Slider

വഴിത്തിരിവുകൾ കഥ

0

കലികാലത്തിൻ്റെ കുണ്ടനിടവഴിയിലൂടെ ജീവിതം മുന്നോട്ട് നീങ്ങവെ
ഒരു നാൾ അയാൾക്കൊരു വെളിപാടുണ്ടായ് ....;സ്നേഹം ,കരുണ, ത്യാഗം എന്നിവയെ ചവറ്റുകുട്ടയിലെറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്ന്! അതിൻ പ്രകാരം തറവാടിനിളയവനായ അയാൾ അരക്കാശും മുക്കാക്കാശും കൊടുത്ത് സഹോദരങ്ങളെ ഒഴിവാക്കുകയാണ് ആദ്യം ചെയ്തത്. അതിലും തൃപ്തരാവാതെ നിന്നവരെ ഗോഷ്ടി കാണിച്ചും പുലഭ്യം പറഞ്ഞും ആട്ടിപ്പായിച്ചു. അയാളുടെ വെളിപാടിനെ കുറിച്ച് മുൻകൂട്ടിയറിഞ്ഞിട്ടോ എന്തോ.. ;അയാളുടെ കൈക്രിയക്ക് കാത്തു നിൽക്കാതെ അച്ഛൻ ചില്ലുകൂട്ടിലേക്കൊതുങ്ങി പുഞ്ചിരി തൂകി.
ഒഴിവാക്കപ്പെടേണ്ടതിൽ ഒന്ന് വഴിമാറിയതിൽ അയാളും സന്തോഷിച്ചു .അങ്ങനെ അയാളും അമ്മയും ഭാര്യയും കുട്ടികളുമായി ജീവിതം മുന്നോട്ട് നീങ്ങവെ അമ്മയും ഭാര്യയും തമ്മിലുള്ള അസ്വാരസ്യങ്ങൾ കണ്ടു മടുത്ത് ഇതിലാദ്യമാരെ ഒഴിവാക്കേണ്ടു എന്ന ചിന്തയിൽ വയസ്സിയായ അമ്മ തന്നെയുത്തമം എന്ന് കണ്ട് അവർ കിടന്ന കട്ടിൽ പലതായി കീറി അടുപ്പിലെ അഗ്നിക്കു കാഴ്ചവെച്ചു. എന്നിട്ടും കലിയടങ്ങാതെ കോമരം തുള്ളിയ അയാളുടെ ഭീഭത്സരൂപം കണ്ട് അമ്മ മറ്റു മക്കളുടെയടുത്തേയ്ക്ക് ഉള്ള ജീവനുമെടുത്ത് മണ്ടി. ജീവിതം പിന്നെയും മുന്നോട്ട്...
ഇതിനിടയിൽ തൻ്റെ അധികാര പരിധിയിലേക്ക് മാർച്ചു പാസ്റ്റു നടത്തിയ ഭാര്യയുടെ തണ്ടിൽ കോപിഷ്ടനായി ഒരു ക്വാർട്ടറിൻ്റെ ബലത്തിൽ അവരുടെ നടുംപുറത്ത് തായമ്പക വായിച്ചതിൻ്റെ പിറ്റേ ദിവസം കുട്ടികളുമായി അവരും അവരുടെ പാട്ടിന് പോയി. പരസ്ത്രീ ബന്ധം, സ്ത്രീ പീഡനം.....കാര്യങ്ങൾഅയാൾക്കനുകൂലമായതിനാൽ ഏറെ താമസിയാതെ കോടതിയയാൾക്ക് വിവാഹമോചനവും നൽകി.
തിന്നും കുടിച്ചും മദിച്ചുംജീവിതത്തിൻ്റെ സ്വാതന്ത്ര്യത്തെയാവോളം നുകർന്നു കൊണ്ടിരിക്കെയാണ് കെട്ടിട നിർമ്മാണ തൊഴിലാളിയായ അയാളുടെ അർമാദിക്കൽ കണ്ട് മനം മടുത്ത് സൺസൈസിൻ്റെ തട്ട് സ്വയം ഒടിഞ്ഞ് അയാളെ താഴേക്കു തള്ളിയിട്ടത്. അവിടെ നിന്നും കാലൻകൈപറ്റാത്തതിനാൽ കാലം അയാളെ ജീവച്ഛവമാക്കി കട്ടിലിലേക്കാഴ്ത്തി.
സർവ്വ സ്വതന്ത്ര്യവിജയവിരാജിതനായി നിന്ന അയാൾക്കു വേണ്ടി കാലം തീർത്ത ഭീഷ്മ ശയ്യയിലെ ഓരോ അമ്പുകളും പിന്നീടുള്ള * സമസ്യ *
ആകാശത്തിലെ പറവകൾ വിതയ്ക്കുന്നില്ല: കൊയ്യുന്നില്ലയെന്ന് വേദ വാക്യം.ഒരു കുമ്പിൾ നെൽമണിയിൽ ഇന്നിൻ്റെ വസന്തങ്ങളിൽ അഭിരമിക്കുന്ന വെള്ളരിപ്രാവിനെപ്പോലെയാകാൻ കഴിയാതെ വരുന്നത് മാനവ ദു:ഖം. പൊക്കിൾകൊടി ബന്ധത്തിൽ തുടങ്ങി ചിലന്തിവല പോൽ ഒട്ടിപ്പിടിക്കുന്ന ബന്ധനങ്ങളുടെ ഘോക്ഷ യാത്ര. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും വെമ്പുന്ന മനസ്സിന് ബന്ധനങ്ങൾ ഒരനുഗ്രഹം.
അഹംഭാവം.. സ്പർദ്ധ ... നന്ദിയില്ലായ്മ.... ന ട ന ഭാവങ്ങൾ അരങ്ങു തകർക്കുമ്പോൾ;വാക്ശരങ്ങളുടെ നൊമ്പരശയ്യയിൽ ഉഴലുന്ന ഉൾ മനസിന് വാത്മീകിയോട് പത്നിയോ തിയ ഉത്തരം മാത്രം സാന്ത്വനം എല്ലാത്തിനോടും നിർമമത പുലർത്തി നീണ്ട വഴിത്താരകളിൽ അലഞ്ഞു തിരിഞ്ഞു നടക്കുവാൻ വെമ്പുമ്പോൾ ഒന്നിനും കൊള്ളാത്തവനെന്ന സർട്ടിഫിക്കറ്റ്. എന്തിലുമേതിലും ആർത്തിയോടെ കൈയ്യിട്ടുവാരി സ്വന്തം പൊക്കണത്തിൽ നിറയ്ക്കുമ്പോൾ ജീവിക്കുവാൻ പഠിച്ചവനെങ്കിലും ആർത്തി പണ്ടാരമെന്ന സാക്ഷ്യപത്രം.
ആശയാണ് ദു:ഖമെന്ന് ബുദ്ധൻ. എന്നാലാശയിൽ നിന്നുത്ഭവിക്കുന്ന വെട്ടിപ്പിടിക്കലുകളുടെ ... നഷ്ടപ്പെടലുകളുടെ ബാക്കിപത്രമായ സംതൃപ്തിയും നിരാശയും സിരകളിൽ നിറയ്ക്കുന്ന ലഹരിയാണ് ജീവിതമെന്ന് ബുദ്ധനറിയാതെ പോയതോ; എന്തോ......!
അനിശ്ചിതത്വമാർന്ന ജീവിതത്തിൻ്റെ പടവുകളൊന്നൊന്നായ് പിന്നിടുമ്പോൾ അനുഭവങ്ങൾ രൂപപ്പെടുന്നു. അനുഭവങ്ങളിൽ നിന്ന് അനുഭവങ്ങളിലൂടെ യാത്ര ചെയ്ത് ഒരു ജേതാവിൻ്റെ കിതപ്പുകളോടെ ഫിനിഷിങ് പോയിൻ്റിലെത്തുമ്പോൾ എന്തുനേടി;എന്താണ് ജീവിതമെന്ന മനസ്സിൻ്റെ ചുണ്ട കൊളുത്തിൽ കുരുങ്ങി പിടഞ്ഞു പിടഞ്ഞ്... അജ്ഞാതമായയേതോ ബിന്ദുവിലേക്കു മടക്കം .
എല്ലാ യാത്രകളും ഉത്തരം കിട്ടാസമസ്യകളുടെ ചെറു പൂരണങ്ങൾ മാത്രമായി കാലത്തിൻ്റെ ഇടനാഴിയിൽ വിറങ്ങലിച്ചു കിടന്നു.ഓരോ ദിനവും അയാളെ കുത്തിനോവിച്ചുകൊണ്ടിരുന്നു. അപ്പോഴും സ്നേഹം/ കരുണ, ത്യാഗം എന്നിവ അകത്തു കേറാൻ പേടിച്ച് പുറത്ത് ചുറ്റിത്തിരിയാറുണ്ടായിരുന്നു.
by
* സാബു അരൂർ *
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo