Slider

വഴികാട്ടികൾ

0
Image may contain: 1 person

വിവാഹം കഴിഞ്ഞ് ഒന്നോ രണ്ടോ മാസങ്ങൾക്ക്ശേഷം
അമ്മയും ഭാര്യയുമായ് തുടങ്ങിവെച്ച അങ്കം
ഈ ഒൻപതാം വർഷവും കൊടുമ്പിരിക്കൊണ്ടുനിന്നു.
കള്ള്കുടിയോ ബീഢിവലിയോ ധൂർത്തടിയോ ഒന്നുമെനിയ്ക്കില്ലാതിരിന്നിട്ടും
വീട്ടിലെ കലഹം,
മീൻവെട്ടൽ മുറ്റമടി പാത്രംകഴുകൽ തുടങ്ങിയ ഭൂഖണ്ഡാന്തര പ്രശ്നങ്ങളെ കൂട്ടുപിടിച്ച് കൊഴുത്തുവീർത്തു.
അമ്മയുടെ പരാതികൾ പുലഭ്യങ്ങളായ് പുറത്തുവന്നപ്പോൾ
ഭാര്യയുടെ പരാതികൾ തലയണമന്ത്രങ്ങളുടെ തനിയാവർത്തനങ്ങളായ്.
ഇത്രയും വർഷങ്ങൾക്കിടയിലെ സ്നേഹാർദ്രനിമിഷങ്ങൾ,
ഞങ്ങൾക്കൊരു മകൻ ജനിച്ചതിന് ശേഷമുള്ള ഒന്നോ രണ്ടോ വർഷങ്ങളായിരുന്നു.
കുഞ്ഞരിപ്പല്ലുകൾക്കിടയിലെ ആ ചിരി,
അമ്മയുടേയും ഭാര്യയുടേയും കോപം തടയണകെട്ടി നിർത്തി.
പക്ഷേ അവനൽപ്പം വലുതായിത്തുടങ്ങിയപ്പോൾ
അവൻറെ കുസൃതികളൊപ്പിക്കുന്ന വികൃതികളായിരുന്നു
അവർക്കിടയിലെ ഒരു പ്രധാന തർക്കവിഷയം.
എൻറെ കല്യാണത്തിനും മുന്നേ മരിച്ചുപോയ അപ്പൻ ഈ ദുരിതങ്ങളൊന്നും അനുഭവിക്കാതെ യാത്രയായി.
ഒരർത്ഥത്തിൽ അച്ഛൻറെ പെട്ടന്നുള്ള വിയോഗവും അമ്മയുടെ സ്വഭാവമാറ്റത്തിന് കാരണമായിരിക്കാം.
എന്ത് സ്നേഹമായിരുന്നു അമ്മയ്ക്ക് എന്നോട്.
അമ്മവീട്ടിൽ പോകുമ്പോഴും അമ്പലത്തിലുത്സവത്തിനും സിനിമാ കൊട്ടകയിൽ സിനിമയ്ക്ക് കൂടെ കൂട്ടുമ്പോഴുമൊക്കെ
സ്നേഹത്തോടെ ചേർത്ത് നിർത്തിയിരുന്നു.
പക്ഷേ..അതെല്ലാം ഒരോർമ്മ മാത്രമായി.
ഇപ്പോൾ പരാതികളാണ്.
കുഞ്ഞിനൊരു പനിവന്ന് ആശുപത്രിയിൽ പോയിവരുമ്പോൾ
അമ്മയുടെ മുഖമിങ്ങനെ വീർത്തിരിക്കും.
"ബാക്കിയുള്ളവരിവിടെ ഒരു പനിവന്ന് കിടന്നാൽ അവൻ തിരിഞ്ഞുനോക്കില്ല.
അവനവൻറേതിന് വരുമ്പോൾ വേദനിക്കുന്നുണ്ടല്ലേ?
അങ്ങിനെ..അങ്ങിനെ..
സത്യത്തിൽ നിങ്ങളെ അവർ പ്രസവിച്ചതല്ലേ.?
സ്വന്തം മകൻറെ കുഞ്ഞിൻറ കാര്യത്തിൽ അല്ലങ്കിൽ ഏതെങ്കിലും മുത്തശ്ശിമാരിങ്ങനെ പറയുമോ??
രാത്രിയിൽ ഉറക്കംവരാതെ കിടക്കുമ്പോൾ
മകനോടുള്ള സ്നേഹം ഭാര്യയെ കണ്ണീരണിയിക്കും.
അവൾ പറയുന്നതും ശരിയാണ്.
അടുത്ത ദിവസം ജോലിക്കിടയിൽ കാലിൽ പാറവീണ വേദന കടിച്ചമർത്തിയാണ് വീട്ടിൽ വന്നുകയറിയത്.
"ഒരു നശിച്ച കാല് വേദന.ആരോട് പറയാൻ നമുക്കാരിരിക്കുന്നു പറയാൻ?
അമ്മയുടെ സ്ഥിരം പരാതിയുടെ മുനവെച്ച വാക്കുകൾ അപ്പോൾ വീണ്ടും.
അമ്മയോട് ഇപ്പോൾ അധികം മിണ്ടാട്ടമില്ലങ്കിലും
കഴിഞ്ഞ ആഴ്ചയും പതിവുതെറ്റിക്കാതെ വാങ്ങിവെച്ച തൈലക്കുപ്പിയും മുന്നിൽ വെച്ചാണ് ഈ പരാതി.
കാലിലെ വേദനയോ പെട്ടന്നുണ്ടായ ദേഷ്യമോ,
അമ്മയോട് ഞാൻ തട്ടിക്കയറി.
അല്ലെങ്കിൽത്തന്നെ എത്രനാളായ് സഹിക്കുന്നു.
ഒടുവിൽ കുറേ നേരത്തെ വഴക്കിനും ബഹളങ്ങൾക്കുമൊടുവിൽ..
ഞാൻ കുഞ്ഞിനേയും ഭാര്യയേയുംകൂട്ടി ഇറങ്ങി.
ലക്ഷ്യം ഭാര്യവീടാണ്.കുറച്ച് ദിവസം ഒരു വാടകവീട് കിട്ടുന്നതുവരെ അവിടെ താമസിക്കാം.
എന്തായാലും ഇനി ഇവിടെയുള്ള താമസം ശരിയാവില്ല.
ഭാര്യവീട്ടിലേക്ക് ചെന്നുകയറിയതും
ആദ്യം അമ്പരപ്പോടെയും പിന്നെ സന്തോഷത്തോടെയും അവർ സ്വികരിച്ചു.
അപ്പോഴേക്കും പുറത്ത് ഇരുട്ട് വീണുതുടങ്ങിയിരുന്നു.അമ്മ ഇപ്പോളെന്തെടുക്കുകയാവും.
"അച്ഛാ മുത്തശ്ശി അവിടെ ഒറ്റയ്ക്കല്ലേ.?
എൻറെ വിചാരങ്ങളും മോൻറെ ചോദ്യവും ഒന്നിച്ചെത്തി.
മറുപടിയൊന്നും പറയാതെ ഞാൻ ഇരുളിലേക്ക് നോക്കിയിരുന്നു.
നേരം വൈകിത്തുടങ്ങിയപ്പോൾ കാലിലെ വേദനയും ഇരട്ടിച്ചു.
"എടീ നീയാ തൈലമെങ്ങെടുത്തേ"
അകത്തേക്ക് നീട്ടിവിളിച്ച് പറഞ്ഞെങ്കിലും,
അടുക്കളയിൽ അവളും അവളുടെ അമ്മയും എൻറെ അമ്മയുടെ അപദാനങ്ങൾ പാടുന്ന തിരക്കിലായിരുന്നു.
ഒന്നുകൂടി വിളിച്ചുപറഞ്ഞപ്പോൾ തൈലവുമായി മകനെ അവൾ പറഞ്ഞയച്ചു ഉമ്മറത്തേക്ക്.
അമ്മ മാത്രമല്ല അവളും മാറിയിരിക്കുന്നു ഒത്തിരി.!
കയ്യിലെത്തിയ തൈലം അരഭിത്തിയിലേക്ക് വെച്ച്
കാലിനേക്കാൾ വേദനയുറഞ്ഞ മനസോടെ അങ്ങനെ ഇരിക്കേ..
എൻറെ കാലിലെ വേദനയ്ക്കുമുകളിൽ പടരുന്ന തണുത്ത തലോടലിൽ ഞാൻ ഞെട്ടിയുണർന്നു.!!
അറിയാതെ നിറഞ്ഞ കണ്ണീരോടെയല്ലാതെ എൻറെ മോൻറെ കൈകൾ തൈലം തടവുന്നത് എനിക്ക് കാണാനാകുമായിരുന്നില്ല.
"ഇപ്പോൾ വേദന കുറവുണ്ടോ അച്ഛാ?
നിറഞ്ഞ എൻറെ കണ്ണുനീർ വീശിപ്പൊഴിക്കുന്ന ഒരുഷ്ണ്ണക്കാറ്റായ് ആ ചോദ്യം എൻറെ ഉള്ളുപൊള്ളിച്ചു.
ഇമവെട്ടാതെ നോക്കിയിരുന്ന നിഷ്കളങ്കമായ ആ കുഞ്ഞുകണ്ണുകളെ വാരിപ്പുണർന്നുഞാൻ
ഇരുളിലേക്കിറങ്ങി നടന്നു.
അപ്പോൾ മാത്രം എൻറെ കാലുകൾ വേദനിച്ചില്ല.
ദൂരെ എൻറെ കൂരയിലേക്ക്..
എൻറെ അമ്മയുടെ വേദനയിലേക്ക് എൻറെ കാലുകൾ നീണ്ടുവലിഞ്ഞു.
എൻറെ ഏഴുവയസ്സുകാരൻ കൊളുത്തിത്തന്ന സ്നേഹവെളിച്ചം ആ യാത്രയിലുടനീളം
എനിക്ക് വഴിതെളിച്ച് മുനിഞ്ഞുകത്തിക്കൊണ്ടിരുന്നു.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo