Slider

കറുമ്പിക്കദീജയും നാല് പെണ്ണുങ്ങളും

0

അറയ്ക്കലങ്ങാടി - ശാലീന സുന്ദരമായ ഒരു നാട്ടിൻപുറം. പരസ്പരം സ്നേഹിച്ചും കലഹിച്ചും കഴിയുന്ന ജനങ്ങളുള്ള ഒരു കൊച്ചു നാട്. ഈ നാട്ടിലുള്ള വീടുകളിൽ കല്യാണങ്ങൾക്കും മറ്റു ചടങ്ങുകൾക്കും വീട്ടുപണികൾ ചെയ്യുന്ന അഞ്ച് പേരുണ്ട്. രണ്ട് അമ്മിണിമാരും (കുത്തമ്മിണി, ഓട്ടമ്മിണി) രണ്ട് കദീജമാരും (ഇംഗ്ലീഷ് കദീജ, കറുമ്പിക്കദീജ) പിന്നെ കണ്ണത്തിപ്പാറുവും.
നെല്ലുകുത്തി ഉപജീവനം കഴിക്കുന്ന അമ്മിണിയാണ് “കുത്തമ്മിണി”.
വാഹന സൗകര്യം കുറഞ്ഞ, ഫോൺ സാർവത്രികമല്ലാത്ത കാലത്ത് സന്ദേശവാഹകയായി എല്ലായിടത്തേക്കും ഓടാറുള്ള അമ്മിണി “ഓട്ടമ്മിണി”.
കദീജ സംസാരിക്കുമ്പോൾ അൽപ്പം കൊഞ്ഞയുണ്ട്, പറയുന്നത് വ്യക്തമായി മനസ്സിലാവില്ല. അതിനാൽ എല്ലാവരും ചോദിച്ചു "കദീജ ഇംഗ്ലീഷാണോ സംസാരിക്കുന്നത്?" എന്ന്.
അങ്ങനെ ആ കദീജ “ഇംഗ്ലീഷ്കദീജ”യായി.
കറുത്ത കദീജയാണ് “കറുമ്പിക്കദീജ”.
ഉണ്ടക്കണ്ണുള്ള പാറു “കണ്ണത്തിപ്പാറു”.
ഇവർ അഞ്ച് പേരും കൂടി ചേർന്നാൽ, അൽപ്പം - അൽപ്പമല്ല, വേണ്ടുവോളം ഏഷണിയും പരദൂഷണവുമെല്ലാം കേൾക്കാം.
“കേട്ടടീ ജ്ജ്, ഇന്നലെയ്"........ഒരാൾ എന്തെകിലും ഒരു പരദൂഷണക്കഥ തുടങ്ങിവയ്ക്കും.
"ന്നട്ടോ പിന്നെന്തായി?".......ആകാംക്ഷാഭരിതയായ മറ്റേയാളുടെ ചോദ്യം.
അങ്ങനെ കഥയങ്ങ് നീണ്ടു പോകും. അത് തീരുമ്പോൾ വേറെയൊരാൾ മറ്റൊരു ഏഷണിക്കഥ എടുത്തിടും.
അങ്ങനെയങ്ങനെ പരദൂഷണക്കഥ പറയലിനിടയിലും അവർ പണികളെല്ലാം ഭംഗിയായി ചെയ്തു തീർക്കും, മാന്യമായ കൂലി കൊടുക്കണം എന്ന് മാത്രം.
അഞ്ച് പേരും ഏകദേശം നാല്പത്തിയഞ്ചിനടുത്ത പ്രായം. എല്ലാവരും കഷ്ടപ്പാടിലൂടെ കടന്നു വന്നവരാണെങ്കിലും തിക്താനുഭവങ്ങളുടെ ഒരു ഭൂതകാലമുണ്ട് കറുമ്പിക്കദീജയ്ക്ക്‌.
ഇപ്പോൾ പ്രായമായെങ്കിലും യൗവനത്തിൽ അതീവ സുന്ദരിയായിരുന്നു കറുമ്പിക്കദീജ. ഒരു എണ്ണമൈലി. എണ്ണക്കറുപ്പിന്റെ ഏഴഴകിൽ മയങ്ങി അവളെ സ്വന്തമാക്കാൻ കൊതിച്ചു നാട്ടിലെ ചെറുപ്പക്കാർ. നറുക്ക് വീണത് പണക്കാരനായ ഒരു മധ്യവയസ്ക്കന്ന്. അയാളുടെ രണ്ടാം വേളി. രണ്ടാം കെട്ട് ആയാലെന്താ! അയാൾ സ്ത്രീധനം ചോദിച്ചില്ല. പോരാത്തതിന് സാമ്പത്തിക സഹായം ഇങ്ങോട്ട് പ്രതീക്ഷിക്കുകയും ചെയ്യാം. കൂടെപ്പിറപ്പായ ഏക സഹോദരൻ അവളെ അയാൾക്ക് നിക്കാഹ് ചെയ്‌ത്‌ കൊടുത്തു.
ആ ബന്ധം അധികകാലം നീണ്ടുനിന്നില്ല. മൊഴി ചൊല്ലപ്പെട്ട് കദീജ സ്വന്തം വീട്ടിൽ ഇരിപ്പായി.
"കയ്യിലിരിപ്പിന്റെ കൊണങ്ങോണ്ട് ന്നെ ഇങ്ങനെ കുറ്റിക്കെല് വന്ന്‌ കെടക്കേണ്ടി വന്നത്" നാത്തൂന്റെ കുത്തുവാക്കുകൾ.
പണ്ട്, മോഹിച്ച് പിന്നാലെ നടന്നവരാരും രണ്ടാം കെട്ടുകാരിയെ വേൾക്കാൻ തയ്യാറായതുമില്ല.
നാത്തൂൻ പോര് സഹിക്കാൻ വയ്യാതായപ്പോൾ, വലിയങ്ങാടിക്ക് അപ്പുറത്തെ ബീരാൻ ഹാജിയുടെ വീട്ടിൽ കദീജ ജോലിക്ക് നിന്നു. താമസവും അവിടെ തന്നെ.
മൂന്ന് നാല് മാസം കഴിഞ്ഞു. അവളുടെ വയറ്റിൽ ഒരു ജീവന്റെ നാമ്പ് മുള പൊട്ടി. ഉത്തരവാദി ഹാജിയാരാണെന്നും അല്ല മകനാണെന്നും രണ്ട് പക്ഷം. ഹാജിയാരുടെ ഭാര്യ ചൂലെടുത്ത് ഹാലിളകി. അന്ന് അർദ്ധരാത്രിയിൽ ഒരു ചൂട്ട് മിന്നിച്ചുകൊണ്ട്‌ പാട്ടിക്കാളി ഹാജിയാരുടെ വീട്ടിലെത്തി. ആ നാമ്പ് മുളയിലേ കരിച്ചു കളഞ്ഞു. വിവരം പുറത്തറിയാതിരിക്കാൻ അവളെ ഒരു മുറിയിലിട്ടടച്ചു. ഹാജിയാരുടെ മരുമകളുടെ സഹായത്തോടെ ഒരു ദിവസം രാത്രി കദീജ അവിടെ നിന്ന് രക്ഷപ്പെട്ട് സ്വന്തം വീട്ടിലെത്തി.
"എവടെങ്കിലും പോയി അയിഞ്ഞാടിയോളെ ഇവടെ കേറ്റാൻ പറ്റൂല, ഇനിക്കും ഒര് പെങ്കുട്ടിള്ളതാ" നാത്തൂൻ കലി തുള്ളി.
അന്ന് രാത്രി അവിടെ കഴിച്ചു കൂട്ടി. പിറ്റേന്ന് രാവിലെ കദീജ വീട്ടിൽ നിന്നിറങ്ങി. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ലക്ഷ്യമില്ലാതെ നടന്നു. പട്ടാളക്കാരൻ ഗോപാലൻ നായരുടെ ഭാര്യ സാവിത്രി അവളെ കണ്ടു, വീട്ടിലേക്ക്‌ വിളിച്ചു, കൂടെ താമസിപ്പിച്ചു. ഗോപാലൻ നായർ പട്ടാളത്തിലാണ്. സാവിത്രിയും മൂന്ന് മക്കളുമാണ് വീട്ടിലുള്ളത്.
ഹാജിയാരുടെ ഗുണ്ടകൾ കദീജയെ തേടി നടന്നു. അവസാനം അവർ സാവിത്രിയുടെ വീട്ടിലെത്തി, വാതിലിൽ മുട്ടി. ജനലിന്റെ വിടവിലൂടെ സാവിത്രി അവരെ കണ്ടു. കദീജയുടെ കൈ പിടിച്ച് വലിച്ച് പിൻവാതിലിലൂടെ ഓടി സാവിത്രി അവളെ വിറക്പുരയിൽ ഒളിപ്പിച്ചു. ഓടി വന്നു വാതിൽ തുറന്നു.
"എവടെ കദീജ?" ഒരാൾ ഗർജ്ജിച്ചു.
"ഇവ്ടെല്യ"
സാവിത്രിയെ തട്ടിമാറ്റി അവർ അകത്ത് കടന്നു. എല്ലായിടത്തും തിരഞ്ഞു, കദീജയെ കിട്ടാതെ മടങ്ങി.
പിന്നീട് രണ്ട് മാസം വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ കദീജ അവിടെ കഴിച്ചു കൂട്ടി. അങ്ങനെയിരിക്കെ ഒരു വാർത്ത കേട്ടു. ബീരാൻ ഹാജി ഹൃദയാഘാതം മൂലം മരണപ്പെട്ടു എന്ന്. അതോടെ കദീജ സ്വതന്ത്രയായി. മറ്റു വീടുകളിൽ അടുക്കള ജോലി ചെയ്ത് അവൾ സാവിത്രിയോടൊപ്പം താമസിച്ചു പോന്നു. അങ്ങനെ രണ്ട് മൂന്ന് മാസം. പട്ടാളത്തിൽ നിന്ന് സ്വമേധയാ വിരമിച്ച് ഗോപാലൻ നായർ വീട്ടിലെത്തി.
അവരുടെ സ്വകാര്യതയ്ക്ക് ഭംഗം വരുത്തേണ്ട എന്ന് കരുതി കദീജ അവിടെ നിന്ന് താമസം മാറ്റി. "വഴിക്കലെ തള്ള" എന്ന് എല്ലാവരും വിളിക്കാറുള്ള റുഖിയാത്തയുടെ വീട്ടിൽ അഭയം തേടി. വെട്ടുവഴിയോട് ചേർന്നുള്ള പറമ്പിലെ ഒരു കൊച്ചു കൂരയിൽ റുഖിയാത്ത തനിച്ചായിരുന്നു താമസം. ആദ്യ നാളുകളിൽ സാമൂഹ്യ വിരുദ്ധർ ചെറ്റ മാന്താൻ ചില വിഫല ശ്രമം നടത്തി എന്നതൊഴിച്ചാൽ പറയത്തക്ക അല്ലലൊന്നുമില്ലാതെ വർഷങ്ങളോളം പിന്നെ അവിടെ. റുഖിയാത്ത അന്ത്യശ്വാസം വലിക്കുന്നത് വരെ, രണ്ട് പേർക്കുള്ള അന്നത്തിന് വക കണ്ടെത്താൻ കദീജ വീട്ടുജോലികൾ ചെയ്ത് ജീവിച്ചു പോന്നു. ഇന്നും തനിച്ച് ആ കൂരയിൽ.................
(സ്ഥലവും കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രം)
................തൊട്ടിയിൽ.......
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo