Slider

ഞാൻ ഭ്രാന്തൻ

0

പറിച്ചെടുക്കട്ടെ ഞാനിന്നു രണ്ടു -
ചുവന്ന ചെമ്പരുത്തി പൂക്കൾ .
നീട്ടി വളർത്തട്ടെ താടിയും മുടിയും
അലക്കി തേച്ച ഉടയാടകളിനി വേണ്ട
അഴിച്ചെറിയട്ടെ ഞാനീ വേഷങ്ങളൊക്കെയും .
നേരു ചൊല്ലാനിന്നൊരു ഭ്രാന്തന്റെ വേഷം
എടുത്തണിയട്ടെ കൂട്ടരേ ഞാനും .
എന്റെ കണ്ണുകളിൽ തെളിയുന്നതെല്ലാം
എഴുതി നിറയ്ക്കേണമീ മുഖപുസ്തകത്തിൽ
ശകുനിതൻ കുതന്ത്രങ്ങളേറെ കണ്ടു ഞാൻ
കാൽനക്കിയൊട്ടിക്കൂടും ജന്മങ്ങളെ കണ്ടു .
മുപ്പതു വെള്ളിക്കാശിനാൽ 'ഒറ്റ' പെടുന്നു
ഭൂമിയിൽ പിറക്കുന്ന ദൈവപുത്രരും .
ഉള്ളിൽ പകതൻ കനലെരിയുമ്പൊഴും
പുറമേ ചിരിപ്പൂക്കൾ വിടർത്തുന്ന മനുഷ്യാ -
നിന്നിലും കുടികൊള്ളുന്നോ ഈശ്വര്യ ചൈതന്യം ?
കാര്യം കാണാനിന്നൊത്തിരി പേർ
കഴുതക്കാൽ പിടിക്കുന്നതും കണ്ടു
പാലം കടന്നിട്ടു കൂരായണ പാടുന്നതും കേട്ടു
ഗുരുവിനെ വാഴ്ത്തിയോർ വീഴ്ത്തുന്നു
ചെങ്കോലും കിരീടങ്ങളും ചിന്തയിൽ
സോദര സ്നേഹങ്ങൾ മരിച്ചുവീഴുന്നു .
കുഴിയിലകപ്പെട്ടവന്റെ ദീനരോദനം
കൈ നീട്ടിയൊന്നു വലിച്ചു കയറ്റിയാൽ
പ്രത്യുപകാരമായൊരൊറ്റ തള്ളി വീഴ്ത്തൽ .
ഒറ്റയ്ക്കു നടക്കാനെന്നോ പഠിച്ചു ഞാൻ
മുകളിലാകാശം താഴെയീ ഭൂമിയും .
പടുമരമോ ഇന്നു ഞാനൊരു പാഴ്മുളയോ ?
നമ്പി നിൽക്കുന്നവർക്കെന്നും സിംഹാസനങ്ങൾ
നാവു പിടച്ചതെന്നും നേരിനു വേണ്ടി .
നമ്പ്യാരല്ലിന്നു നമ്പി നടക്കാനുമില്ല
മുട്ടുമടങ്ങില്ല , മുട്ടില്ലമ്പത്തൊന്നിനും .
ഭ്രാന്തനെന്തും വിളിച്ചു പറയാം
വലിച്ചു കീറട്ടെ ഞാനെന്റെയുടയാടകൾ .
തുടലിട്ടു പൂട്ടാനിറങ്ങേണ്ടാരും
ബുദ്ധി കെട്ടില്ല , കായബലമൊട്ടു കുറഞ്ഞുമില്ല
കാണുന്നതൊക്കെയിന്നേറ്റു പാടാൻ
എടുത്തണിയട്ടെ ഞാനീ ഭ്രാന്തന്റെ വേഷം .
ഇഷ്ടങ്ങളൊരുവേളയനിഷ്ടങ്ങളാവാം
ശിഷ്ടകാലമിനി വാക്കിന്റെ ചാട്ടവാറടിയേറ്റു വാങ്ങാം.
ചൊട്ടയിലെ ശീലം ചുടലവരെയെന്നല്ലേ പഴമൊഴി
ചൊല്ലി മാറ്റാനാരും മുതിരല്ലേ
എന്നെ ഞാനാക്കുന്നതെന്നുമെൻ വാക്കുകൾ
നിങ്ങൾതൻ കൈച്ചരടിലാടുന്ന പാവയല്ല ഞാൻ .
എൻവഴി നേർവഴിയറികയിന്നെൻ പാതയിൽ
നെറികേടു കാണുന്നേരമെൻ തൂലികയുണരും
കഥയറിയാതതിനിടയിൽ തല കാട്ടിയാൽ
വാക്ക്ശരമേറ്റു രുധിരം പൊടിഞ്ഞേയ്ക്കാം .
ആരു നീ , യെന്നൊരു ചോദ്യശരമെറിഞ്ഞാൽ
ആർത്തു ചിരിച്ചു ഞാൻ പറയും വെറുമൊരു ഭ്രാന്തൻ .
#ലിജീഷ് പള്ളിക്കര .
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo