Slider

ഒരു പ്രണയ കഥയുടെ ചുരുളഴിയുമ്പോൾ - (ഭാഗം രണ്ട് +മൂന്ന് )

0
Image may contain: 1 person, beard and closeup

ഒന്നാം ഭാഗം വായിക്കുകയും അഭിപ്രായം പറയുകയും ഇഷ്ടപ്പെടുകയും ചെയ്ത എല്ലാവർക്കും ഒരുപാട് നന്ദി. തുടർന്നുള്ള ഭാഗങ്ങളും നിങ്ങൾ സ്വീകരിക്കുമെന്ന പ്രതീക്ഷയോടെ തുടരുന്നു.... നന്ദി
നിഷയുടെ രൂപഭാവ പ്രകടനങ്ങളിൽനിന്നും ദിനിക്ക് ആളെ മനസ്സിലായി.
'കയറി വരൂ...'
ദിനി നിഷയെ അകത്തേക്ക് ക്ഷണിച്ചു.
കാലിലെ ചെരിപ്പ് ചവിട്ടുപടിയുടെ ഒരു വശത്തായി ഊരിവെച്ച് അവൾ അകത്തേക്ക് വന്നു.
'ഇവിടെ ഇരുന്നോളൂ '...
അകത്ത് സിറ്റൗട്ടിൽ കിടന്നിരുന്ന സോഫ ചൂണ്ടി കാണിച്ച് ദിനി പറഞ്ഞു.
'ഞാൻ ഇപ്പോൾ വരാം' എന്നു പറഞ്ഞ് ദിനി അകത്ത് മറ്റൊരു മുറിയിലേക്ക് പോയി.
സിറ്റൗട്ടിൽ ദിനി ചൂണ്ടിക്കാട്ടിയ സോഫയിൽ അവൾ മെല്ലെ ഇരുന്നു. മുഖത്തെ കറുത്ത ഫ്രെയിമുള്ള കണ്ണട എടുത്ത് തന്റെ സാരിത്തലപ്പുകൊണ്ട് ഒന്നു തുടച്ച് തിരികെ വെച്ചു. തോളിൽ കിടന്ന ചെറിയ ബാഗ് ടീപ്പോയിൽ വെച്ച് മുകളിൽ കറങ്ങുന്ന ഫാനിലേക്ക് നോക്കി അല്പനേരം അവളങ്ങനെ ഇരുന്നു.
ദിനി നേരെ പോയത് തന്റെ ഭർത്താവിന്റെ അടുക്കലേക്ക് ആണ്.
ദിനേശിനി എന്നാണ് അവളുടെ ശരിയായ പേര്. ശിവദാസ് അവളെ ദിനി എന്ന് വിളിച്ചുപോന്നു. ഒരു പാവം പെണ്ണ്... സ്നേഹിക്കാൻ മാത്രം അറിയിവുന്ന ഒരു നല്ല മനസ്സിന്റെ ഉടമ.
തികച്ചും യാദൃശ്ചികമായിരുന്നു അവർ തമ്മിലുള്ള കൂടിച്ചേരൽ.
ഒരു അദ്ധ്യാപകനോ നല്ലൊരു കലാകാരനോ ആക്കണമെന്ന് ആഗ്രഹിച്ചിരുന്ന ദാസിന് അതിനു കഴിഞ്ഞില്ല. കാലത്തിന്റെ കുത്തൊഴിക്കിൽ പെട്ട് അനുഭവത്തിന്റെ തീച്ചൂളയിൽ വെന്തുരുകി ജീവിതം ഒരു ശത്രുവിനോട് എന്നതുപോലെ അയാൾക്കുനേരെ വാളോങ്ങി നിന്നപ്പോൾ മുന്നോട്ടുള്ള വഴിയറിയാതെ അയാൾ പകച്ചുപോയി. തന്റെ ഏകാന്ത ജീവിതത്തിൽ മനസ്സിന്റെ ദു:ഖങ്ങൾ മറയ്ക്കാൻ കഴിയാതെ ആർക്കോവേണ്ടി അയാൾ എഴുതി.
തന്റെ ജീവിതവും താൻ മുന്നിൽ കണ്ട മറ്റു ജീവിതങ്ങളും പ്രകൃതിയും ഈശ്വരനുമെല്ലാം അയാളുടെ തൂലികത്തുമ്പിലൂടെ കടന്നുപോയി. പച്ചയായ മനുഷ്യന്റെ ജീവിതം വരച്ചു കാട്ടുന്നവയായിരുന്നു അയാളുടെ കഥകളും കവിതകളും എല്ലാംതന്നെ. അതുകൊണ്ടുതന്നെ മറ്റുള്ള നല്ല എഴുത്തുകാരുടെ ഇടയിൽ ഒരു വേറിട്ട രചനയുമായി അയാൾ പതുക്കെ വായനക്കാരിൽ എത്തിച്ചേർന്നു. അതിൽ ഒരാളായിരുന്നു ദിനി.
ജീവിത പ്രാരാബ്ദങ്ങൾക്കിടയിൽ സ്വന്തം ജീവിതം മറന്നുപോയവൾ...
മറ്റുള്ളവർക്കുവേണ്ടി ജീവിച്ച് അവസാനം തനിക്കും ഒരു തുണ വേണമെന്നു തോന്നിയപ്പോഴേക്കും പ്രായം അവളെ അകറ്റി നിർത്തി.
ശിവദാസിന്റെ രചനകളിലെ പ്രത്യേകത മനസ്സിലാക്കിയ അവൾ ഒരിക്കൽ അയാൾക്ക് എഴുതി... എന്നേക്കൂടി കൂടേ കൂട്ടാമോ.... എന്ന്.
അനുഭവങ്ങൾ നൽകിയ പാഠങ്ങളിൽനിന്നും ഇനി മറ്റൊരു ജീവിതത്തിലേക്ക് തിരിച്ചില്ല എന്ന് ശിവദാസ് തീരുമാനിച്ച കാലം.
എങ്കിലും വളർന്നു വരുന്ന മകൾക്ക് ഒരു അമ്മയുടെ അല്ലെങ്കിൽ ഒരു സ്ത്രീയുടെ സഹായം ആവശ്യമാണ് എന്നു മനസ്സിലാക്കിയ അയാൾ കൂടുതൽ അറിഞ്ഞപ്പോൾ ദിനിയെ കൂടെചേർത്തു.
ഇപ്പോൾ എട്ടു വർഷം കഴിഞ്ഞു. പരസ്പരം പറഞ്ഞും സ്നേഹിച്ചും ഒരു ജന്മസുകൃതം പോലെ പരസ്പരം തുണയായി സന്തോഷകരമായ ജീവിതം. തന്നേക്കാളധികം അവൾ മക്കളെ സ്നേഹിക്കാൻ തുടങ്ങിയതോടെ മക്കൾക്ക് അവൾ അമ്മയായിമാറി.
അന്ന് ഞായറാഴ്ച ആയിരുന്നതിനാൽ ശിവദാസ് ആ ഒൻപതു മണിക്കും ഉറക്കംതന്നെ ആയിരുന്നു. ഞായറാഴ്ചകളിൽ അങ്ങനെയായിരുന്നു എന്നും. ഒഴിവുള്ള ദിവസമായതിനാൽ ദിനി ശല്യപ്പെടുത്തുകയുമില്ല.
'ദാസേട്ടാ...'
ദിനി ചാരിയിട്ട വാതിൽപാളി തുറന്ന് അയാളെ വിളിച്ചുകൊണ്ട് അകത്തുകടന്ന് കട്ടിലിനരികിൽ ഒരിടത്തിരുന്നു.
'ദാസേട്ടാ... ഒന്നെണീറ്റേ...'
അയാളുടെ കൈത്തണ്ടയിൽ പിടിച്ചുകുലുക്കി അവൾ ചോദിച്ചു...
'ഇതെന്ത് ഉറക്കമാണ്... എണീക്ക്...'
അയാൾ പതുക്കെ ഒന്നു മൂളി ഒന്നുകൂടി തിരിഞ്ഞു കിടന്നു.
'ദേ പുറത്തൊരാൾ മോളെ കാണാൻ വന്നിരിക്കുന്നു..' അവൾ പറഞ്ഞു.
'ആര്...."
അല്പം ഉറക്കച്ചടവോടെ അയാൾ ചോദിച്ചു.
'അവളുടെ അമ്മ....'
അയാൾ ഒന്നു ഞെട്ടി.
'ആര്.... നിഷയോ.....?'
'അതെ... അകത്തിരിപ്പുണ്ട്...'
ഒരു നിമിഷം അയാൾ ഒന്നും പറഞ്ഞില്ല.
ആ ഒരു നിമിഷം കൊണ്ട് ഒരായിരം ഓർമ്മകൾ അയാളുടെ മനോമണ്ഡലത്തിൽ തെളിഞ്ഞു വന്നു.
ഒരു ദീർഘ നിശ്വാസത്തോടെ അയാൾ അല്പം പുറകിലേക്ക് സഞ്ചരിക്കാൻ തുടങ്ങി.
...................................................................
അന്ന് ശിവദാസ് ഒരു ടെക്സ്റ്റയിത്സിൽ സെയിത്സ് മാൻ ആയി ജോലി ചെയ്യുന്ന കാലം.
ആയിടക്ക് ഒരു ഓണക്കാലത്താണ് അയാൾ ആദ്യമായി നിഷയെ കാണുന്നത്. ഓണക്കാലത്ത് തിരക്കിനിടയിൽ ഹെൽപ്പ് ചെയ്യുന്നതിനായി പുതിയ സ്റ്റാഫിനെ മൂന്നു മാസത്തേക്ക് മാത്രമായി നിയമിക്കുക പതിവായിരുന്നു.
അങ്ങനെ ഒരു ദിവസം അവിചാരിതമായി അമ്മയോടൊപ്പം അവൾ ആ കടയിലേക്ക് വന്നു.
മെറൂൺ നിറത്തിലുള്ള വീതികൂടിയ കസവുകളുള്ള പച്ച പട്ടുപാവാടയും ജുബ്ബയുമായി, കൈയിൽ കുപ്പി വളകളും കാലിൽ കൊലുസുകളുമായി. രണ്ടു വശത്തേക്ക് ചീകി ഒതുക്കിയ മുടി അല്പമെടുത്ത് മെടഞ്ഞിട്ട്, നെറ്റിയിൽ ഒരു പോട്ടൊഴികെ മറ്റൊരു മേക്കപ്പുമില്ലാത്ത ഇരുനിറത്തോടുകൂടിയ ഒരു സാധാരണ പെൺകുട്ടി.
അകലെനിന്ന് അവൾ നടന്നു വരുന്നത് കണ്ടപ്പോൾ തന്നെ മനസ്സിന്റെ ഏതൊ ഒരു കോണിൽനിന്നും ആരോ മന്ത്രിച്ചു...
"അവൾ നടന്നു വരുന്നത് ഈ കടയിലേക്കല്ല...നിന്റെ ജീവിതത്തിലേക്കാണ് എന്ന്.
നല്ല പെരുമാറ്റം, അത്യാവശ്യം സ്മാർട്ട് അതൊക്കെ മതിയായിരുന്നു ഒരു സെയിത്സ് ഗേളിന്. അവളുടെ പെരുമാറ്റം എല്ലാവർക്കും ഇഷ്ടമായി.
വളരെ പാവപ്പെട്ട കുടുംബത്തിലേതാണ് നിഷയെന്ന് അവൾ സ്ഥിരമായി ധരിക്കാറുള്ള മൂന്നേമൂന്നു ജോഡി ഡ്രസ്സുകൾ വ്യക്തമാക്കി.
സഹപ്രവർത്തകരായിരുന്ന വനിതകൾ അവളുടെ എക്സ് റേ, ഈ സി ജി കൂടാതെ എം ആർ ഐ സ്കാൻ വരെ നടത്തി റിസൾട്ടുമായി വന്നു.
സ്വന്തമായി വീടില്ല, റോഡരികിൽ ഒരു മാടം വെച്ചുകെട്ടി താമസിക്കുകയാണ്. അച്ഛൻ കുടിയൻ, അമ്മ കൂലിപ്പണിക്ക് പോകും, ഒരു ചേട്ടൻ ഉള്ളത് ചുമട്ടു തൊഴിലാളി. പതിനാറ് വയസ്സ് കഴിഞ്ഞ അനുജത്തി ഒരു കെട്ടിട തൊഴിലാളിയായ പൊള്ളാച്ചിക്കാരനുമായി ഇഷ്ടത്തിലായീ. ഒരു ദിവസം നാട്ടുകാർ എല്ലാവരും ചേർന്നു രണ്ടിനേയും കൂട്ടിക്കെട്ടി. പത്താം ക്ലാസ്സിൽ തോറ്റു, പ്രായം 18....
അവളുടെ ഭാവി വരനെക്കുറിച്ചുള്ള സങ്കല്പത്തിലെ നായകൻ താൻ ആണെന്ന് മനസ്സിലാക്കിയപ്പോൾ അവളോട് ചോദിച്ചു.
'എങ്കിൽ ഞാൻ നിന്നെ വിവാഹം കഴിക്കട്ടെ ' ...എന്ന്.
അവൾക്ക് വിരോധമൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ അവൾ ചില കാര്യങ്ങൾ പറഞ്ഞു.
'സ്വത്തും മുതലും ഒന്നും ആഗ്രഹിച്ച് വരരുത്. അതിനുള്ള കഴിവ് ഞങ്ങൾക്കില്ല. പിന്നെ ആദ്യം എന്റെ വീട് വന്നുകാണണം'.
സ്വത്തും മുതലുമൊന്നും തനിക്കും വേണ്ടായിരുന്നു. അതിനാൽ ഒരിക്കൽ വീട്ടിൽ വരാമെന്ന് വാക്ക് കൊടുത്തു.
തന്റെ വീട്ടിൽ ഇത് അംഗീകരിക്കാൻ കഴിഞ്ഞില്ല. തന്റെ ഭാവി, പിന്നെ യാതൊരു ഗതിയുമില്ലാത്തവർ...
അതൊക്കെ ആയിരുന്നു തടസ്സം.
ഒരു ഒളിച്ചോട്ടത്തിന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
പിന്നീട് കുറെ മാസങ്ങൾ അങ്ങനെ കടന്നു പോയി. യാതൊരു കോൺടാക്ടും ഇല്ലാതെ ഒരു വർഷം.
അടുത്ത ഓണക്കാലത്ത് അവൾ വീണ്ടും വന്നു. പക്ഷേ താൻ ആ കടയിൽ അല്ലായിരുന്നു.
അവൾ വന്നത് കൂട്ടുകാർ മുഖേന അറിഞ്ഞു. കൂടെ മറ്റൊരു വാർത്തയും. അവളുടെ അച്ഛൻ മരിച്ചു.
തന്നെ കാണാൻ പലതവണ അവൾ താൻ ജോലി ചെയ്യുന്ന കടയിൽ വന്നു. സഹതാപവും അവൾക്ക് കൊടുത്ത വാക്കും വീണ്ടും തങ്ങളെ അടുപ്പിച്ചു.
തന്റെ വീട്ടുകാരോട് ഒരുവിധത്തിൽ കാര്യങ്ങൾ പറഞ്ഞും സമരം ചെയ്തും സമ്മതിപ്പിച്ചെടുത്തു.
അവളുടെ വീട്ടിൽ നിന്നും വന്ന വാർത്തകൾ അത്ര നല്ലതല്ലാതിരുന്നതിനാൽ രണ്ടു വർഷത്തേക്ക് തീരുമാനിച്ചത് പിന്നീട് ആറു മാസമാക്കി ചുരുക്കി.
ആർഭാടങ്ങളില്ലാത്ത വേണ്ടപ്പെട്ടവർ മാത്രം ഒത്തു ചേർന്ന് ഒരു സ്ത്രീധനമില്ലാത്ത വിവാഹം.
വിവാഹ ദിവസം മുതൽ അവൾ തന്റെ വീട്ടിൽ.
വീട്ടുകാർ അവളോടും അവൾ വീട്ടുകാരോടും സ്നേഹത്തോടെ തന്നെ പെരുമാറി. എല്ലാവരും അവളെ സ്നേഹിച്ചു. തന്റെ അമ്മയോട് സ്നേഹം ഉണ്ടാകണം എന്ന ഒരു ഡിമാന്റ് മാത്രമേ തനിക്ക് ഉണ്ടായിരുന്നുള്ളൂ.
അങ്ങനെ ഒച്ചയും ബഹളവും ഇല്ലാതെ ആർഭാടങ്ങളില്ലാതെ ഒരു ജീവിതം.
കാര്യങ്ങൾ ഇങ്ങനെ നീങ്ങവേ കാലത്തിന്റെ മാറ്റത്തിൽ ദൈവം അനുഗ്രഹിച്ച് മൂന്നാം വർഷം ഞങ്ങൾക്ക് ഒരു മകനേയും അതിനടുത്ത മൂന്നാം വർഷം ഒരു മകളേയും ലഭിച്ചു.
ഇങ്ങനെയൊക്കെയാണെങ്കിലും ആണെങ്കിലും പ്രകടമായ ഒരു വ്യത്യാസം തനിക്ക് അവളിൽ കാണുവാനായി. അത് വിദ്യാഭ്യാസത്തിന്റെ കുറവായിരുന്നു.
ഒൻപതിൽ പഠനം നിർത്തിയ അവളുടെ ചിന്തകളും അവിടെ വരെ മാത്രമേ വളർന്നിരുന്നുള്ളൂ. പല തവണ പറഞ്ഞു തിരുത്താൻ ശ്രമിച്ചു എങ്കിലും ഫലമുണ്ടായില്ല. അവൾ അപ്പോഴും 80കളിലെ പൈങ്കിളി നോവലുകളിൽ ജീവിക്കുകയായിരുന്നു. അത് കഥയാണ് അതല്ല ജീവിതം എന്ന് പലതവണ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു എങ്കിലും ഫലമുണ്ടായില്ല.
എല്ലാം കുറെ കഴിയുമ്പോൾ ശരിയാകും എന്നു പ്രത്യാശിച്ചു.
പിന്നീട് തന്റെ ജോലിയിൽ മാറ്റങ്ങൾ വന്നപ്പോൾ അവരെ തനിച്ച് വാടക വീട്ടിലാക്കി തനിക്ക് കേരളത്തിനു പുറത്ത് പലയിടങ്ങളിലായി താമസിക്കേണ്ടതായി വന്നു. തന്റെ അഭാവത്തിൽ അവൾ വഴിതെറ്റി പോകുന്നു എന്ന് സൂചന ലഭിച്ചപ്പോൾ തെളിവുകളൊന്നും നിരത്താനായില്ലെങ്കിലും ഒന്നു താൻ പറഞ്ഞു.
'നിന്നെ വിവാഹം കഴിക്കുന്ന സമയത്ത് ഞാൻ അനുഭവിച്ച നാണക്കേട് എന്റെ മോളുടെ കാലത്ത് അവളെ വിവാഹം കഴിക്കാൻ വരുന്നവൻ അനുഭവിക്കാൻ ഇടവരരുത്തരുത് ...എന്ന്.
ഇല്ലെന്നു അവൾ വാക്കുതന്നു.
ഭർത്താവ് നാട്ടിലില്ലാത്ത ചെറുപ്പക്കാരികളായ ഭാര്യമാരോട് അമിതമായി സ്നേഹ പ്രകടനവും ഇഷ്ടവുമായി ചുറ്റിത്തിരിയൂന്ന യുവാക്കൾ അവളുടെ ചുറ്റും കൂടി.
തന്റെ ഭർത്താവിനേക്കാൾ സ്നേഹം അവർക്കാണെന്ന് അവൾക്ക് തോന്നി. തുണിക്കടയിലെ ജോലിയും തമാശകളും അവളെ അത്തരത്തിൽ ചിന്തിക്കാൻ ഇടയാക്കിയതാവാം.
ഇതിനിടയിൽ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ പാടുപെടുന്നതിനിടയിൽ ദൈവമായി ഒരു വിസ തനിക്ക് ശരിയാക്കി മസ്കറ്റിലേക്ക്.
വാടകവീട്ടിൽ നിന്ന് സ്വന്തമായി ഒരു കൊച്ചു വീട്ടിലേക്കുള്ള മാറ്റം, മക്കളുടേയും കുടുംബത്തിന്റേയും സന്തോഷകരമായ ജീവിതം ഇതെല്ലാമായിരുന്നു തന്റെ സ്വപ്നം.
സ്വപ്നങ്ങൾക്ക് ചിറകുവെച്ച് യാത്ര പറയുന്നതിനിടയിൽ ഒരിക്കൽ കൂടി അവളെ ഓർമ്മിപ്പിച്ചു...
'നമുക്ക് ഒരു മകളുണ്ട്. അതു നീ മറക്കരുത്. നിന്റെ അമ്മ മൂലം നിനക്ക് കേൾക്കേണ്ടി വന്ന ചീത്തപ്പേര് നമ്മുടെ മോൾക്ക് കേൾക്കാൻ ഇടയാക്കരുത്....'
എല്ലാം അവൾ ഉറപ്പുനൽകി.
സന്തോഷത്തോടെ ഒരു യാത്രയയപ്പ്.
കഷ്ടപ്പാടുകൾ നിറഞ്ഞ ഒരു പ്രവാസ ജീവിതം.
തിരിച്ചു പോരാൻ പാസ്പോർട്ട് കൈയിലില്ല എന്ന ഒറ്റക്കാരണത്താൽ മാത്രം തുടർന്നു പോയ ജോലി. അത്രയ്ക്ക് ദുരിതങ്ങൾ.
ഒന്നും വീട്ടുകാരെ അറിയിച്ചില്ല.
പട്ടിണിയും കഷ്ടപ്പാടുകളുമായി നാളുകൾ നീങ്ങവേ പതിയേ എല്ലാം ശീലമായി.
പിന്നീട് ഉള്ള ജീവിതം ഒരു കൊച്ചു വീട് എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാൻ മാത്രമായിരുന്നു.
നാളുകൾ മാസങ്ങളായി അവ വർഷങ്ങളായി മാറിയപ്പോൾ ജോലിയിൽ മാറ്റങ്ങൾ വന്നു.
അങ്ങനെ നാലര വർഷം അവിടെ തുടർന്നു. ഒരു വീട് എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാൻ....
എന്നാൽ ഇതിനിടയിൽ നാട്ടിൽ പലതും തകിടം മറഞ്ഞു. നാലു വർഷം കഴിഞ്ഞു ലീവിന് നാട്ടിൽ വരാൻ തയ്യാറായ സമയത്താണ് വീട്ടുകാർ മുഖേന ചില കാര്യങ്ങൾ അറിയാൻ കഴിഞ്ഞത്.
ഓരോ മാസവും വീട്ടിൽ ചെലവിനുള്ള പണം കൃത്യമായി അയച്ചു കൊടുത്തിട്ടും താനറിയാതെ കുറെ കടങ്ങൾ അവൾ വരുത്തി വെച്ചു.... ഏകദേശം മൂന്നു ലക്ഷം രൂപ!
തനിക്ക് അതൊരു ഷോക്കായിരുന്നു.
അത്രയും പണം ഉണ്ടാക്കാൻ താൻ കഷ്ടപ്പെട്ടത് ഓർക്കാൻ കൂടി വയ്യ. അതും പതിനായിരം രൂപ പോലും ഒരുമിച്ചു കണ്ടിട്ടില്ലാത്ത അവൾ...
എന്നാൽ ഈ കടങ്ങൾ എങ്ങനെ വന്നു എന്നോ എന്താണ് സംഭവിച്ചത് എന്നോ അവൾ ആരോടും പറഞ്ഞില്ല.
താൻ നാട്ടിൽ വന്നാൽ താൻതന്നെ ഇതെല്ലാം വീട്ടേണ്ടതായി വരും എന്നതിനാൽ പിന്നെയും ആറു മാസം കൂടി അവിടത്തെന്നെ തൂടർന്ന് നാലര വർഷങ്ങൾക്ക് ശേഷം താൻ നാട്ടിലേക്ക് പുറപ്പെട്ടു.
അന്ന് അവർ മറ്റൊരു വാടകവീട്ടിൽ ആയിരുന്നു താമസം.
അവൾ എന്തു തെറ്റ് ചെയ്താലും അതെല്ലാം ക്ഷമിക്കാനുള്ള മനസ്സോടെ പുതിയ ഒരു ജീവിതം സ്വപ്നം കണ്ടാണ് താൻ നാട്ടിലെത്തിയത്.
നാട്ടിലേക്ക് വരുമ്പോൾ തികച്ചും ഒരു ഗൾഫ്കാരനായി മക്കൾക്ക് രണ്ടു പേർക്കും സ്വർണ്ണ മാലകളും മോൾക്ക് കമ്മലും നിഷക്ക് നാലഞ്ച് വളകളും മാലയും കമ്മലും പിന്നെ കുറെ സമ്മാനങ്ങളുമായി.
എന്നാൽ തന്റെ പ്രതീക്ഷകളെല്ലാം അസ്താനത്തായിരുന്നു. വീടിന്റെ അന്തരീക്ഷവും തൊട്ടടുത്തുള്ള കലുങ്കിൽ കൂടിയിരുന്ന ചെറുപ്പക്കാരും തന്റെ പ്രതീക്ഷകളെല്ലാം തകർത്തു.
അവൾ അവിടെ ഒരു ഗൾഫ്കാരന്റെ ഭാര്യയായി ജീവിക്കുകയായിരുന്നു. അന്ന് രാത്രി മറ്റൊരു കാര്യം കൂടി തനിക്ക് മനസ്സിലായി.... നാലര വർഷം ഭർത്താവ് അടുത്തില്ലാതെ ജീവിച്ച ഒരു സ്ത്രീയെ അവിടെ കാണാൻ കഴിഞ്ഞില്ല.
പിന്നീട് ഒരു ശീതസമരം ആയിരുന്നു. ഒരിക്കലും അവളെ അടിക്കുകയോ വഴക്ക് പറയുകയോ ചെയ്തില്ല. കാരണം അച്ഛനും അമ്മയും വഴക്ക് കൂടുന്ന ചിത്രം ഒരിക്കലും മക്കളുടെ മനസ്സിൽ പതിയാതിരിക്കാൻ...
ഒരു ഡിമാന്റ് മാത്രമേ തനിക്ക് ഉണ്ടായിരുന്നുള്ളൂ. ഇത്രയധികം പണം എങ്ങനെ കടംവന്നു എന്ന് പറഞ്ഞില്ലെങ്കിലും, അതിന്റെ കാരണം പറയാൻ ബുദ്ധിമുട്ടാണെങ്കിൽ, അങ്ങനെ ഒരു തെറ്റ് പറ്റിപ്പോയി എന്നെങ്കിലും ഉള്ള ഒരു ക്ഷമാപണം അവളുടെ ഭാഗത്തുനിന്നും കേൾക്കാമായിരുന്നു.
ഒരിക്കലും പൊറുക്കാൻ കഴിയാത്ത തെറ്റുകൾ ആണ് അവൾ ചെയ്തതെങ്കിലും അതിനേക്കാളധികം താൻ അവളെ സ്നേഹിച്ചിരുന്നു.
എല്ലാ തെറ്റുകളും ചെയ്തു യാതൊന്നും സംഭവിക്കാത്തതുപോലെ തന്റെ മുന്നിൽ ഉള്ള അവളുടെ പെരുമാറ്റം വളരെ വിഷമം തോന്നിപ്പിച്ചു. അത്രയ്ക്കെങ്കിലും പറയാൻ അവൾ തയ്യാറല്ലെങ്കിൽ പിന്നെ ഈ ജീവിതം തുടരുന്നതിൽ അർത്ഥമില്ലെന്നു തോന്നി.
മക്കളും ഒന്നും തുറന്നു പറഞ്ഞില്ല. നാലര വർഷത്തെ തന്റെ അഭാവത്തിൽ അവൾ അവരെ വിലക്കിനിർത്തി... പലതും.
(അടുത്ത ഒരു ഭാഗത്തോടെ ഈ കഥ അവസാനിക്കും... ദീർഘമായി പോയതിൽ ക്ഷമിക്കുക...നന്ദി )
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo