Slider

മധുര പ്രതികാരം

0
എന്റെ ജീവിതത്തിൽ അടുത്തയിടെ സംഭവിച്ച ഒരു കാര്യമാണ് ഈ എഴുത്തിനാധാരം....ജീവിതത്തിൽ പ്രതിസന്ധികൾ ഇല്ലാത്തവരുണ്ടാകില്ല.... എന്നാൽ അതിനെ പലരും പല രീതിയിൽ കൈകാര്യം ചെയ്യുന്നുവെന്ന് മാത്രം...... ഇത്തരം ഒരു കാര്യത്തെ ഞാനെങ്ങനെ നേരിട്ടു എന്നതാണ് പറയുവാൻ ഉദ്ദേശിക്കുന്നത്.....
ഞങ്ങൾ താമസിക്കുന്നതിന്റെ അടുത്ത വീട് വാങ്ങി പുതിയ താമസക്കാർ വന്നു.... ഡ്രൈവർ സുബൈറും ഭാര്യ ബീവിയും 2 മക്കളും അടങ്ങുന്ന കുടുംബം... ഗൃഹനാഥനെ കുറിച്ച് സ്വഭാവത്തിന്റെ കാര്യത്തിൽ നാട്ടിൽ നല്ല അഭിപ്രായം ആയിരുന്നില്ല.... അൽപ്പം റൗഡിസവും സ്ത്രീവിഷയത്തിൽ കുറച്ച് പ്രശ്നങ്ങളിലും പെട്ടിട്ടുള്ള ആളാണ്...അധികം അടുക്കാതിരുന്നാൽ മതിയല്ലോ എന്ന് ഞങ്ങൾ ചിന്തിച്ചു..... എന്നാൽ അവർക്ക് പോകേണ്ട വഴി ഞങ്ങളുടെ വീടിനു മുൻപിലൂടെയാണ്......
തറവാട്ടിൽ നിന്ന് മാറിത്താമസിക്കുവാനായി ഞങ്ങളീ സ്ഥലം വാങ്ങിയപ്പോൾ ഈ വഴിയെ കുറിച്ച് ഉടമസ്ഥർ ഞങ്ങളെ അറിയിച്ചിരുന്നില്ല.
ബ്രോക്കറുടെ വാക്ധാരയിൽ മജുവും ഒന്നും ശ്രദ്ധിച്ചില്ല....തീറാധാരം എല്ലാം കഴിഞ്ഞ് 6 മാസത്തിനു ശേഷം അപ്പുറത്തെ വീട്ടുകാർ അവരുടെ സ്ഥലം വിൽക്കാനായി ഞങ്ങളെ സമീപിച്ചപ്പോൾ മാത്രമാണ് ഇത്തരമൊരു പ്രശ്നം അറിയുന്നത് തന്നെ....
4 സെന്റിൽ 2 മുറിയുള്ള ഒരു ചെറിയ വീടാണ് അതിലുള്ളത്. ആ വീട്ടിലേക്ക് നടന്നു പോകുവാനുള്ള അവകാശം മാത്രമേ അവർക്കുള്ളു... അതിനാൽ ഒരു സൈക്കിൾ കൊണ്ടു പോകുവാനുള്ള അവകാശം ഞങ്ങൾക്ക് നൽകണം എന്നതായിരുന്നു അവരുടെ ആവശ്യം.... അവകാശമായി എഴുതി തരാൻ കഴിയി്ല്ലെന്നും ഞങ്ങളവിടെ താമസിക്കും കാലംവരെ നിങ്ങൾ കൊണ്ടു പൊയ്ക്കൊള്ളു എന്നും മജു പറഞ്ഞു.... എന്നാൽ വാങ്ങാൻ വന്നവർ വിസമ്മതിച്ച് കച്ചവടം ഒഴിഞ്ഞു പോയ ശേഷമാണ് ഇവർ വന്ന് ആ വീടും സ്ഥലവും വാങ്ങുന്നത്....
വീടിനു മുൻപിലൂടെ നടന്നു പോകുന്നതിനാൽ സ്വാഭാവികമായും സംസാരിക്കാതിരിക്കാൻ കഴിയില്ലല്ലോ? ബീവിയാണെങ്കിൽ ഞങ്ങളോട് ഭയങ്കര അടുപ്പവും സ്നേഹവും കാണിക്കും... എങ്കിലും അയാളോട് ഞാൻ ഒട്ടും തന്നെ സംസാരിക്കുമായിരുന്നില്ല..... മനസിൽ പറഞ്ഞ് കേട്ട ഒരു ഭയം ഉണ്ടായിരുന്നു..... ഭാര്യയും മക്കളും എപ്പോഴും ഇവിടേക്ക് വരും... അവർക്ക് കിണറോ വെള്ളത്തിന് മറ്റു സൗകര്യങ്ങളോ ഇല്ലാത്തതിനാൽ ഞങ്ങളുടെ കിണറിൽ നിന്നാണ് വെള്ളം കോരുക.... എന്നാൽ എനിക്കത് കണ്ട് വിഷമം തോന്നി 2 നേരവും അവർക്കാവശ്യമായ വെള്ളം മോട്ടോർ അടിച്ചു കൊടുത്തു..... ഇടക്ക് ബീവിക്ക് ശക്തമായ ചുമ വരുമായിരുന്നു..... അന്നേരം അവർക്ക് ഭയങ്കര പ്രശ്നമാണ് ഒന്നും ചെയ്യാൻ കഴിയാറില്ല:...
അങ്ങനെ വരുമ്പോൾ കറിക്കരക്കാനുള്ളത് ഇവിടെ വന്ന് മിക്സിയിലരക്കാനും, അലക്കുവാനുള്ളത് വാഷിംങ്ങ് മെഷീനിൽ അലക്കിക്കൊള്ളുവാനും ഞാൻ സൗകര്യം ചെയ്ത് കൊടുത്തു.......
ഇതെല്ലാം അവരുമായി അടുക്കുവാൻ സഹായകമായി.... എങ്കിലും അയാളുമായി ഒരു അകൽച്ച നിലനിർത്തി..... ഇടക്കിടെ സുബൈർ പൈസയുടെ ആവശ്യങ്ങൾക്ക് ഭാര്യയെ പറഞ്ഞ് വിടുമ്പോൾ സഹായിക്കാറുണ്ടായിരുന്നു.. കുറച്ച് വൈകിയാലും തിരിച്ച് തരികയും ചെയ്യും... കുടുംബത്തിൽ വലിയ ഉത്തരവാദിത്വമില്ലാതിരുന്ന അയാൾക്ക് ഇവിടെ താമസമാക്കിയ ശേഷം കുറച്ച് മാറ്റങ്ങൾ കണ്ടുതുടങ്ങി..... എല്ലാ കാര്യങ്ങളും ബീവി എന്നോട് വന്ന് പറയുമായിരുന്നു..... ഒരു ദിവസം രാഷ്ട്രീയപാർട്ടി ഉൾപെട്ട ഒരു തല്ലു കേസിൽ രാത്രി സുബൈറിനെ വീട്ടിൽ കയറി തല്ലും എന്ന അവസ്ഥ വന്നു,.... പാർട്ടിക്കാർ മജുവിനെ കണ്ട് ഒരു രാത്രി ആ വീട്ടുകാർക്ക് ഇവിടെ അഭയം നൽകാൻ ആവശ്യപെട്ടു..... ഞങ്ങളുടെ വീട്ടിൽ കയറി ഒരു അക്രമം കാണിക്കാൻ മുതിരില്ല എന്നതാണ് അവർ പറഞ്ഞ കാരണം..... അയൽവക്കം എന്ന നിലയിൽ ഒരാപത്തിൽ സഹായിക്കണമല്ലൊ എന്ന ചിന്തയിൽ അവരോട് മജു സമ്മതിച്ചതിനാൽ മനസ്സില്ലാതിരുന്നിട്ടും എനിക്കതിനെ എതിർക്കാൻ കഴിഞ്ഞില്ല......
ഇത്തരത്തിൽ ഞങ്ങളുടെ സൗഹൃദം മുന്നോട്ട് പോകുന്നതിനിടയിൽ സുബൈർ പഞ്ചായത്തിൽ നിന്ന് സാങ്ങ്ഷൻ ഇല്ലാതെ ഒളിവിൽ മണൽകടത്തുന്നതിൽ ഉൾപ്പെട്ടു...... അങ്ങനെ പണം ലഭിച്ചു തുടങ്ങി..... പണത്തിനു വേണ്ടി ചില പോലീസുകാരും ഇവർക്കതിന് ഒത്താശ നൽകിയിരുന്നു...... അങ്ങനെ ജീവിത സൗകര്യങ്ങൾ കുറച്ച് മെച്ചപ്പെട്ടു.... സുബൈർ ഭാര്യയോടും മക്കളോടും കുറച്ച് അടുപ്പവും സ്നേഹവും പ്രകടിപ്പിച്ചു തുടങ്ങി... കിണർ കുഴിച്ചു......ബൈക്ക് വാങ്ങി.... വീടൊന്ന് പുതുക്കി........അവരുടെ ഉയർച്ച കണ്ട ഞങ്ങളും സന്തോഷിച്ചു.... എന്നാൽ സൗകര്യങ്ങൾ കൂടിയപ്പോൾ അവർക്ക് ഉപയോഗിക്കുന്ന വഴി പോരെന്നായി'..... കാരണം ബൈക്ക് അതിലെ കൊണ്ടു പോകുന്നത് ഞങ്ങളുടെ ഔദാര്യമാണല്ലോ... അത് അവകാശമായി ലഭിക്കുവാനുള്ള അവരുടെ ആഗ്രഹം ഞങ്ങളോടുള്ള ശത്രുതയിലേക്ക് വഴിമാറി.... എന്നാൽ അവരുടെ വീട്ടിലേക്ക് വണ്ടികൾ വരുന്നത് ഒരിക്കലും ഞങ്ങൾ തടഞ്ഞിരുന്നില്ല..... ഒരു കാര്യവുമില്ലാത്ത ഈ അകൽച്ച ഞങ്ങളെ വളരെയേറെ വിഷമിപ്പിച്ചു......
ഒരു ദിവസം ഞാൻ ബീവിയെ വിളിച്ച് സംസാരിച്ചു.
വഴി തർക്കത്തിൽ നമ്മൾ തമ്മിൽ ഒരു സ്വരചേർച്ചയില്ലായ്മ വരരുതെന്നും നിങ്ങൾ ചിന്തിക്കുന്ന തരത്തിൽ ഒരു അവകാശമുണ്ടെങ്കിൽ നിങ്ങൾക്കത് തീർച്ചയായും ലഭിക്കുമെന്നും അതിന്റെ പേരിൽ നമ്മൾ അകലരുതെന്നും പറഞ്ഞു.... എന്നാൽ അവരുടെ മുഖഭാവം മുൻപത്തെ പോലെ ആയിരുന്നില്ല.. അവിടെ അൽപം അഹങ്കാരവും, ഗർവ്വും ഞാൻ കണ്ടു.... പിന്നീടവർ മുൻപത്തെ പോലെ സംസാരിക്കാതായി... ഞങ്ങൾ വഴി പിടിച്ചു വച്ചിരിക്കുന്നു എന്ന രീതിയിൽ പുറത്ത് മറ്റുള്ളവരോട് പറഞ്ഞ് ഞങ്ങളെ മോശമാക്കാൻ ശ്രമിച്ചു.... കേൾക്കുന്ന ചിലർ ഇക്കാര്യം ഞങ്ങളെ അറിയിക്കുകയും ചെയ്തു....എന്നെ സംബന്ധിച്ച് ആരുമായും ഒരു മുഷിവും ഉണ്ടാക്കുന്നത് താൽപര്യമില്ലാത്തതിനാൽ എല്ലാം അറിയുന്നുണ്ടെങ്കിലും ഒന്നിനും പ്രതികരിച്ചില്ല...
പകരം കാര്യങ്ങൾ ബോധിപ്പിക്കാൻ മുന്നാധാരത്തിന്‌റെ കോപ്പിയെടുത്ത് സുബൈറിന്റെ ജേഷ്ഠനെ കാണിച്ച് കാര്യങ്ങൾ
ഞാൻ വിശദീകരിച്ചു കൊടുത്തു. അതനുസരിച്ച് അയാൾ ഇവരെ ഉപദേശിച്ചുവെങ്കിലും ഫലമുണ്ടായില്ല... വില്ലേജിൽ നിന്ന് സുബൈർ ആളെ കൊണ്ടുവന്നെങ്കിലും വന്നവർ ഞങ്ങൾക്കനുകൂലമായി സംസാരിച്ചത് അയാളിൽ വൈരാഗ്യം വളർത്തി....ഞങ്ങൾ പണം കൊടുത്ത് മറിച്ചതാണെന്ന് ആരോപിച്ചു.. സത്യത്തിൽ ഞങ്ങൾ മനസറിഞ്ഞ കാര്യമല്ല അത്..... ഇത്തരം കാര്യങ്ങളിൽ പൈസ ചിലവാക്കുന്നത് മജുവിന് ഇഷ്ടമുള്ള കാര്യവുമല്ല.....
പിന്നീട് ഈ ദേഷ്യം തീർക്കാൻ സുബൈർ ചെയ്തത് ഞാൻ ചെടികൾ വച്ചുപിടിപ്പിച്ചിരുന്ന ചെടിച്ചട്ടികൾ എല്ലാം രാത്രിയിൽ നശിപ്പിക്കുകയായിരുന്നു..... എനിക്ക് ചെടികളോടുള്ള സ്നേഹം അയാൾക്ക് നന്നായിട്ടറിയാമായിരുന്നു..... രാവിലെ നോക്കുമ്പോൾ പൊട്ടിക്കിടക്കുന്ന ചട്ടികൾ കണ്ട് ഞാനേറെ വിഷമിച്ചുവെങ്കിലും പ്രതികരിച്ചില്ല...
പിന്നീട് ഒരു ദിവസം രാത്രി എന്തോ ഒടിയുന്ന ശബ്ദം കേട്ട് ജനലിലൂടെ നോക്കിയപ്പോൾ ഞങ്ങൾ നട്ടുവളർത്തിയ നെല്ലിയുടെ കൊമ്പ് വട്ടം ഒടിച്ചിടുന്നതും ഞാൻ കണ്ടു.... തെങ്ങിൻതൈയുടെ കൂമ്പിൽ എന്തോ ഒഴിച്ച് അത് നശിപ്പിച്ചു കളയുകയും ചെയ്തു...ഇങ്ങനെയെല്ലാം
ചെയ്ത് ഞങ്ങളുടെ മനസിനെ തകർക്കുക
എന്ന ഉദ്ദേശത്തിൽ പലതും ചെയ്തു കൊണ്ടിരുന്നു... എന്നാൽ വഴക്കിന് താൽപര്യമില്ലാത്തതിനാൽ പല കാര്യങ്ങളും ഞാൻ മജുവിൽ നിന്നും മറച്ചു വച്ചു....കാരണം പുരുഷൻമാർ വൈരാഗികളായാൽ സംഭവിക്കുന്ന വിപത്ത് എന്താണെന്ന് എനിക്ക് ഊഹിക്കാൻ കഴിയുമായിരുന്നു.....
എന്നിട്ടും അയാൾ അടങ്ങിയിരുന്നില്ല... ക്രിമിനലുകളുടെ കേസ് വാദിക്കുന്നതിൽ മിടുക്കനായ ഹക്കീം എന്ന വക്കീലിനെ കേസ് ഏൽപിച്ചു.... ഞങ്ങൾക്ക് വക്കീൽ നോട്ടീസ് വന്നു..... അതിൽ ഞങ്ങൾ വഴി തടസ്സപെടുത്തുന്നു, അവകാശമുള്ളത് നൽകുന്നില്ല എന്നെല്ലാം ഉണ്ടായിരുന്നു.... അദ്ദേഹത്തെ ചെന്ന് കാണേണ്ട ദിവസവും സമയവും അതിൽ ഉണ്ടായിരുന്നു...... ഞാനാകെ ടെൻഷൻ ആയി..... എങ്കിലും സംഭവിച്ചതിനെ ഓർത്ത് വിഷമിക്കുന്നതിനേക്കാൾ നല്ലത് വരുന്നതിനെ എങ്ങനെ നേരിടാമെന്ന ചിന്തയാണെന്നുറപ്പിച്ച് മനസിനെ തയ്യാറാക്കി..... മുൻകോപക്കാരനായ മജുവിനെ ഒറ്റക്ക് വിടുന്നത് ശരിയല്ലെന്ന് എനിക്ക് തോന്നി.... കാരണം സുബൈർ കേസ് കൊടുത്തത് മജുവിനേയും ദ്വേഷ്യത്തിലാക്കിയിരുന്നു.... അവർ പരസ്പരം തർക്കത്തിൽ ഏർപ്പെടുന്നതിനെ ഞാൻ അങ്ങേയറ്റം ഭയപ്പെട്ടു... അതിനാൽ
ഞാൻ കൂടെ വരാമെന്ന് പറഞ്ഞ് ഞങ്ങൾ രണ്ടാളും ഓഫീസിലെത്തി......
വക്കീൽ ഞങ്ങളോട് ഇരിക്കാൻ ആവശ്യപ്പെട്ടു.... അപ്പോൾ സുബൈർ എത്തിയിരുന്നില്ല.......
തുടക്കത്തിൽ വക്കിൽ ഞങ്ങളോട് കുറച്ച് കർക്കശമായി സംസാരിച്ചു.... ഇതെല്ലാം കേട്ട് മജുവിന് പെട്ടെന്ന് ദേഷ്യം വരുമെന്നറിയാവുന്നതിനാൽ മജുവിന്റെ കൈ പിടിച്ചമർത്തി ഞാൻ സംസാരിക്കാം എന്ന് ആംഗ്യം കാണിച്ചു... പിന്നിട് അവർ ഞങ്ങൾക്കെതിരെ ആരോപിച്ചിരുന്ന ഓരോ കാര്യങ്ങളിലും സൗമ്യമായി അദ്ദേഹത്തിന് വിശദീകരണം നൽകി....... അദ്ദേഹതെല്ലാം സശ്രദ്ധം കേട്ടുകൊണ്ടിരുന്നു.... പിന്നിട് ഞാനദ്ദേഹത്തോട് പറഞ്ഞു.... സാറിന് ശരിയെന്ന് തോന്നുന്ന തീരുമാനം എടുക്കുക... അതാരുടെ ഭാഗത്താണ് ന്യായം എന്ന് മനസിലാക്കിയതിനു ശേഷം മാത്രം....
ഞങ്ങളുടെ ഭാഗത്താണ് തെറ്റെങ്കിൽ അത് തിരുത്തുവാൻ ഞങ്ങൾക്ക് യാതൊരു പ്രയാസമില്ല.... അവർക്ക് അങ്ങനെയൊരു അവകാശം ഉണ്ടെങ്കിൽ അത് പിടിച്ചു വക്കേണ്ട ആവശ്യവും ഞങ്ങൾക്കില്ല..... മരിച്ചു പോകുമ്പോൾ ഇതെല്ലാം കൊണ്ടു പോകുമെന്ന് വിശ്വസിക്കുന്നുമില്ല..... അതു കൊണ്ട് തന്നെയാണ് ഇത്രയെല്ലാം ഉപദ്രവം ചെയ്തിട്ടും ഞങ്ങൾ പ്രതികരിക്കുകയോ അവർക്കെതിരെ ആരോടും സംസാരിക്കുകയോ ചെയ്യാതിരുന്നത്...അവർ കടന്നു പോകുമ്പോൾ അറിയാതെ പോലും പൊട്ടിച്ചിരിക്കരുത് എന്നാണ് ഞാൻ മക്കളേട് പറഞ്ഞിട്ടുള്ളത്...
കാരണം അതവരെ പരിഹസിച്ചാണെന്ന് അവർ തെറ്റിദ്ധരിക്കും എന്ന് കുട്ടികളെ പറഞ്ഞ് മനസിലാക്കിയിട്ടുമുണ്ട്..... ഇതിൽ കൂടുതൽ എന്താണ് ഞങ്ങൾ ചെയ്യേണ്ടത്?നല്ലൊരു തീരുമാനമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.
എല്ലാം കേട്ട ശേഷം അദ്ദേഹം മജുവിനോട് ചോദിച്ചു.... നിങ്ങൾ തമ്മിൽ നേരിട്ട് വഴക്ക് ഉണ്ടായിട്ടുണ്ടോ എന്ന്...ഇല്ല എന്ന മറുപടിക്ക് ഉത്തരമായി അദ്ദേഹം തുടർന്നു...... ഞാനനേകം കേസുകൾ കൈകാര്യം ചെയ്യുന്ന ആളാണ്...... മിക്കകേസുകളിലും പ്രശ്നങ്ങൾ ഒതുക്കി കൊണ്ടു വരുമ്പോൾ അവിടെയെല്ലാം സ്ത്രീകളാണ് പരസ്പരം കുത്തുവാക്കുകൾ പറഞ്ഞും ഓരോന്ന് ഇരട്ടിയാക്കി പെരുപ്പിച്ച് ഭർത്താവിനോട് പറഞ്ഞ് അത് കൊലപാതകം വരെ കൊണ്ടെത്തിക്കുന്നതും........ഈ കേസിൽ
നിങ്ങളുടെ ഭാര്യയുടെ സംയമനമാണ് പ്രശ്നത്തെ ഒതുക്കി നിർത്തിയത്.... സത്യം പറഞ്ഞാൽ സുബൈർ എന്നെ കാണാൻ വന്നപ്പോൾ തന്നെ എന്റെ ഫീസ് നിർബന്ധമായി എന്നെ ഏൽപ്പിച്ചിരുന്നു... അതു കൊണ്ട് തന്നെ ഞാൻ അയാളുടെ കൂടെയാണ് നിൽക്കേണ്ടതും...... നിങ്ങളെ ഒന്ന് വിരട്ടി എല്ലാം അയാൾക്കനുകൂലമായി കൊണ്ടുവരാൻ തീരുമാനിക്കുകയും ചെയ്തതാണ്..എന്നാൽ നിങ്ങളുടെ കാര്യത്തിൽ ഞാനൊന്ന് മാറ്റി ചിന്തിക്കുകയാണ്... എന്ന് പറഞ്ഞ് അദ്ദേഹം എന്നെ നോക്കി പുഞ്ചിരിച്ചു.........
അൽപം കഴിഞ്ഞ് സുബൈർ വന്നു... വക്കീൽ അയാളുമായി സംസാരിച്ചു..... അവസാനം അദ്ദേഹം പറഞ്ഞു.... ഞാനെല്ലാം വായിച്ചു സുബൈർ... ഇവരുടെ കയ്യിലുള്ള മുന്നാധാരത്തിൽ കൃത്യമായി കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്... അതിനാൽ നിങ്ങൾ 2 വീട്ടുകാരും സഹകരിച്ച് ഒത്തു പോകുന്നതാണ് നല്ലത്....ഇവർക്കതിന് യാതൊരു ബുദ്ധിമുട്ടുമില്ല.....നിങ്ങളെ അവർ ബുദ്ധിമുട്ടിക്കുകയുമില്ല..ഇനിയും തനിക്കതിന് പ്രശ്നമാണെങ്കിൽ താനാ സ്ഥലം ഇവർക്ക് വിറ്റിട്ട് വേറെ സ്ഥലത്ത് താമസമാക്കുന്നതല്ലേ നല്ലത്? വക്കീലിന്റെ സംസാരം കേട്ട് സുബൈർ ആകെ വല്ലാതായി.... അയാൾക്ക് മറുപടി ഉണ്ടായിരുന്നില്ല.... കാരണം ക്രിമിനൽ കേസുകൾ വാദിക്കുന്ന വക്കീലാണ്... എത്ര വലിയ കളവിലൂടെയും കാര്യം നേടുന്നയാൾ..... എന്നിട്ടും എന്തു പറ്റിയെന്നയാൾ അൽഭുതപ്പെട്ടു........
അങ്ങനെ ഒരു പൈസ പോലും ചിലവില്ലാതെ ഞങ്ങളതിൽ വിജയിച്ചു തിരിച്ചു പോന്നു.....
പീന്നീടെന്താകുമെന്ന് ചിന്തിക്കാമല്ലോ... സുബൈറിന് ഞങ്ങളോട് വൈരാഗ്യം ഒന്നുകൂടി കൂടി..... പ്രത്യേകിച്ച് എന്നോട്..... ഞാനാണ് മജുവിന്റെ ശക്തി എന്ന ചിന്തയായിരുന്നു അത്.... ആ വൈരാഗ്യത്തിൽ അയാൾ പലരോടടും പറഞ്ഞതായറിഞ്ഞു.... ഞാനീ വീട് ആണുങ്ങളുടെ ഹോസ്റ്റലാക്കും, റസിയയും,വളർന്നു വരുന്ന 3 പെൺകുഞ്ഞുങ്ങൾ ഉണ്ടല്ലോ അവിടെ.... ഞാൻ കാണിച്ചു തരാം എന്ന്..... ഇത് കേട്ട് എന്റെ മനസ് വേദനിച്ചത് എത്രയെന്നറിയില്ല... കാരണം സ്നേഹത്തിലായിരുന്നപ്പോൾ അവർ കൊഞ്ചിച്ചു കൊണ്ടു നടന്നിരുന്ന മക്കളാണവർ... അവർക്കും ഒരു മകൾ ഉള്ളത് അയാൾ ഓർത്തില്ലല്ലോ എന്ന് ചിന്തിച്ച് എനിക്ക് വല്ലാത്ത വിഷമം തോന്നിയെങ്കിലും എല്ലാം ദൈവത്തിൽ അർപ്പിക്കുന്നതാണ് നല്ലതെന്ന് വിശ്വസിച്ചു...
എന്റെ മക്കളാണെങ്കിലോ... ഞങ്ങൾക്ക് ഇരുകൂട്ടർക്കും ഒരു പേരും. നൽകി....
ഞങ്ങൾ ഇന്ത്യയും അവർ പാക്കിസ്ഥാനും...
ഒരുമിക്കാൻ യാതൊരു ചാൻസുമില്ലാത്ത ബന്ധം.
വഴിയുടെ കാര്യത്തിൽ പിന്നീട് വേറെ മാർഗമില്ലാതെ വന്നപ്പോൾ അവർ ആ സ്ഥലം വിറ്റു അവിടെ നിന്നും പോയി.... നാലഞ്ചു വർഷങ്ങൾ കഴിഞ്ഞു....
പിന്നീട് ഞാനറിയുന്നത് അവരുടെ മകൾ ഒരു പയ്യനുമായി ഒളിച്ചോടിപോയി എന്നതാണ്....... വാപ്പാക്കെതിരെ മകൾ കോടതിയിൽ സംസാരിക്കുകയും ചെയ്തത്രേ.... എങ്ങനെയോ ആ കുട്ടിയെ അവിടെ നിന്നും കൊണ്ട് വന്ന് മറ്റൊരു വിവാഹം കഴിപ്പിച്ചയക്കേണ്ടിയും വന്നു..... അതിനു ശേഷം അവർക്ക് രണ്ടു പേർക്കും എവിടെയെങ്കിലും വച്ച് എന്നെ കണ്ടാൽ നേരിടാൻ ബുദ്ധിമുട്ടായി തുടങ്ങി... എവിടെയെങ്കിലും വച്ച് കണ്ടാലുടനെ തലതാഴ്ത്തും.... മജുവിന്റെ ജ്യേഷ്ഠന്റെ വീട്ടിൽ ചെന്ന് അവർക്ക് തെറ്റുപറ്റിയെന്നും ഞാനായിരുന്നു ശരി എന്നും സുബൈർ പറഞ്ഞത്രേ.....അവരുടെ ആ വിഷമം എനിക്ക് മനസിൽ വേദനയുണ്ടാക്കി...... കാരണം ഞാനെന്റെ ജീവിതത്തിൽ ആരേയും വെറുതെ സ്നേഹിക്കാറില്ല..... ഒരു സമയത്ത് ഞാനവരേയും സ്നേഹിച്ചിരുന്നതാണല്ലോ..?
ഒന്നും പ്രതീക്ഷിക്കാതെ തന്നെ എല്ലാവരേയും സ്നേഹിക്കാനാണ് എന്റെ മാതാപിതാക്കളെന്നെ പഠിപ്പിച്ചിട്ടുള്ളത്ത്..... അവരുടെ നിഷ്കളങ്കമായ സ്നേഹമാണെന്റെ മാതൃക......
പിന്നീട് ഒരു ദിവസം ഞാൻ ഹോസ്പിറ്റലിൽ പോയപ്പോൾ അവിടെ സുബൈറിന്റെ ഉമ്മ സുഖമില്ലാതെ കിടക്കുന്നുണ്ടെന്നറിഞ്ഞ് അവരെ പോയി കണ്ടു... ആ സമയം അവിടെ ബീവിയുണ്ടായിരുന്നു... ഉമ്മാനോട് സംസാരിച്ച ശേഷം ഞാൻ തിരിഞ്ഞപ്പോൾ ഞങ്ങൾ പരസ്പരം കണ്ടു... ഒരു പരുങ്ങലോടെ നിന്ന അവരുടെ അടുത്ത് ചെന്ന് ഞാൻ കൈ പിടിച്ചു.... അത് കാത്തുനിന്ന പോലെ എന്റെ കൈയിൽ മുറുകെ പിടിച്ച് ഒന്നും മനസിൽ വക്കല്ലേട്ടോ എന്നു പറഞ്ഞപ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു..... അതെല്ലാം കഴിഞ്ഞു പോയതല്ലെ... സാരമില്ല എന്ന് പറഞ്ഞ് തോളിൽ തട്ടി ഞാൻ തിരിഞ്ഞു നടന്നു... ഇതിനിടെ ഭർത്താവുപേക്ഷിച്ച ഒരു സ്ത്രീയെ സുബൈർ രജിസ്റ്റർ മാര്യേജ് ചെയ്തതായും അറിഞ്ഞു..... ബീവിയുടെ ദുഃഖം എനിക്കൂഹിക്കാമായിരുന്നു.....
അവരെത്ര വേദനിച്ചിട്ടുണ്ടാകും എന്നത് എന്നെ അസ്വസ്ഥയാക്കി....കാരണം അയാൾക്ക് മുൻപിൽ പ്രതികരിക്കാൻ അവർ അശക്തയാണെന്ന് എനിക്ക് നന്നായിട്ടറിയാമായിരുന്നു..... ഒന്നിനും കാത്തു നിൽക്കാതെ ദിവസങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു....
രണ്ടാഴ്ച മുൻപ് മജുവിന്റെ വിളി കേട്ടാണ് ഞാൻ മുൻവശത്തേക്ക് ചെല്ലുന്നത്... അവിടെ കണ്ട ആളെ കണ്ട് യഥാർത്ഥത്തിൽ ഞാൻ വല്ലാതായി... സുബൈർ.... പെട്ടെന്ന് തന്നെ പരിഭ്രമം മാറ്റി വച്ച്... ഇരിക്കുവാൻ ഞാനയാളോട് ആവശ്യപ്പെട്ടു....... മജുവും കൂടെ ഇരുന്നു.... അപ്പോൾ അയാൾ തുടർന്നു..... മകന്റെ വിവാഹമാണ്... നിങ്ങൾ വരണം... തലേ ദിവസവും അന്നേ ദിവസവും പങ്കെടുക്കണം....
ഒരു നിമിഷം എന്റെ മനസിലൂടെ പഴയ കാര്യങ്ങൾ
കടന്നു പോയെങ്കിലും വിവേകം കൊണ്ട് അതിനെ അടിച്ചമർത്തി കൊണ്ട് ഞാൻ പുഞ്ചിരിച്ചു......
എഴുന്നേൽക്കാൻ പോയ അയാളെ തടഞ്ഞു കൊണ്ട് ഞാൻ പറഞ്ഞു...... ഇരിക്കു ഒരു ഗ്ലാസ് ജ്യുസ് എടുക്കട്ടെ..എന്നാൽ സന്തോഷത്തോടെ
എന്നെ തടഞ്ഞു കൊണ്ടയാൾ പറഞ്ഞു...... ഒന്നും വേണ്ട... എന്നിട്ട് എന്റെ മുഖത്ത് നോക്കി....... ഒരു ഗ്ലാസ് പച്ചവെള്ളം തരു... അത് മതി... എനിക്ക് വിഷമം തോന്നേണ്ട എന്നു കരുതിയാകണം......... അത് വാങ്ങി കുടിച്ച ശേഷം യാത്ര പറഞ്ഞ് ഇറങ്ങി പോയി.......
മജു എന്നോട് ചോദിച്ചു... എന്ത് വേണം? ആ ചോദ്യത്തിന് ഒരു കാരണവുമുണ്ട്... വഴക്കായിരുന്ന സമയത്ത് മജുവിന്റെ അനിയന്റെ കല്യാണത്തിന് മജു അവരെ ക്ഷണിച്ചിരുന്നെങ്കിലും അവർ വന്നില്ലെന്ന് മാത്രമല്ല വിളിച്ചതിന് പരിഹസിച്ച് സംസാരിച്ചതും അറിഞ്ഞിരുന്നു.... ഞങ്ങളന്ന് ചിന്തിച്ചത് ആദ്യം വഴക്ക് തീർക്കുന്നവർക്കാണ് അല്ലാഹു പ്രതിഫലം നൽകുക എന്നത് മാത്രമാണ്..... അല്ലാതെ അവർക്ക് മുൻപിൽ താഴേണ്ട യാതൊരു ആവശ്യവുമുണ്ടായിട്ടല്ല..... അത് മനസിലാക്കാതെ അന്നത്തെ അഹങ്കാരത്തിൽ അവരത് പുച്ഛിച്ച് തള്ളി..... അപ്പോഴതിൽ വേദന തോന്നിയെങ്കിലും പിന്നീട് അതും വിട്ടു കളയാൻ തീരുമാനിച്ചിരുന്നു....
ഞാൻ മജുവിനോട് പറഞ്ഞു.... വിവാഹ ദിവസം എന്ത് പ്രതിസന്ധികൾ ഉണ്ടായിരുന്നാലും എനിക്ക് അതിൽ പങ്കെടുക്കണം..... ക്ഷണിച്ചാൽ ക്ഷണം സ്വീകരിക്കുന്നതാണ് മര്യാദ.... ഇല്ലെങ്കിൽ നമ്മളും അവരും തമ്മിൽ എന്ത് വ്യത്യാസമാണുള്ളത്? അത് കേട്ട മജു ചിരിച്ചു കൊണ്ട് തലയാട്ടി...
കല്യാണത്തിന്റയന്ന് മോൾക്ക് നല്ല പനിയും ഛർദ്ദിയും... തൽക്കാലം പനിയുടെ ഗുളിക കൊടുത്ത് തിരിച്ച് വന്ന് ഹോസ്പിറ്റലിൽ പോകാം എന്നും പറഞ്ഞ് ഞാൻ കല്യാണത്തിന് പോയി... എന്നെയവിടെ കണ്ട നാട്ടുകാരിൽ പലരും അൽഭുതത്തോടെ നോക്കുകയും, പിന്നീട് വളരെ സന്തോഷത്തിൽ വന്ന് എന്നോട് സംസാരിക്കുകയും ചെയ്തു... കാരണം ഞങ്ങൾക്കിടയിലെ പ്രശ്നങ്ങൾ എല്ലാവർക്കുമറിയുന്നതാണല്ലോ?
ഈ സമയമാണ് ബീവി എന്നെ കാണുന്നത്... വേഗം വന്ന് എന്നെ കെട്ടിപ്പിടിച്ചു .... സന്തോഷവും, സങ്കടവും കൊണ്ട് ആ കണ്ണുകൾ നിറഞ്ഞിരുന്നു. എന്നിട്ടെന്നോട് പറഞ്ഞു....... വീട്ടിൽ കല്യാണം വിളിച്ചത് സുബൈർ പറഞ്ഞിരുന്നു... എന്നാൽ വരുമെന്ന് ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
എന്നാലും നീ വന്നല്ലോ... സന്തോഷമായി... നമ്മൾ എങ്ങനെ ജീവിച്ചിരുന്നവരായിരുന്നു... തെറ്റുകൾ പറ്റിപ്പോയി... പൊറുത്തേക്കണേ......
ഞാനവരോട് പറഞ്ഞു...എനിക്ക് കുഴപ്പമില്ലാത്തതു കൊണ്ടല്ലെ വന്നത്...... പിന്നെന്തിനാണ് ഇതെല്ലാം വീണ്ടും ആവർത്തിക്കുന്നത്.... എനിക്ക് നിങ്ങളോടൊന്നും യാതൊരു വിഷമവുമില്ല.....
എന്റെ വാക്കുകൾ അവർക്ക് നൽകിയ സന്തോഷം നല്ലൊരു ചിരിയായി ആ മുഖത്ത് വിടർന്നു...... ഉടനെ ബീവിയുടെ വീട്ടുകാരെല്ലാം എനിക്കു ചുറ്റും കൂടി .... അവർക്കെല്ലാം ഞങ്ങളുടെ പഴയ സ്നേഹം അറിയാമായിരുന്നല്ലോ ?എത്ര നാളായി കണ്ടിട്ട് 'എന്നെല്ലാം പറഞ്ഞ് വിശേഷങ്ങൾ പങ്കുവെച്ചു...
ബീവി എന്നെ കൈപിടിച്ച് സ്റ്റേജിലേക്ക് കൊണ്ടുപോയി ....മകനോട് ദാ.... ഇതാരാ വന്നിരിക്കുന്നത് എന്ന് നോക്കു എന്ന് പറഞ്ഞ് എന്നെ മരുമകൾക്കും പരിചയപ്പെടുത്തി.....
എന്നിട്ട് പറഞ്ഞു... ഇവരേയും കൂട്ടി ഞാനങ്ങോട്ടേക്ക് വരാം കേട്ടോ... ഞാനത് സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു...
മനസിലെ ഭാരങ്ങളെല്ലാം പെയ്തൊഴിഞ്ഞതുപോലെ.... ഒരപ്പൂപ്പൻ താടി പോലെ മനസ് പാറി പറക്കുന്ന പോലൊരനുഭവം...
തിരിച്ചു നടക്കുന്നതിനിടയിൽ ഞാൻ ചിന്തിച്ചു... എന്റെ മാതാപിതാക്കൾ പഠിപ്പിച്ച പാഠങ്ങൾ തന്നെയാണ് ശരിയെന്ന് ഒരിക്കൽ കൂടി അനുഭവം തെളിയിച്ചിരിക്കുന്നു.... അതെ അതാണ് ശരി. നന്മയും സ്നേഹവും മുറുകെ പിടിക്കുക.. ആരിൽ നിന്നും ഒന്നും ആഗ്രഹിക്കാതെ തന്നെ ......
ശരിക്കും ഇതല്ലേ യഥാർത്ഥ പ്രതികാരം.... ആർക്കും ദോഷം വരാത്ത പ്രതികാരം... എല്ലാവർക്കും സന്തോഷവും, സമാധാനവും നൽകുന്ന പ്രതികാരം...
ഒരു മധുരമായ പ്രതികാരം
(Raziya Maju)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo