Slider

അന്തി മയങ്ങിയ നേരത്തില്‍ ചെന്തീ പോലൊരു മാലാഖ

1


എത്തിയ ഉടന്‍ തന്നെ മാത്തച്ചന്‍ തന്റെ ജോലിയില്‍ വ്യാപ്രതനായി.വണ്ടിയില്‍ നിന്നു ട്യൂബ്ലൈറ്റുകളും ജനറേറ്ററും വയറുകളും എടുത്തു.അകത്തെ മുറിയില്‍ നിന്നു വയര്‍ വലിച്ചു ജനറേറ്ററിലേക്ക് കൊടുത്തു.പിന്നെ സി.ഡി പ്ലേയര്‍ പ്ലഗില്‍ കുത്തി അതില്‍ നിന്നു മുറ്റത്ത് നില്ക്കുന്ന മുരിങ്ങയിലേക്ക് സ്പീക്കര്‍ സെറ്റ് വച്ച് കെട്ടി കണക്ട് ചെയ്തു.പിന്നെ ഒരു നിമിഷം കര്‍ത്താവിനെ ഓര്‍ത്തു നെറ്റിയില്‍ കുരിശു വരച്ചു..എന്നിട്ട് സി.ഡി ഓണ്‍ ചെയ്തു.
"അന്തി മയങ്ങിയ നേരത്തില്‍
ചെന്തീ പോലൊരു മാലാഖ
സ്വര്‍ഗത്തില്‍ നിന്നും മരണത്തിന്‍
സന്ദേശവുമായി വന്നണ്ണഞ്ഞു...”
ദു:ഖ സാന്ദ്രമായി ഒപ്പീസ് ഗീതം കേട്ടു തുടങ്ങി.അപ്പോള്‍ മാത്തച്ചന്‍ തന്റെ ബാക്കി ജോലികള്‍ പതിയെ തുടങ്ങി.പുന്നശേരില്‍ കുര്യാചേട്ടന്‍ ആണ് മരിച്ചത്.പ്രായമായിരുന്നു.മരിച്ച ഉടന്‍ തന്നെ കുര്യാചേട്ടന്റെ മകന്റെ മകന്‍ സോണി അവന്റെ മൊബൈലില്‍ സേവ് ചെയ്തിരുന്ന സെയിന്റ് ജോസഫ് മൊബൈല്‍ മോര്‍ച്ചറി എന്ന നമ്പറില്‍ വിളിച്ചു.അത് മാത്തച്ചന്റ്റെ നമ്പര്‍ ആണ്.ഒരു മരണം ഉണ്ടായാല്‍ ,അത് മാത്തച്ചന്റ്റെ ബിസിനസ് ആണ്.മൊബൈല്‍ മോര്‍ച്ചറി ,പന്തല്‍,കസേര,ജനറേറ്റര്‍,മരണവീട്ടില്‍ നിന്നു റോഡ് വരെ ട്യൂബ് ലൈറ്റ് കത്തിക്കല്‍ ...അതിനു ശേഷം,ബോഡി പെട്ടിയില്‍ വയ്ക്കുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങള്‍,അലങ്കരിക്കല്‍,പിന്നെ ആംബുലന്സി്ല്‍ ബോഡി സെമിത്തേരിയില്‍ എത്തിക്കുക,അത് കഴിഞ്ഞു ശവമടക്ക് കഴിഞ്ഞു പിരിയുന്നതിന് മുന്പ് ബന്ധു മിത്രാദികള്ക്കു് കാപ്പി കൊടുക്കുക തുടങ്ങി എല്ലാം എല്ലാം അയാള്‍ ചെയ്യും.വെറുതെയല്ല.വെറുതെ ചെയ്യാന്‍ മാത്തച്ചന്‍ നിങ്ങളുടെ ബന്ധുവാണോ?അല്ല.കാശ് എണ്ണി പറഞ്ഞു അയാള്‍ വാങ്ങും.
ഒരു ശവമടക്ക് ചടങ്ങില്‍ നിന്നു അയാള്‍ മിനിമം ഒരു പതിനായിരം രൂപ ലാഭം ഉണ്ടാക്കും.ഒരു മാസം ലക്ഷം രൂപ വരെ.അധികം ആളുകള്‍ ഈ ബിസിനസിന് പോകില്ല.അതിനു പല കാരണം ഉണ്ട്.മിക്കവാറും ഉറക്കം ഇളച്ചു ജോലി.പിന്നെ എല്ലാദിവസവും മരണവീടുകളില്‍ ജോലി ചെയ്യുക എന്നത് ഒരു സുഖമുള്ള ഏര്‍പ്പാടാണോ?
സന്ധ്യ ആയി.തണുപ്പ് വീണു.മരണ വീട്ടില്‍ ആളുകള്‍ വന്നും പോയുമിരുന്നു.നാളെ ഉച്ചക്കാണ് അടക്ക്.മുഴുവന്‍ കാര്യങ്ങളും മാത്തച്ചന്‍ ഏറ്റിരിക്കുകയാണ്.ആദ്യത്തെ അറേഞ്ച്മെന്റ് കഴിഞ്ഞാല്‍ പിന്നെ വല്യ പണിയൊന്നുമില്ല.അയാള്‍ ജീപ്പില്‍ പോയിരുന്നു.മരണ വീടുകളില്‍ വരുന്നവരുടെ ,ഇത് ഒരിക്കലും തനിക്കു സംഭവിക്കില്ല ,എന്നുള്ള സ്ഥിരം മുഖംഭാവം ശ്രദ്ധിച്ചു കൊണ്ട് മാത്തച്ചന്‍ സിഗരറ്റ് പുകച്ചു മാറി നിന്നു.
അയാള്‍ മിക്കവാറും ഉറങ്ങാറില്ല.ഇന്നലെ രാത്രി ഒരു മരണം ഉണ്ടായിരുന്നു.ഇന്ന് ഉച്ചക്കായിരുന്നു ശവമടക്ക്.അതിന്റെ ക്ഷീണം തീര്‍ന്നിട്ടില്ല.
“അന്നൊരു ദിവസം ബേദനിയായില്....” സ്പീക്കറിലൂടെ ഒപ്പീസ് ഗീതങ്ങള്‍ തുടര്‍ന്നു..പുന്നശേരി കുടുംബത്തിലെ ഏതോ ബന്ധു അച്ചന്‍ കാറില്‍ വരുന്നത് അയാള്‍ കണ്ടിരുന്നു.അച്ചന്റെ ഒപ്പീസാണ് കേള്‍ക്കുന്നത്.
അതിനിടയില്‍ സോണി ജീപ്പിനരികിലേക്ക് വന്നു,ഒരു കുപ്പി അവന്‍ ജീപ്പില്‍ അയാളുടെ സീറ്റിന്നരികിലായി വച്ചിട്ട് പോയി.രാത്രി മുഴുവന്‍ ഉറങ്ങാതെ ഇരിക്കണ്ടതല്ലേ.
ജോലി സമയത്ത് മാത്തച്ചന് സാധാരണ കുടിക്കാറില്ല.ചിലപ്പോള്‍ മരണവീടുകളില്‍ വരുന്ന ആരെങ്കിലുമായി അയാള്‍ കമ്പനിയാകും.മദ്യം അവര്‍ക്ക് കൊടുക്കും.അതും അയാളുടെ ഒരു ബിസിനസ് തന്ത്രത്തിന്റെ ഭാഗമാണ്.അവിടെ അടുത്തു പിന്നെ മരണം ഉണ്ടാകുമ്പോള്‍ അവര്‍ അയാളെ തന്നെ വിളിക്കും.
അയാള്‍ ജീപ്പില്‍ ഇരുന്നു വെറുതെ കണക്ക് കൂട്ടി.ആ പ്രദേശത്ത് മൂന്നു പേരാണ് മരണം കാത്തു കിടന്നിരുന്നത്.പുന്നശേരില്‍ കുര്യാചേട്ടന്‍,മറ്റത്തില്‍ വറീത് മാപ്ല,പിന്നെ കുന്നുംപറമ്പില്‍ ഒറോത ചേടത്തി.അതില്‍ കുര്യാചേട്ടന്‍ രണ്ടു ദിവസത്തിനുള്ളില്‍ മരിക്കുമെന്ന് അയാള്‍ കണക്ക് കൂട്ടിയിരുന്നു.ബാക്കി ഉള്ള രണ്ടു പേരും ഈ ആഴ്ച മരിച്ചാല്‍, ഒരു മുപ്പത്തിനായിരം രൂപ ഈ ആഴ്ച മറിക്കാന്‍ കിട്ടും.അത് കിട്ടിയിട്ട് വേണം സ്റ്റെല്ലക്കു ഒരു ഒന്നര പവന്‍ മോതിരം വാങ്ങി കൊടുക്കാന്‍...
സ്റ്റെല്ല ..
സ്റ്റെല്ലയെ അയാള്‍ ഇത് പോലെ ഒരു മരണ ചടങ്ങിലാണ് പരിചയപ്പെട്ടത്...ഒരു മരണവീട്ടില്‍ ,ഒരു വല്യമ്മച്ചിയുടെ ശരീരം പെട്ടിയില്‍ വച്ച് അലങ്കരിക്കുമ്പോള്‍
കാന്ത മിഴിയുള്ള സ്റെല്ലയില്‍ അയാളുടെ കണ്ണുകള്‍ ഉടക്കി.പെട്ടിയുടെ അരികിലെ കൊളുത്തുകളില്‍ മുല്ലമാല കൊരുക്കുന്നതിനിടയില്‍ ,അതിന്റെ ഗന്ധം അയാളുടെ മൂക്കിലൂടെ സിരകളിലൂടെ പാഞ്ഞു..വീണ്ടും അവരുടെ കണ്ണുകള്‍ തമ്മില്‍ ഉടക്കി.അത് ഒരു തുടക്കമായിരുന്നു...സ്റെല്ല വിവാഹിതയും രണ്ടു കുഞ്ഞുങ്ങളുടെ മാതാവും ആയിരുന്നു എന്നുള്ളത് അയാള്‍ക്ക് ഒരു തടസ്സം അല്ലായിരുന്നു.
അവളുടെ ഭര്‍ത്താവ് മരിച്ചാല്‍ ചടങ്ങുകള്‍ ഫ്രീ ആയി ചെയ്തു കൊടുത്തെനെ..ഒരു പുഞ്ചിരിയോടെ മാത്തച്ചന്‍ ഓര്‍ത്തു.. .സാധാരണ അയാള്‍ കുടിക്കാറില്ല.ഇപ്പോള്‍ ഒരു മൂഡ്.അയാള്‍ കുപ്പി തുറന്നു ജീപ്പില്‍ സൂക്ഷിച്ചിരുന്ന ഗ്ലാസില്‍ ഒഴിച്ച് ഒറ്റ വലിക്ക് അകത്താക്കി.
സ്റ്റെല്ല...ഓര്‍ക്കുമ്പോള്‍ തന്നെ ഞരമ്പുകളില്‍ രക്തത്തിന് ചൂട് കൂടുന്നു.ഒരിക്കല്‍ കൂടി ബാക്കി രണ്ടു പേര്‍ മരിച്ചാല്‍ കിട്ടുന്ന തുക സ്റെല്ലക്ക് വേണ്ടി ചെലവഴിക്കാന്‍ തികയുമോ എന്ന് കണക്കു കൂട്ടി.
ഒരു ചെറിയ മയക്കത്തിന് ശേഷം അയാള്‍ ജീപ്പില്‍ നിന്നിറങ്ങി.പുറത്തു റബ്ബര്‍ മരങ്ങള്‍ക്കിടയില്‍ ഇരുള്‍ പതുങ്ങി നിന്നു.കാപ്പിചെടികള്‍ വളര്‍ന്നു നിന്ന പുന്നശേരിക്കാരുടെ തോട്ടത്തില്‍ തണുപ്പുണ്ടായിരുന്നു.
.
അയാള്‍ റോഡിലേക്ക് ഇറങ്ങി നടന്നു.അപ്പോള്‍ വഴിയുടെ അങ്ങേയറ്റത്ത് തൂവെള്ള വസ്ത്രമണിഞ്ഞ മൂന്നു വൃദ്ധരെ കണ്ടു.അവര്‍ അയാളെ നോക്കി ചിരിച്ചു.അവരെ കണ്ടിട്ടും താന്‍ എന്തു കൊണ്ടാണ് ഞെട്ടാത്തത് എന്നു അയാള്‍ ഒരു നിമിഷം ഓര്‍ത്തു..അത് അവരായിരുന്നു പുന്നശേരില്‍ കുര്യാചേട്ടന്‍,മറ്റത്തില്‍ വറീത് മാപ്ല,പിന്നെ കുന്നുംപറമ്പില്‍ ഒറോത ചേടത്തി.തന്റെ കണക്കുകളില്‍ താന്‍ അറിയാതെ സ്വയം ഉള്‍പെട്ടു..എന്നു അയാള്‍ അറിഞ്ഞു.അയാളുടെ ജീപ്പിന് ചുറ്റും ആളുകള്‍ ഓടി കൂടുന്നതും തന്റെ ശരീരവുമായി ആ ജീപ്പ് മരണം ഉറപ്പിക്കുവാന്‍ പട്ടണത്തിലെ ആശുപത്രിയിലേക്ക് പായുന്നത് കാണുവാനുമായി അയാളുടെ ആത്മാവു തിരിഞു നോക്കി.
(അവസാനിച്ചു)
1
( Hide )
  1. സൂപ്പർ ,ഒരു സിനിമ ഇതിനുള്ളിൽ ഉണ്ട് bro

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo