Slider

ആതിരയുടെ ഡയറിക്കുറിപ്പുകള്‍

2

ആദ്യമായിട്ടാണ് നല്ലെഴുത്തില്‍ ഒരു പോസ്റ്റ്‌....എല്ലാവരുടെയും നല്ല മനസ് കൂടെയുണ്ടാവുമല്ലോ....
*****************************************************************************
ആതിരയുടെ ഡയറിക്കുറിപ്പുകള്‍
************************************************
ഞാന്‍ ആതിര..ഇന്ന് ഞാന്‍ ആദ്യമായി ജോലിയില്‍ പ്രവേശിക്കുന്ന ദിവസമാണ്.ഒരുപാട് പ്രാരാബ്ധങ്ങള്‍ ഉള്ള കുടുംബം എന്നിലൂടെ രക്ഷപെടും എന്ന പ്രതീക്ഷയും,പഠനം കഴിഞ്ഞാല്‍ ഒരു ജോലികിട്ടാന്‍ ബുദ്ധിമുട്ടുണ്ടാവില്ല എന്നുള്ള കാരണവും കൊണ്ടാണ് അമ്മ തന്നെ നഴ്സിംഗ് ന് അയച്ചത്...
ആരുടേയും ആശ്രയം ഇല്ലാതെയാണ് ഇതുവരെ അമ്മ ഞങ്ങള്‍ മൂന്നു മക്കളെ വളര്‍ത്തിയത്‌.16 വര്‍ഷം മുന്‍പ് ഒരു തുണ്ടുകയറില്‍ കടബാധ്യതകള്‍ കൂട്ടിക്കെട്ടി അച്ഛന്‍ ജീവിതം അവസാനിപ്പിക്കുമ്പോള്‍,പറക്കമുറ്റാത്ത മൂന്ന് കുഞ്ഞുങ്ങളുമായി പകച്ചുപോയിട്ടുണ്ടാവില്ലേ എന്‍റെ അമ്മ..മരിക്കുന്നതിനെക്കാള്‍ ധൈര്യം ജീവിക്കുന്നതിനു വേണം എന്നുള്ള തിരിച്ചറിവാകാം അമ്മ ഞങ്ങളെയും കൊണ്ട് പൊരുതി ജീവിച്ചത്..ഇന്ന് മുതല്‍ അമ്മ ചുമക്കുന്ന ഭാരത്തിനു ഒരു കൈത്തങ്ങാകാന്‍ എനിക്ക് സാധിക്കുമല്ലോ എന്നൊരു സന്തോഷം കൂടിയുണ്ട്.
ആലോചിച്ചിരുന്നു സമയം പോയതറിഞ്ഞില്ല..വേഗം കുളിച്ചു റെഡിയായി.അമ്മയുടെ കാല്‍തൊട്ടു അനുഗ്രഹം വാങ്ങിയപ്പോള്‍ ആ കണ്ണുകള്‍ തുളുമ്പിയോ?..അനിയത്തിയുംഅനിയനും ചേര്‍ന്നുനിന്നപ്പോള്‍അവരുടെ രക്ഷകര്‍ത്താവായ ഒരു തോന്നല്‍.തൂവെള്ള യുണിഫോം അണിഞ്ഞ്.മുടിയൊതുക്കി കണ്ണാടിയുടെ മുന്നില്‍നിന്നപ്പോള്‍ ഞാനൊരു മാലാഖയാണെന്ന് തോന്നി..കരുണയുടെ..അലിവിന്‍റെ പ്രതിരൂപംപോലെ..
ആശുപത്രിയില്‍ എത്തി നഴ്സിംഗ് ഓഫീസില്‍ ചെന്ന് രജിസ്റ്ററില്‍ ഒപ്പിട്ടു.കാന്‍സര്‍ യുനിറ്റില്‍ ആണ് എനിക്ക്പോസ്റ്റിങ്ങ്‌..മരുന്നിന്‍റെ വെറുപ്പിക്കുന്ന ഗന്ധവും വേദനയും ഞരക്കങ്ങളും..കുഞ്ഞുങ്ങളുടെ കരച്ചിലും നിറഞ്ഞ ഇടനാഴികള്‍...
വാര്‍ഡില്‍ ഹെഡ് നേഴ്സ് ഉള്‍പ്പെടെ നാലു നഴ്സുമാര്‍ ഉണ്ടായിരുന്നു.ഒരു ജൂനിയര്‍ ഡോക്ടറും. ഹെഡ്ഡ് നേഴ്സ് എല്ലാവര്‍ക്കും എന്നെ പരിചയപ്പെടുത്തിയ ശേഷംഎന്നേക്കാള്‍ ഒരു വര്‍ഷം സീനിയര്‍ ആയ ജ്യോതിയോട് അവിടുത്തെ ജോലിയെക്കുറിച്ചും രോഗികളെക്കുറിച്ചും വിശദമായി പറഞ്ഞു തരാന്‍ ഏല്‍പ്പിച്ചു.
ഞങ്ങള്‍ ഓരോ മുറികളിലും കയറിയിറങ്ങി രോഗികളെ കണ്ടു.അവരുടെ രോഗാവസ്ഥയും ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ചികിത്സകളും എല്ലാം ജ്യോതി എനിക്ക് പറഞ്ഞു തന്നുകൊണ്ടിരുന്നു.വേദനയുടെ മുഖങ്ങള്‍ പഠനകാലത്ത്‌ തന്നെ കണ്ടു ശീലിച്ചതു കൊണ്ടാവണം പുതുമയോ അമ്പരപ്പോ എനിക്കുണ്ടായിരുന്നില്ല..ഇതിനിടക്ക്‌ ചില വ്യക്തിപരമായ സംസാരങ്ങള്‍ കൊണ്ട് ഞാന്‍ ജ്യോതിയുമായി ചെറിയഒരു അടുപ്പം ഉണ്ടാക്കിയെടുത്തു.
അടുത്തത് റൂം നമ്പര്‍ 205 .ഫിദ ഫാത്തിമ ,10 വയസ്സ്,ബ്രെയിന്‍ ട്യൂമര്‍ ലാസ്റ്റ് സ്റ്റേജ് ആണ്.കീമോതെറാപ്പിയിലാണ്..വാതില്‍ തുറക്കുംമുന്‍പ് ജ്യോതി ചെറിയഒരു വിവരണം തന്നു.വാതില്‍ തുറന്നത് ഒരു അത്ഭുതലോകത്തിലേക്ക്‌ എന്നെനിക്കു തോന്നി..മുറിനിറയെ ഭംഗിയുള്ള ചിത്രങ്ങള്‍..കട്ടിലില്‍ ഒരു കുഞ്ഞുമാലാഖ..ഇടതുകണ്ണ്പാതിയടഞ്ഞ നിലയില്‍ .തലയില്‍ ഒരു സ്കാര്‍ഫ് കെട്ടിയിട്ടുണ്ട്..ചലനമില്ലാത്ത ഇടംകൈ തലയിണയില്‍ ഉയര്‍ത്തി വച്ചിരുന്നു.ഇടതുകവിളിലൂടെ ഒലിച്ചിറങ്ങിയ ഉമിനീര്‍ അവളുടെ ഉപ്പ ഒരു ടവ്വല്‍ കൊണ്ട് തുടച്ചു.
എന്നെക്കണ്ടപ്പോള്‍ അവളുടെ വലം കണ്ണ്തിളങ്ങി..വശം ചെരിഞ്ഞൊരു കുഞ്ഞുച്ചിരി..ജ്യോതി അവളുടെ അടുത്തേക്ക് മുഖംകുനിച്ചു "ഫിദക്കുട്ടി.. എന്താ കഴിച്ചത് കാലത്ത്?"അവ്യക്തമായി ചിരിയോടെ"ദോശ.."എന്നവള്‍ പറഞ്ഞു..അവളുടെ വലംകൈ എന്‍റെ നേര്‍ക്ക്‌ചൂണ്ടി "പുത്യ ചേച്ചിയാണോ ?" എന്ന് ചോദിച്ചു..അതെയെന്നു ഞാന്‍ തലകുലുക്കി.വീണ്ടും ചിത്രങ്ങളിലേക്ക് കണ്ണുകള്‍ തിരിയുന്നത് കണ്ടപ്പോള്‍ "ഒക്കെ ഞാന്‍ വരച്ചതാ" എന്നവള്‍ പറഞ്ഞു.."അതെയോ?മിടുക്കിയാണല്ലോ" ഞാന്‍ അത്ഭുതത്തോടെ അവളെയും ചിത്രങ്ങളെയും നോക്കി.."പടച്ചോന്‍ വലതു കൈ തിരിച്ചെടുക്കാത്തത്‌ ആണ് ഇപ്പോള്‍ .ആശ്വാസം"ഫിദയുടെ ഉപ്പയാണ് പറഞ്ഞു തീര്‍ക്കും മുന്‍പേ..ഒരു തേങ്ങല്‍ തൊണ്ടയില്‍ കുരുങ്ങി..കണ്ണുകള്‍ നിറഞ്ഞു. ഉമ്മ തട്ടത്തിന്‍റെ തലപ്പ്‌കൊണ്ട് കണ്ണ് തുടച്ചു.എനിക്ക് അവിടുന്ന്ഇറങ്ങിയോടാനാണ് തോന്നിയത്.
പിന്നെ വരാമെന്ന് പറഞ്ഞു ഞാനും ജ്യോതിയും മുറിക്കുപുറത്തിറങ്ങി.പരസ്പരം എന്തുപറയണം എന്ന് ഞങ്ങള്‍ക്കറിയില്ലായിരുന്നു."രണ്ടു മൂന്നു മാസങ്ങള്‍ക്ക് മുന്‍പ് വരെ വളരെ മിടുക്കിയായി ഓടിനടന്ന കുട്ടിയാ.നേര്‍ച്ചകാഴ്ച വച്ചു കിട്ടിയ ഒറ്റ മോള്‍..സ്കൂളില്‍ ഒന്ന് തലചുറ്റി വീണതാണ് എല്ലാത്തിനും തുടക്കം..അവസാനത്തെ സ്റ്റേജ് ആയിപ്പോയി അറിഞ്ഞില്ലായിരുന്നു.2 സര്‍ജ്ജറികള്‍ കഴിഞ്ഞു.ഇടതു വശം തളര്‍ന്നു.4 ദിവസം കൂടി കഴിഞ്ഞാല്‍ അവസാന കീമോതെറാപ്പിയാണ്..എല്ലാം ഈശ്വരന്‍റെ കയ്യിലാ.."ജ്യോതി തനിക്കറിയാവുന്ന വിവരങ്ങള്‍ കൂടി പങ്കുവച്ചു. ഞാനറിയാതെ കണ്ണീര്‍ കവിളിനെ നനച്ചു..
ഞങ്ങളുടെ യുണിറ്റില്‍ ഉണ്ടായിരുന്ന എല്ലാവര്‍ക്കും ഫിദകുട്ടിയോട് പ്രത്യേകം വാത്സല്യം ഉണ്ടായിരുന്നു.രാവിലത്തെ തിരക്കുകള്‍ ഒഴിഞ്ഞപ്പോള്‍ ഞാനും ജ്യോതിയും കൂടി ഫിദയെ വീല്‍ചെയറില്‍ ചെയറില്‍ ഇരുത്തി ഇടനാഴിയിലൂടെ നടന്നു.
നഴ്സിംഗ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഞങ്ങളോടൊക്കെ അവള്‍ ഒരുപാട് സംസാരിച്ചു.ഉമ്മച്ചിയോടു പറഞ്ഞു റൂമില്‍ നിന്ന് ആല്‍ബം എടുപ്പിച്ചു ഞങ്ങളെ അവളുടെ ഫോട്ടോകള്‍ കാണിച്ചു.ഉമ്മച്ചിയുടെ മാറില്‍ ചേര്‍ന്നുറങ്ങുന്ന കുഞ്ഞു ഫിദ.ഭാര്യയെയും മോളെയും നെഞ്ചോടു ചേര്‍ത്ത് അഭിമാനത്തോടെനില്‍ക്കുന്ന ഉപ്പ.മുട്ടിലിഴയുന്ന,കൈകള്‍ നിലത്തൂന്നി ഇരിക്കുന്ന,പിച്ചനടക്കുന്ന ..അങ്ങനെ അങ്ങനെ..മൂന്നു മാസം മുന്‍പ്സ്കൂളില്‍ നടന്ന ഫാന്‍സി ഡ്രെസ്സില്‍ കുഞ്ഞു ഡോക്ടര്‍ ആയി വേഷമിട്ട ഫോട്ടോ വരെ..ഓരോന്നും കാണുമ്പോള്‍ അവള്‍ അതേപ്പറ്റി ഒരു നൂറു കാര്യങ്ങള്‍ പറഞ്ഞു..ഒന്നുംകാണാനും കേള്‍ക്കാനുമുള്ള ശേഷിയില്ലാതെ കരച്ചിലടക്കാന്‍ പാടുപ്പെട്ട് ഉമ്മ കരഞ്ഞുകൊണ്ട്‌ റൂമിലേക്കോടി.ഉപ്പ അവളെയും കൊണ്ട്നിര്‍വികാരനായി തിരികെ റൂമിലേക്ക്‌ പോയി.
വൈകിട്ട് ഡ്യൂട്ടി കഴിഞ്ഞു പോകും മുന്‍പ് ഫിദയുടെ റൂമില്‍ ഒരിക്കല്‍കൂടി ചെന്നു.കിടക്കയില്‍ ചാരിയിരുന്നു
അവള്‍ എന്തോ വരയ്ക്കുകയാണ്.ഞാന്‍ അവളുടെ അടുത്തുചെന്നു.വരച്ചുകൊണ്ടിരുന്ന പേപ്പര്‍ എനിക്ക് നേരെ നീട്ടി"ഇത് ചേച്ചിക്കുള്ളതാണ്.." ഒരു കൂടനിറയെ പൂക്കളുമായി നില്‍ക്കുന്ന ഒരു പെണ്‍കുട്ടി..പേപ്പര്‍ന്മുകളിലായി "ആതിര ചേച്ചിക്ക്എന്നെഴുതിയിരുന്നു..ചുവട്ടിലായി സ്നേഹത്തോടെ ഫിദ ഫാത്തിമ എന്നും.അലിവോടെഅവളുടെ നെറുകയില്‍ തലോടി ..അവളുടെ സമ്മാനം സ്നേഹത്തോടെ ഞാന്‍ സ്വീകരിച്ചു.
അടുത്ത രണ്ടു ദിവസങ്ങള്‍ കൊണ്ട് ഫിദയോടും ഉപ്പയോടും ഉമ്മയോടും വല്ലാത്ത ഒരു ആത്മബന്ധം ഉണ്ടായിരുന്നു എനിക്ക്.അവളുടെ കളിചിരികള്‍ ഒരിക്കലും നിലക്കരുതേ എന്ന് ഉള്ളുരുകി പ്രാര്‍ത്ഥിക്കുകയും ചെയ്തു.
അവളുടെ കീമോതെറാപ്പിയുടെ ദിവസമായിരുന്നു അടുത്തത്.ശക്തിയേറിയ മരുന്നുകള്‍ നല്‍കുമ്പോള്‍ ശരീരം അതിനോട് എങ്ങനെ വേണമെങ്കിലും പ്രതികരിക്കാം.എന്തിനെയും നേരിടാനായി അവളുടെ മുറിക്കു പുറത്തായി അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കേണ്ട മരുന്നുകളും മെഷീനുകളും സജ്ജമാക്കി.ഒരു പറ്റം ഡോക്ടര്‍മാരും നേഴ്സ്മാരും തയ്യാറായി.കീമോതെറാപ്പി ആരംഭിച്ചു..ഉമ്മച്ചിമാത്രം അവള്‍ക്കൊപ്പം ഇരുന്നു.റൂമിന് പുറത്തു അവളുടെഉപ്പയും ബന്ധുക്കളും ദൈവത്തിനടുത്തെത്തി യാചിക്കുകയാണ്.പൊന്നുമോള്‍ക്ക്‌ വേണ്ടി.
ആദ്യത്തെ ഒന്നര മണിക്കൂര്‍ കുഴപ്പങ്ങള്‍ ഒന്നുമില്ലാതെ പോയി.പെട്ടന്നാണ് അവളുടെ ഹൃദയമിടിപ്പ്‌ കുറയാന്‍ തുടങ്ങിയത്.ഡോക്ടര്‍മാരെല്ലാം ഓടിയെത്തി.ഫിദയുടെ ഉമ്മയെ പുറത്തേക്കു കൊണ്ടുവന്നു.ജീവച്ഛവമായി നില്‍ക്കുകയായിരുന്നു ആ മാതാപിതാക്കള്‍.അകത്തു മരണത്തിന്‍റെ കയ്യില്‍ നിന്ന് കുഞ്ഞു ഫിദയെ തട്ടിപ്പറിക്കാന്‍ ശ്രമിച്ചുകൊണ്ട്‌ ഡോക്ടര്‍മാര്‍.
ഏതാനും സമയത്തെ മല്‍പ്പിടുത്തിനൊടുവില്‍ അവന്‍ ജയിച്ചു.
മരണം..!
ഡോക്ടര്‍ ഫിദയുടെ മരണം സ്ഥിരീകരിച്ചു
ഫിദയുടെ ഉമ്മ ബോധം കെട്ടുവീണു.ഉപ്പച്ചിയെ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ ബന്ധുക്കളും ഡോക്ടര്‍മാരും ബുദ്ധിമുട്ടി.
അവളുടെ ചേതനയറ്റ ശരീരം കാണാനുള്ള ശേഷി പോലും ഞങ്ങള്‍ക്കില്ലായിരുന്നു എങ്കിലും അവളുടെ ശരീരം അവസാനയാത്രക്കായി ഒരുക്കിയെടുക്കേണ്ടത് ഞങ്ങള്‍ ആയിരുന്നു.പാതിയടഞ്ഞ ഇടം കണ്ണും തുറന്നിരുന്ന വലംകണ്ണും നെഞ്ഞുപിടയുന്ന വേദനോയോടെ ഞാന്‍ തിരുമ്മിയടച്ചു.അവളുടെ ഉപ്പ ബന്ധുക്കളില്‍ ഒരാളുടെ തോളില്‍ ചാരിനിന്നു കൊണ്ട് എന്നെ പുറത്തേക്കു വിളിച്ചു.എന്‍റെ കയ്യില്‍ അവളുടെ കളര്‍ ബോക്സ്‌ വച്ചുതന്നിട്ട് പറഞ്ഞു.."ഇതെന്‍റെ പൊന്നു മോള്‍ടെ ജീവനാണ്.അവളുടെ വലതുകയ്യില്‍ ചേര്‍ത്ത് ഇതുവയ്ക്കണം."ആ മനുഷ്യന്‍റെ മുഖത്തേക്ക് നോക്കാതെ ഞാനത് വാങ്ങി അവളുടെ വലം കയ്യില്‍ ചേര്‍ത്ത് വച്ചു.
വീട്ടിലെത്തി അമ്മയുടെ മടിയില്‍ തലവച്ചു ഒരുപാട് കരഞ്ഞു..അവള്‍ തന്ന സമ്മാനത്തിലേക്ക് ഒന്ന് നോക്കാന്‍ പോലുമുള്ള ത്രാണി ഉണ്ടായിരുന്നില്ല എനിക്ക്.
അവള്‍ പോയിട്ട് ഏകദേശം ഒരു വര്‍ഷത്തോളം ആയി..റൂം നമ്പര്‍ 205ല്‍ പിന്നെയും ഒരുപാടു രോഗികള്‍ വന്നുപോയി പക്ഷെ ഓരോ തവണ ആ റൂമില്‍ കയറുമ്പോഴും കുഞ്ഞു ഫിദ അവിടെ ഉള്ളപോലെ ഒരു തോന്നല്‍..
അന്നൊരു തിരക്കുള്ള ദിവസമായിരുന്നു.പെട്ടന്ന് പരിചിതമായ രണ്ടു മുഖങ്ങള്‍ എന്‍റെ മുന്നിലേക്ക്‌ എത്തി..ഫിദയുടെ ഉപ്പയും ഉമ്മയും.ഒരു വര്‍ഷമായി കല്‍ക്കട്ടയില്‍ ഒരു ബന്ധുവിനോപ്പം ആയിരുന്നു അവര്‍..ഇപ്പോള്‍ നാട്ടിലെത്തി ചെറിയ ഒരു കട തുടങ്ങി.അതില്‍ നിന്നുള്ള വരുമാനത്തില്‍ നിന്നും മിച്ചം വച്ച തുകയ്ക്ക് കാന്‍സര്‍ രോഗികളായ കുട്ടികള്‍ക്ക് ഉടുപ്പും ചായപ്പെട്ടികളും എല്ലാം കൊണ്ട് വന്നതായിരുന്നു അവര്‍..പിന്നീട് എല്ലാ മാസത്തിലെയും ആദ്യത്തെ വെള്ളിയാഴ്ചകള്‍ അവര്‍ പതിവ് സന്ദര്‍ശകരായി..ഫിദയെ പോലെയുള്ള കുഞ്ഞുമാലാഖമാരുടെ മുഖത്തെ ചിരി കാണാന്‍..അതിലൂടെ പൊന്നുമോളെ ഒന്ന്കാണാന്‍..
ഫിദ..നിന്നെ കണ്ട നാള്‍മുതല്‍ ചങ്കിലൊരു കാരാമുള്‍ തറച്ച വേദനയായിരുന്നു..എനിയതിന്‍റെ കടച്ചില്‍ എന്നെ വിട്ടു പോവില്ല..എനിക്ക് നിന്നെ കാണാം എന്‍റെ ഉള്‍ക്കണ്ണില്‍ ...മാലാഖമാരുടെ നടുവില്‍ വലതുകയ്യില്‍ ചായപ്പെട്ടിയും പിടിച്ചു തുള്ളിച്ചാടുന്നു.. ഉദിച്ച സൂര്യനെ പോലെ നിന്‍റെ മുഖം!

By: 
Remya Rathish
2
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo