Slider

അനിയന്‍

0

ഒരു അനിയനുണ്ട്... അജു... അവനെക്കുറിച്ച് പറഞ്ഞാലും തീരാത്ത ഓര്‍മ്മകളുണ്ട്..ബാല്യവും യൗവ്വനവും ചേര്‍ത്ത് വെച്ച ഒരുപാട് ഓര്‍മ്മകള്‍... എങ്കിലും ചിലത് ആദ്യം മനസ്സില്‍ ഓടിയെത്തും... അത്തരത്തില്‍ ഒരു ബാല്യ കാല ഓര്‍മ്മയുണ്ട്...
വികൃതി എന്ന വാക്കും അജു എന്ന പേരും തമ്മില്‍ തീരെ വെത്യാസമില്ലാതിരുന്ന കാലം. ഉമ്മാടേയും ഉപ്പാടെയും ചെണ്ട ശെരിക്കും അവനായിരുന്നു. മുഴുവന്‍ അവന്‍ ചെയ്ത കുസൃതികളും ഉടായിപ്പുകളും കൊണ്ടല്ല അടിവാങ്ങിയിരുന്നത്... ഒട്ടു മിക്കതും ഞാനും അനിമോളും(പെങ്ങളുട്ടി) ചെയ്ത് കൂട്ടിയ ഉടായിപ്പുകള്‍ക്കും അവന്‍ പ്രതിക്കൂട്ടില്‍ കയറി ഉമ്മാടെല്‍ന്നും ഉപ്പാടെല്‍ന്നും നല്ല തല്ല് വാങ്ങാറുണ്ട്. ഞങ്ങള്‍ക്ക് വേണ്ടി അടി വാങ്ങുമ്പോള്‍ ഒരിക്കല്‍പോലും 'അത് ഞാനല്ല ഇക്കാക്കയാണ് ചെയ്തത് ' എന്നോ 'അത് അനിമോള്‍ ചെയ്തതാ' എന്നോ പറയാന്‍ അവന്‍ മുതിര്‍ന്നിട്ടില്ല. അത് അവനത്ര വലിയ പുണ്യാളന്‍ ആയോണ്ടോന്നുമല്ല... ഞങ്ങളുടെ തെറ്റ് സ്വയം ഏറ്റെടുത്ത് അടി വാങ്ങിയാല്‍ പിന്നെ ഞങ്ങളവനെ നന്നായി ട്രീറ്റ് ചെയ്യും എന്ന്അവന് നന്നായി അറിയാം. അതുകൊണ്ടാണ്... അങ്ങനെ ബാല്യം വല്ലാത്ത ഓര്‍മകളുടെ മധുരവും നല്‍കി കുതിച്ചുകൊണ്ടേയിരുന്നു.
അന്ന് ഞാന്‍ ആറാം ക്ലാസ്സിലും അജു ഒന്നിലും പഠിക്കുന്ന സമയം. സിപ്പ്-അപ്പ് വാങ്ങി തിന്നുക എന്നത് മാസത്തില്‍ ഒന്നോ രണ്ടോ വട്ടം മാത്രം നടക്കുന്ന സംഭവം മാത്രമായിരുന്നു... എനിക്കും അനിമോള്‍ക്കും സിപ്പ്-അപ്പ് വല്ലാത്ത വെറിയായിരുന്നു.. അജൂന് പിന്നെ എന്തും വെറിയായോണ്ട് എടുത്ത് പറയേണ്ട ആവിശ്യമില്ലല്ലോ.. അങ്ങനെയിരിക്കെ എങ്ങനെയെങ്കിലും കാശ് കൂട്ടിണ്ടാക്കി സിപ്പ്-അപ്പ് വാങ്ങാന്‍ ഞങ്ങള്‍ പ്ലാനിട്ടു. ആദ്യം ഉപ്പ കാണാതെ ഉപ്പാടെ പോക്കറ്റില്‍ നിന്നും അടിച്ചുമാറ്റിയ തുട്ടുകള്‍ പിടിക്കപ്പെട്ടപ്പോഴാണ് കുലങ്കശമായ ആലോചനയിലേക്ക് ഞങ്ങള്‍ മൂന്ന് പേരും ഇറങ്ങിത്തിരിച്ചത്. അങ്ങനെ ഒടുവില്‍ ആ 'ഐഡിയ' പറഞ്ഞതും അജുവാണ്. കശുവണ്ടി പറുക്കുക.. അത് കൂട്ടി വെച്ച് വിറ്റ് കാശാക്കി സിപ്പ്-അപ്പ് വാങ്ങി കഴിക്കുക... അങ്ങനെ അവന്‍റെ ഐഡിയ കയ്യടിച്ച് ഞാനും അനിമോളും പാസ്സാക്കി.
തൊട്ടടുത്ത പറമ്പില്‍ നിന്നും കശുമാങ്ങ എറിഞ്ഞു വീഴ്ത്തി കശുമാങ്ങയെ ശ്വാസം മുട്ടിച്ച് കൊന്ന്, കശുവണ്ടി പിഴുതെടുത്ത് ഞങ്ങള്‍ കശുവണ്ടി ശേഖരണം തുടങ്ങി... കശുവണ്ടി മാത്രം കവറിലിട്ട് കശുമാങ്ങ വലിച്ചെറിയുമ്പോള്‍ അജു പറയും..
"അതെന്താ കശുമാങ്ങ കളയുന്നേ... ഇക്ക് തന്നാളെ ഞാന്‍ തിന്നോണ്ട്" എന്ന്. അതും തിന്ന് കശുമാങ്ങയുടെ നീര് ഷര്‍ട്ടിലും പാന്റ്റിലും ആക്കി ഉമ്മാടെല്‍ന്നും കണക്കിന് കിഴുക്ക്‌ വാങ്ങി വയറ് നിറക്കും. അങ്ങനെ ഞങ്ങളുടെ ശേഖരണം കുറച്ചൊക്കെ ഉഷാറായി നടന്നു. ഒരു ചെറിയ കവര്‍ മുഴുവനായപ്പോള്‍ അജു പറഞ്ഞു. "ഇക്കാക്കാ.. അയില് കൊറേ കശുവണ്ടി ഉണ്ടല്ലോ.... മ്മക്ക് ഇന്ന് കൊണ്ടോയി വിറ്റാലോ" ഞാന്‍ എപ്പോഴേ ഓക്കെയായിരുന്നു. അനിമോളും പച്ചക്കൊടി വീശി.അങ്ങനെ അത് സംഭവിക്കുകയായി.
അന്ന് സ്കൂള്‍ ഇല്ലാത്ത ദിവസമായിരുന്നതിനാല്‍ ഞങ്ങള്‍ രണ്ടാളും കൂടി അനിമോളോട് ഉമ്മാനോട് പറയേണ്ട നുണകളൊക്കെ പറഞ്ഞ് പഠിപ്പിച്ച് കശുവണ്ടിയും എടുത്ത് നൈസായിട്ട് അങ്ങ് മുങ്ങി. അസര്‍ നിസ്കാരം കഴിഞ്ഞ ഉടനെ വെച്ച് പിടിച്ചു. എരുമപ്പെട്ടി സ്കൂളിന്‍റെ അടുത്താണ് ഔസേപ്പേട്ടന്‍റെ കട.. 'അവിടെ കൊടുത്താല്‍ കൊറേ കാശ് കിട്ടും' എന്ന് സൂത്രധാരന്‍ അജു തന്നെയാണ് പറഞ്ഞതും. അങ്ങനെ ഞങ്ങള് നടന്നു. പോകും വഴി കണ്ട മാവിലോക്കെ എറിഞ്ഞു.മാങ്ങയുടെ ചുണ കല്ലില്‍ തേച്ച് എറിഞ്ഞു വീഴ്ത്തിയ പുളി മാങ്ങ കടിച്ച് തിന്നു. അജൂന് നുണക്കുഴി ഉള്ളോണ്ട് അവന്‍ പുളിയുള്ളത് കടിച്ചാല്‍ ആ നുണക്കുഴി കാണാന്‍ നല്ല രസാണ്. കയ്യില്‍ മൊത്തം ഉടായിപ്പുകളാണെങ്കിലും .. മുഖത്ത് പക്കാ നിഷ്കളങ്കതയാണ് മൂപ്പര്‍ക്ക്. അങ്ങനെ കണ്ട മാവിലും ഞാവല്‍ മരത്തിനും കല്ലെറിഞ്ഞ് സമയം പോയത് ഞങ്ങള്‍ രണ്ടാളും അറിഞ്ഞില്ല.. തിരിച്ചെത്തും എന്ന് അനിമോളോട് പറഞ്ഞ സമയമൊക്കെ കഴിഞ്ഞിട്ടാണ് ഞങ്ങള്‍ ഔസേപ്പേട്ടന്‍റെ കടയുടെ അടുത്തെത്തിയതുതന്നെ....
അടച്ച് കിടക്കുന്ന കട കണ്ടപ്പോള്‍ എനിക്കാണോ അജൂനാണോ ആദ്യം സങ്കടം വന്നതെന്ന് അറിയൂല... പക്ഷെ അജു ഒസേപ്പേട്ടനേ നന്നായി പ്രാകുന്നുണ്ടായിരുന്നു. അപ്പോഴാണ്‌ ഞങ്ങള്‍ ഒരു വലിയ "ആഖോള"സത്യം മനസ്സിലാക്കിയത്. ഞായറാഴ്ചകളില്‍ എരുമപ്പെട്ടിയില്‍ കടകള്‍ തുറക്കാറില്ല... പ്രത്യേകിച്ച് ഔസേപ്പേട്ടന്‍റെ കട... അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കി...ചീത്ത പറഞ്ഞ് പിറുപിറുത്ത് ഞങ്ങള്‍ വീട് ലക്ഷ്യമാക്കി തിരിച്ച് നടന്നു. ചില യാത്രകള്‍ക്ക് തിരിച്ച് നടത്തം അനിവാര്യതയാണല്ലോ... തിരിച്ച് നടന്നത് റോഡിന്‍റെ അരികിലൂടെ വീട്ടിലേക്കുള്ള മറ്റൊരു വഴിക്കാണ്. സമയം അപ്പോള്‍ രാത്രി ഏഴുമണി കഴിഞ്ഞുകാണും. ഇരുട്ട് വെളിച്ചത്തെ കീറിമുറിച്ച് സ്ഥാനം ഉറപ്പിച്ചിരിക്കുന്നു.ഞാന്‍ നടത്തത്തിന് സ്പീഡ് കൂട്ടി. "അജോ...വേഗം നടക്ക്,.. ഉമ്മ ഞമ്മളെ തിരയിണ്ടാവും" ഞാന്‍ അജൂനോടായി പറഞ്ഞു.
"ഇന്ന്... ഞായറാഴ്ചയല്ലേ ... ഉപ്പ വെള്ളിയാഴ്ചയാ വരാ.. മെല്ലെ നടന്നാ മതി" മൂപ്പര് എന്നെ തിരുത്തി.
അതിനിടക്ക് വീട്ടില്‍ അപ്രതീക്ഷിതമായ പലതും നടക്കുന്നുണ്ടായിരുന്നു.... അനിമോളോട് പറഞ്ഞ സമയായിട്ടും അവള് ഞങ്ങളെ കണാത്തോണ്ട് ഉമ്മാട് കുറ്റ സമ്മതം നടത്തിയിരിക്കുന്നു. എല്ലാം തുറന്നുപറഞ്ഞിരുന്നു.അത്കേട്ട ഉമ്മ
"ഇങ്ങട്ട് വരട്ടെ രണ്ടിനും നല്ല പെട ഞാന്‍ കൊടുക്കുന്നുണ്ട്" എന്ന് പറഞ്ഞ് ഞങ്ങളെ കാത്തിരുന്നു, കുറെ ആയിട്ടും ഞങ്ങളെ കാണാതായപ്പോള്‍ ഉമ്മാക്ക് പേടികൂടി. രാത്രി എട്ടാവാനായി സമയം.... ഉമ്മാക്ക് ബേജാര്‍ കൂടിക്കൂടി വന്നു... "ഇന്‍റെ കുട്ട്യോളെ കാണാനില്ലല്ലോ പടച്ചോനെ" എന്നും പറഞ്ഞ് ഉമ്മ ടോര്‍ച്ചും എടുത്ത് അനിമോളെയും കൂട്ടി അയല്‍വാസിയായ സുഹൈലിന്‍റെ ഉമ്മാനെയും ഉപ്പാനെയും കൂട്ടി ഞങ്ങള്‍ പോയ വഴിക്കൊക്കെ തിരച്ചില് നടത്തി. അവിടെയൊന്നും ഞങ്ങളെ കാണാതായപ്പോള്‍ സുഹൈലിന്‍റെ ഉമ്മയാണ് പറഞ്ഞത് "ഇയ്യ് പേടിക്കണ്ട സുലൂ... നമ്മക്ക് സെണ്ടറിലൂടെ ഒന്ന് പോയി നോക്കിയോക്കാം" എന്ന്. അങ്ങനെ അവര് ഞങ്ങളുടെ ജുമുഅ പള്ളിയുടെ ഇറക്കം ഇറങ്ങി വരുന്ന കാഴ്ച അതെ ഇറക്കം കയറ്റമായി കയറുന്ന അജൂന്‍റെ കണ്ണില്‍ തന്നെ ആദ്യം പതിഞ്ഞു....
"ഇക്കാക്കാ.... അനി ചതിച്ചു..... ഉമ്മയും കൊറേ ആളുകളും കൂടി ഞമ്മളെ തെരഞ്ഞ് വരുന്നുണ്ട്" ഓന്‍ അത്രയും പറഞ്ഞപ്പോള്‍ ഉള്ളിലൂടെ ഒരു ആന്തളായിരുന്നു... എന്‍റെ കയ്യും കാലും വിറക്കാന്‍ തുടങ്ങി.... "പടച്ചോനെ.. എന്താ ഇനി ചെയ്യാ... നമ്മക്ക് തിരിച്ച് ഓടിയാലോ" എന്ന് ഞാന്‍ പറഞ്ഞ് തീരും മുന്നേ എതിരെ വന്നവരില്‍ നിന്നും അനിമോള്‍ ഞങ്ങളെ കണ്ടെത്തി ഉറക്കെ വിളിച്ച് പറയുന്നത് കേട്ടു. "ഉമ്മാ,.. അതാ ഇക്കാകയും അജുവും"... തീര്‍ന്നു... അവിടെ തീര്‍ന്നു സംഭരിച്ച് വെച്ച ഉള്ള ധൈര്യമെല്ലാം... !!
കശുവണ്ടിയുടെ കവര്‍ എന്‍റെ കയ്യിലായിരുന്നു. ഞാനത് വേഗം ഐശ്വര്യാ കല്യാണ മണ്ഡപത്തിന്‍റെ തൊട്ട് മുന്നിലുള്ള പറമ്പിലേക്ക് ഒറ്റ ഏറായിരുന്നു. അതുവരെ സങ്കടം മുഖത്ത് കാണിക്കാത്ത അജൂന്‍റെ മുഖം ദേഷ്യം കൊണ്ടും സങ്കടംകൊണ്ടും ചോന്നു.
"ഇയ്യെന്ത് പണിയാ കാണിച്ചത് ഇക്കാകാ.. എന്തിനാ അത് കളഞ്ഞേ" അവനെന്നോട് നല്ല അസ്സല് കെലിപ്പുണ്ടായിരുന്നു. ഉമ്മാടെ കെലിപ്പിലുള്ള നടന്നുവരവില്‍ ഞാന്‍ അവന്‍റെ കെലിപ്പ് താഴ്ത്തിക്കളഞ്ഞു. അവന്‍റെ കയ്യും പിടിച്ച് വേഗം നടക്കുമ്പോള്‍ അജു തിരിഞ്ഞ് ഒരു നോട്ടം നോക്കുന്നുണ്ടായിരുന്നു...
മതില് കെട്ടിയ ആ പറമ്പിലേക്ക് യാത്രയായ ഞങ്ങളുടെ കശുവണ്ടിയുടെ ആത്മാവിനെനോക്കി അവനെന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു... അവന്‍റെ ആ നോട്ടം ചിരിയാണോ... സങ്കടമാണോ ,.. അതോ പേടിയാണോ എന്നില്‍ നിറച്ചത് എന്ന് ഇപ്പോഴും എനിക്കറിയില്ല..... പക്ഷെ അന്ന് ഉമ്മ പൊതിരെ തല്ലിയിട്ടും ഞാനൊക്കെ കിടന്ന് മോങ്ങുമ്പോള്‍ അജു വന്ന്‍ പറഞ്ഞത് എന്നില്‍ ഇപ്പോള്‍ വല്ലാത്ത പൊട്ടിച്ചിരി നിറക്കുന്നുണ്ട്.... "അന്നോട്‌ പടച്ചോന്‍ പൊറുക്കൂലെടാ ഇക്കാകാ... എത്ര സിപ്പ്-അപ്പ് വാങ്ങാനുള്ള കാഷാ ഇയ്യ് കളഞ്ഞത്" എന്നാണ്....!
അന്ന് പേടിച്ചും,... കരഞ്ഞും ചെയ്ത കള്ളത്തരങ്ങളും ഉടായിപ്പുകളും ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ കണ്ണ് നിറക്കുന്നുണ്ട്... അജു വല്യ ചെക്കനായിരിക്കുന്നു... തൃശൂര്‍ ഗവണ്മണ്ട് ലോ-കോളേജില്‍ വല്യ വക്കീലാവാന്‍ പഠിക്കുകയാണവന്‍. കഴിഞ്ഞ ലീവിന് നാട്ടില്‍ പോയപ്പോളും എന്‍റെ ഉമ്മാടേയും അനിമോളുടെയും ഉപ്പാടെയും ഭാര്യയുടേയും മുന്നില്‍ വെച്ച് ആ പഴയ വല്ലാത്ത ഓര്‍മ പുതുക്കിയപ്പോള്‍ നുണക്കുഴികാട്ടി അവനൊന്ന് ചിരിച്ചു... ആ ചിരിയിലങ്ങനെ ഒരു ഒന്നാം ക്ലാസ്സുകാരന്‍റെയും ഒരു ആറാം ക്ലാസുകാരന്‍റെയും കുസൃതി തെളിഞ്ഞ് കാണാമായിരുന്നു....
സങ്കടം ഇപ്പോളത്തെ കുട്ടികളോടാണ്... അവര്‍ക്ക് കയ്യില്‍ കിട്ടിയ ഗെയിമുകളുടെ സീഡികളില്‍ എത്രയെത്ര ഓര്‍മകളാണ് നഷ്ടമാകുന്നത്.... ഫ്രിഡ്ജില്‍ ഇരിക്കുന്ന കടയില്‍ നിന്നും വാങ്ങിയ മാങ്ങയുടെ തണുത്ത രുചിയില്‍ കല്ലേറ് ഏറ്റ് നിലത്ത് മൂക്ക് കുത്തി വീണ എത്രയെത്ര മൂവാണ്ടന്‍ മാങ്ങയാണ്‌ നഷ്ടമാകുന്നത്....
അജു.... അനിയനാണ്...... ചില കാര്യങ്ങളിലൊക്കെ എന്‍റെ ഇക്കാക്കയാവാനുള്ള അറിവും പക്വതയുമുള്ളവന്‍.... സ്നേഹം കൊണ്ട് അത്ഭുതം കാണിക്കാന്‍ അവന് നന്നായി അറിയാം... ജേഷ്ടനും അനിയനും തമ്മിലുള്ള ഉദാത്തമായ ബന്ധം എന്നും നിലനില്‍ക്കട്ടെ എന്ന പ്രാര്‍ത്ഥന എന്നും ചങ്കില്‍ കോറി ഇടാറുണ്ട്.....
ഒന്ന് പറയാം... പെങ്ങളില്ലായ്മ മാത്രമല്ല .... ഒരു അനിയനില്ലായ്മയും ദാരിദ്ര്യം തന്നെയാണ്.....!
--------------------------------
യാസിർ എരുമപ്പെട്ടി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo