Slider

ഈ ദൈവം എന്നു പറയണ പ്രസ്ഥാനം

0
Image may contain: 1 person, outdoor

ഈ ദൈവം എന്നു പറയണ പ്രസ്ഥാനം ഉണ്ടോ ഇല്ലയോ എന്നു എനിക്കറിയില്ല. പക്ഷേ എന്നെങ്കിലുമൊരിക്കൽ ആ സംഭവത്തിനെ എന്‍റെ കണ്മുന്നിൽ കിട്ടിയാൽ മുഖമടച്ചു ഞാനൊന്നു കൊടുക്കും!....." കുറച്ചു സമയമായി മിണ്ടാതിരിക്കുന്നത് കണ്ടപ്പോഴേ തോന്നി ഇങ്ങനെ എന്തെങ്കിലും ഒന്നു ഇപ്പൊ പുറത്തു ചാടും എന്ന്.
നാലു വർഷങ്ങൾക്ക് മുൻപാണ് ഞാൻ ഇവളെ കാണുന്നത്. എറണാകുളത്ത് ഒരു പ്രൈവറ്റ്ഇൻസ്റ്റിറ്റ്യൂട്ടിൽ ഞങ്ങൾ ഒന്നിച്ചു പഠിക്കാനെത്തിയപ്പോൾ. ഞങ്ങൾ സി എ വിദ്യാർത്ഥികൾക്ക് കോളേജും ക്യാംപസ് ജീവിതവും ഒക്കെ ഇതുപോലുള്ള പ്രൈവറ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളാ. ആറോ ഏഴോ മാസം.. കൂടിപ്പോയാൽ ഒരു വർഷം..അതാണ് ഞങ്ങളുടെ കോളേജ് ഡേയ്സ്. അതിനിടയിൽ മനസ്സിലിടം പിടിക്കുന്ന കുറച്ചു പേർ. അതിലൊന്നായിരുന്നു ഈ കുറുമ്പിയും. ക്ലാസിലെ ഒന്നാം ദിവസം മുതൽ എപ്പോഴും തുള്ളിക്കളിച്ചു നടന്ന പെണ്ണ്. പെണ്ണേ എന്നു വിളിക്കുന്നതിനെക്കാൾ അവൾക്കിഷ്ടം ഡാ ചെക്കാ എന്നു വിളിക്കുന്നതായിരുന്നു. അവൾ ശരിക്കും ഞങ്ങൾക്ക് ഒരു ആണ്‍കുട്ടി ആയിരുന്നു.
ആണുങ്ങളെ പോലെ ജീൻസും ഷർട്ടും ഇട്ടേ നടക്കൂ. ബൈക്ക് ഓടിച്ചു ഞങ്ങളെ ഞെട്ടിച്ച വില്ലത്തി. എന്തിനും ഏതിനും അവൾ ഉണ്ട് കൂടെ. പഠനത്തിനും. എല്ലാവരും തല്ലുകൊള്ളി എന്നു സ്നേഹത്തോടെ വിളിച്ചവൾ. വാ തുറന്നാൽ അടയ്ക്കില്ല. എന്നും എനിക്ക്‌ അത്ഭുതമാണ് അവൾ. പലപ്പോഴും ഓർത്തിട്ടുണ്ട് എങ്ങനെയാ ഒരാൾക്കു ഇങ്ങനെ എപ്പോഴും ചിരിച്ചു കളിച്ചു നടക്കാൻ പറ്റുക എന്നു. ഡീ.. എന്നു നീട്ടിവിളിച്ചാൽ എന്നതാടാവെയ്.. എന്നു ചിരിച്ചോണ്ട് അന്വേഷിക്കുന്ന തനി കോട്ടയംകാരി. ആ അച്ചായത്തി ഭാഷ കേൾക്കാൻ വേണ്ടി മാത്രം ഞാൻ വിളിക്കാറുണ്ട്. എന്റെ കുഞ്ഞു പെങ്ങൾ.
അങ്ങനെ എണ്ണിച്ചുട്ട അപ്പം പോലുള്ള ഞങ്ങളുടെ ക്ലാസ്സുകളും കഴിയാറായി. ആയിടക്കാണ് അവളുടെ മാറ്റം ഞാൻ ശ്രദ്ധിച്ചത്. മിണ്ടാട്ടവും തുള്ളിക്കളിയുമൊക്കെ കുറഞ്ഞപോലെ. അടുത്ത് ചെന്നു ചോദിക്കാൻ തുടങ്ങിയപ്പോഴൊക്കെ അവൾ ഒഴിഞ്ഞു മാറി. ഒരു ദിവസം ഒറ്റക്ക് കിട്ടിയപ്പോൾ പിടിച്ചുനിർത്തി ചോദിച്ചു.
"എന്തു പറ്റി നിനക്ക്? കുറച്ചു ദിവസമായല്ലോ.. വീട്ടിലെന്തെങ്കിലും പ്രശ്നമുണ്ടോ?" വീട്ടുകാരെക്കുറിച്ച് പറയുമ്പോ എന്നും നൂറു നാവാ. അവിടെ ആർക്കെങ്കിലും എന്തെങ്കിലും പറ്റിയാൽ അവൾക്ക് സഹിക്കാൻ പറ്റില്ല.
"ഇപ്പോ വീട്ടിലൊന്നും പറ്റിയിട്ടില്ല"
"പിന്നെ??"
"രണ്ടു വർഷം മുൻപ് ഉണ്ടായ ഒരു വിശേഷത്തിന്റെ ഓർമ്മയാ നാളെ."
എനിക്കൊന്നും മനസ്സിലായില്ല. അത് എന്റെ മുഖത്ത് എഴുതിവച്ചിട്ടുണ്ടായിരുന്നിരിക്കണം. പിന്നെ അവൾ പറഞ്ഞതും ഞാൻ കേട്ടതും ഒക്കെ വേറെ ആരുടെയോ ജീവിതം പോലെയാണ് തോന്നിയത്.
"ഡാ, നാളെ എന്റെ അമ്മ മരിച്ചിട്ട് രണ്ടു വർഷം തികയുവാ. ഒത്തിരിപ്പേർ ചുറ്റുമുണ്ടെങ്കിലും ഞാൻ ഒറ്റയ്ക്കാണ് എന്നു എന്നെ ഓർമ്മിപ്പിക്കണ ദിവസം."
"നീ എന്താ ഈ പറയുന്നേ.. എന്നിട്ട് ഇതു വരെ എന്താ നി ഇക്കാര്യം ആരോടും പറയാതിരുന്നെ? ഇങ്ങനെയൊരു വിഷമവും കൊണ്ടാണോ കുഞ്ഞേ നി ഞങ്ങൾക്കിടയിലൂടെ കളിച്ചു ചിരിച്ചു നടന്നത്.."
"പറഞ്ഞിട്ടെന്തിനാടാ. ആരോടു പറഞ്ഞാലും ദാ ഇപ്പൊ നിന്റെ മുഖത്തു വന്ന ഈ ഭാവം സിംപതിയുടെ മുഖം... അതു കാണാൻ വയ്യ.. ലോകത്തിൽ ഏതു പ്രശ്നത്തിനും പരിഹാരം ഉണ്ട്. ഉത്തരമില്ലാത്തത് മരണത്തിനാ. അതിന്റെ മുന്നിൽ ഒരു നോക്കുകുത്തിയായി മടുത്തു. ഇപ്പൊ ഈ ചിരിയാ എന്റെ ആയുധം. ഇതാകുമ്പോ ഞാനും ഹാപ്പി എന്നെ കാണുന്നവരും ഹാപ്പി. പിന്നെ ചിലപ്പോ ഇങ്ങനെ അറിയാതെ പൊട്ടിപോകും. അപ്പൊ കയ്യിൽ കിട്ടുന്നവർ പെട്ടുപോയി എന്നു കൂട്ടിയാ മതി.. ഹ ഹ.."
അവൾ പിന്നെയും തന്റെ ചിരി തുടങ്ങി. അത്രയും നാൾ അവളോട് തോന്നിയ സ്നേഹം അന്ന് ഒറ്റ ദിവസം എന്റെ കൂടിപ്പിറപ്പായി അവളെ മാറ്റി. പെങ്ങളേ.. എന്നു വിളിച്ചു ചേർത്തു നിർത്തണമെന്നു തോന്നി.
" .........പിന്നല്ലാതെ…! എന്തോന്നാ ഇത്? വെള്ളരിക്കപ്പട്ടണോ?"
ടേബിളിൽ അവൾടെ കൈ ചെന്നു വീണപ്പോഴാണ്‌ ഞാൻ തിരിച്ചെത്തിയത്.
"ജന്മം നൽകി ഇങ്ങു വിട്ടേക്കുവാ പോയി അനുഭവിച്ചോ എന്നും പറഞ്ഞ്. ഇവിടെ എന്നാ തേങ്ങാ പുഴുങ്ങി വച്ചേക്കണൂന്നാ? തിരിച്ചറിവില്ലാത്ത പ്രായത്തിൽ ജന്മം തന്ന അമ്മയെത്തന്നെ അങ്ങ് വിളിച്ചോണ്ട് പോയേക്കുന്നു. പുട്ടിന്റൊപ്പം കടലക്കറിയാണോ മുട്ടക്കറിയാണോ വേണ്ടത് എന്നു തിരഞ്ഞെടുക്കാനുള്ള വെളിവ് പോലുമില്ല. ആ ഞങ്ങളോടാണ് ഇനിയുള്ള കാലം കുടുംബം നോക്കിക്കോണംന്നും പറഞ്ഞിട്ടു പോയത്! ഇതെവിടുത്തെ ന്യായമാ?? മരണമെന്താണെന്നുള്ള വിവരം ഉദിക്കുന്നതിനും മുൻപേ കേട്ട് തുടങ്ങീതാ ക്യാൻസർ എന്ന വാക്ക്. മനുഷ്യനെ ഭീഷണിപ്പെടുത്താൻ "ക്യാൻ യു സർവൈവ്" എന്നും ചോദിച്ചു വരുന്ന പോലെ ഉണ്ട്. ഒരു പേരുമിട്ട് നിങ്ങൾക്കിങ്ങു വന്നാൽ മതിയല്ലോ.. വന്നു.. കണ്ടു.. കീഴടക്കി.. എന്നൊക്കെ പറയണ പോലെ വന്നു.. കണ്ടു.. വിളിച്ചോണ്ടങ്ങു പോയി. നാലഞ്ചു വർഷമാകുന്നു.. ഇന്നും നെഞ്ചിലൊരു വിങ്ങലാ. ഒരു മനുഷ്യനോടും പറയാനും പറ്റില്ല… പറഞ്ഞാലൊട്ടൊരു പരിഹാരോം ഇല്ല..! ഈ ഒരു വിങ്ങലുണ്ടല്ലോ.. തൊണ്ടയിൽ നിന്നും ഉമിനീര് പോലും ഇറങ്ങിച്ചെല്ലൂല്ല ചങ്കിനു കൂട്ടിരിക്കാൻ. സമയം മനസ്സിന്റെ മുറിവുണക്കും എന്നൊക്കെ പറയണത് വെറുതെയാ. ഓരോ ദിവസോം അതങ്ങനെ കൂടിക്കൂടി വരത്തേയുള്ളൂ… മേശക്കാലിൽ അറിയാതെ ചെറുവിരൽ തട്ടുമ്പോളുള്ള സുഖം ഇല്ലേ.. ഈരേഴു പതിനാലു ലോകം എന്നൊക്കെ ആലങ്കാരികമായി പറയണ സുഖം.. ഒരുമാതിരി ചാകാൻ തോന്നുന്ന വേദന.. അതാ മനസ്സില്… കുറച്ചു നേരം ഒറ്റക്കിരുന്നു നോക്കണം… ഒരായിരം ചെറുവിരലുകൾ ഒന്നിച്ചിടിച്ച സുഖാ… പിന്നങ്ങോട് തുടങ്ങും ചിന്തകൾ.. അത് പിന്നെ സങ്കടമാകും കണ്ണീരാകും വാശിയാകും ദേഷ്യമാകും.. എന്തിനോടും ഏതിനോടും ദേഷ്യം.. ഒരു കത്തിയെടുത്തു കൈത്തണ്ട അങ്ങ് വെട്ടിയാലോ എന്നു വരെ ഓർക്കും.. അപ്പൊ ഇതുപോലെ മരിച്ചു ജീവിക്കണ മൂന്നാലു മുഖങ്ങൾ ഇങ്ങനെ സ്‌ക്രീനിൽ തെളിയും. അവിടെ തീരും ആ ചിന്ത.. എന്താല്ലേ.. !! പോയവർക്ക് അങ്ങ് പോയ മതിയല്ലോ.. ബാക്കിയുള്ളവനിവിടെ മുഖത്തു കോമാളിച്ചിരിയും വാരിത്തേച്ചു, കുത്തിക്കീറിയാലും ചോര പൊടിയൂല്ലടാ എന്ന തൊലിക്കട്ടീം കാണിച്ചു സ്വയം ചത്തങ്ങട് ജീവിക്കുന്നു!!
"എല്ലാം വിധി" "everything happens for a reason" "life should move on" "you can survive it"…………… മാങ്ങാത്തൊലി! മുറ്റത്തു മഴ തകർത്തു പെയ്യുമ്പോ ഉള്ളിലും പെയ്ത്താ.. നല്ല ചെണ്ടകൊട്ടി പെയ്ത്ത്..ആ ഒച്ചയിൽ ഈ ആശ്വാസവാക്കുകൾ ഒന്നും കേൾക്കില്ല.. പൊട്ടിക്കരയുമ്പോ ഒന്നും മിണ്ടാതെ കെട്ടിപ്പിടിച്ചു കരയാൻ അനുവദിക്കാവോ.. അപ്പൊ പുലമ്പുന്ന പൊട്ടത്തരങ്ങളും വെളിവുകേടുകളും നിശബ്ദമായി കേട്ടിരിക്കാവോ? അത് മതി.. പിന്നെ കുറച്ചു നാളത്തേക്ക് പിടിച്ചു നിക്കാൻ അത് ധാരാളം മതി…"
വർഷങ്ങൾ കഴിഞ്ഞിട്ടും ഈ ദിവസം അവൾ ഇങ്ങനെയാ. പൊട്ടിക്കരഞ്ഞുകൊണ്ട്‌ എന്റെ നെഞ്ചിലേക്ക് വീഴും. പിന്നെ കുറച്ചു നേരം അങ്ങനെ കരയും. അതു കഴിഞ്ഞാൽ എഴുന്നേറ്റു പോയി മുഖം കഴുകിയിട്ടു വരും. ആ വരുന്നത് പഴയ ആ കുറുമ്പി ആയിരിക്കും. ഒരു മുഖംമൂടിയാണെന്നറിഞ്ഞിട്ടും അവൾ ചിരിക്കും.. ഉറക്കെ.. അതു ജീവിതത്തോടുള്ള അവളുടെ പ്രതികാരമാണ്. ആരെയും വേദനിപ്പിക്കാത്ത പ്രതികാരം. എന്റെ കൂടേപ്പിറപ്പേ.. ഇപ്പോഴും അത്ഭുതമാണ് നീ.. ജീവിക്കാനുള്ള പ്രചോദനമാണ്..

By: Dona maria
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo