോഴാണ് ഞാൻ തടഞ്ഞത്. തടഞ്ഞപ്പോൾ ബാലു വെല്ലുവിളിച്ചു, തർക്കമായി. എന്റെ തന്തയിന്നു ജീവിച്ചിരിപ്പില്ല, "തന്തയില്ലാഴിക" കാണിക്കരുതെന്നു പറഞ്ഞാ ഞാനടിക്കില്ല. പക്ഷെ അത് കാണിച്ചിട്ട് പറയുന്നവരെ ഉറപ്പായിട്ടുമടിക്കും."
" പിന്നെ ഇതു ചോദ്യം ചെയ്യാൻ കഴിവില്ലാത്ത കൊറേ മണകൊണാഞ്ചൻമാരാ ഈയിരിക്കുന്ന ഓട്ടോക്കാരൻമ്മാര്, അതുകൊണ്ട് എടപെട്ടു പോയതാ... സീനിയറായാതു കൊണ്ട് ഇയാൾക്ക് മാത്രം ഈ സ്റ്റാൻഡിൽ ഓടിയാ മതിയോ...? എല്ലാരും ജീവിക്കാനാ ഇതുരുട്ടുന്നത്. " പിന്നെ തന്തയ്ക്കു വിളിച്ചപ്പോൾ അടിച്ചത് തന്നെയാ, പരാതിയുണ്ടെങ്കിയിൽ "ന്താന്ന് വെച്ചായിക്കോ.. " ഈ കമ്മറ്റിക്ക് എന്തു നടപടി വേണമെങ്കിലുമെടുക്കാം. ഞാൻ ന്യായം വിട്ടൊന്നും ചെയ്തിട്ടില്ല.
പക്ഷെ ഇതുപോലത്തെ തോന്ന്യാസം കാണിച്ചാ ഞാൻ ജീവനോടെയുണ്ടെങ്കി....ഇനീം... എടപെടും."
എല്ലാവരും അഭിപ്രായങ്ങൾ പറഞ്ഞു. ഭൂരിപക്ഷം പേരും ബാലുവിന്റെ വാദങ്ങളെ തള്ളിപ്പറഞ്ഞെങ്കിലും, അയാളെ അടിച്ചതിനെ ന്യായീകരിച്ചില്ല.
കുറേ നേരത്തെ കൂടിയാലോചനക്ക് ശേഷം കമ്മറ്റി തീരുമാനം വന്നു.
ഒരു സംഘടനയെന്ന നിലയിൽ എല്ലവരും നിയമങ്ങൾ അംഗീകരിക്കാൻ ബാദ്ധ്യസ്ഥരാണ്. ബാലു ചെയ്തത് തെറ്റാണ്. വളഞ്ഞ വഴിയിലൂടെ ഓട്ടം പിടിക്കുന്നത് ശരിയല്ല. ടേൺ എന്ന നിയമം കൊണ്ടുവന്നത് എല്ലാവർക്കും ഓട്ടത്തിൽ തുല്യത ലഭിക്കാകാനാണ്. ബാലു തെറ്റ് തിരുത്തേണ്ടതുണ്ട്. അതേ പോലെ ആൽബി ബാലുവിന്റെ മുഖത്തടിച്ചത് മോശമായ നടപടിയായിപ്പോയി.എത്ര സമ്മർദ്ദമുണ്ടായാലും സഹപ്രവർത്തകർ തമ്മിൽ കായികമായി നേരിടുന്ന ശൈലി അനുവദിക്കാനാവില്ല. അതിനാൽ തെറ്റ് മനസ്സിലാക്കി ആൽബി ബാലുവിനോട് ഖേദം പ്രകടിപ്പിച്ച് പ്രശ്നം പരിഹരിക്കണമെന്നാണ് കമ്മറ്റി തീരുമാനം.
ആൽബി ദേഷ്യത്തോടെ ചാടിയെഴുന്നേറ്റിട്ട് പറഞ്ഞു. " ഞാൻ തടഞ്ഞത് നിയമം തെറ്റിച്ചതിനെയാണ്. എന്റെ തന്തയ്ക്ക് വിളിച്ചതിനു ശേഷമാണ് ഞാൻ അടിച്ചത്. ഒട്ടും തെറ്റു ചെയ്തതായിട്ട് ഞാൻ വിശ്വസിക്കുന്നില്ല. അതിനാൽ മാപ്പും പറയില്ല".
പെട്ടന്ന്...... വെളിയിൽ ഒരു വലിയ ശബ്ദം കേട്ടു, പാറമടയിലെ സ്ഫോടനം പോലെ ആഴമുള്ള എന്തോ ഒന്ന്, ഒപ്പം കൂട്ട നിലവിളികളും. ആൽബി പുറത്തേക്ക് പാഞ്ഞു, കൂടെ മറ്റുള്ളവരും.
ജംഗ്ഷനിൽ ഒരു ബസ്സിന്റെ പിന്നിൽ ലോറിയിടിച്ചിരിക്കുന്നു. ഓടിയെത്തിയ ആൽബി അവിടെ തലയിൽ കൈവച്ചു നിന്നു വിറയ്ക്കുന്ന സ്ത്രീയോട് അലറിച്ചോദിച്ചു.
" എന്തു പറ്റിയതാ....?"
"യ്യോ....ആരോ കുറുക്കു ചാടി മോനേ... ബസ്സുകാര് ബ്രേക്കിട്ടതാ.... പുറകേ വന്ന ലോറി ബസ്സിന്റെ പുറകിലിടിച്ചു കയറി. ബസ്സിന്റെ പുറകിലിരുന്ന ആരൊക്കെയോ തീർന്നെന്നാ തോന്നുന്നേ.... അയ്യോ, അയ്യോ..... " കരച്ചിലോടെ, നിലവിളിയോടെ അവർ പറഞ്ഞു...!
"പ്രമോദേ... വണ്ടിയെടുക്കടാ "
താക്കോല് കൂട്ടുകാരന്റെ കൈയ്യിലെക്ക് എറിഞ്ഞു കൊടുത്തിട്ട് ആൽബി ഓടി ബസ്സിനകത്തേക്ക് കയറി.
ചോരയിൽ കുളിച്ച ശരീരങ്ങൾ, നിലവിളികൾ, ഞരക്കങ്ങൾ... തല പൊട്ടിയവർ, കൈയ്യൊടിഞ്ഞവർ, കാല് സീറ്റിനിടയിലായി കുടുങ്ങി നിലവിളിക്കുന്നവർ..! ആൽബി കൺമുന്നിൽ കണ്ട ഒരോരുത്തരേയായി, ഓടി വന്നവരുടെ സഹായത്തോടെ ടവേരയിലേക്ക് കയറ്റി.
" അടൂര് ഗവൺമെന്റ് ഹോസ്പിറ്റലിലോട്ട് വിട്രാ....." ആൽബിയലറി.
അതിവേഗതയിലുള്ള പ്രവർത്തനങ്ങൾ. താമസിക്കുന്ന ഓരോ നിമിഷവും, നഷ്ടപ്പെടുത്തുന്നത് എത്രയോ ജീവിതങ്ങളേയും, പ്രതീക്ഷകളേയുമാകും..?
സ്റ്റാൻഡിൽ അപ്പോഴുള്ള ഓരോ വാഹനത്തിലും പരിക്കുപറ്റിയവരെക്കയറ്റിക്കയറ്റി വിട്ടു കൊണ്ടേയിരുന്നു.വാഹനത്തിന്റെ നിലയ്ക്കാത്ത സൈറണും, ഇരമ്പലുകളും, ലൈറ്റ് ഇട്ടുള്ള പോക്കും, പൊടിയും ഒക്കെക്കൂടിച്ചേർന്ന് ആ ചെറിയ ജംഗ്ഷനൊരു യുദ്ധക്കളമായതു പോലെ...
"ആൽബീ..... ഇഞ്ഞോട്ടൊന്നു വന്നേടാ...." പുറത്തു നിന്ന് കരച്ചിൽ പോലൊരു വിളി.... ചോര നനഞ്ഞ കയ്യാൽ മുഖത്തെ വിയർപ്പു തുടച്ച് ആൽബി വെളിയിലേക്ക് നോക്കി ലോട്ടറിക്കടയിലെ കാലു വയ്യാത്ത മോഹനൻ ചേട്ടനാണ്...
ഓടിയിറങ്ങിച്ചെന്ന ആൽബി കണ്ടത്. ബസ്സിന് മുന്നിൽ ഇടതുഭാഗത്തെ പോസ്റ്റിന്നു താഴെ ചോരയിൽ കുളിച്ച ഒരു രൂപം. ബസ്സ് ഇടിച്ചു തെറിപ്പിച്ചതായിരിക്കാം, പോസ്റ്റിലാണ് തലയിടിച്ചത്, അവിടെത്തന്നെ വീണു പോയി. തലയുടെ സ്ഥാനത്ത് ഒരു ചോരക്കട്ട മാത്രം. ആൽബി വീണ്ടും സൂക്ഷിച്ചു നോക്കി... "ദൈവമേ...!"
ഒരു നിലവിളി തൊണ്ടയിൽ കുരുങ്ങി.
"യ്യോ...... ??"
"കൃഷ്ണൻ കൊച്ചാട്ടൻ"..!
"കൊച്ചാട്ടാ ".... തികട്ടി വന്ന ഒരേങ്ങലിലൂടെ ആൽബി വിളിച്ചു. പതിയെ തലയെടുത്തു മടിയിൽ വച്ചു. ചലനമറ്റ ശരീരം. തലയുടെ പുറകുവശം വലിയൊരു മുഴ പോലെ വീർത്തിരിക്കുന്നു. ആൽബി കൈത്തണ്ടയിൽ കൈ ചേർത്തമർത്തി നോക്കി...
ചെറിയൊരിടിപ്പു പോലെ...?
"മോഹനൻ ചേട്ടാ, ആരോടെങ്കിലും ഒരു വണ്ടിയെടുക്കാൻ പറ".....
സഹായത്തിനായി ആൽബി തലയുയർത്തി ചുറ്റും നോക്കി... മിക്കവാറും എല്ലാവരും കിട്ടിയ വണ്ടികളിൽ ആശുപത്രിയിലേക്ക് പോയിരിക്കുകയാണ്.
റോഡിന്നെതിർഭാഗത്ത് ടാക്സിസ്റ്റാൻഡിൽ രണ്ടോട്ടോകൾ മാത്രം. ഒന്ന് "പുലരി "യാണ്. ബാലുവിന്റെ ഓട്ടോ....!
"ബാലുവേ.................... വണ്ടിയെടുത്തോണ്ട് വാടാ...." മോഹനൻ ചേട്ടൻ നീട്ടി വിളിച്ചലറി.
ഒരു പ്രതികരണവുമില്ല. നിമിഷങ്ങളുടെ മൗനം തലച്ചോറിനു തീ പിടിപ്പിക്കവേ... ആൽബി തന്റെ ഉടുമുണ്ടഴിച്ച് കൊച്ചാട്ടന്റെ തല അതിലേക്ക് വച്ചിട്ട് ബാലുവിന്റെ ഓട്ടോയ്ക്കരികിലേക്കോടി. ജട്ടി മാത്രമിട്ടാണ് ഓടുന്നതെന്നു പോലും അവൻ മറന്നിരുന്നു.
ഓട്ടോയിലേക്ക് നോക്കിയ ആൽബിക്ക് നിയന്ത്രണം വിട്ടു. പുറകിലത്തെ സീറ്റിൽ പേടിച്ചരണ്ടു പതുങ്ങിയിരിക്കുന്ന ബാലു. കോളറിൽ പിടിച്ചു വലിച്ചിറക്കി, ചോര പുരണ്ട കൈ കൊണ്ട് കവിളിൽ ഒറ്റയടി കൊടുത്തു, കൂടെ മുട്ടനൊരു തെറിയും.
" എടുക്കടാ നായേ...വണ്ടി..! "
ബാലു വണ്ടിയെടുത്തു. എടുത്തില്ലായിരുന്നെങ്കിൽ ആൽബി അവനെ കൊല്ലുമെന്ന് അവൻ ഉറപ്പായും വിചാരിച്ചു. അത്രയ്ക്കുൻമാദമായ അവസ്ഥയിലായിരുന്നു ആൽബി.
പത്തു മിനിട്ടു കൊണ്ട് കൊച്ചാട്ടനുമായി അവർ ഗവൺമെന്റ് ഹോസ്പിറ്റലിലെത്തി. ഗുരുതരാവസ്ഥയായതിനാൽ ഫസ്റ്റെയിഡിന് ശേഷം, തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. അധികം പ്രതീക്ഷ വേണ്ടന്ന് ഡ്യൂട്ടി ഡോക്ടർ അറിയിച്ചത് ആൽബിയും, ബാലുവും വേദനയോടെ കേട്ടു നിന്നു. ഓടിയെത്തിയ ബന്ധുക്കളോടൊപ്പം ICU ആംബുലൻസിൽ കൃഷ്ണൻ കൊച്ചാട്ടനെ കയറ്റി വിട്ടു. അപകടസ്ഥലത്തേക്ക് തിരികെപ്പോകുമ്പോൾ ഓട്ടോയിലിരുന്ന് ബാലു ആൽബിയോട് പറഞ്ഞു.
" എന്നോട് ക്ഷമിക്കണം ആൽബി....! ഞാനാണ് സത്യത്തി തെറ്റു ചെയ്തത്. എല്ലാരും പറയുന്നതുപോലെ എന്റെ ആർത്തിയാണ് എല്ലാത്തിനും കാരണം. പക്ഷെ ഇപ്പോ ഞാൻ വരാതിരുന്നത് ഭയന്നിട്ടാ... ചോര കാണുമ്പോൾ എനിക്ക് തല കറങ്ങുന്നതു കൊണ്ടാ.. നിന്റെ ധൈര്യോം ആത്മാർത്ഥേം കാണുമ്പോ തല കുനിഞ്ഞു പോവ്വാ....ക്ഷമിക്കില്ലേ...നീ..." കുറ്റസമ്മതം തുളുമ്പുന്ന വാക്കുകൾ..!
എന്നാൽ ആൽബിയുടെ മറുപടി മറ്റൊന്നായിരുന്നു.... "നീ വണ്ടി പെട്ടന്ന് വിട് ബാലു. അവിടെ ചെന്നിട്ട് വേണം ബ്ലഡ്ഡ് കൊടുക്കാനുള്ളവരെ സംഘടിപ്പിക്കാൻ. ഇപ്പോ നമുക്കതല്ലേ പ്രധാനം...? ബാക്കിയൊക്കെ പിന്നെപ്പറയാം......!
ബാലുവിന്റെ മനോഭാവത്തെത്തന്നെ മാറ്റിമറിച്ച വാക്കുകൾ..! തന്നേക്കാളും പന്ത്രണ്ട് വയസ്സിനിളപ്പമുള്ള ആൽബിയെന്ന ചെറുപ്പക്കാരനെ കണ്ണാടിയിലൂടെ അത്ഭുതത്തോടെ ബാലു വീണ്ടും നോക്കി...." എങ്ങനെയാണിവന് വിലയിടുക....?"
അപ്പോഴും ആൽബി ഫോണിൽ പാർട്ടിക്കാരനായ ജോസിന്റെ നമ്പർ പരതുകയായിരുന്നു.. രക്തദാന സേനയുടെ ലിസ്റ്റിനു വേണ്ടി..!
© രാജേഷ്.ഡി..✍️
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo