നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പെയ്തൊഴിഞ്ഞ ഇടവപ്പാതി


Water, Priroda, Drops, Rain

'' ആരാ അത് ''
ഉമ്മറത്ത് ആരുടേയോ നിഴലനക്കം കണ്ട് ശാരദ പുറത്തേക്ക് നടന്നു ...
ഉമ്മറത്ത് നില്‍ക്കുന്ന ആളെ കണ്ട് അവര്‍ ഒന്നമ്പരന്നു
'' ആമീ '' അവരുടെ ചുണ്ടുകള്‍ മന്ത്രിച്ചു ...
അവര്‍ ഓടി അവളുടെ അരികിലെത്തി
'' ന്താ കുട്ടി ഇത് ... ഒന്ന് വിളിക്ക പോലും ചെയ്യാണ്ട് പുറത്ത് തന്നെ ഇങ്ങനെ നിന്നത് ''
ആമി മറുപടി പറയാതെ
താഴേക്ക് തന്നെ നോക്കി നിന്നു .... ശാരദ അവളുടെ കൈപിടിച്ച് അകത്തേക്ക് നടന്നു
'' ഇവിടെ ഇരിക്ക് '' അവരവളെ സെറ്റിയില്‍ പിടിച്ചിരുത്തി ... പിന്നെ അവളോട് ചേര്‍ന്നിരുന്നു
ശാരദയ്ക്ക് മുഖം കൊടുക്കാതെ ആമി താഴേക്ക് തന്നെ നോക്കിയിരുന്നു ... ഒരുതരം നിര്‍വികാരതയോടെ
'' ആമീ ... '' അവര്‍ വിളിച്ചു ... ആര്‍ദ്രമായ് ...
ശാരദ ആമിയുടെ മുഖം പിടിച്ചുയര്‍ത്തി ... അവളുടെ കണ്ണുകളിലേക്ക് നോക്കി
'' സങ്കടപ്പെടരുത് .... ഒക്കെ നല്ലതിനാണെന്ന് മാത്രം കരുതാ ... കൂടെ ണ്ടാവും എന്നും ഈ അമ്മേടെ പ്രാര്‍ത്ഥന ''
ശാരദയുടെ ശബ്ദം ഇടറിയിരുന്നു
ആ അമ്മയില്‍ നിന്നും മുഖം തിരിച്ച് ആമി അലക്ഷ്യമായ് എങ്ങോട്ടോ നോക്കി ...
ഒരല്‍പനേരം രണ്ട്പേരും ഒന്നും സംസാരിച്ചില്ല
'' നിക്ക് ... അനന്തൂനെ ഒന്ന് കാണണം അമ്മേ ... ''
ആ നിശബ്ദതയ്ക്ക് അവസാനമെന്നവണ്ണം ആമിയുടെ സ്വരം ഇടറി വീണു
ശാരദ ആമിയെ ഒന്ന് നോക്കി ... പിന്നെ മുകളിലേക്കുള്ള മരത്തിന്‍റെ ഗോവണിപ്പടികള്‍ ചൂണ്ടിക്കാട്ടി കൊണ്ട് പറഞ്ഞു
'' ഉം ... ചെല്ല് ''
ശാരദയുടെ മുഖത്ത് നോക്കാതെ ആമി ഗോവണിക്ക് നേരെ നടന്നു
പടികള്‍ കയറി അവള്‍ അനന്തുവിന്‍റെ മുറിയുടെ മുന്നില്‍ ചെന്ന് നിന്നു ... അടഞ്ഞ് കിടന്ന വാതിലില്‍ ആമി കൈപത്തി വച്ച് പതിയെ തള്ളി ...
ഒരു നേര്‍ത്ത കരച്ചിലോടെ വാതില്‍ പാളികള്‍ അവള്‍ക്ക് നേരെ തുറന്നു ... പതിയെ മുറിക്കകത്തേക്ക് ആമി കാലെടുത്ത് വച്ചു
അവള്‍ കണ്ടു ... ചുമരിനോട് ചേര്‍ന്നിട്ടിരിക്കുന്ന കട്ടിലില്‍ കണ്ണുകളടച്ച് അനന്തു കിടക്കുന്നു ...
ഉറങ്ങുകയാണെന്ന് തോന്നുന്നു
അവള്‍ ആ മുറിയില്‍ ചുറ്റുമൊന്ന് കണ്ണോടിച്ചു
മുറിയുടെ മൂലയിലായ് ചിട്ടയോടെ പുസ്തകങ്ങള്‍ നിറഞ്ഞിരിക്കുന്ന ഒരു ഷെല്‍ഫ് ... ഷെല്‍ഫിന് മുകളില്‍ ചെറുതും വലുതുമായ്
നിരവധി ട്രോഫികള്‍
മുറിയുടെ ചുവരില്‍ വെണ്ണ തിന്നുന്ന അമ്പാടികണ്ണന്‍റെ ഒരു ഫാബ്രിക് പെയിന്‍റിംഗ്
കണ്ണന്‍റെ ചിത്രത്തിന് അരുകില്‍ തന്നെ ഫ്രെയിം ചെയ്ത ഒരു വലിയ ഫോട്ടോ ... അനന്തുവിന്‍റെ ...
ആമി ആ ഫോട്ടോയ്ക്ക് നേരെ പതിയെ ചുവടുകള്‍ വച്ചു ... ആ ചിത്രത്തിനരുകിലെത്തി
അതിലേക്കവള്‍ ഉറ്റ്നോക്കി ...
അനന്തുവിന്‍റെ മുഖത്തേക്ക്
അലസമായ് നെറ്റിയില്‍ വീണ് കിടക്കുന്ന
കോലന്‍ മുടികള്‍ ... ചിരിച്ചപ്പോള്‍ ഇറുകിപ്പോയ
ചാരനിറ കണ്ണുകള്‍ ... തുടുത്ത കവിളില്‍ തെളിഞ്ഞ് വന്ന നുണക്കുഴി
കണ്ണെടുക്കാതെ ആ ചിത്രത്തിലേക്ക് നോക്കി നിന്നപ്പോള്‍ ... അനന്തു കണ്ണിറുക്കി ചിരിക്കുന്നത് തന്നെ നോക്കിയാണെന്ന് ആമിക്ക് തോന്നി
'' അനന്തൂ ... '' ആ ഫോട്ടോയില്‍ പതിയെ വിരലുകളോടിച്ച് ശബ്ദമില്ലാതെ അവള്‍ വിളിച്ചു
അനന്തുവിന്‍റെ മുഖത്തേക്കുറ്റ് നോക്കി നില്‍ക്കുമ്പോള്‍ അവളുടെ മനസൊന്ന് പിടഞ്ഞു
അനന്തു .... വാശിയോടെ തന്നെ സ്നേഹം കൊണ്ട് തോല്‍പിച്ചവന്‍
' നീയാണെന്‍റെ ലോകം ' എന്ന് ഓരോ സെക്കന്‍റിലും ഭ്രാന്തമായ് വിളിച്ച് പറഞ്ഞവന്‍
' നിന്നോളം ലഹരി ഈ ഭൂമിയില്‍ മറ്റൊന്നിനുമില്ല '
എന്ന് പറഞ്ഞവന്‍
'' ആമീ ... ഞാന്‍ മരിച്ചാ നീ വേറെ വിവാഹം കഴിക്കോ ''
'' ഉം ... ഞാന്‍ കഴിക്കും ... മരിച്ച് പോയവരെ ഓര്‍ത്ത് ജീവിതം നശിപ്പിക്കലല്ലെ ന്‍റെ പണി ''
'' ദുഷ്ടേ ... കണ്ണില്‍ ചോരയുണ്ടോടി നിനക്ക് ...
അങ്ങനെയെങ്ങാനും നീ ചെയ്താ ... പ്രേതമായ് വന്ന് നിന്നെ ഞാന്‍ കൊല്ലും ... നോക്കിക്കോ ''
തന്‍റെ കഴുത്തില്‍ കൈ വച്ച് അനന്തു ഒരിക്കല്‍ തന്നോട് പറഞ്ഞു
സ്നേഹമെന്നാല്‍ എന്താണെന്ന ചോദ്യത്തിന് തന്‍റെ ഹൃദയം വിളിച്ച് പറഞ്ഞ ഉത്തരം 'അനന്തു '
എന്നായിരുന്നു
ഓര്‍മ്മകളുടെ തിരയിളക്കത്തില്‍ ആമി ഒന്നാടിയുലഞ്ഞു
താനും അനന്തുവുമായുള്ള ബന്ധത്തെ കുറിച്ചറിഞ്ഞപ്പോള്‍ തന്‍റെ ഒരിഷ്ടത്തിനും എതിര് നില്‍ക്കാത്ത അച്ഛനും അമ്മയും മറ്റൊന്നും നോക്കാതെ ആ ബന്ധത്തിന് സമ്മതം മൂളി
പക്ഷെ ... വിധി വിളയാടി തന്‍റേയും അനന്തുവിന്‍റേയും ജീവിതത്തില്‍ ...
വിവാഹക്ഷണക്കത്തിലെ സ്വര്‍ണ്ണലിപികളില്‍ അച്ചടിച്ച തന്‍റേയും അനന്തുവിന്‍റേയും പേരുകളില്‍ വിരലോടിച്ച് നില്‍ക്കുമ്പോള്‍ തന്നെ തേടി ആ വാര്‍ത്തയെത്തി
അനന്തുവിന്‍റെ ബൈക്ക് ആക്സിഡന്‍റായി എന്ന് ..
' അനന്തു മരിച്ചു ' ഡോക്ടര്‍മാര്‍ വിധിയെഴുതി ...
' അനന്തൂ ' എന്നലറി വിളിച്ച് ICU വിന്‍റെ ഇടനാഴിയില്‍ താന്‍ കുഴഞ്ഞ് വീണു
പക്ഷെ ... വിധി ക്രൂരമായി വിളയാട്ടം തുടരുകയായിരുന്നു
മരണത്തെ തോല്‍പിച്ച് അനന്തുവിന്‍റെ ശരീരം ജീവന്‍ തിരിച്ച് പിടിച്ചു ... തളര്‍ന്ന് പോയ ശരീരത്തോടെ അനന്തു ജീവിതത്തിലേക്ക് തിരിച്ച് വന്നു ... ആ ശരീരത്തില്‍ ജീവന്‍ ബാക്കിയുണ്ടെന്ന് അനന്തുവിന്‍റെ ഹൃദയമിടിപ്പുകള്‍ മാത്രം വിളിച്ച് പറഞ്ഞു
പിന്നീടെപ്പോഴോ അനന്തു സംസാരിച്ച് തുടങ്ങി ...
അപ്പോഴും ആ ശരീരം ചലനമറ്റ് തന്നെ കിടന്നു
ശരീരം തളര്‍ന്ന് കിടക്കുന്ന ഒരുത്തനോടൊപ്പം മകള്‍ ജീവിതം ജീവിച്ച് തീര്‍ക്കുന്നത് കാണാനുള്ള മഹാമനസ്ക്കത തന്‍റെ അച്ഛനും അമ്മയ്ക്കും ഇല്ലാതെ പോയി
'' അന്നേ പറഞ്ഞതാ ... ഈ ബന്ധം ഉറപ്പിക്കണേലും മുന്ന് ജാതകം ഒന്ന് നോക്കാന്‍ ... കേട്ടില്ലല്ലോ രണ്ട് പേരും ... അതിനെങ്ങന്യാ ...
അവള് കൊട്ടുന്ന താളത്തിനനുസരിച്ചല്ലെ രണ്ടാളും തുള്ളണത് ''
വാര്യത്തിന്‍റെ അകത്തളത്തില്‍ അമര്‍ഷത്തോടെ പലരും തന്‍റെ അച്ഛനും അമ്മയ്ക്കും നേരെ വിരല്‍ ചൂണ്ടി
'' താലി കെട്ടുന്നവന്‍റെ തലയെടുക്കാനുള്ള യോഗവും കൊണ്ടാ മോള് പിറന്നിരിക്കുന്നത് ''
അച്ഛന്‍റെ മുന്നിലേക്ക് തന്‍റെ ജാതകം വലിച്ചെറിഞ്ഞ് കൊണ്ടുള്ള വല്യച്ഛന്‍റെ ഗര്‍ജ്ജനത്തില്‍ വാര്യത്തിന്‍റെ മുക്കും മൂലയും വിറച്ചു
തന്‍റെ ജാതകത്തില്‍ വൈധവ്യയോഗമുണ്ടത്രേ ...
തറവാട്ടിലെ മറ്റുള്ളവരുടെ കണ്ണുകള്‍ അനിഷ്ടത്തോടെ തന്‍റെ നേര്‍ക്ക് നീളുന്നത് പലപ്പോഴും കണ്ടു
പിന്നീട് അച്ഛനും അമ്മയും ഉണ്ണുന്ന ഓരോ ഉരുളയിലും അവരുടെ കണ്ണീര്‍ വീണ് തെറിച്ചു ...
രാശിപലകയിലെ കവടികള്‍ മംഗല്യഭാഗ്യം നിഷേധിച്ച മകളെയോര്‍ത്ത്
പക്ഷേ .... എല്ലാവരേയും ഞെട്ടിച്ച് കൊണ്ട് മറ്റൊന്ന് സംഭവിച്ചു ...
മഹേഷ് എന്ന് വിളിക്കുന്ന മഹീ ... അനന്തുവിന്‍റെ ഉറ്റസുഹൃത്ത് ... അച്ഛനെ കാണാനായ് വന്നു ...
ചുറ്റുമുള്ള എതിര്‍പ്പുകളെയെല്ലാം തട്ടിയെറിഞ്ഞ് കൊണ്ട് തന്നെ വിവാഹം ചെയ്ത് തരണമെന്ന ആവശ്യവുമായ് ...
'' ആമീ ... ജാതകദോഷള്ള പെണ്ണിനെ താലി കെട്ടി നാല് പേരുടെ മുന്നില്‍ ഹീറോ ആവാന്‍ വേണ്ടിയൊന്നുമല്ല തന്നെ വിവാഹം ചെയ്ത് തരാന്‍ ആവശ്യപെട്ടത് ... തനിക്ക് വേണ്ടി ത്യാഗം ചെയ്യുകയാണെന്നൊന്നും കരുതണ്ട ... തന്നെ എനിക്ക് ഇഷ്ടമാണ് ശരിക്കും ''
മഹേഷ് തനിക്ക് മുന്നില്‍ വന്ന് നിന്ന് പറഞ്ഞ വാക്കുകള്‍
പിന്നീട് താന്‍ കണ്ടത് തന്നോട് ഒരു വാക്ക് പോലും ചോദിക്കാതെ മഹേഷിന് വാക്ക് കൊടുക്കുന്ന അച്ഛനെയാണ്
തങ്ങള്‍ ഈ ഭൂമിയില്‍ നിന്നും ഇല്ലാതാവും മുന്‍പ്
മകളെ സുരക്ഷിതമായ ഒരു കൈകളില്‍ ഏല്‍പിക്കാനുള്ള വ്യഗ്രതയായിരുന്നു താന്‍ അച്ഛന്‍റേയും അമ്മയുടേയും മുഖത്ത് അന്ന് കണ്ടത്
' ജന്മം നല്‍കിയവരെ വേദനിപ്പിക്കാതിരിക്കുക '
ഏതൊരു മക്കളുടേയും കടമ ... എതിര്‍ത്തില്ല അവരുടെ ആഗ്രഹത്തിന് ... വേദനിക്കാതിരിക്കട്ടെ അവര്‍ താന്‍ കാരണം
'' ആമീ ... ''
ശബ്ദം കേട്ട് അവള്‍ ഞെട്ടി തിരിഞ്ഞ് നോക്കി
തല ചെരിച്ച് പിടിച്ച് തന്നെത്തന്നെ നോക്കി കിടക്കുന്നു അനന്തു
'' വന്നിട്ട് ഒരുപാട് നേരായോ ''
അനന്തുവിന്‍റെ ചോദ്യത്തിന് അവള്‍ മറുപടി പറഞ്ഞില്ല
'' വിളിക്കാരുന്നില്ലെ ഒന്ന് ''
അതിനും അവള്‍ നിശബ്ദത പാലിച്ചു
'' വിവാഹമാണല്ലെ നാളെ ''
അനന്തുവില്‍ നിന്നും ഒരു ദീര്‍ഘനിശ്വാസമുയര്‍ന്നു
'' മനസില്‍ ഒരു ഭയം ഉണ്ടായിരുന്നു ... ഒന്നിനും കൊള്ളാത്ത എന്നെയോര്‍ത്ത് താന്‍ തന്‍റെ ജീവിതം നശിപ്പിക്കോ എന്ന് ...
ന്തായാലും എടുത്ത തീരുമാനം നന്നായി ...
ആമി സന്തോഷായിട്ടിരിക്കണത് കണ്ടാ മതി ...
എവിടെ ആയാലും ''
അനന്തുവിന്‍റെ വാക്കുകളില്‍ പതര്‍ച്ച ഉണ്ടായിരുന്നു
ആമി അനന്തുവിനെ ഒന്ന് നോക്കി ...
ആ മിഴികള്‍ പരസ്പരം ഇടഞ്ഞപ്പോള്‍ ആമിയുടെ നെഞ്ചിലൂടെ ഒരു മിന്നല്‍ പിണര്‍ പാഞ്ഞു
പെട്ടന്ന് അവള്‍ തിരിഞ്ഞ് നടന്നു
'' ആമീ ... '' അനന്തുവിന്‍റെ ഇടറിയ സ്വരം അവളെ പിടിച്ച് നിര്‍ത്തി ... അവള്‍ നിന്നു ...
തിരിഞ്ഞ് നോക്കാതെ
'' ന്നോട് .... ന്തേലും ഒന്ന് മിണ്ടീട്ട് പോ ''
യാചനയുടേതായിരുന്നു അനന്തുവിന്‍റെ സ്വരം
അവന്‍റെ വാക്കുകള്‍ക്ക് കാത് കൊടുക്കാതെ അവള്‍ നടന്നു .... അനന്തുവിനെ ഒന്ന് തിരിഞ്ഞ് പോലും നോക്കാതെ
പിറ്റേദിവസം ....
തീരുമാനിച്ച ശുഭമുഹൂര്‍ത്തത്തില്‍ മഹേഷ് ആമിയുടെ കഴുത്തില്‍ താലി ചാര്‍ത്തി
വിവാഹദിവസം .... ആദ്യരാത്രി ...
റൂമിന്‍റെ വാതില്‍ തുറന്ന് മഹേഷ് അകത്ത് കയറി ... മഹേഷിനെ കണ്ടതും കട്ടിലില്‍ ഇരുന്ന ആമി എഴുന്നേറ്റ് നിന്നു
മഹേഷ് ആമിയെ നോക്കി പുഞ്ചിരിച്ചു
അവള്‍ ടേബിളില്‍ വച്ചിരുന്ന പാല്‍ഗ്ളാസ് എടുത്ത് അവന് നേരെ നീട്ടി
മഹേഷ് ഒരു ചിരിയോടെ അവള്‍ക്ക് നേരെ വന്ന് അവളുടെ കയ്യില്‍ നിന്നും പാല്‍ഗ്ളാസ് വാങ്ങി
'' ഓ .... ആദ്യരാത്രിയിലെ ആചാരമാണല്ലോ
ലെ ഇത് ''
മഹേഷ് ചിരിച്ച് കൊണ്ട് ചോദിച്ചു
പാതി കുടിച്ച പാല്‍ഗ്ളാസ് അവന്‍ അവള്‍ക്ക് നേരെ നീട്ടി
ഗ്ളാസ് വാങ്ങി അവള്‍ ടേബിളില്‍
തന്നെ തിരികെ വച്ചു
മഹേഷ് ഷര്‍ട്ടിന്‍റെ പോക്കറ്റില്‍ നിന്നും മൊബൈലെടുത്ത് ടേബിളില്‍ വച്ചു ... ഒപ്പം താനിട്ടിരുന്ന ഷര്‍ട്ട് ഊരിയെടുത്ത് തൊട്ടടുത്ത് കിടന്ന ചെയറിലേക്കിട്ടു
മഹേഷ് ആമിയുടെ കണ്ണുകളിലേക്കുറ്റ് നോക്കി ..
പതിയെ അവളുടെ അരികിലേക്ക് നടന്നടുത്തു
ആമിയുടെ തൊട്ട് മുന്നിലായ് അവന്‍
ചെന്ന് നിന്നു .... അവന്‍റെ ശ്വാസം അവളുടെ മുഖത്ത് വീണ് കിടക്കുന്ന മുടിയിഴകളില്‍
ചെന്ന് മുട്ടി
'' ആമീ ...'' തനിക്ക് മുന്നില്‍ മുഖം കുനിച്ച് നില്‍ക്കുന്ന അവളെ വിറയാര്‍ന്ന ശബ്ദത്തോടെ അവന്‍ വിളിച്ചു
ആമി മഹേഷിനെ നോക്കി ... കണ്ണിമ ചിമ്മാതെ
'' എന്നെ സ്വന്തമാക്കാന്‍ വേണ്ടിയാണോ നീ അനന്തുവിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചത് ''
ഒട്ടും പ്രതീക്ഷിക്കാതെയുള്ള ആമിയുടെ ചോദ്യത്തില്‍ മഹേഷ് ഞെട്ടി പുറകോട്ട് മാറി
ആമിയുടെ കണ്ണുകള്‍ ഒന്ന് ചെറുതായി
ശ്വാസമെടുക്കാന്‍ പോലും മറന്ന് മഹേഷ് അവളെ തന്നെ നോക്കി നിന്നു
'' ഒരിക്കലും ആരുമൊന്നും അറിയില്ലെന്ന് നീ കരുതി ... അല്ലെ ... എങ്കില്‍ നിനക്ക് തെറ്റി ... അനന്തുവിന്‍റെ ബൈക്കിന്‍റെ ബ്രേക്ക് വയര്‍ കട്ട് ചെയ്യുമ്പോള്‍ നീ ഓര്‍ത്തില്ല ...
ആ വീട്ടിലെ CCTV ക്യാമറയെ കുറിച്ച് ... അല്ലെ ..''
ആമി തല ചെരിച്ച് പിടിച്ച് മഹേഷിനെ നോക്കി
'' ആമീ ... അത് ... അത് ... ഞാന്‍ ...''
മഹേഷ് വാക്കുകള്‍ കിട്ടാതെ ഉഴറി
അവന്‍റെ കണ്ണുകളില്‍ ഭയത്തിന്‍റെ നിഴല്‍ പടരുന്നത് അവള്‍ കണ്ടു
ആമി പൊട്ടിച്ചിരിച്ചു
'' എന്താ ... പേടിയാവുന്നുണ്ടോ നിനക്ക് ...
ആരും ഈ നിമിഷം വരെ ഒന്നുമറിഞ്ഞിട്ടില്ല ..
അനന്തുവും അമ്മയും പോലും ...
ആരേയും ഒന്നുമറിയിക്കാതെ ഉള്ളില്‍ ഒരു കനല്‍ പോലെ കൊണ്ട് നടന്നത് ഈ ഒരു നിമിഷത്തിന് വേണ്ടിയായിരുന്നു ''
ആമിയുടെ കണ്ണുകളിലൂടെ പകയുടെ തിളക്കം കടന്ന് പോകുന്നത് മഹേഷ് ഭീതിയോടെ കണ്ടു
'' ഒരു കൂടപ്പിറപ്പിനെ പോലെ നിന്നെ സ്നേഹിച്ച അനന്തുവിനോടാണ് നീ ഈ ക്രൂരത ചെയ്തത് ...
ഒരു നിയമത്തിനും നിന്നെ ഞാന്‍ വിട്ട് കൊടുക്കില്ല ..
നരകിക്കണം നീ ... കൊല്ലാതെ നിന്നെ ഞാന്‍ കൊല്ലും ... ഇഞ്ചിഞ്ചായി ... അണുഅണുവായി ...
മരണത്തിന് വേണ്ടി നീ യാചിക്കും
എന്‍റെ മുന്നില്‍ ''
ആമിയുടെ കണ്ണുകളില്‍ പക ആളിക്കത്തി
തന്‍റെ മുന്നില്‍ നില്‍ക്കുന്ന ആമിയുടെ രൂപം മങ്ങുന്നത് പോലെ മഹേഷിന് തോന്നി ... തന്‍റെ കൈകാലുകള്‍ കുഴയുന്നത് അവന്‍ അറിഞ്ഞു ..
താനിപ്പോള്‍ വീണ് പോകുമെന്ന് തോന്നിയ അവന്‍ ചുമരിലേക്ക് ചാരി നിന്നു
അത് കണ്ട് ആമി പൊട്ടിച്ചിരിച്ചു
'' പേടിക്കണ്ട ... നിന്നെ അത്ര പെട്ടന്ന് മരണത്തിന് ഞാന്‍ വിട്ട് കൊടുക്കില്ല ... സ്ളോ പോയ്സണ്‍ ... നീ കുടിച്ച പാലില്‍ ഞാന്‍ ചേര്‍ത്തിട്ടുണ്ട് ... എന്നെ സ്വന്തമാക്കാന്‍ വേണ്ടി അനന്തുവിനോട് നീ ചെയ്ത ദ്രോഹത്തിന് നീ ശിക്ഷ അനുഭവിക്കണം
ആഗ്രഹിച്ചത് സ്വന്തമാക്കാനുള്ള തത്രപ്പാടില്‍ നീ മറന്ന് പോയൊരു സത്യമുണ്ട് ...
സ്നേഹം ... അതൊരിക്കലും പിടിച്ച് വാങ്ങാന്‍ കഴിയില്ല ... അത് മനസ് കൊണ്ട് തോന്നേണ്ട വികാരമാണ് ... എന്‍റെ നിഴല്‍ പോലും തൊടാനുള്ള യോഗ്യത നിനക്കില്ല ... വെറുപ്പാണ് നിന്നെ .... അറപ്പാണ് എനിക്ക് നിന്നോട് തോന്നുന്ന വികാരം ... ''
പറഞ്ഞ് നിര്‍ത്തുമ്പോള്‍ ആമി വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു
'' ആമീ .... ഞാന്‍ .... നിന്നെ ...''
മഹേഷിന്‍റെ നാവ് കുഴഞ്ഞു ... പാതിമയക്കത്തിലെന്നവണ്ണം അവന്‍ തളര്‍ന്ന് താഴേക്കിരുന്നു
ആമി പുച്ഛത്തോടെ അവനെ നോക്കി ചിരിച്ചു
പിറ്റേദിവസം .... രാവിലെ ...
'' അമ്മേ .... '' ആരുടേയോ അലര്‍ച്ച കേട്ട് ആമി ഞെട്ടിയെഴുന്നേറ്റു
റൂമിന്‍റെ പുറത്ത് ആരൊക്കേയോ ഓടുന്ന ശബ്ദം .... ആരുടേയൊക്കേയോ കരച്ചില്‍ ...
താനെവിടെയാണെന്നും സംഭവിക്കുന്നത് എന്താണെന്നും തിരിച്ചറിയാന്‍ അവള്‍ക്ക് നിമിഷങ്ങള്‍ വേണ്ടി വന്നു
അവള്‍ ചുറ്റും നോക്കി ... മഹേഷെവിടെ ...
കാണാനില്ല ... റൂമിന്‍റെ ഡോര്‍ അടഞ്ഞ് തന്നെ കിടക്കുന്നു
പെട്ടന്ന് ഒരു കൂട്ടക്കരച്ചില്‍ അവളുടെ
കാതില്‍ വന്നലച്ചു
ശബ്ദം കേട്ട ദിക്കിലെ ജനലരുകിലേക്ക് അവള്‍ ഓടിയടുത്തു ... ജനല്‍ പാളികള്‍ തള്ളിത്തുറന്നു..
ജനലഴികള്‍ക്കിടയിലൂടെ അവള്‍ കണ്ടു ...
തൊടിയിലെ മാവിന്‍കൊമ്പില്‍ തൂങ്ങിയാടുന്നു മഹേഷിന്‍റെ ശരീരം ...
അവളുടെ കണ്ണുകള്‍ ഇറുക്കിയടച്ച് ചുവരിലേക്ക് ചാരി നിന്നു ... വര്‍ദ്ധിച്ച ഹൃദയമിടിപ്പോടെ
ദിവസങ്ങള്‍ക്ക് ശേഷം
'' ഒരെണ്ണത്തിനെ പാതി ചത്ത നിലയിലാക്കി ..
ഒരെണ്ണത്തിനെ ദേ കൊന്നു ... അന്നേ പറഞ്ഞതാ അവള്‍ക്ക് മാംഗല്യം വിധിച്ചിട്ടില്യാന്ന് ''
ഉമ്മറക്കോലായില്‍ വല്യച്ഛന്‍റെ വാക്കുകള്‍ തീ പോലെ കോരിച്ചെരിയുകയാണ് അച്ഛന് മുന്നില്‍
മറുപടി പറയാന്‍ വാക്കുകളില്ലാതെ വല്യച്ഛന് മുന്നില്‍ നിറക്കണ്ണുകളോടെ നില്‍ക്കുകയാണ് ആ സാധു
അകത്തെ മുറിയില്‍ നിന്നും അമ്മയുടെ അടക്കി പിടിച്ച തേങ്ങല്‍ ഇടയ്ക്കിടെ ഉയരുന്നുണ്ട്
പുറത്തെ ശൂന്യതയിലേക്ക് നോക്കി മരത്തിന്‍റെ ജനലഴികളില്‍ പിടിച്ച് ആമി നിന്നു
അവള്‍ പതിയെ തിരിഞ്ഞു ... ഒരു ബാഗില്‍ തന്‍റെ ഡ്രെസ്സുകള്‍ നിറച്ചു
ബാഗും തോളിലിട്ട് അവള്‍ നടന്നു ... ഉമ്മറത്തിരിക്കുന്ന അച്ഛനും വല്യച്ഛനും മുന്നിലൂടെ
'' ആമീ .. '' വല്യച്ഛന്‍റെ രോഷം പൂണ്ട സ്വരം കേട്ട് അവള്‍ നിന്നു
'' എങ്ങോട്ടാ നീ '' അയാള്‍ എരിയുന്ന കണ്ണുകളോടെ അവളെ നോക്കി
ആമി വല്യച്ഛന് നേരെ തിരിഞ്ഞ് നിന്നു
'' കാണിക്കണത് ധിക്കാരാണെങ്കില്‍ വല്യച്ഛന്‍ പൊറുക്കണം ... മാഗല്യം നിഷേധിക്കപ്പെട്ട ജാതകദോഷക്കാരി തറവാടിന് ഒരു ശാപാ ...
മറ്റുള്ളവരുടെ ഭാവി ന്‍റെ പേരില് ബാധിക്കപ്പെടരുത് ''
വല്യച്ഛന്‍റെ മറുപടിക്ക് കാത്ത് നില്‍ക്കാതെ തറവാടിന്‍റെ പടിക്കെട്ടുകള്‍ അവളിറങ്ങി
'' മോളേ ... '' അമ്മയുടെ ആര്‍ത്തലച്ച നിലവിളി അവളെ പിടിച്ച് നിര്‍ത്തി
തനിക്ക് മുന്നില്‍ നിറഞ്ഞൊഴുകുന്ന മിഴികളുമായ് നില്‍ക്കുന്ന അമ്മയെ നോക്കി ആമി പുഞ്ചിരിച്ചു
'' അമ്മ പേടിക്കണ്ട ... അമ്മേടെ ആമി പെരുവഴിയിലേക്കല്ല ഇറങ്ങി പോണത് ... കയറി ചെല്ലാന്‍ അവകാശമുള്ള ഒരിടം ണ്ട് .... അങ്ങോട്ടാണ് ''
അമ്മയുടെ നെറുകയില്‍ ഒരു മുത്തം കൊടുത്ത് ആമി നടന്നു .... തിരിഞ്ഞ് നോക്കാതെ
റോഡില്‍ തനിക്ക് മുന്നിലൂടെ കടന്ന് പോയ ഒരു ഓട്ടോയ്ക്ക് അവള്‍ കൈകാണിച്ചു
ആമിയേയും കൊണ്ട് ആ ഓട്ടോ വന്ന് നിന്നു ...
അനന്തുവിന്‍റെ വീട്ട് മുറ്റത്ത്
ഓട്ടോയില്‍ നിന്നിറങ്ങി ആമി നേരെ അനന്തുവിന്‍റെ മുറിയിലേക്ക് കയറി ചെന്നു
അപ്രതീക്ഷിതമായ് ആമിയെ കണ്ട അനന്തുവും ശാരദയും ഒന്ന് പകച്ചു
അവള്‍ അനന്തുവിന് അരികിലേക്ക് ചെന്നു ...
തറയില്‍ മുട്ട് കുത്തി അവന്‍റെ കട്ടിലിനരികില്‍ ചേര്‍ന്ന് നിന്നു
അനന്തുവിന്‍റെ മുടിയിഴകളില്‍ അവള്‍ പതിയെ വിരലോടിച്ചു
'' ആമീ ... '' ആര്‍ദ്രതയോടെ അവന്‍ വിളിച്ചു
അവന്‍റെ കണ്ണുകളില്‍ കണ്ണീരിന്‍റെ തിളക്കം അവള്‍ കണ്ടു
'' ന്‍റെ അനന്തൂനെ ഈ നിലയിലാക്കിയ ആ ദ്രോഹിയോട് ഇത്രയെങ്കിലും ഞാന്‍ ചെയ്യണ്ടെ അനന്തൂ ''
'' വിട്ടിട്ട് പോവില്ലെന്ന് ആയിരംവട്ടം മനസ് പറഞ്ഞതാണ് .... പക്ഷേ ... മറ്റൊരാളുടെ മുന്നില്‍ താലിക്ക് തല കുനിച്ചെന്നറിഞ്ഞപ്പോ മനസൊന്ന് പിടഞ്ഞു ....പിന്നീട് സത്യമെന്തെന്ന് അറിഞ്ഞപ്പോഴാ ആ പിടച്ചില് ഒന്ന് നിന്നത് ''
അനന്തു ചിരിച്ചു ... അവന്‍റെ കവിളില്‍ തലോടി അവനെ നോക്കി ചിരിച്ച ആമിയുടെ കണ്ണുകള്‍ തുളുമ്പാനൊരുങ്ങി നിന്നു
ആമി എഴുന്നേറ്റ് ശാരദയുടെ മുന്നില്‍ ചെന്ന് നിന്നു
'' ഒരു ജീവിതംണ്ടെങ്കില്‍ അത് അനന്തൂനോടൊപ്പം ആവുംന്ന് ഒരിക്കല്‍ തീരുമാനിച്ചതാ ... താലി കെട്ടുന്നവന് ആയുസുണ്ടാവില്യാന്നാ ജാതകയോഗം പറഞ്ഞത് ... അനന്തൂനോടൊപ്പം ജീവിക്കാന്‍ നിക്കൊരു താലീടെ ബലം ആവശ്യല്യ ... മനസ് കൊണ്ടൊരു താലി എന്‍റെ കഴുത്തില്‍ എന്നേ കെട്ടി കഴിഞ്ഞു അനന്തു ...
പേടീണ്ടോ .... അമ്മയ്ക്ക് മകനെയോത്ത് ''
ശാരദ ആമിയെ നോക്കി ചിരിച്ചു
'' ആമീ .... ജനിച്ചാല്‍ ഒരുനാള്‍ എല്ലാവരും മരിക്കും ''
അവരൊന്ന് നിര്‍ത്തി ... അവളുടെ തോളില്‍ അവര്‍ കൈവച്ചു
'' തിരിച്ച് കൊണ്ട് വാ അനന്തൂനെ ... അവനെ തിരികെ കൊണ്ട് വരാന്‍ നിനക്ക് കഴിയും ....
നിനക്കേ കഴിയൂ ... ന്നിട്ട് പുച്ഛിച്ച് തള്ളിയവര്‍ക്ക് മുന്നില്‍ ജീവിച്ച് കാണിച്ച് കൊടുക്ക് ''
ആമി ശാരദയെ കെട്ടിപിടിച്ചു ... നിറഞ്ഞ് തൂവിയ മിഴികളോടെ ...
അവരവളെ തന്നോട് ചേര്‍ത്ത് പിടിച്ച് അവളുടെ മുടിയിഴകളില്‍ തഴുകി .... ഒരമ്മയുടെ മുഴുവന്‍ വാത്സല്യവും പകര്‍ന്ന് കൊടുക്കും പോലെ ...
( കാലവും കാഴ്ച്ചകളും മാറി .... പക്ഷെ ....
ഇന്നും പലരുടേയും ജീവിതം തീരുമാനിക്കുന്നത് ജ്യോത്സ്യന്‍റെ കവടിപലകയില്‍ തിരിഞ്ഞും മറിഞ്ഞും വീഴുന്ന കവടികള്‍ തന്നെയാണ് )
ഗൗരി പാര്‍വ്വതി 

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot