Slider

സ്വർഗ്ഗം

1


ബൈക്ക് മുറ്റത്തേക്ക് കേറിയപ്പോഴേക്കും,ശബ്ദം കേട്ടിട്ടാവണം അമ്മ മുൻവശത്തേക്കോടിയെത്തിയിരുന്നു. ഞങ്ങളെ കണ്ട സന്തോഷം മുഖത്ത് തെളിഞ്ഞു കാണാം.ആ ചിരി കണ്ടപ്പഴേ മനസ്സിൽ ഇരമ്പിയിരുന്ന കടൽ ശാന്തമാകുന്നത് ഞാനറിഞ്ഞു.
"അമ്മേ ഞാൻ ഇറങ്ങിണില്ല, ഇവള് രണ്ടൂസം ഇവിടെ നിക്കട്ടെ, കൂട്ടികൊണ്ടു പോകാൻ ഞാൻ വന്നോളാം "
"കേറീട്ട് പോ മോനെ"
"ഇല്ലമ്മേ അത്യാവശ്യകാര്യോണ്ട്, ഞാൻ വരാം, അച്ഛനോട് പറയണേ.."
ശ്രീയേട്ടൻ പോയപ്പോഴാണ് അമ്മ എന്നെ ശ്രദ്ധിക്കുന്നത്,
"ന്ത് പറ്റി ന്റെ കുട്ടിക്ക്..?"
എന്റെ മുഖ ഭാവം കണ്ടാകണം അങ്ങനൊരു ചോദ്യം.
ഉള്ളിൽ വിതുമ്പി നിന്ന സങ്കടം പെട്ടന്നങ്ങ് പൊട്ടി പോയി .സ്ഥലകാല ബോധമില്ലാതെ മുറ്റത്തു നിന്ന് തന്നെ ഞാനമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞു.
"ഈശ്വരാ.. ന്താ ന്റെ കുട്ടിക്ക് ?
പറ അവിടെ ന്തേലും പ്രശ്നോണ്ടോ ?"
അമ്മയുടെ ഹൃദയമിടിപ്പിന്റെ താളം കൂടുന്നത് ആ നെഞ്ചിൽ കിടന്ന് ഞാൻ കേട്ടു..
"ഇല്ലമ്മേ..ഒന്നൂല്ല, നിങ്ങളെ ഒക്കെ കാണാഞ്ഞിട്ട്...
അച്ഛനേടെ? പണിക്ക് പോയോ?ദേവുട്ടീം നിധി മോളും ? എല്ലാരേം കാണണമെനിക്ക് ..."
സ്വയം നിയന്ത്രിക്കാനാവാതെ തേങ്ങലോടെ ഉള്ള എന്റെ ചോദ്യം കേട്ട് അമ്മയുടെ ഹൃദയം മുറിഞ്ഞ് കാണണം.
"അയ്യേ.. അതാണോ, കല്ല്യാണം കഴിഞ്ഞാ എല്ലാ പെങ്കുട്ട്യോളും അങ്ങനല്ലേ,അതിനൊക്കെ ഇങ്ങനെ വെഷമിക്ക ?ന്റെ കുട്ടി അകത്തേക്ക് ബാ.."
ഞാനപ്പോൾ അത് ശ്രദ്ധിച്ചു.
അമ്മയുടെ മുഖത്തെ ആ ആധി എത്രപെട്ടെന്നാണ് മാഞ്ഞ് പോയത്, കണ്ണ് നിറഞ്ഞെങ്കിലും ചിരിച്ച്കൊണ്ടെന്നെ ചേർത്ത് പിടിച്ച് അകത്തേക്ക് നടക്കുമ്പോൾ, നെറുകയിലൊന്നമർത്തി ചുംബിക്കുമ്പോൾ,എന്റമ്മയുടെ സ്നേഹം എത്രത്തോളം വലുതാണെന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു.
"നീ പോയി ഡ്രസ്സ് മാറി വാ.. അപ്പോക്ക് അമ്മ കഴിക്കാനെന്തേലും എടുക്കാം"
ഞാൻ നേരെ എന്റെ മുറിയിലേക്ക് നടന്നു, അമ്മ അടുക്കളയിലേക്കും.
ഒരു മാറ്റവുമില്ല എന്റെ എല്ലാ സാധനങ്ങളും അതുപോലെ തന്നെ വെച്ചിട്ടുണ്ട്. പുസ്തകങ്ങളും, ഡ്രെസ്സുകളുമൊക്കെ..
ജീവിതത്തിൽ ഇരുപത് വർഷം കഴിഞ്ഞ, എന്റെ സ്വന്തമെന്ന് കരുതിയ വീട്.ഇന്നിതാ ഇവിടെ ഞാനൊരു വിരുന്നുകാരി മാത്രം.എന്തൊരു യോഗമാണ് ഞങ്ങൾ പെൺകുട്ടികൾക്ക്.പെട്ടന്നൊരു ദിവസം എല്ലാം ഉപേക്ഷിച്ച് പടിയിറങ്ങണം,പിന്നെ തികച്ചും അപരിചിതരായ കുറേ പേരുടെ കൂടെ അവരിലൊരാളായി മാറണം.ഇടക്കെപ്പോഴെങ്കിലും സ്വന്തം വീട്ടിലേക്ക് വരുന്ന വിരുന്നുകാരിയാകണം..
വെറുതെ ജനവാതിലിനരിലേക്ക് നടന്ന് കർട്ടൺ മാറ്റി ജനൽ കമ്പിയിൽ പിടിച്ച് പുറത്തേക്ക് നോക്കി നിന്നു. ഞാൻ നട്ടുവളർത്തിയ ചെമ്പകം ആദ്യമായ് മൊട്ടിട്ടുണ്ട്. ദേവൂട്ടി എന്റെ കല്യാണത്തിനോടടുപ്പിച്ച് നട്ട റോസാ ചെടി നന്നായി വളർന്ന് തളിർത്ത് നിൽക്കുന്നു ,അമ്മേടെ പൂവാലി പശു പതിവ് പോലെ തൊടിയിൽ പുല്ലു തിന്നുന്നു..
എല്ലാം നോക്കി നിൽക്കുമ്പോൾ എന്തോ നഷ്ട്ടമായ പോലെ എന്തെന്നില്ലാത്ത ഒരു നിരാശയായിരുന്നു മനസ്സിൽ..
ഈശ്വരാ.. എന്ത് വേണം ഞാൻ.. ഇവരോടെല്ലാം തുറന്ന് പറയണോ...
എത്ര കഷ്ട്ടപെട്ടാണച്ഛൻ എന്റെ കല്ല്യാണം നടത്തിയത്.എന്നിട്ടിപ്പോ.. ആലോചിക്കും തോറും ആധി കൂടിക്കൂടി വന്നു.
കല്ല്യാണം കഴിഞ്ഞിട്ട് ഒരുമാസമേ ആയിട്ടുള്ളു. അതിന്റെ ഒരു സന്തോഷവും എനിക്കില്ലായിരുന്നു.കാരണം മറ്റൊന്നുമല്ല ശ്രീയേട്ടനെന്നെ ഇഷ്ട്ടമല്ല.
ജ്വലിച്ചു നിന്ന അഗ്നിയെ സാക്ഷിയാക്കി അയാളെന്റെ കഴുത്തിൽ താലി ചാർത്തിയപ്പോൾ. കയ്യിൽ നിലവിളക്കുമായി വലതുകാൽ വെച്ച് ആ വീടിന്റെ പടിക്കേറുമ്പോൾ എന്തെല്ലാം പ്രതീക്ഷയുണ്ടായിരുന്നു എനിക്ക്. പക്ഷേ.. എല്ലാം ഒരു രാത്രികൊണ്ടവസാനിച്ചു.
എനിക്ക് വേറെ ഒരിഷ്ടമുണ്ടായിരുന്നെന്നും, അവളെ മറക്കാനെനിക്ക് കഴിഞ്ഞിട്ടില്ലെന്നും ശ്രീയേട്ടൻ എന്റെ മുഖത്ത് നോക്കി പറയുമ്പോൾ മറുത്തൊന്നും പറയാനാവാതെ,പകച്ച് നിൽക്കാനേ കഴിഞ്ഞൊള്ളു.എനിക്കോർമയുണ്ട് എന്റെ മിഴികൾ നനഞ്ഞിരുന്നില്ല.പക്ഷെ ഉള്ളം നെരിപ്പോട് പോലെ എരിയുകയായിരുന്നു.
ഇതാ.. ഇന്നിത് വരെയും ശ്രീയേട്ടനെന്നെ ഭാര്യയായി കാണാൻ കഴിഞ്ഞിട്ടില്ല.ഒരു മാസം ഞാനെല്ലാം സഹിച്ചു.അതിനിടയിൽ രണ്ട് വട്ടം വീട്ടിൽ വന്ന് പോയെങ്കിലും ആരോടും ഞാനൊന്നും പറഞ്ഞിട്ടില്ല. ഇതിപ്പോ ആദ്യമാണ് രണ്ട് ദിവസം നിൽക്കാൻ...
എല്ലാവരുടെ മുന്നിലും ഒരുപാട് സ്നേഹമുള്ള പോലെയാണ് എന്നോട് പെരുമാറുന്നത്, അല്ലെങ്കിലും ദേഷ്യമോ, വെറുപ്പോ ഒന്നും കാണിക്കാറില്ല. പക്ഷെ ഭാര്യയെന്ന പദവി മാത്രം നൽകുന്നില്ല.വേറൊരുത്തിയെ മനസ്സിലിട്ട്, ഒന്നുമറിയാത്ത എന്നോടെന്തിനാണീ ചതി ചെയ്തെതെന്ന് പലവട്ടം ചോദിക്കാൻ തുടങ്ങിയതാണ്. നാക്ക് പൊങ്ങാറില്ല, മനസ്സ്‌ മരവിച്ച പോലെ.ജീവിതം മടുത്തിരിക്കുന്നു..
"വല്യേച്ചീ... "
പെട്ടന്നുള്ള വിളി കേട്ട് ഞാൻ ഞെട്ടി തിരിഞ്ഞു.. നിധിമോളാണ് എന്റെ കുഞ്ഞനുജത്തി.സ്കൂൾ വിട്ട് വന്നതേയുള്ളു, യൂണിഫോം ഒന്നും മാറിയിട്ടില്ല.
അവളുടെ മുഖത്തെ ആകാംഷ നിറഞ്ഞ സന്തോഷം മായുന്നത് കണ്ടപ്പോഴാണ് എനിക്ക് ബോധ്യം വന്നത്, എന്റെ മിഴികൾ രണ്ടും നിറഞ്ഞൊലിക്കുകയാണെന്ന്.
"വല്ല്യേച്ചി കരയാ..?"
"ഇല്ലെടി മോളേ.. ഓരോന്നോർത്ത് നിങ്ങളെയൊക്കെ പിരിഞ്ഞ സങ്കടാ.."
അവളോടി വന്നെന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു.. അപ്പോഴേക്കും ദേവൂട്ടിയും എത്തിയിരുന്നു എന്റെ നേരെ ഇളയവൾ. അച്ഛനുമമ്മക്കും ഞങ്ങൾ മൂന്ന് പെണ്മക്കളാ..
പിന്നവിടെ ഒരു കൂട്ടക്കരച്ചിലായി. സമാധാനിപ്പിക്കാൻ വന്ന അമ്മയും കരയാൻ തുടങ്ങി.
"അയ്യേ.. ഞാനൊന്ന് വന്നപ്പോ എല്ലാരും കരയാച്ചാ ഞാൻപൂവ്വ"
ഞാനൊന്ന് ചിരിക്കാൻ ശ്രമിച്ചു..
"പോ ചേച്ചി.. വല്ല്യേച്ചി അല്ലേ ഞങ്ങളെയൊക്കെ കരയിച്ചേ ? ഇനി കൊറേ ദിവസം കഴിഞ്ഞിട്ട് പോയാതി"
"ആഹാ കൊള്ളാല്ലോ കുറുമ്പി "
ഞാനവളുടെ ചെവിയിൽ പിടിച്ച് തിരുമ്മി. മിഴികൾ തുടച്ച് ചിരിച്ചു.
അച്ഛനെ കണ്ടില്ലല്ലോ എന്നോർത്തതും
"ന്റെ കുട്ടി എപ്പഴാ വന്നേ ? ദേ മുറ്റത്തേക്ക് കേൾക്കുന്നുണ്ട് നിങ്ങളെ സംസാരം. അപ്പഴേ ഞാൻ കരുതി ഇന്റെ കുട്ടി വന്നിട്ടുണ്ടാകുംന്ന്" ഇതും പറഞ്ഞ് നിറഞ്ഞ സന്തോഷത്തോടെ കേറിവന്നതും ഒന്നിച്ചായിരുന്നു.
ഇതുവരെ ഇത്ര സന്തോഷത്തോടെ അച്ഛനെ ഞാൻ കണ്ടിട്ടുണ്ടോ.. അറിയില്ലെനിക്ക്. ഓടി ചെന്ന് അച്ഛൻറെ നെഞ്ചിലേക്ക് വീഴുമ്പോൾ. ഒരു കുഞ്ഞു കുട്ടിയാവുകയായിരുന്നു ഞാൻ..എന്തോ വല്ലാത്തൊരു സമാധാനമായിരുന്നു മനസ്സിനപ്പോൾ.വലുതാവണ്ടായിരുന്നു എന്നും എന്റച്ഛന്റെ തണലിലിങ്ങനെ നിന്നാ മതിയാർന്നു.
അന്ന് ഞങ്ങൾ ഒരുപാട് വൈകിയാണ് കിടക്കാൻ പോയത്..വിശേഷങ്ങൾ പങ്ക്‌വെച്ചും, കളിച്ചും ചിരിച്ചും..
അപ്പോഴെല്ലാം ഉള്ളിന്റെയുള്ളിൽ ഞാൻമാത്രം കരയുകയായിരുന്നു.
പിറ്റേന്ന് കുട്ടികൾ സ്കൂളിൽ പോയിക്കഴിഞ്ഞപ്പോൾ അമ്മയോടെങ്കിലും എല്ലാം പറയാമെന്ന തീരുമാനത്തിൽ അടുക്കളയിലേക്ക് നടന്ന ഞാൻ, അച്ഛൻ അമ്മയോട് സംസാരിക്കുന്നത് കേട്ടാണവിടെ നിന്നത്.
"ന്തേലും വെഷമണ്ടോ ന്റെ കുട്ടിക്ക് ?അവളെന്തേലും പറഞ്ഞോ ?"
"നിങ്ങക്കെന്തേ അങ്ങനെ തോന്നാൻ ?"
"ആ പഴേ ചിരീം കളീം ഒന്നും അങ്ങടില്ല.ന്തേലും ഉണ്ടേലും പറയില്ലാത്.പാവാ ന്റെ കുട്ടി"
"ഉം.. നിക്കും തോന്നി.. ഞാനൊന്ന് ശെരിക്ക് ചോദിക്കട്ടെ"
അമ്മ ഒരു ദീർഘ ശ്വാസമെടുത്തു.
ന്റെ കുട്ടീന്റെ മനസ്സ്‌ നൊന്താ നിക്ക് സഹിക്കാൻ പറ്റില്ലാട്ടോ ന്നും പറഞ്ഞ് അച്ഛൻ അടുക്കള വഴി മുറ്റത്തേക്ക് ഇറങ്ങി പോയപ്പോൾ എന്റെ ഹൃദയമാണ് പൊട്ടിപ്പോയത്.. അന്നത്തെ ആ ദിവസം പോലെ..
അന്ന്.. കോളേജിൽ ഫീസ് അടക്കേണ്ട അവസാന ദിവസം, ഇറങ്ങുമ്പോൾ അച്ഛനോട് പൈസ ചോദിച്ചെങ്കിലും.അച്ഛന്റെ കയ്യിൽ അത്രേം തുകയില്ലെന്ന് എനിക്കറിയാമായിരുന്നു. ഇന്ന് അടച്ചില്ലെങ്കിൽ ഞാൻ പുറത്ത് നിൽക്കേണ്ടി വരുമെന്ന് അല്പം ദേഷ്യത്തോടെ പറഞ്ഞ് ഇറങ്ങി നടന്നപ്പോൾ,
എന്റച്ഛൻ എത്രമാത്രം വെഷമിച്ചിട്ടുണ്ടാവണം.
ഉച്ചയായപ്പോൾ എവിടുന്നൊക്കെയോ കടം വാങ്ങി കോളേജിൽ വന്ന് എന്റെകയ്യിൽ അത് വെച്ചിട്ട്,ന്റെ കുട്ടിനെ പൊറത്താക്കിയോ ന്ന് ചോദിച്ചപ്പോഴും
ഇല്ലച്ഛാ ന്നും പറഞ്ഞ് സമാധാനിപ്പിച്ച് തിരിച്ചയക്കുമ്പോൾ കാഴ്ചയിൽ നിന്ന് മറയും വരേ ഞാൻ നോക്കി നിൽക്കുമ്പോഴും..ഇത്പോലെ എന്റെ ചങ്ക് പൊട്ടുന്ന വേദനയായിരുന്നു.
ദൈവമേ...ഇത്രയും കഷ്ട്ടപെട്ടെന്നെ വളർത്തി, കല്യാണോം കഴിപ്പിച്ച് വിട്ടിട്ട് ഇനിയും ഒരു തീരാദുഃഖം കൊടുക്കാൻ എനിക്കാവില്ല്യ.. എല്ലാം ഞാൻ നിന്നിലർപ്പിക്കുന്നു.
അല്ലെങ്കിലും ഒന്ന് ശ്രമിച്ച് പോലും നോക്കാതെ, അതിന്റെ സത്യാവസ്ഥ പോലും അറിയാതെ എന്തിനാണ് ഞാൻ...
ഒരിഷ്ടമുണ്ടായിരുന്നെന്നല്ലേ എന്റെ ശ്രീയേട്ടൻ എന്നോട് പറഞ്ഞത്, മറക്കാൻ അൽപ്പം സമയമാണ് ആവിശ്യമെങ്കിലോ?അതുമല്ല ആത്മാർത്ഥമായി സ്നേഹിക്കാൻ കഴിയുന്ന ആളായത് കൊണ്ടാണല്ലോ ഒന്നും പെട്ടന്ന് മറക്കാൻ കഴിയാത്തത്,എന്റെ സ്നേഹത്തിന് അത് മാറ്റി എടുക്കാൻ കഴിഞ്ഞാൽ...
എന്തൊക്കെയോ ഓർത്ത് സ്വയം ആശ്വസിച്ച് കൊണ്ട് ഞാനെന്റെ മുറിയെ ലക്ഷ്യമാക്കി തിരിച്ച്‌ നടന്നു.
വേണ്ട ആരും ഒന്നും അറിയണ്ട. നാളെ ശ്രീയേട്ടൻ വരുമ്പോൾ തിരിച്ച് പോണം, സ്നേഹം കൊണ്ടും, ക്ഷമകൊണ്ടും തീർക്കാൻ പറ്റാത്ത ഒന്നുമില്ല കുടുംബ ജീവിതത്തിൽ.
മിഴികൾ തുടച്ച് ആത്മവിശ്വാസത്തോടെ നടക്കുമ്പോൾ, മനസ്സിന്റെ ഭാരം പതിയെ കുറയുന്നത് ഞാനറിയുന്നുണ്ടായിരുന്നു
അതെ..ഇത് നിനക്ക് തനിയെ നേരിടാവുന്ന പ്രശ്നമേയുള്ളു. ഉള്ളിലിരുന്നാരോ എനിക്ക് ധൈര്യം പകരും പോലെ...
***
(ക്ഷമയും നിഃശ്ചയ ദാർഢ്യവും കുടുംബത്തിൽ കൊണ്ടുവരാൻ കഴിയുമെങ്കിൽ, ഈ ഭൂമിയിൽ തന്നെ നമുക്ക് സ്വർഗം തീർക്കാം ) 

By: sebiya thesnim
1
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo