Slider

ഡിഗ്രിയ്ക്ക് പഠിക്കുന്നകാലം

0
Image may contain: 1 person, selfie and closeup

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ഡിഗ്രിയ്ക്ക് പഠിക്കുന്നകാലം... കുളിച്ചൊരുങ്ങി ബാഗും തൂക്കി രാവിലെതന്നെ കോളേജിലെത്തി. പ്രിയ കാത്തുനിൽക്കുന്നുണ്ടായിരുന്നു. കുറേനേരം അവളോടൊത്തു ലേഡീസിന്റെ വൈറ്റിംഗ്‌റൂമിലിരുന്നു നുണപറഞ്ഞു.. പിന്നെ ചുമ്മാ ക്ലാസും കട്ട് ചെയ്തു മലയാളം ഡിപ്പാർട്മെന്റിന്റെ മുന്നിലൂടെ വെറുതെ നടന്നു.. ബോറടിച്ചപ്പോ ക്യാന്റീനിൽ പോയേക്കാമെന്നു കരുതി.. ഞങ്ങളങ്ങനെ പുറത്തേക്കു നടക്കുകയായിരുന്നു.. അപ്പോളതാ കൃത്യം എന്റെ നടുവിന് ഉൽക്ക വന്നുവീണപോലെഎന്തോ ഒന്ന്..
തിരിഞ്ഞു നോക്കിയപ്പോൾ ഫുട്ബോൾ ടീമിലാരോ ഗോൾ അടിച്ചതാണ്.. വലിയ വേദനയൊന്നും തോന്നിയില്ലെങ്കിലും എന്തോ ഒരു അസ്വസ്‌ഥത.. ഒരുത്തൻ ഓടിവന്നു സോറി പെങ്ങളെന്നു പറഞ്ഞു പന്തും എടുത്തോണ്ട് ഓടി.
ഒരു ദിവസം കഴിഞ്ഞപ്പോളേക്കും പുറത്തിനു വേദനയും ശ്വാസംമുട്ടലും തുടങ്ങി. അമ്മയോട് കാര്യം അവതരിപ്പിച്ചു..
ആദ്യം ഹോമിയോ..പിന്നെആയുർവ്വേദം.. എന്നിട്ടും ശ്വാസംമുട്ടലിടക്ക് വരുന്നുണ്ട്.. പിന്നെ അലോപ്പതി കൂടി നോക്കാമെന്നു കരുതി.. ഞങ്ങളുടെ നാട്ടിലെ അതി പ്രശസ്തനായ ഡോക്ടറെ കണ്ടേക്കാമെന്നു 'അമ്മ തീരുമാനിച്ചു. അദ്ദേഹം മെഡിക്കൽ കോളേജിൽ നിന്ന് റിട്ടയർ ചെയ്ത ഒരു ഫിസിഷ്യൻ ആയിരുന്നു.
ഡോക്ടറുടെ വീട്ടിലായിരുന്നു ക്ലിനിക്. അവിടെ വല്യതിരക്കു.. ക്ലിനിക്കിന് പുറത്തു യോഗയുടെ പ്രാധാന്യം കാണിക്കുന്ന പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്.
എന്റെ ഊഴമെത്തിയപ്പോൾ ഒരു പ്രായമായ സ്ത്രീ വന്നു എന്റെ പേര് വിളിച്ചു. ഞാനും അമ്മയും ഉള്ളിലേക്ക് കയറി. അകത്തു നന്നായി വയസ്സായ എന്നാൽ നല്ല തടിയും ഉയരവുമുള്ള മൊട്ടത്തലയുള്ള ഒരാൾ. എന്നോട് അടുത്തുള്ള സ്റ്റൂളിൽ ഇരിക്കാൻപറഞ്ഞു.
എന്താ പ്രശ്നം...
ഞാനെന്തെങ്കിലും പറയുംമുമ്പ് 'അമ്മകഥ മുഴുവനും പറഞ്ഞു.
 കഥ കേട്ട ഡോക്ടർ എന്നെ ആകെയൊന്നുനോക്കി..
ഒരുപാടു മരുന്ന് കഴിച്ചതല്ലേ..ഇനി മരുന്നൊന്നും വേണ്ട.. നമുക്കിത് യോഗയിലൂടെ മാറ്റിയെടുക്കാം. ഡോക്ടർ കസേരയിൽ നിന്നുമെണീറ്റു. ഇതുപോലെ ദിവസവും രാവിലെ അരമണിക്കൂർ ചെയ്യണം..അദ്ദേഹം ഇത്രേം പറഞ്ഞു നിലത്തിരുന്നു.
ഇനി നന്നായി നോക്കിക്കോളൂ .. ഡോക്ടർ.
ഞാനും അമ്മയും പ്രായമായ ആ സ്ത്രീയും ഡോക്ടറെ നോക്കിനിന്നു.
നിലത്തു ചമ്രം പടിഞ്ഞിരുന്നഡോക്ടർ ബാബ രാംദേവ് ടി വിയിൽ കാണിക്കുമ്പോലെ എന്തൊക്കെയോ കാട്ടാൻ തുടങ്ങി. അഞ്ചു മിനിട്ടു അത് തുടർന്നു. ഇതുപോലെ ദിവസവും അര മണിക്കൂർ ചെയ്യണം.. ഇയാളുടെ അസുഖം പമ്പകടക്കും.
'അമ്മ ബാഗിൽ നിന്നുംഡോക്ടർഫീസ് എടുക്കുന്നു.
പ്രായമായ സ്ത്രീ ലിസ്റ്റിൽ അടുത്തയാളിന്റെ പേരുനോക്കുന്നു.
ഡോക്ടർ നിലത്തുനിന്നും എണീക്കാൻ ശ്രമിക്കുന്നുണ്ട്..
പക്ഷെ പറ്റുന്നില്ല..
പിടിച്ചെണീക്കാൻ അടുത്തെങ്ങും കസേരയോ മേശയോ ഒന്നുമില്ല.
ഫാനിന്റെ കീഴിലിരുന്നിട്ടും ഡോക്ടറുടെ തല വിയർക്കുന്നു..
പ്രായമായ സ്ത്രീ കൈകൊടുത്തു സഹായിക്കാൻനോക്കി.. പറ്റുന്നില്ല.. 'അമ്മമടിച്ചു മടിച്ചു ചെന്ന് ഒരു കൈയിൽ പിടിച്ചു. അവർ രണ്ടുപേരും നന്നായി മെലിഞ്ഞിട്ടായിരുന്നു. ഡോക്ടറുടെ ഭാരം അവർക്കു ഉയർത്താവുന്നതിലധികമായിരുന്നു. പിന്നെ ഞാനും ശ്രെമിച്ചു. ഞങ്ങൾ മൂന്നുപേരും തോറ്റു...ഞാൻ മെല്ലെ ഡോർ തുറന്നു പുറത്തിറങ്ങി.. അവിടെയിരിക്കുന്ന രോഗികളെ ആകെയൊന്നു നോക്കി.
കൂട്ടത്തിൽ നല്ല ആരോഗ്യമുള്ള ഒരാളെ സഹായത്തിനു വിളിച്ചു.
ഞാനെന്തിനാ അയാളെ വിളിച്ചതെന്ന് അയാൾ ചോദിച്ചില്ല.. അകത്തേക്കുവന്നു..
എന്താ സാറേ ഇതൊക്കെ എന്നും പറഞ്ഞു ഡോക്ടറെ താങ്ങിപിടിച്ചു കസേരയിൽകൊണ്ടിരുത്തി.
'അമ്മ കൊടുത്ത ഫീസ് ഡോക്ടർ വാങ്ങിയില്ല. ഇതിനു മരുന്നൊന്നും വേണ്ട.. കുറവില്ലെങ്കിൽ ഒരാഴ്ച കഴിഞ്ഞു എക്സ് റേ എടുത്തു വരണമെന്നും പറഞ്ഞു ഞങ്ങളെ മടക്കിയയച്ചു.
ഡോക്ടർ പഠിപ്പിച്ച അഭ്യാസം ഞാൻ ഒരിക്കലും ചെയ്തുനോക്കിയില്ല. എങ്കിലും എനിക്ക് രോഗം ഒന്നുമില്ല എന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാക്കിയ അദ്ദേഹത്തിന്റെ പ്രവർത്തി പരിചയത്തെ ഇന്നും ബഹുമാനിക്കുന്നു.

By 
Uma Pradeep Puthukkattu 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo