Slider

കണ്ണീരോര്‍മ്മകള്‍(കഥ)

0
Image may contain: 1 person, sunglasses and closeup

വിഷുവിന്‍റെ വരവറിയിച്ചു കൊണ്ട് സ്വര്‍ണ്ണ വര്‍ണ്ണമണിഞ്ഞു പുഞ്ചിരി തൂകുന്ന കൊന്നപ്പൂക്കള്‍ കണ്ടപ്പോള്‍ അവന്‍റെ മനസ്സില്‍ വിഷാദം അലയടിച്ചു..
'നാടും നഗരവും ആഹ്ളാദത്തോടെ വിഷുവിനെ വരവേല്‍ക്കാനൊരുങ്ങുമ്പോള്‍ തനിക്ക് മാത്രം കണ്ണീരോര്‍മ്മകള്‍...'
'അഞ്ചാം വയസ്സില്‍ നഷ്ടമായതാണ് വിഷു..
കണ്ണനെ കണികണ്ടുണരാനും കെെനീട്ടം വാങ്ങാനുമായി കൊതിച്ചുറങ്ങിയ താന്‍ ഞെട്ടിയുണര്‍ന്നത് അമ്മയുടെ അലറിക്കരച്ചില്‍ കേട്ടാണ്..
ഒന്നും മനസ്സിലാവാതെ കണ്ണു തിരുമ്മി എഴുന്നേറ്റ് നോക്കിയപ്പോള്‍ കണ്ടത് ഉമ്മറത്ത് വെള്ളപുതച്ചുറങ്ങുന്ന അച്ഛനെയാണ്.. പടക്കവും പുതിയ ഉടുപ്പും വാങ്ങാന്‍ പോയ അച്ഛന്‍ വരാന്‍ വെെകിയതിനാല്‍ കാത്തു കാത്തു ഉറങ്ങിപ്പോയതാണ് താനും അനിയത്തിയും..'
'പിന്നീടങ്ങോട്ട് ഞങ്ങളുടെ ജീവിതത്തില്‍ വിഷുവില്ലായിരുന്നു.. കെെനീട്ടം തരാനും പടക്കം വാങ്ങിത്തരാനും ആരുമുണ്ടായില്ല..
അയല്‍വീടുകളില്‍ അടുക്കള ജോലി ചെയ്തു മക്കളെ പട്ടിണിക്കിടാതെ വളര്‍ത്താന്‍ അമ്മ ഏറെ പണിപ്പെട്ടു..'
'താന്‍ മുതിര്‍ന്നപ്പോള്‍, എന്തു ജോലി ചെയ്തും അമ്മയെയും അനിയത്തിയെയും നല്ല രീതിയില്‍ നോക്കണം എന്നു അതിയായി ആഗ്രഹിച്ചു... അതിനു വേണ്ടി പത്താം ക്ളാസില്‍ പഠിത്തം നിര്‍ത്തി ജോലിക്കു പോകാന്‍ തുടങ്ങി.. അങ്ങനെ ജോലി ചെയ്തു അത്യാവശ്യം സമ്പാദിക്കാന്‍ തുടങ്ങിയപ്പോള്‍ വീട്ടില്‍ വീണ്ടും വിഷു ആഘോഷിക്കാന്‍ തുടങ്ങി .. തന്‍റെ കഴിവിനനുസരിച്ച് പുതിയ വസ്ത്രങ്ങള്‍ വാങ്ങി നല്‍കിയും കെെനീട്ടം നല്‍കിയും അമ്മയെയും അനിയത്തിയെയും സന്തോഷിപ്പിച്ചു..
എന്നോ കെെവിട്ടു പോയ ആഹ്ളാദം നിറഞ്ഞ നാളുകള്‍ തിരിച്ചു വന്നത് പോലെ തോന്നി..'
'ഓര്‍ക്കാപ്പുറത്തായിരുന്നു ഞങ്ങളുടെ സന്തോഷം പങ്ക് വെക്കാന്‍ മറ്റൊരാള്‍ കൂടി വന്നത്..'
'നാലു വര്‍ഷം മുന്‍പ് ഒരു വിഷുപ്പുലരിയില്‍ അമ്പലനടയില്‍ വെച്ചു അവളെ പരിചയപ്പെട്ടപ്പോള്‍ അത് പ്രണയമാകുമെന്ന് ഒരിക്കലും കരുതിയില്ല.. എങ്ങനെയോ മനസ്സുകള്‍ തമ്മിലടുത്തു.. തന്‍റെ ഇല്ലായ്മകളറിഞ്ഞിട്ടും ഒരുപാട് സ്നേഹം തന്ന് അവള്‍ കൂടെ നിന്നു..
അനിയത്തിയെ നല്ല നിലയില്‍ പറഞ്ഞയച്ചശേഷം അവളെ കെെ പിടിച്ചു ജീവിതത്തിലേക്ക് ക്ഷണിക്കാന്‍ ഏറെ കൊതിച്ചു.. അതിനു മുന്‍പ് ഒത്തിരി കാര്യങ്ങള്‍ ചെയ്തു ചെയ്തു തീര്‍ക്കാനുമുണ്ടായിരുന്നു..
വീട് പുതുക്കി പണിയണം.. അങ്ങനെ പലതും..'
'എല്ലാം ഒന്നൊതുക്കിയശേഷം അവളുടെ വീട്ടില്‍ പോയി കാര്യം അവതരിപ്പിക്കാമെന്ന് കരുതി..
പക്ഷേ അതിനു മുന്‍പേ വിധി തന്‍റെ സ്വപ്നങ്ങളെ തല്ലിക്കെടുത്തിക്കളഞ്ഞു..'
'ഈ വിഷുത്തലേന്ന് അവളുടെ വിവാഹമാണ്.. '
ഓര്‍ത്തപ്പോള്‍ അവനു ഹൃദയം പിളരുന്നതു പോലെ തോന്നി..
'നല്ല ജോലിയും സാമ്പത്തികശേഷിയുമുള്ള പയ്യന്‍റെ ആലോചന വന്നപ്പോള്‍ വീട്ടുകാര്‍ അവളെ ഒരുപാട് നിര്‍ബന്ധിച്ചു..
അവള്‍ തനിക്ക് വേണ്ടി ഒരുപാട് പൊരുതി..'
'താനും അവളുടെ അച്ഛനെ കണ്ട് കുറച്ച് സാവകാശം തരണമെന്ന് അപേക്ഷിച്ചു..
പക്ഷേ അച്ഛന്‍ വഴങ്ങിയില്ല.. അവളടക്കം മൂന്നു പെണ്‍മക്കളുള്ള അവളുടെ കുടുംബം രക്ഷപ്പെടാന്‍ വേണ്ടി താന്‍ പിന്‍മാറാനാണ് അച്ഛന്‍ ആവശ്യപ്പെട്ടത്..'
'തന്നോടൊപ്പം ഇറങ്ങിവരാന്‍ അവള്‍ തയ്യാറായിരുന്നു..
കേറിക്കിടക്കാന്‍ നല്ലൊരു കിടപ്പാടം പോലുമില്ലാത്ത താന്‍ എങ്ങനെ അവളെ കൂടെ കൂട്ടും.. അതുകൊണ്ട് വിവാഹത്തിനു സമ്മതിക്കാന്‍ അവളെ ഉപദേശിച്ചുകൊണ്ട് നിറഞ്ഞ മിഴികളോടെ നടന്നകന്നു.. തന്‍റെ കണ്ണുനീര്‍ അവള്‍ കാണരുതെന്ന ആഗ്രഹമുള്ളതുകൊണ്ട് ഒരിക്കല്‍ പോലും തിരിഞ്ഞു നോക്കിയില്ല'..
വര്‍ഷങ്ങള്‍ക്കു മുന്‍പ് തനിക്ക് ദുരന്തം സമ്മാനിച്ചു മടങ്ങിയ അതേ വിഷു ഇത്തവണ വീണ്ടും ആവര്‍ത്തിക്കുകയാണെന്ന് അവനു തോന്നി..
'അവളെ നഷ്ടമാവുക എന്നത് തീരാ വേദനയാണ്.. '
'ഇനി ഒരിക്കലും തന്‍റെ ജീവിതത്തില്‍ വര്‍ണ്ണപ്പകിട്ടാര്‍ന്ന ഒരു വിഷുവുണ്ടാകില്ല.. അവള്‍ക്ക് പകരം മറ്റൊരു പെണ്ണും തന്‍റെ ജീവിതത്തിലുണ്ടാവില്ല..'
കണ്ണീര്‍ ഒലിച്ചിറങ്ങിയ കവിളുകള്‍ തുടച്ചുകൊണ്ട് അവന്‍ മനസ്സിലുറപ്പിച്ചു..
അജിന സന്തോഷ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo