Slider

കളിത്തോഴൻ

0

നീണ്ടുതുടുത്ത ശരീരം. മുഖത്ത് നിറഞ്ഞ പ്രസന്നത. ഘനമേറിയ മീശ. കുട്ടിത്തം വിട്ടുമാറാത്ത പതിനേഴിന്റെ നിഷ്കളങ്കത. കാഴ്ചയിൽ മുപ്പതിന്റെ തിളക്കം. നീല മെറ്റാലിക് നിറമുള്ള കാറിൽ നിന്നും നീലക്കളർ ഫുൾ കൈ ഷർട്ട് അണിഞ്ഞു ഇറങ്ങിവരുന്ന പുതിയ എം. ഡി യെ കണ്ടപ്പോൾ നീനയ്ക്ക് അങ്ങനെയാണ് തോന്നിയത്. നിലയിൽ പൊതിഞ്ഞ ഒരു സുന്ദരരൂപം. മാനേജർ മനോജ് സാർ ഓടിച്ചെന്നു ഹാരമണിയിച്ചു അദ്ദേഹത്തെ ഹാളിലേക്ക് സ്വീകരിച്ചപ്പോൾ, ഇതുവരെ ഓഫീസിലെ പെണ്ണുങ്ങൾ ഒളിഞ്ഞിരുന്നു മനോജ് സാറിനെ പ്രണയിച്ചിരുന്നതിനു അറുതിവരുമല്ലോ എന്നോർത്തു അവൾ ഉള്ളാലെ ചിരിച്ചുപോയി.
"ഗുഡ്മോർണിംഗ്".. ഉറച്ച ശബ്ദം.. എല്ലാവരെയും നോക്കി അദ്ദേഹം ചിരിച്ചു.
ഹാളിലെ മേശക്കരികിലായി അദ്ദേഹത്തോടൊപ്പം എല്ലാ സ്റ്റാഫുകളും ഇരുന്നു. ചെറിയൊരു മീറ്റിംഗിനുള്ള സജ്ജീകരണങ്ങൾ മനോജ് സാർ നേരത്തെ ചെയ്തിരുന്നല്ലോ.
'ആദ്യമായി നമുക്ക് അന്യോന്യം പരിചയപ്പെടാം. അതല്ലേ മുന്നോട്ടുള്ള എന്റെ പ്രവർത്തനത്തിന് നല്ലത് '..
അദ്ദേഹം പറഞ്ഞുതുടങ്ങി.
"എന്റെ പേര് രഘുനന്ദൻ മേനോൻ.ഇനി നിങ്ങൾ ഓരോരുത്തരായി പറയു ".
ആ സമയത്തൊക്കെ അയാളുടെ നേരെ എതിർസീറ്റിൽ ഇരുന്നിരുന്ന നീന അയാളെ അടിമുടി വീക്ഷിച്ചു . അയാളുടെ ഓരോ ചലനവും അവൾ ശ്രദ്ധിച്ചു. അവൾ ഓർക്കുകയായിരുന്നു എത്ര ഭംഗിയായാണ് അയാൾ സംസാരിക്കുന്നത്.
ആരും ആകർഷിച്ചുപോകുന്ന ശബ്ദസൗകുമാര്യം, വാചാലത. ആരും ഇഷ്ടപ്പെട്ടുപോകുന്ന സൗന്ദര്യം.. ഹോ... ആദ്യമായാണല്ലോ ഒരു പുരുഷനെക്കുറിച്ചിങ്ങനെ ചിന്തിക്കുന്നതെന്നോർത്തു അവൾക്ക് ലജ്ജ തോന്നി.
"ഇയാൾ എന്താലോചിച്ചിരിക്കുക. ഈ ലോകത്തൊന്നുമല്ലേ. സാർ ചോദിച്ചതുകേട്ടില്ലേ"
അടുത്തിരുന്ന ഗീത മാഡം അവളെ തട്ടിവിളിച്ചപ്പോളാണ് അവൾക്ക് സ്ഥലകാലബോധം ഉണ്ടായത്. നാണിച്ചുപോയി. എങ്കിലും അതുപുറത്തുകാട്ടാതെ അവൾ എഴുന്നേറ്റു.
"നീന നായർ ഫ്രം കോട്ടയം".
ഒറ്റ ശ്വാസത്തിന് അവൾ പറഞ്ഞു.
"അപ്പോൾ ഇനി വിശദമായി പരിചയപ്പെട്ടോളാം. എല്ലാവരും അവരവരുടെ ഡ്യൂട്ടി തുടങ്ങിക്കോളൂ. ഓക്കേ... "
സാർ എഴുനേറ്റ് ക്യാബിനിലേക്ക് പോയി. പിന്നാലെ മനോജ്‌സാറും.
എന്നാലും മോശമായിപ്പോയി. ആദ്യംതന്നെ അബദ്ധം പറ്റിയതോർത്തു അവൾക്ക് നിരാശ തോന്നി. ഇവിടെ ജോയിൻ ചെയ്തിട്ട് മൂന്ന് വർഷമായി. ഇതുവരെ തന്റെ ഭാഗത്തുനിന്നും ചെറിയൊരു വീഴ്ചപോലും വന്നിട്ടില്ലല്ലോ എന്നവൾ ഓർത്തു. ആരോടും അതിരുകടന്നുള്ള ഒരു ബന്ധത്തിനും പോയിട്ടില്ല. പ്രസാദ് സാറും, മനോജ്‌സാറും പലപ്പോഴും തന്നെ നോക്കിയിരിക്കുന്നതും, അവരുടെ കൺകളിൽ പ്രണയം തുളുമ്പുന്നതും കണ്ടില്ലെന്നു നടിക്കുകയായിരുന്നല്ലോ. ജോലിക്കു ആദ്യമായി ഇങ്ങോട്ട് പോരുമ്പോൾ അമ്മ പറഞ്ഞ വാക്കുകൾ ഇന്നും സ്വർണ ലിപികളിലെഴുതിയപോലെ മനസ്സിൽ പതിഞ്ഞു കിടപ്പുണ്ട്..
"മോളെ, പെണ്ണിനെ കാത്തുസൂക്ഷിക്കേണ്ടത് അവൾ തന്നെയാണ്.പ്രലോഭനങ്ങൾ നീർകുമിളകളാണ്.. പൊട്ടിത്തകരാൻ നിമിഷം മതി. നിനക്ക് ഞാനും എനിക്ക് നീയുമേ ഉള്ളൂ. അത് മറക്കാതിരിക്കുക "
ഇന്നിപ്പോൾ എന്താണ് മനസിന് സംഭവിച്ചത്.. അവൾക്ക് ചിന്തിച്ചിട്ടും മനസിലായില്ല.
'നീനയെ രഘുസാർ വിളിക്കുന്നു. '...
മനോജ്‌സർ ക്യാബിനിൽ നിന്നും തന്റെ അടുത്ത് വന്നുപറഞ്ഞപ്പോൾ അവൾ ഞെട്ടിപ്പോയി.
എന്തിനാവും തന്നെ വിളിച്ചത്. പതിയെ എഴുനേറ്റ് ക്യാബിനിലേക്ക് നടക്കുമ്പോൾ ചന്ദ്രലേഖയുടെ മുഖത്ത് തെളിഞ്ഞ അസൂയ കണ്ടില്ലെന്നു നടിച്ചു.
'May I coming sir' ;അവൾ കതകിൽ മുട്ടി.
' വരു, വരൂ.. '
അവൾ അകത്തേക്ക് ചെന്നു. ഏതോ ഫയലിൽ നോക്കിയിരിക്കുകയായിരുന്നു അദ്ദേഹം.
ഇരിക്കാൻ ആംഗ്യം കാണിച്ചു. കസേര മെല്ലെ നീക്കിയിട്ട് അവൾ അതിൽ ഇരുന്നു. അപ്പോളും അയാൾ ഫയലിൽ നിന്നും മുഖമുയർത്തിയില്ല.
'ഇതെന്താ ഇയാൾക്ക് എന്തെങ്കിലും പരീക്ഷ ഉണ്ടോ, ഇത്ര നോക്കാൻ.. '. അവൾക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു. കൈവിരലുകൾ ഓരോന്നായി മടക്കി ശബ്ദം വരുത്തി അവൾ ഇരുന്നു..
എന്നിട്ടും ആ മുഖം ഉയർന്നില്ല. അവൾക്ക് ശരിക്കും ദേഷ്യം വന്നു.
"സാർ, എന്നെ എന്തിനാ വിളിച്ചത് ?പറഞ്ഞിരുന്നെങ്കിൽ എനിക്ക് പോകാമായിരുന്നു. "
അയാളുടെ മുഖത്ത് നോക്കാതെ അവൾ അത്രയും പറഞ്ഞു.
ഉം..........
'പറയാം, അതിനു മുൻപ് എനിക്ക് കുറച്ചു സംശയങ്ങൾ തീർക്കണം. എന്റെ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം തരുമല്ലോ '
അയാളുടെ ആ വാക്കുകൾ കേട്ടപ്പോൾ അവൾക്ക് പേടിതോന്നി. എന്താവും തന്നോട് ചോദിക്കാനുള്ളത്. അക്കൗണ്ട്സ് എല്ലാം കൃത്യമായി ഓഡിറ്റ് ചെയ്തതാണല്ലോ. പിന്നെന്താവും.....
'അറിയാവുന്നത് പറയാം സാർ '..
വിക്കിവിക്കി അവൾ അത്രയും പറഞ്ഞു.
'നീന എന്നാണ് പേർ, അല്ലേ '
'അതേ സാർ '
... ഉം........ അയാൾ മൂളി.
പഠിച്ചത് ?
സി എം എസ്‌ കോളേജിൽ
എന്തായിരുന്നു ഐച്ഛികം ?
ഇത്തവണ അവൾക്ക് ശരിക്കും ദേഷ്യം വന്നു. താൻ ബയോഡേറ്റ കൊടുത്തിട്ടുള്ളതാണല്ലോ.
ദേഷ്യം പുറത്തുകാട്ടാതെ അവൾ പറഞ്ഞു
'എം കോം. ഒന്നാം റാങ്ക്. '
'ഗുഡ് '......
അഭിനന്ദിക്കാൻ വിളിച്ചതോ. ഇതെന്താ ഇന്റർവ്യൂ ആണോ.?
അവൾക്ക് അങ്ങനെ ചോദിക്കണം എന്നുണ്ടായിരുന്നു. പക്ഷെ അമ്മയുടെ മുഖം ഓർത്തപ്പോൾ അവൾ വേണ്ടാന്നു വെച്ചു. തികട്ടിവന്ന വാക്കുകൾ വിഴുങ്ങി.
'നീനയ്ക്ക് ദേഷ്യം വരുന്നു എന്നു തോന്നുന്നു.
പറയാൻ വന്നത് വിഴുങ്ങണ്ട. പറഞ്ഞോളു '
ഇങ്ങേർക്കെന്താ മനസ് വായിക്കാനുള്ള കഴിവുണ്ടോ ?അവൾ അവളോട് തന്നെ ചോദിച്ചു.
'ഓക്കേ.അമ്മുവിനെ ഒരുപാട് നേരം ഇവിടിരുത്തി ബോറടിപ്പിക്കുന്നില്ല '.
അവൾ ഞെട്ടിപ്പോയി... അവൾ മറന്നുപോയ ആ വിളി വർഷങ്ങൾക്ക് ശേഷം വീണ്ടുമത് കാതുകളിൽ വന്നുപതിച്ചപ്പോൾ അവളുടെ കണ്ണു നിറഞ്ഞുപോയി. തന്റെ കിച്ചുവേട്ടൻ അല്ലേ അങ്ങനെ വിളിച്ചിരുന്നത്. പക്ഷെ കിച്ചുവേട്ടൻ അവിടുന്ന് പോയിട്ട് എത്രകാലമായി. കിച്ചുവേട്ടനല്ലാതെ അമ്മപോലും തന്നെ അങ്ങനെ വിളിച്ചിരുന്നില്ലല്ലോ. ഇത് കുട്ടിക്കാലത്തെ തന്റെ കളിത്തോഴനായ കിച്ചുവേട്ടനാവുമോ. അവൾ ദയനീയമായി അയാളെ നോക്കി.
കിച്ചുവേട്ടൻ.............. അവളുടെ നാവിൽ നിന്നും ആ വാക്കുകൾ അടർന്നുവീണു..
"അതേ അമ്മു ഞാൻ നിന്റെയാ പഴയ കിച്ചുവേട്ടൻ തന്നെ. നിന്റെ ബിയോഡേറ്റ കണ്ടപ്പോൾ മുതൽ നിന്നെക്കാണാനുള്ള ആഗ്രഹം മനസ്സിൽ അടക്കി ഞാൻ കാത്തിരിക്കുകയായിരുന്നു. മൂന്നു വർഷം അതിനായി കാത്തിരിക്കേണ്ടിവന്നു. സാരമില്ല, എന്റെ അമ്മു എന്നെ തിരിച്ചറിഞ്ഞല്ലോ "
കസേരയിൽ നിന്നും എഴുന്നേറ്റ് അയാൾ അവളുടെ അരികിലെത്തി തോളിൽ കൈവെച്ചു.
അവൾക്കു എന്ത് പറയണംഎന്നറിയില്ലായിരുന്നു.അത്
ഓഫീസ് ആണെന്ന കാര്യവും അവൾ മറന്നു. എല്ലാം മറന്നവൾ ആ നെഞ്ചിലൊരു പനിനീർമലരായി മാറുകയായിരുന്നു.........
ശ്രീ...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo