നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പണിക്കത്തി അഥവാ പണിക്കരുടെ കത്തി!

Image may contain: 1 person, sitting, motorcycle, beard and outdoor

പണ്ട് ഫോർട്ടുകൊച്ചിയിൽ താമസിച്ചു കൊണ്ടിരുന്ന കാലത്ത്, അതായത് എനിക്ക് അഞ്ചു വയസ്സാവുന്നതിനു മുൻപ് അച്‌ഛൻ ഒരു ഹെർക്കുലീസ് സൈക്കിൾ ഉപയോഗിച്ചിരുന്നു..
മാറ്റം കിട്ടി പെരുമ്പാവൂരിലേയ്‌ക്ക് വരുന്നതിന് തൊട്ടു മുൻപ് പുള്ളി അത് ഒരു സുഹൃത്തിന് കൊടുത്തു. പശുവിനെ മേടിച്ചവന് കിടാവിനെക്കൂടി കൊടുത്തു വിടുന്നതു പോലെ ഞാൻ ബാഗ് തൂക്കിയിട്ടിരുന്ന മുൻപിലെ ചെറിയ കാരിയറും കാൽ കയറ്റി വെച്ചിരുന്ന മെഷീൻ തണ്ടിൽ ഫിറ്റ് ചെയ്തിരുന്ന ഇരു വശങ്ങളിലേക്കും നിവർത്താവുന്ന ചെറിയ പെഡലും പിന്നെ എനിക്ക് അടിച്ചു കളിയ്‌ക്കാൻ അച്‌ഛൻ ഫിറ്റ് ചെയ്തിരുന്ന ബെല്ലും എല്ലാം സൈക്കിൾ വാങ്ങിയവൻ കൊണ്ടു പോയി.
ഒരു വഴക്ക് ഉണ്ടാക്കാനുള്ള സമയം കിട്ടുന്നതിനു മുൻപ് സാധനങ്ങൾ കയറ്റിയ വണ്ടി പെരുമ്പാവൂരെത്തുകയും എനിക്ക് പുതിയ കൂട്ടുകാരെ കിട്ടുകയും ചെയ്തു.
അങ്ങനെ ഞാൻ സൈക്കിൾ കഥ മറന്നു.
അങ്ങനെയിരിക്കെ ഒരു ദിവസം....
കൊച്ചി കാണാനായി എന്നെ അച്‌ഛൻ കൊണ്ടു പോകാൻ തീരുമാനിച്ചു. പെരുമ്പാവൂരു നിന്നും രാവിലെ സിന്ദൂരം ബസ്..സൈഡ് സീറ്റിൽ ഒറ്റയ്‌ക്ക് ഇരുന്ന ഞാൻ തിരക്കു വരുന്തോറും ബോഡിയോട് ചേർത്ത് ഞെക്കപ്പെടുന്നതും പയ്യെ അച്‌ഛന്റെ മടിയിലേക്ക് മാറ്റപ്പെടുന്നതുമൊന്നും കാഴ്‌ച കാണുന്ന തിരക്കിൽ ഞാൻ അത്രയ്‌ക്കങ്ങ് മൈൻഡ് ചെയ്തില്ല.
പിന്നീട് സൗത്തിൽ ഇറങ്ങി കുമ്പളങ്ങിയ്‌ക്കുള്ള ഒരു ബസിൽ കേറി.
ഇന്നത്തെപ്പോലെ ഓട്ടോറിക്ഷകളിൽ കയറി ഞെളിഞ്ഞിരിക്കുന്ന പതിവോ ഇന്നത്തെയത്ര ഓട്ടോറിക്ഷകളോ അന്നില്ലാത്തതിനാൽ കുമ്പളങ്ങിയിൽ ഇറങ്ങി രണ്ടു രണ്ടര കിലോ മീറ്റർ നടക്കാനായിരുന്നു അച്‌ഛന്റെ തീരുമാനം.
ഒടുക്കം ഏതൊക്കെയോ വഴികളിലൂടെയൊക്കെ നടന്ന് ഞങ്ങൾ അച്‌ഛന്റെ ഒരു കൂട്ടുകാരന്റെ വീട്ടിലെത്തി.
ഒരു പഴയ നിരക്കെട്ടിടത്തിന്റെ മുകളിലെ നിലയിൽ...(അതെ, ഏതാണ്ട് വിയറ്റ്‌നാം കോളനിയിലെ നിരക്കെട്ടിടങ്ങൾ പോലെ ഒന്ന്) താമസിച്ചിരുന്ന കൂട്ടുകാരന്റെ വീട്ടിലേക്ക് മരം കൊണ്ടുള്ള ഒരു ഗോവണി കയറണമായിരുന്നു. മരം കൊണ്ടു തന്നെയുള്ള കൈവരിയിൽ കൈ പിടിച്ച് ഇടയ്‌ക്കിടയ്‌ക്കുള്ള ക്രാസികൾ എണ്ണി മുകളിലേക്കുള്ള സ്‌റ്റെപ്പുകൾ കയറുന്നതിനിടെ ഹൃദയഭേദകമായ ആ കാഴ്‌ച ഞാൻ കണ്ടു.
ദേ ഇരിക്കുന്നു എന്റെ സൈക്കിൾ! ആ കാരിയറും ബെല്ലും പെഡലും.....
ഒരു ഞെട്ടലോടെ താഴേക്കു പായാനാഞ്ഞ എന്നെ തടഞ്ഞു കൊണ്ട് ദേ കയറി വരുന്നു എന്റെ അതേ സൈസുള്ള ഒരുത്തൻ. കൂട്ടുകാരന്റെ മോൻ!
ഒറ്റ നോട്ടത്തിൽ തന്നെ ഒരു അലവലാതി ലുക്ക്. ഇച്ചിരി കീറിയ ഷർട്ട്–നന്നായി മുഷിഞ്ഞിരിക്കുന്നു. അൽപം കരി പുരണ്ടതു പോലെയുള്ള മുഖം. കൈയിൽ ഒരു കെട്ട് പുസ്തകം ഒരു ഇലാസ്‌റ്റിക് കൊണ്ട് വലിച്ചു മുറുക്കിയിട്ടുണ്ട്. നിക്കറിൽ പച്ചമണ്ണ്..
ഉം?
ഉത്തരം പറയണ്ട ആവശ്യം ഉള്ളതായി തോന്നിയില്ല. സൈക്കിളിലേക്ക് ശ്രദ്ധ പായിച്ചു കൊണ്ട് അവനെ തട്ടി മാറ്റി താഴേക്ക് ഓടിയിറങ്ങുവാൻ ഞാൻ ശ്രമിച്ചുകൊണ്ടേയിരുന്നു.
എന്നെ വിടാതിരിക്കാൻ അവനും.
ഇതിനിടയിൽ എപ്പോഴോ എന്റെ വായിൽ നിന്ന് അറിയാതെ ഇങ്ങനെയെന്തോ പുറത്തു ചാടി.
മാറ്..ഞാൻ എന്റെ സൈക്കിൾ കാണട്ടെ...
അതോടെ താഴേക്കിറങ്ങാനുള്ള എന്റെ എല്ലാ ഗ്യാപ്പും അവൻ അടച്ചു. പിന്നെ അവൻ പറഞ്ഞു. നിന്റെയല്ല. എന്റെ അച്‌ഛന്റെ സൈക്കിളാ.
എന്റെ കാണാതെ പോയ സൈക്കിൾ കിട്ടി എന്ന മട്ടിൽ താഴേയ്‌ക്കു പാഞ്ഞ എന്നെ തടഞ്ഞതു കൂടാതെ എന്റെ സൈക്കിളിൽ അവകാശമുന്നയിക്കുകയും കൂടി ചെയ്തതോടെ അവൻ പൂർണമായും എന്റെ ശത്രുവായി മാറി. ഞാൻ ചെറിയ ഒരു തട്ടിന്റെ അകമ്പടിയോടു കൂടി പറഞ്ഞു.“അല്ല! എന്റെ അച്‌ഛന്റെ സൈക്കിളാ...എന്റെ ബെല്ലും പെഡലും വാട്ടർ ബോട്ടിൽ തൂക്കുന്ന കാരിയറും ഉണ്ട്.“
സ്വാഭാവികമായും ചെറിയ സമയത്തിനുള്ളിൽ തന്നെ അവന്റെ നിക്കറിലെ പച്ചമണ്ണ് ഞങ്ങൾ ഷെയർ ചെയ്തു.
ഇതിനിടെ ഉഴുതോണ്ടിരുന്ന കാളയെ കണ്ടില്ല എന്ന മട്ടിൽ അന്വേഷിച്ചെത്തിയ അച്‌ഛൻ നോക്കിയപ്പോൾ വളരെ ഡീസന്റായിരുന്ന മകൻ ആദ്യമായി കാണുന്ന ഒരുത്തനെ കൈകാര്യം ചെയ്യുന്നു.
ഒന്നുരണ്ട് അടിയും കരച്ചിലും ഒക്കെ കഴിഞ്ഞ് സമാധാനമായി കാര്യം മനസ്സിലാക്കിയപ്പോൾ അച്‌ഛൻ പറഞ്ഞു.
ഡാ..അതു നമ്മടെ സൈക്കിളു തന്നെയാ...പക്ഷെ അതു അച്‌ഛൻ മാമനു കൊടുത്തു. ഇപ്പോ മാമന്റെയാ...
സൈക്കിൾ പോയതു പോട്ടെ..അതു കേട്ടു തിരിഞ്ഞു നോക്കിയ ഞാൻ കണ്ടത് രണ്ടു കൈയും പോക്കറ്റിൽ ഇട്ടു നിൽക്കുന്ന ലവനെയായിരുന്നു.
എന്റെ മനസ്സു വായിച്ച അച്‌ഛൻ അവനെ അടുത്തു വിളിച്ചു എനിക്കു ഷെയ്‌ക്‌ഹാൻഡ് തരാൻ ആവശ്യപ്പെട്ടു. താൻ ജയിച്ചതായി ഫീൽ ചെയ്തതു കൊണ്ട് അവന് ബുദ്ധിമുട്ട് അൽപം പോലും ഉണ്ടായില്ല. നിസ്സഹായനായതു കൊണ്ട് ഞാൻ തിരിച്ചു കൊടുക്കുകയും ചെയ്തു.
പിന്നീട് ഞങ്ങൾ വഴക്കു മാറി എന്ന മട്ടിൽ അൽപനേരം കളികളിൽ ഏർപ്പെട്ടു.
ഇതിനിടെ മുഷിഞ്ഞ ഡ്രസ് മാറാനായി അവന്റെ അമ്മ അവനെ അകത്തേക്ക് വിളിച്ചു. ഒരു തക്കം നോക്കിയിരുന്ന ഞാൻ ശരവേഗത്തിൽ താഴേയ്‌ക്കോടി സൈക്കിളിനടുത്തെത്തി.
അറിയാവുന്ന ഏക വിദ്യ പ്രയോഗിച്ചു. കാറ്റു കുത്തി. അൽപം കടന്ന കൈ എന്ന രീതിയിൽ വാൽവ്‌ടുൂബ് അഴിച്ച് ഒരു ഏറു കൊടുത്തു. പിന്നെ ഒന്നും നടക്കാത്ത രീതിയിൽ മുകളിൽ കയറി ഈ നൂറ്റാണ്ടിലെ ഏറ്റവും നല്ല പയ്യനായി ഒറ്റ നിൽപു നിന്നു.
പിന്നേയും അവൻ വന്നു..ഞങ്ങൾ കളിച്ചു..നല്ല കൂട്ടുകാരായി.
ഇറങ്ങാൻ നേരം അച്‌ഛന്റെ കൂട്ടുകാരൻ അച്‌ഛനോടു പറഞ്ഞു. ചേട്ടൻ നടന്നു പോണ്ട..ബസ്സ്‌റ്റോപ്പ് വരെ ഞാൻ കൊണ്ടു വിടാം.
എന്നാ അങ്ങനെ ആയിക്കോട്ടെ..
എന്റെ കൈയും പിടിച്ച് അച്‌ഛൻ ഇറങ്ങി. ഞാൻ പുതുതായി കിട്ടിയ സുഹൃത്തിനും അവന്റെ അമ്മയ്‌ക്കും കൈ വീശിക്കാണിച്ച് അച്‌ഛന്റെ കൂടെ മരക്കോവണി ഇറങ്ങി.
ബസ്സ്‌റ്റോപ്പിലേക്ക് വന്ന വഴിയിലൂടെ രണ്ടര കിലോമീറ്റർ വിയർത്തു കുളിച്ച് നടക്കുന്നതിനിടെ അച്‌ഛൻ ചോദിച്ചു..
നീ ആ വാൽവ് റ്റ്യൂബ് എവിടെയാ കളഞ്ഞെ?

By: 
Rajeev Panicker

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot