Slider

ഡയറി

0
Image may contain: 1 person, selfie and closeup

ഡയറി എഴുത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ആദ്യമായി അറിഞ്ഞത് മലയാളം അധ്യാപികയായായ ഓമന ടീച്ചറിലൂടെയാണ്.
എസ്‌ കെ പൊറ്റക്കാടിന്റെ യാത്രാവിവരണങ്ങൾ പഠിപ്പിക്കുന്ന കൂട്ടത്തിലാണ് ഡയറി എഴുത്തിന്റെ പ്രാധാന്യം കയറിവന്നത്. പണ്ട് വേറൊരു അധ്യാപകൻ സ്റ്റാമ്പ് ശേഖരണത്തെക്കുറിച്ചു പഠിപ്പിച്ചപ്പോൾ അതും ഞാൻ പരീക്ഷിച്ചിരുന്നു. ഏതായാലും അന്നൊരു തീരുമാനമെടുത്തു... ഇന്ന് മുതൽ ഞാനും ഡയറി എഴുതും.
എല്ലാ കൊല്ലവും പലതരംഡയറികൾ വീട്ടിലെത്തും.. ഞാനും അനിയനും അത് സ്വന്തമാക്കാനായി തല്ലുണ്ടാക്കും.. സ്വന്തമായിക്കഴിഞ്ഞാൽ പേരും, വിലാസവും, ബ്ലഡ്ഗ്രൂപും, ഇല്ലാത്ത ഡ്രൈവിംഗ് ലൈസൻസ് നമ്പറും എന്ന് വേണ്ട എന്തൊക്കെ പൂരിപ്പിക്കാനുണ്ടോ അതൊക്കെ എഴുതിവെക്കും. പിന്നെ ഞങ്ങളാ ഡയറി തിരിഞ്ഞുനോക്കില്ല. അങ്ങനെ എത്രയോ ഡയറികൾ പാഴായിപ്പോയിരിക്കുന്നു.
വൈകിട്ട് വീട്ടിൽവന്നയുടൻ ചോറ്റുപാത്രം അടുക്കളയിൽകൊണ്ടുചെന്നു വെച്ചിട്ടു ഡയറി തപ്പാൻ തുടങ്ങി. മെറൂൺ ചട്ടയുള്ള സർക്കാർ ഡയറി എനിക്ക് നന്നായി ബോധിച്ചു. ഹോംവർക് ചെയ്യാനുള്ള പുസ്‌തകങ്ങളുടെ കൂട്ടത്തിൽ അതും വച്ചു. രാത്രി അത്താഴം കഴിഞ്ഞുഡയറി തുറന്നു അന്നത്തെ തീയതിയിൽ നടന്നതൊക്കെ കുറിച്ചുവെച്ചു.രണ്ടു വർഷത്തോളം ഇത് തുടർന്നു. എന്റെഡയറി ഭ്രാന്ത് കണ്ട്‌ പിറന്നാളിന് കൂട്ടുകാരി പൂട്ടും താക്കോലുമുള്ള മനോഹരമായ ഡയറി സമ്മാനിച്ചു.
അതുവരെരഹസ്യസ്വഭാവം ഇല്ലാതിരുന്ന എന്റെ ഡയറി കുറിപ്പുകൾക്കു ഒരു രഹസ്യസ്വഭാവം കൈവരാൻതുടങ്ങി. മനഃപൂർവം ഒഴിവാക്കിയിരുന്നു ചിലകാര്യങ്ങൾ ഓർത്തെടുക്കാൻ തുടങ്ങി. ഞാനന്ന് പത്താം ക്ലാസ് പരീക്ഷകഴിഞ്ഞു ഫ്രീ ആയ സമയം.. ഞങ്ങളുടെ അയല്പക്കത്തു പുതിയ വാടകക്കാർ താമസത്തിനായിവന്നു. അച്ഛനും അമ്മയും മക്കളും.. മക്കൾ ഒരാണും പെണ്ണും.. മകൻ ഭയങ്കര വായനക്കാരനാണെന്നു തോന്നി. എപ്പോഴും വായനതന്നെ വായന.ആരുടേയും മുഖത്തുനോക്കില്ല.. ആ പ്രായത്തിലുള്ള ചേട്ടന്മാരെവെച്ചുനോക്കുമ്പോൾ ഈ ചേട്ടൻ ഭയങ്കര ഡീസന്റ്. ഞാനും എന്റെ വീട്ടിൽ വരുന്ന കൂട്ടുകാരികളും പുള്ളിയെപ്പറ്റി ചർച്ചചെയ്യാൻ തുടങ്ങി. അങ്ങനെയിരിക്കെ ഒരുദിവസം ഒരു സംഭവമുണ്ടായി..എന്റെ റിസൾട്ട് വന്നു. പ്ലസ് വൺ അഡ്മിഷനായി. വീട്ടിൽനിന്നും ബസിൽ കേറിവേണം പുതിയ സ്കൂളിൽപോകാൻ. അപ്പോഴുംഎന്റെ ഡയറിയെഴുത്തു മുറക്കുനടക്കുന്നുണ്ടായിരുന്നു. തിരക്കുള്ള ബസിൽകേറി നിൽക്കാൻപോലും ഇടമില്ലാതെ ചുരുണ്ടുകൂടിനിന്നു പിറകിലേക്കുനോക്കിയപ്പോളാണ് ആ കാഴ്ച കണ്ടത്..എത്തിയുളിഞ്ഞു എന്റെ അയൽവാസിച്ചേട്ടൻഎന്നെ നോക്കുന്നു. അന്ന് വൈകിട്ട്എന്റെ രഹസ്യഡയറിയിൽ ഞാൻ എഴുതി "A" നോക്കി, ഞാനും നോക്കി.. ഈ നോട്ടം തുടർന്നുകൊണ്ടേയിരുന്നു.. ഞങ്ങൾ ചിരിക്കാറോ മിണ്ടാറോ ഇല്ലായിരുന്നു. വീട്ടിലെത്തിയാലും ഈ നോട്ടം തുർന്നുകൊണ്ടേയിരുന്നു്.ഒരു ദിവസം ബസിൽ വെച്ച്അയാൾ എന്നെ നോക്കി ചിരിച്ചു...ഞാൻ ചിരിച്ചില്ല... അതിനടുത്ത ദിവസം അയാൾ ബസിൽ ഇല്ലായിരുന്നു. എത്തിവലിഞ്ഞു ഞാൻ ബസിന്റെ ഉള്ളിലൊക്കെ തിരഞ്ഞു. കണ്ടില്ല.. എന്തോ ഒരു വിഷമം തോന്നി.. ഇനിഞാൻ ചിരിക്കാഞ്ഞിട്ടാകുമോ? കൂട്ടുകാരിമാർ പ്രോത്സാഹിപ്പിച്ചു. ഏതായാലും പിറ്റേന്ന് ഞാൻ ചിരിച്ചുകാട്ടി.
ഡയറിയിൽ ഞാൻ എഴുതി... "A" ചിരിച്ചു.. ഞാനും ചിരിച്ചു. പിന്നൊരുദിവസം മിണ്ടി.. അതുംഞാൻ ഡയറിയിൽ എഴുതി. പിന്നൊരു ദിവസം ബസിൽ എനിക്ക് അയാൾ ടിക്കറ്റ് എടുത്തു..കണ്ടക്ടർ അർത്ഥം വെച്ച് ചിരിച്ചു..പിന്നെ പിന്നെ കണ്ടക്ടർ ടിക്കറ്റിന്റെ പൈസ എന്നോട് ചോദിക്കാതായി. ആ പൈസയൊക്കെ ഞാൻ കൂട്ടിവെച്ചു. വാലന്റൈൻസ് ഡേയ്ക്ക് അയാളൊരു റോസ് തന്നു.. എന്റെ കൂട്ടുകാരി അത് പിടിച്ചുവാങ്ങി എനിക്കുതന്നു. രാത്രി ആ പൂവ് പിച്ചി ഇതളുകൾ ഡയറിക്കുള്ളിൽവെച്ചു.
പരീക്ഷാക്കാലം വീണ്ടും വന്നു. പഠിക്കാൻ എനിക്ക് പഴയ ഉഷാറൊന്നുമില്ലന്നു 'അമ്മ അച്ഛനോട് പറയുന്നത് പതിവായി.. അച്ഛനൊരു ദിവസം വൈകിട്ട് എനിക്കൊരു പൊതി കൊണ്ടുവന്നുതന്നു. തുറന്നു നോക്കിയപ്പോൾ ജ്യോതിഷ് ബ്രഹ്മി...
ഒരുരാത്രി പതിവുപോലെ ഡയറിയിൽ കുത്തിക്കുറിച്ച ശേഷം കിടക്കാൻതുടങ്ങിയപ്പോളേക്കും കറന്റ് പോയി. ആ ഡയറിക്കുപുറത്തു തലവെച്ചു അവിടെത്തന്നെയിരുന്നു. കറന്റ് വന്നതൊന്നും അറിഞ്ഞതേയില്ല. ഇടയ്ക്കെപ്പോഴോ കണ്ണുതുറന്നപ്പോൾ അമ്മയുണ്ട് മുന്നിൽ.. കൈയിൽഎന്റെ ഡയറിയും.. ഞാനതു ലോക്ക് ചെയ്തു കീ ഒളിപ്പിക്കാൻ മറന്നിരുന്നു. ഞാൻ ക്ലോക്കിലേക്കു നോക്കി... സമയം രാത്രി രണ്ടാകാൻ പോകുന്നു. 'അമ്മ ഒരു കസേര വലിച്ചു എന്റെ അടുത്തിട്ടു. ഡയറി എനിക്കുതന്നു.. ആദ്യം മുതൽ ഉറക്കെ വായിക്കാൻ പറഞ്ഞു. എനിക്ക് കരച്ചിൽ വന്നു.. വായിച്ചില്ലെങ്കിൽ ഇപ്പൊ എല്ലാരേം വിളിക്കുമെന്ന് അമ്മയുടെ ഭീഷണി.. ഞാൻ കരച്ചിലോടെ മുഴുവനും വായിച്ചു.. അത് കഴിഞ്ഞു ഒരു ചോദ്യം ആരാ ഇ "A"?
ഞാൻ പറഞ്ഞില്ല!!!!
ഇനി നീ പഠിക്കേണ്ട..
നാട്ടുകാരെക്കൊണ്ട് പറയിക്കാൻ..
ആരായാലും വേണ്ടില്ല ഒക്കെ അവസാനിപ്പിച്ചോണം.. അതും പറഞ്ഞു ഡയറി എന്റെ മുന്നിലേക്ക് ഒരേറ്.. പിറ്റേന്നുതന്നെ ഡയറി ഞാൻ വലിച്ചുകീറി കത്തിച്ചു.
പിറ്റേന്ന് ബസിൽവെച്ചു ഡയറിക്കഥ അയാളോട് ഞാൻപറഞ്ഞു.. അയാളുടെ മുഖം വിളറിവെളുത്തു.. പിറ്റേന്ന് മുതൽ അയാൾ ബസ് യാത്ര ഒഴിവാക്കി.. വീടിനു പുറത്തു കാണാതായി.. ഒരു ദിവസം അനിയൻ പറഞ്ഞു..
അപ്പുറത്തെ ചേട്ടൻ പഠിക്കാനായി ചെന്നൈക്ക് പോയെന്നു..
എല്ലാം അതോടെ അവസാനിച്ചു..
എന്റെ ഡയറിയെഴുത്തും..
പകെ്ഷ നാട്ടിലെ "A" യിൽ പേര് തുടങ്ങുന്ന ചേട്ടന്മാരെ കാണുമ്പോൾ അമ്മ എന്നെ വല്ലാത്തൊരു നോട്ടം നോക്കാൻ തുടങ്ങി..
പുതിയ ഡയറി വരുമ്പോ "വേണോ" എന്നൊരു ചോദ്യവും..

By Uma Pradeep
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo