Slider

ക്രിയാരഹസ്യം (നുറുങ്ങ്)

0

പരുവക്കാട്ട് ശങ്കുണ്ണിനായർ വലിയ ഒരു മന്ത്രവാദിയായിരുന്നു. കള്ളറക്കാട്ടുനിന്നും പഠിച്ചു സേവിച്ചതത്രെ. ഏതു ദുർമൂർത്തികളെയും ഒഴിപ്പിക്കാൻ അയാൾക്കുണ്ടായിരുന്ന പ്രാഗൽഭ്യം ഒന്നു വേറെത്തന്നെ എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്.
അയാൾക്കു സഹായികളായി രണ്ടാളുണ്ടായിരുന്നു , പരികർമികൾ എന്നാണ് പറയുക., പൂഴിത്തടത്തിൽ കമ്മാരനും പാക്കത്തുപറമ്പിൽ വേലുവും. കമ്മാരനാണ് പഴയ ആൾ , വേലു അടുത്തിടെയാണ് കൂടെ കൂടിയത്. അടക്കം വെക്കൽ, ഉഴിഞ്ഞുകളയൽ, വെൽക്കളച്ചില്, ഒഴിപ്പിക്കൽ എന്നിങ്ങനെ പല നിലവാരത്തിലായിരുന്നു കർമങ്ങൾ. കൂടാതെ ചരട് ജപിച്ചു കൊടുക്കലും ഉണ്ടായിരുന്നു. വിദ്യയൊന്നും അറിഞ്ഞിട്ടല്ലെങ്കിലും, കമ്മാരനും വേലുവും ചരട് ജപിച്ചു കൊടുക്കാറുണ്ടായിരുന്നു, ഗുരു അറിയാതെ അഥവാ ഗുരു അറിഞ്ഞിട്ടും അറിഞ്ഞതായി നടിച്ചില്ല.
ശങ്കുണ്ണിനായരുടെ കയ്യിൽ ചില പൊടിക്കൈകളൊക്കെ ഉണ്ടായിരുന്നു- ബാധ ഒഴിഞ്ഞാൽ അതിനു അടയാളം കാണിക്കും. അതിൽ വിശ്വസിച്ച കളത്തിലിരിക്കുന്ന രോഗിക്ക് ചിലപ്പോൾ ബാധാമുക്തിയും വരും.
ഈ കൈപ്രയോഗം ഒരിക്കലും പരികര്മികൾക്കു പറഞ്ഞു കൊടുത്തിരുന്നില്ല, അതീവം രഹസ്യമായിരുന്നു. കമ്മാരനാകട്ടെ ഗുരുവിന്റെ ഓരോ നീക്കവും വളരെ ശ്രദ്ധയോടെ നോക്കി കണ്ടു. കർമങ്ങളുടെ അവസാന സമയത്തു പരികര്മികളുടെ ശ്രദ്ധ തിരിക്കുന്നതിന് ശങ്കുണ്ണിനായർ മനസ്സു വച്ചു. പലപ്പോഴും അയാൾ ചോദിക്കാൻ സാധ്യതയുള്ള എല്ലാ ഒരുക്കുസാധനങ്ങളും മുൻകൂട്ടി തയ്യാറാക്കി വച്ചും എടുത്തുകൊടുത്തും കഴിഞ്ഞ കമ്മാരന്അ, പക്ഷെ, അതു കണ്ടു പിടിക്കാൻ കഴിഞ്ഞില്ല.
എവിടെ കർമം കഴിഞ്ഞാലും തന്റെ വീട്ടിൽ വന്നേ ശങ്കുണ്ണിനായർ ഉറങ്ങാറുള്ളു
ഒരു ദിവസം പുഴയ്ക്കക്കരെ ഒരു ഒഴിപ്പിക്കലുണ്ടായിരുന്നു. വേലുവിനു ഒരു ബാലായ്മ പെട്ടു (കുടുംബത്തിൽ ആരെങ്കിലും പ്രവിച്ചാൽ ഏതാനും ദിവസം അശുദ്ധിയാണ് അതാണ് ബാലായ്മ). കമ്മാരൻ തനിച്ചെ ഉള്ളു. ഇതില്പരം ഒരു സൗകര്യം കിട്ടാനില്ല, കമ്മാരൻ ഉറപ്പിച്ചു. ഇന്ന് എങ്ങിനെയും ആ മഹാവിദ്യ പഠിച്ചെടുക്കണം. രാത്രി പതിനെട്ടാം നാഴികയായി. കർമ്മമെല്ലാം കഴിഞ്ഞു. കോഴിയും താരവും (ചാരായം) പുഴുക്കും ഒക്കെ കഴിച്ചു തുടങ്ങി. ശിഷ്യൻ തന്റെ വിഹിതം എടുത്തു എന്നു വരുത്തി മുക്കാലും ഗുരുവിനു നൽകി. കോഴി ഇറച്ചിക്ക് നല്ല എരിവും ഉണ്ടായിരുന്നതുകൊണ്ട് ഗുരു സാമാന്യം നന്നായി സേവിച്ചു . അവർ അവിടെനിന്നു യാത്രയായി. വഴിക്കുവച്ചു പലേ കാര്യങ്ങളും സംസാരിച്ചു. ശിഷ്യൻ ഗുരുവിനെ നന്നായി പുകഴ്ത്തിക്കൊണ്ടിരുന്നു. ഗുരുവിന്റെ അവസ്ഥ ഗുരുതരമായിക്കൊണ്ടിരിക്കുന്നു എന്നു മനസ്സിലാക്കിയ അയാൾ സൂത്രത്തിൽ ബാധയൊഴിപ്പിക്കലിന്റെ മന്ത്രരഹസ്യത്തിലേക്കുസംഭാഷണം കൊണ്ടെത്തിച്ചു. കളത്തിലിരുന്ന പെൺകുട്ടിക്കും വീട്ടുകാർക്കും അപ്പോഴുണ്ടായ ഭാവമാറ്റത്തെ വളരെ തന്മയത്വത്തോടെ വർണിച്ചു.
'ന്നാലും ങ്ങടെ ആ കഴിവ് സമ്മതിക്കണം. നൂറ്റൊന്നു പ്രാവശ്യം അരിംപുവ്വും തിരിം ങ്ങട്ടുഴിഞ്ഞ് എലനറക്കിലുള്ള തകിടുംബ് ല് വെച്ചപ്പോ ഒരെളക്കം ണ്ടായിലോ. ഞാനും കൂടി ഒന്നു ഞട്ടിട്ടോ.
അല്ല അതെങ്ങന്യാ... വല്ല നൂൽപ്രയോഗോണ്ട്വാർന്നോ' കമ്മാരൻ രഹസ്യം ചോർത്താൻ ചൂണ്ട എറിഞ്ഞു.
' എടാ പൊട്ടാ നൂലിട്ട് കേട്ട്യാ നൂല് കത്തിപ്പോയിയാലോ ..പണി പാളിയില്യേ.'
പ്രേതങ്ങൾ വഴങ്ങുന്ന ശങ്കുണ്ണിനായര്കു പക്ഷെ അക്ഷരം വഴങ്ങാതായി..
'ഞാൻ വേറൊരു അടവാ ചീതത്, ന്താശ്ശണ്ടോ ..സന്ധ്യക്ക് പൊറത്തേക്കു മൂത്രൊഴിക്കാൻ എറങ്ങീപ്പോ ഒരു മണ്ണാട്ടേ കിട്ടി. അതിനെ ചെമ്പോലതക്ട് ചുരുട്ടിൻറെ ഉള്ളില് തിരുകിക്കേറ്റി . തിരി കത്തണേൻറെ ചൂട് തട്ടിപ്പോ ഉള്ള് കെടന്ന് അതങ്ങട്ടെളകി. അത്രന്നെ.'
ഗുരുവിന്റെ മഹത്വം പുകഴ്ത്തി കമ്മാരൻ പലതും പറഞ്ഞു
പിന്നെ കമ്മാരന്റെ വർത്തമാനങ്ങൾ വേറെ പലവിഷയങ്ങളിലേക്കായി
വിദ്യ പിടികിട്ടിയതിൽ പിന്നെ കമ്മാരൻ വേലുവിനേയും കൂട്ടി സ്വന്തമായി കർമം തുടങ്ങി. അയാൾ ഗുരുവിലും കേമനായ മന്ത്രവാദിയായി. കഴിവ് കൂടിയതുകൊണ്ട് ദക്ഷിണയും കൂടി വന്നു.
ശങ്കുണ്ണിനായർക്കു മന്ത്രവാദമൊക്കെ കുറഞ്ഞു തീരെ ഇല്ല്യാണ്ടായി, അതിനു അയാൾ പറയുന്ന യുക്തി വേറൊന്നാ 'ഇപ്പോ പാനീസുവെളക്കുംഒക്കെ പൊയില്ല്യേ . ഞാക്ക്ലാമ്പും കരണ്ടും ഒക്കെയായില്യേ, അതോണ്ട് പ്രേതോല്ല്യാണ്ടായി പൂതോല്ല്യാണ്ടായി.
(അപ്പറഞ്ഞതിലൊരു ശരിയില്ലേ , മന്ത്രവാദത്തിന്റെ പശ്ചാത്തലം ഇരുട്ടായിരുന്നു, ഇന്നു വെളിച്ചം വന്നു തുടങ്ങി........ )
By: 
Mano Mohanan 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo