Slider

**ഹൃദയത്തിന്റെ ഭാഷ**

0

(വെറും കഥയല്ല, നീറുന്ന ഒരനുഭവം)
ബോർഡിങ് സ്കൂളിൽ പഠിക്കുന്ന കാലം.
മറ്റുള്ള സ്കൂളുകളിൽ നിന്നും വത്യസ്തമായിരുന്നു ഞാൻ പഠിച്ച സ്കൂൾ. വളരെ കർക്കശമായ നിയമങ്ങൾ, രീതികൾ, എല്ലാത്തിനും അതിന്റേതായ സമയനിഷ്ഠ, ആ സ്കൂളിൽ പഠിക്കുന്ന എല്ലാ കുട്ടികളും സ്കൂളിനോട് ചേർന്നുള്ള ബോർഡിങ്ങിൽ താമസിച്ചു തന്നെ പഠിക്കണം. എല്ലാ ദിവസവും വീട്ടിൽ പോയി വരുന്ന ഏർപ്പാട് ഇല്ല. പെൺകുട്ടികൾ മാത്രം - അധ്യാപകരും കുട്ടികളും. അവിടെ സ്കൂളിൽ മാത്രം ആയിരുന്നില്ല യൂണിഫോം ഉണ്ടായിരുന്നത്. ഹോസ്റ്റലിൽ ഇടുന്ന വസ്ത്രങ്ങളും സ്പോർട്സ് ഗ്രൗണ്ടിൽ ഇറങ്ങുമ്പോൾ ഇടുന്ന വസ്ത്രവും, എന്തിനു ഞായറാഴ്ച ദിവസങ്ങളിൽ പള്ളിയിൽ ഇടുന്ന വസ്ത്രം പോലും എല്ലാ കുട്ടികൾക്കും ഒരേ പോലെ..... പള്ളി എന്ന് പറയാൻ പറ്റില്ല. ഹോസ്റെലിനോട് ചേർന്ന് ഒരു ചാപ്പൽ ഉണ്ട്. ഞായറാഴ്ച ദിവസം പള്ളിയിൽ അച്ഛൻ അവിടെ വന്നു ഞങ്ങൾക്ക് വേണ്ടി മാത്രം കുർബാന നടത്തും. ഒരു ചെറിയ കമ്മൽ അല്ലാതെ മറ്റൊരു ആഭരണങ്ങളോ വാച്ചോ അണിയാൻ പാടില്ല. എന്തിനു വാച്ചു അണിയണം! അറിയേണ്ട സമയങ്ങൾ എല്ലാം തന്നെ ഹോസ്റ്റൽ നാലുകെട്ടിൽ തൂക്കിയിട്ടിരിക്കുന്ന മണിയടി ശബ്ദത്തിലൂടെ സ്കൂൾ പ്രീഫെക്ട് അറിയിക്കും.
ഒരേ ഭക്ഷണം, ഒരേ തരം പാത്രം, ഒരേ തരം ചെരുപ്പ്... പൌഡർ അല്ലാതെ മറ്റൊരു ചമയങ്ങളും പാടില്ല. ചുരുക്കം പറഞ്ഞാൽ അവിടെ ഉള്ള കുട്ടികളെ കണ്ടാൽ പണക്കാരി എന്നോ പാവപെട്ടവൾ എന്നോ തിരിച്ചറിയാൻ കഴിയില്ല. ചില കുട്ടികൾക്ക് അവരുടെ ആഡംബരം കാണിക്കാൻ ആകെ കിട്ടിയിരുന്ന മാർഗ്ഗം അക്കാലത്തെ വിലകൂടിയ Pears സോപ്പ് വാങ്ങി കൊണ്ട് വന്നായിരുന്നു. എന്നാൽ ആ സോപ്പ് മോഷണം പോകുന്നു എന്ന് പരാതി വന്നതോടെ ബോർഡിങ്ങിൽ പുതിയ നിയമം വന്നു. "ഇനി മുതൽ എല്ലാവരും Cinthol സോപ്പ് മാത്രമേ ഉപയോഗിക്കാൻ പാടുള്ളു" അതോടെ എല്ലാ കുട്ടികളുടെയും മണം പോലും ഒരേ പോലെ ആയി. ഒരു ആവശ്യത്തിനും ഞങ്ങൾക്ക് സ്കൂൾ വളപ്പ് വിട്ടു പുറത്തു പോകാൻ അനുവാദം ഇല്ല. എല്ലാ ശനിയാഴ്ച ഉച്ച കഴിഞ്ഞു മക്കളെ കാണാൻ മാതാപിതാക്കൾക്ക് ഹോസ്റ്റലിൽ വരാം. വീട്ടിൽ നിന്ന് ആള് വരുന്ന ദിവസം കുട്ടികൾക്കെല്ലാം ഒരു പ്രത്യേക ഊർജ്ജം തന്നെ ആണ്. സ്കൂൾ അവധികൾക്കു മാത്രം ആണ് വീട്ടിൽ പോകാൻ അനുവാദം.
ജയിൽ എന്നായിരുന്നു അന്ന് ഞങ്ങൾ ആ സ്കൂളിനെ വിശേഷിപ്പിച്ചിരുന്നത്. എന്നാൽ അവിടുത്തെ അനുഭവങ്ങൾ ഞങ്ങളെ ഒരുപാടു കാര്യങ്ങൾ പഠിപ്പിച്ചു. മറ്റൊരു സ്കൂൾ സിലബസ്സിലും ഇല്ലാത്ത നന്മയുടെ പാഠങ്ങൾ, പരസ്പര സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും പാഠങ്ങൾ !
ശനിയാഴ്ചയും ഞായറാഴ്ചയും കിട്ടുന്ന ഒഴിവു സമയങ്ങളിൽ വീട്ടിലെ വിശേഷങ്ങൾ പറയുന്നതായിരുന്നു ഞങ്ങളുടെ പ്രധാന വിനോദം. എല്ലാവരും കൊതിയോടെ അവരുടെ വീട്ടിലെ ഭക്ഷണത്തെ കുറിച്ചും അമ്മയെക്കുറിച്ചും അച്ഛനെ കുറിച്ചും സഹോദരങ്ങളെ കുറിച്ചും വാ തോരാതെ സംസാരിക്കും. എല്ലാവരുടെയും കഥകൾ ഞങ്ങൾ താല്പര്യത്തോടെ കേട്ടിരിക്കും. കൂട്ടത്തിൽ അവളുടെയും. അവളുടെ കഥയിൽ എപ്പോഴും നിറഞ്ഞു നിന്നിരുന്നത് അവളുടെ അമ്മയും ഏറ്റവും ഇളയ സഹോദരനും ആയിരുന്നു. അവളുടെ അമ്മയുടെ സ്നേഹവും പരിചരണവും മറ്റുള്ള കുട്ടികളുടെ കഥകളിൽ നിന്നും ഒരുപിടി മുന്നിട്ടു നിന്നു. എന്നാൽ ഒരിക്കൽ പോലും അവളുടെ അമ്മ അവളെ കാണാൻ ശനിയാഴ്ച ദിവസങ്ങളിൽ സ്കൂളിൽ വരാത്തത് ഞങ്ങളെ അത്ഭുദപ്പെടുത്തി. അവധിക്കു വീട്ടിൽ പോയി വരുമ്പോൾ അവളുടെ അമ്മ കഥകൾ കേൾക്കാൻ ഞങ്ങൾ എല്ലാവരും ഒരുമിച്ചു കൂടും.
മഹാത്ഭുതങ്ങൾ ഒന്നും സംഭവിക്കാതെ വർഷങ്ങൾ കടന്നു പോയി. പത്താം ക്ലാസ്സ് പരീക്ഷ കഴിഞ്ഞു ഞങ്ങൾ പത്തിലെ കുട്ടികൾക്കായി മാത്രം ഒരു വിനോദയാത്ര ഒരുക്കി. എന്തോ കാരണത്താൽ അവൾ ആ യാത്രക്ക് വന്നില്ല. ആലപ്പുഴ ബീച്ചും ആലുവ മണപ്പുറവും ഒക്കെ കണ്ടു കഴിഞ്ഞപ്പോൾ ഹെഡ് മിസ്ട്രസ് ഞങ്ങളോട് പറഞ്ഞു "ഇനി നമുക്ക് ഒരു സ്ഥലം വരെ പോകാം. അവിടെ നിങ്ങൾക്ക് ഒരു സർപ്രൈസ് ഉണ്ട്" അത് ഏതു സ്ഥലം? ഞങ്ങൾക്ക് എല്ലാവർക്കും ആകാംഷ ആയി. അല്പം കഴിഞ്ഞപ്പോൾ ഞങ്ങളുടെ വണ്ടി മനോഹരമായ ഒരു കോമ്പൗണ്ടിലേക്കു കയറി... അവിടെ കണ്ട ബോർഡ് ഞങ്ങളെ കൂടുതൽ ആകാംഷാഭരിതരാക്കി. നമ്മൾ എന്താണ് ഈ അനാഥാലയത്തിൽ ?? ഞങ്ങൾ പരസ്പരം നോക്കി.... വണ്ടി നിർത്തി പുറത്തു ഇറങ്ങിയതും ഞങ്ങളെയും കാത്തു അവൾ അവിടെ നിൽക്കുന്നത് ഞാൻ കണ്ടു. സന്തോഷത്തോടെ ഞങ്ങളുടെ അടുത്തേക്ക് ഓടി വന്ന് അവൾ പറഞ്ഞു "ഇവിടെ ആണ് എന്റെ വീട്. നിങ്ങൾക്കു എന്റെ അമ്മയെ കാണണ്ടേ? വാ നമുക്ക് എന്റെ വീട്ടിലേക്കു പോകാം". ഞങ്ങൾ വലിയ വികാര വിക്ഷോഭങ്ങൾ ഒന്നും ഇല്ലാതെ അവളെ പിന്തുടർന്നു.
മനോഹരമായ ഒരു വലിയ പൂന്തോട്ടം പോലെ ആയിരുന്നു ആ സ്ഥലം. അടുത്തടുത്തായി ഭംഗിയിൽ പണിത ഒരേ പോലെയുള്ള ചെറിയ വീടുകൾ. എല്ലാ വീടിന്റെയും മുറ്റത്തു നിറയെ ചെടികളും പൂക്കളും. ചെറിയ കുട്ടികൾ മുതൽ ഏകദേശം ഞങ്ങളുടെ പ്രായം തോന്നിക്കുന്ന കുട്ടികൾ വരെ അവിടെ കളിക്കുന്നുണ്ട്. അവർക്ക് എല്ലാം ഞങ്ങളെ പരിചയപ്പെടുത്തി കൊണ്ട് അവൾ മുന്നേ നടന്നു. മറ്റൊരു ഭംഗിയുള്ള വീടിനു മുന്നിൽ എത്തി ഞങ്ങളോട് അവൾ പറഞ്ഞു, "ഇതാണ് എന്റെ വീട്. ഇവിടെ ഞാൻ ഉൾപ്പടെ 10 കുട്ടികൾ ഉണ്ട്. എല്ലാവരും പലപ്പോഴായി ഈ അനാഥാലയത്തിൽ എത്തി ചേർന്നവർ ആണ്. സ്വന്തം അച്ഛനും അമ്മയും ആരെന്നോ എവിടെയെന്നോ ഞങ്ങൾക്ക് അറിയില്ല. എന്നാൽ ഓരോ വീട്ടിലും ഞങ്ങൾക്ക് ഓരോ അമ്മ ഉണ്ട്, ആ അമ്മയെ പറ്റിയാണ് ഞാൻ നിങ്ങളോടു പറഞ്ഞു കൊണ്ടിരുന്നത്". അവളുടെ അമ്മ കഥകൾക്ക് മറ്റുള്ളവരുടെ കഥയേക്കാൾ മാധുര്യം ഏറിയതു എന്ത് കൊണ്ടാണെന്നു അപ്പോൾ എനിക്ക് മനസ്സിലായി. ആ അമ്മയെ പരിചയപ്പെട്ടതിനു ശേഷം അവൾ 6 വയസ്സുള്ള സഹോദരനെ പരിചയപ്പെടുത്തി. "എന്താ പേര്" എന്റെ ചോദ്യത്തിന് ഒരു ചിരി മാത്രം അവൻ മറുപടി നൽകി. അത് കണ്ടു അവൾ പറഞ്ഞു "അവനു സംസാരിക്കാൻ കഴിയില്ല".. പെട്ടന്ന് എന്റെ മുഖം വാടി. നെഞ്ചിൽ വല്ലാത്തൊരു വേദനയോടെ ഞാൻ ഐശ്വര്യം തുളുമ്പുന്ന ആ മുഖത്തേക്ക് നോക്കി. ഇത് എഴുതുമ്പോഴും കാരണം അറിയാത്തൊരു ഭാരം എന്റെ ഉള്ളിൽ നിറയുന്നു. വാക്കുകൾ ഇല്ലാത്ത ലോകത്തു ഹൃദയത്തിന്റെ ഭാഷയിൽ ഞങ്ങൾ കുറേ സംസാരിച്ചു. വല്ലാത്തൊരു മാനസിക അടുപ്പം ആ ചുരുങ്ങിയ സമയം കൊണ്ട് എനിക്ക് അവനോട് തോന്നി, ആ സ്ഥലത്തോടും. മടങ്ങാൻ പുറപ്പെടുമ്പോൾ അവളുടെ അനുജൻ ഒരു റോസാപ്പൂ എനിക്ക് പറിച്ചു തന്നു. സ്നേഹത്തിന്റെ ഗന്ധമുള്ള ചുവന്ന പൂവ്! അവരോടു യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. ഇനിയും ഞാൻ ഇവരെ കാണാൻ മടങ്ങി വരും എന്ന് ഉറച്ച തീരുമാനവും ആയാണ് അന്ന് അവിടെ നിന്ന് മടങ്ങിയത്. കുറേ നാൾ അവളും ആ വീടും അമ്മയും അനുജനും ഒക്കെ എന്റെ മനസ്സിൽ നിറഞ്ഞു നിന്നു. എന്നാൽ ജീവിത തിരക്കിൽ മുങ്ങിപ്പോയ എനിക്ക് പിന്നീട് അവിടെ പോകാൻ സാധിച്ചിട്ടില്ല. പിന്നെ പിന്നെ ആ ഓർമ്മകൾ മനഃപൂർവം എന്റെ ഉള്ളറകളിൽ കുഴിച്ചു മൂടി.
വർഷങ്ങൾക്കു ശേഷം വീണ്ടും അവരുടെ ഓർമ്മകൾ മറ നീക്കി പുറത്തു വന്നു. ഇപ്പോൾ അവർ എവിടെ ഉണ്ടാവും? ചിറകു വിടർന്നു കഴിഞ്ഞു തള്ളക്കിളിയുടെ ചിറകിനടിയിൽ നിന്ന് കുഞ്ഞുങ്ങൾ പറന്നുയരുന്ന പോലെ ആ അനാഥാലയത്തിലെ കുട്ടികളും അവരുടെ സ്വതന്ത്ര ലോകത്തിലേക്കു, ഭാവി ജീവിതത്തിലേക്ക് പറന്നുയരും. അങ്ങനെ അവരും എവിടെ എങ്കിലും..... ഒരിക്കൽ കൂടി അവനോടു ഹൃദയം കൊണ്ട് സംസാരിക്കാൻ എന്റെ മനസ്സ് കൊതിക്കുന്നു. ഇത്രയും കാലത്തിനിടയിൽ ഒരിക്കൽ പോലും അവനെ കാണാൻ ശ്രമിക്കാത്ത എനിക്ക് അതിനുള്ള അർഹത ഉണ്ടോ എന്നറിയില്ല....
(റീമ മാത്യൂസ്)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo