Slider

പുതപ്പിന്റെ അവകാശി

0
Image may contain: 1 person, outdoor

ആകാശം ചായ്ച്ചിറങ്ങി വരുന്നവനെയും കാത്തിരുന്ന അർഹതയില്ലാത്ത പെണ്ണിന്റെ കഥയാണ്.ചരിത്രപുസ്തകങ്ങളിലോ വിശുദ്ധഗ്രന്ഥത്തിന്റെ താളുകളിലോ ഇടം പിടിക്കാതെ പോയൊരു പെണ്ണിന്റെ കഥ.
തച്ചന്റെ മകനെയാണ് ഞാൻ പ്രണയിച്ചത്.അവന്റെ ചുവന്ന മുഖവും വിടർന്ന കണ്ണുകളും മാത്രം ഞാൻ മോഹിച്ചു.ബാല്യം മുതലേ അവനെന്റെ പ്രിയൻ.പുരുഷാരം അവനെ പൊതിയും മുൻപേ ഞാൻ അവന്റെ ആരാധിക.രാത്രികളിൽ ഒറ്റജാലകം തുറന്നിട്ടു ഞാൻ ആകാശം നോക്കി കിടന്നു.കുതിരകളെ പൂട്ടിയ തേരിൽ തലനാരുകൾ കാറ്റിലലയാൻ വിട്ട് അവൻ വരുന്നതുമോർത്ത്.
കാനാവിലെ വിരുന്നിനും ഗലീലിയ കടലിലും ഗോഗുൽത്താ മലയിലും ഞാൻ നിന്നെ തിരഞ്ഞു വന്നു.എന്റെ ആത്മാവിന്റെ വേദനകളെയാറ്റാൻ ഞാൻ നിനക്ക് പിമ്പേ നടന്നു തളർന്നു.നീ ശിശുക്കളെ നിന്റെ അരികിലേക്ക് വരുവാൻ വിളിക്കുമ്പോൾ ഞാൻ അത്തിവൃക്ഷത്തിനു പിറകിൽ ഒളിച്ചു നിന്ന് നിന്നെ നോക്കി.മലമുകളിൽ കയറുമ്പോൾ താഴ്‌വരയിൽ കണ്ണെത്തുവോളം കാവൽ നിന്നു.എന്റെ വ്യഥകളെ ഭ്രാന്തെന്നും ഉന്മാദമെന്നും വിളിക്കുന്നവരോട് ഇതെന്റെ സ്നേഹമാണ്,എന്റെ വേദനയിലാണെന്റെ പ്രാണന്റെ നിലനിൽപ്പ് എന്ന് ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു.
ആൾക്കൂട്ടത്തിൽ ഒരുവളായി നിന്ന് നിന്നെ കാണുമ്പോഴെല്ലാം നിന്റെ കണ്ണുകൾ എന്നെ തിരയുന്നതെനിക്ക് അറിയാമായിരുന്നു.ഞാൻ വിശന്നിരുന്നപ്പോൾ നീ അഞ്ചപ്പങ്ങളെ അയ്യായിരമാക്കി എന്നെ ഊട്ടി.എനിയ്ക്ക് വിശന്നപ്പോൾ ഫലമേകാഞ്ഞ അത്തി വൃക്ഷത്തെ നീ ശപിച്ചു.കാരണമില്ലാത്ത സമസ്യകൾ നിങ്ങൾക്ക് കാണാം വിശുദ്ധപുസ്തകം തിരഞ്ഞാൽ.അവയൊക്കെയും നീ ചെയ്തത് എനിയ്ക്ക് വേണ്ടിയാണെന്ന് ഞാൻ കരുതുന്നു പ്രിയനേ.
ഉൻമാദത്തിന്റെ പരമശൃംഗങ്ങളിൽ പെട്ടുഴറിയ എന്നെ നിനക്ക് അടുത്തെത്തിക്കാൻ,എന്നിലെ ഭ്രാന്തിനെ ഇല്ലായ്മ ചെയ്യാൻ പുരുഷാരം പിടിച്ചു കെട്ടാൻ നോക്കിയപ്പോൾ ഞാൻ കുതറിയോടി.ഞാൻ ഖിന്ന.ഭംഗിയുള്ള മുടിയോ മുഖമോ ആകാരവടിവോ ഇല്ലാത്ത തിരസ്കൃത.നിന്റെ മുൻപിൽ നിന്നും ഞാൻ എന്നെ ഒളിപ്പിച്ചു വെച്ചു.നീ അറിയാതെ ഞാൻ നിന്നെ പിന്തുടർന്നു.എല്ലാമറിഞ്ഞിട്ടും നീ ഒന്നും കണ്ടില്ലെന്നു നടിച്ചു.എന്റെ വേവും നോവും നീ നിസാരവത്കരിച്ചു.
ആൾക്കൂട്ടത്തെ വകഞ്ഞു മാറ്റി നിനക്കടുത്തെക്ക് ഓടി വരാൻ മനസ് തുടിക്കുമ്പോഴൊക്കെ ഞാനെന്റെ വരണ്ടുണങ്ങിയ ചുണ്ടുകളും വിണ്ടുകീറിയ പാദങ്ങളും എണ്ണകാണാത്ത മുടിയും ഓർമ്മിച്ചു.അവയെന്നെ പുറകോട്ടു വലിച്ചു.കഴുതപ്പുറത്തു നീ എഴുന്നള്ളി വന്നപ്പോൾ ഞാനെന്റെ ശിരോവസ്ത്രം വഴിയിൽ വിരിച്ചു.ഒലിവിലകൾ കൊണ്ട് ഓശാന പാടി
എന്റെ പ്രിയൻ,എന്റെ പ്രാണപ്രിയൻ രാജാവാകുന്നത് സ്വപ്നം കണ്ടു ഈ പാവം പെണ്ണ്,ദാവീദ് പുത്രന് ഓശാന ഉറക്കെ പാടി.
നിന്റെ അന്ത:പ്പുരങ്ങളിൽ വാല്യക്കാർക്ക് നിർദ്ദേശം കൊടുക്കുന്നതോർത്തു ഞാൻ ഊറി ചിരിച്ചു.എനിക്ക് നേരെ നീ എറിഞ്ഞു തന്ന മന്ദഹാസങ്ങളെ താലോലിച്ചു ഞാൻ ഒരു ജൻമം കാത്തിരുന്നു.
നിന്റെ മാറുപിളർത്തിയ അടികളോരോന്നും ഞാൻ ഏറ്റുവാങ്ങിയതെന്റെ നെഞ്ചിലാണ്.കുന്തം കൊണ്ട് കുത്തേറ്റത് എന്റെ വിലാപ്പുറത്താണ്.ആണികൾ അടിച്ചു കയറിയ മനസുമായി ഞാൻ ആകെ തകർന്നു കിടന്ന രാത്രിയിലാണ്,നീ മരിച്ച് ആകാശം കീറിപ്പോയ ആ രാത്രി തന്നെ-എന്റെ സ്വപ്നങ്ങളിൽ നീ വീണ്ടും വന്നത്.
തനിക്കഭിമുഖമായി പിടിച്ചു നിർത്തി അവൻ എന്നോട് ചോദിച്ചു
"ഞാൻ പോകും മുൻപ് നിനക്കെന്തു വേണം"
കടലാഴമുള്ള കണ്ണുകളിൽ മുങ്ങി മരിക്കാനും തയ്യാറായ ഞാൻ അവനോടു പറഞ്ഞു
"നിന്റെ പുതപ്പു മാത്രം"
അത് മാത്രം പുറകിൽ ഉപേക്ഷിച്ചു അവൻ നടന്നകന്നപ്പോൾ ഞാൻ ഉറക്കെ വിളിച്ചു പ്രാർത്ഥിച്ചു
"എന്നെയും കൂടി ഉയർപ്പിക്കേണമേ എന്ന്"
പതിവ് പോലെ നിഗൂഢമായ മന്ദഹാസം കൊണ്ട് എന്നെ തോൽപിച്ചു അവൻ ദൂരേയ്ക്ക് നടന്നു പോയ്ക്കൊണ്ടിരുന്നു.
കുരിശുമരണവും പീഡാനുഭവവും കൂടെ അനുഭവിച്ചവളെ വേവുന്ന കല്ലറയിൽ ഉപേക്ഷിച്ചവൻ ഉയർത്തെഴുന്നേറ്റ് പോയി
ഒരായുഷ്‌കാലം മുഴുവൻ കാത്തിരുന്നവളോട്
"ഞാൻ വീണ്ടും വരും"
എന്ന് മാത്രം പറഞ്ഞു,തിരിഞ്ഞു നോക്കാതെ നടന്നു പോയവനെ കാത്തു കല്ലറയിൽ ജീർണ്ണിച്ചു കിടപ്പാണിവൾ.
സ്വപ്നത്തിൽ നീ എനിയ്ക്ക് തന്നിട്ട് പോയ പുതപ്പാണ് മറിയയ്ക്ക് കിട്ടിയത്.അവകാശപ്പെടാൻ ഞാൻ ആരുമല്ലലോ.പുറകിലുപേക്ഷിച്ച പുതപ്പ് എനിയ്ക്ക് നീ തന്ന സമ്മാനമാണ്.അത് മതി.ഞാൻ ഖിന്ന.നിന്റെ പ്രണയിനി.
ചരിത്രപുസ്തകങ്ങളിലോ വിശുദ്ധഗ്രന്ഥങ്ങളിലോ പേര് വരാത്തൊരു പ്രണയിനി.
അവൾക്കവൻ കൊടുത്ത പ്രണയപ്പുതപ്പു പോലും പങ്കിട്ടു പോയി
നിജു ആൻ ഫിലിപ്പ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo