
സമയം വളരെ അതിക്രമിച്ചിരിക്കുന്നു. ഞാൻ വല്ലാത്ത ആശയക്കുഴപ്പത്തിലാണ്. അടിവാരത്ത് നിന്ന് അവസാനത്തെ ബസ്സും പുറപ്പെടാൻ ഇനി മണിക്കൂറുകൾ മാത്രമേ ബാക്കിയുള്ളൂ. എന്ത് ചെയ്യാമെന്നറിയാതെ കണ്മിഴിച്ചു നിൽക്കുന്നതിനിടയിലാണ് റിസീവർ ശബ്ദിച്ചത്.
"ഹലോ... ഇൻസ്‌പെക്ടർ... എബി തോമസ് "
"എബി... സിഐ ആണ്... താനിതുവരെ പോയില്ലേ ???...ഇന്നും പോകാൻ പറ്റിയില്ലെങ്കിൽ പിന്നെ ആ കൊച്ചിനെ നിനക്ക് കാണാൻ പറ്റില്ല... അവന്മാർ അതിനെ വല്ല സ്ഥലത്തും ഒളിപ്പിക്കും... പിന്നെ അന്വേഷണം എങ്ങുമെത്താതെ പോകും... "
"സാർ... ഞാൻ ഇറങ്ങാൻ നിൽക്കയാണ്... "
"ഒകെ... 03:30ന് ആണ് ലാസ്റ്റ് ബസ്സ്... താൻ ഒറ്റക്ക് മഫ്തിയിൽ പോയാൽ മതി... അതാ അന്വേഷണത്തിന്റെ രഹസ്യ സ്വഭാവത്തിന് നല്ലത്..."
"ശെരി സാർ... ഞാനിതാ ഇറങ്ങിക്കഴിഞ്ഞു."
റിസീവർ താഴെ വെക്കുമ്പോഴും എന്റെ കൈകൾ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു . ചെയ്യാൻ പോകുന്നത് ഒരു കൊടും പാതകമാണെന്ന കുറ്റബോധം എന്റെ മനസ്സിനെ വല്ലാതെ അലട്ടിത്തുടങ്ങിയിരുന്നു. ഞാൻ നേരെ വാഷ്‌ബേസിലേക്ക് നടന്നു. മുഖം കഴുകിയതിന് ശേഷം കണ്ണാടിയിലേക്ക് നോക്കി. എന്റെ അധരങ്ങളെ കീറിമുറിച്ച് പുറത്തേക്ക് തള്ളി നിൽക്കാൻ വെമ്പുന്ന രണ്ട് ദ്രംഷ്ടകളെ കാണാൻ കഴിയുന്നുണ്ടോ എന്ന് നോക്കി.
ഒരു ബാഗും രണ്ട് ഫയലുകളുമായി കോൺസ്റ്റബിൾ നവാസ് എന്റെ പിറകെ വന്നു നിന്നു. അവൻ അതീവ സന്തോഷവാനാണ്.
"സാർ....ഉമ്മയുടെ ഓപ്പറേഷൻ നാളെ നടത്താമെന്ന് ഡോക്ടർമാരോട് ഞാൻ പറഞ്ഞിട്ടുണ്ട്... പണം രണ്ട് ദിവസം കഴിഞ് അടച്ചാൽ മതിയാകും... ശ്യാമിന്റെ വീടിന്റെ ജപ്തി ഒഴിവാക്കാനും ഇതേ ഒരു വഴിയുള്ളൂ "
ഞാനൊന്നും പറയാതെ കോർട്ടേഴ്സിലേക്ക് നടന്നു. കുളിച്ചു വസ്ത്രം മാറിയതിന് ശേഷം സ്റ്റേഷനിലേക്ക് തന്നെ മടങ്ങിയെത്തി .
നവാസ് ജീപ്പ് സ്റ്റാർട്ട് ചെയ്ത് പുറത്ത് കാത്ത്നിൽപ്പുണ്ട് . അവന്റെ മുഖത്തും ചെറിയ സമ്മർദ്ദമുണ്ട്. ഞാൻ ജീപ്പിലേക്ക് കയറിയതും അവൻ വളരെ വേഗത്തിൽ ഡ്രൈവ് ചെയ്യാൻ തുടങ്ങി.
"ഫിലിപ്പ് മുതലാളി ഇപ്പോൾ വിളിച്ചിരുന്നു.. സാറിനെ കിട്ടാത്തതുകൊണ്ട് എന്റെ മൊബൈലിലേക്കാണ് വിളിച്ചത്... പേടിക്കേണ്ട യാതൊരു കാര്യവുമില്ല... എഫ് ഐ ആറിൽ ചെറിയൊരു കൃതൃമത്വം... ആരും അറിയാൻ പോകുന്നില്ല... കാര്യങ്ങളൊക്കെ ചോദിക്കുക... അന്വേഷിക്കാമെന്ന് മറുപടി കൊടുക്കുക... അവസാനം സി ഐ യുടെ കയ്യിൽ റിപ്പോർട്ട് കൊടുക്കുമ്പോൾ പീഡനം നടന്നില്ല പ്രാഥമിക അന്വേഷണത്തിൽ നിന്ന് വ്യക്തമായി എന്ന് ഒരു ചെറിയ തിരുത്തും... ആരും ചോദിയ്ക്കാൻ പോണില്ല... അല്ലെങ്കിലും ഈ ആദിവാസികൾക്കാരാണ് ചോദിക്കാനും പറയാനും... അതുകൊണ്ടാണല്ലോ കാമം മൂത്ത് നിൽക്കുന്ന ഇമ്മാതിരി പണച്ചാക്കുകളുടെ മക്കളെല്ലാം ഈ മലകയറി അങ്ങോട്ട് തന്നെ പോണത്.... സാർ പേടിക്കാതിരി... ഇങ്ങനെയൊക്കെ നാല് ചക്രമുണ്ടാക്കാൻ പറ്റൂ ... "
അവന്റെ ആവേശം ജീപ്പിന്റെ വേഗത ഒന്നുകൂടി കൂട്ടി.
അടിവാരം എത്തുന്നതിന് 100 മീറ്ററുകൾക്ക് മുൻപ് തന്നെ ഞാൻ ജീപ്പിൽ നിന്നിറങ്ങി. ചുരം കയറാനുള്ള തയ്യാറെടുപ്പിലാണ് ബസ്സ് ജീവനക്കാർ. അവർ ടയറുകളെല്ലാം സസൂക്ഷമം പരിശോധിച്ച് കാര്യക്ഷമത ഉറപ്പുവരുത്തുന്നുണ്ട് . റേഡിയേറ്ററിൽ വെള്ളം ഒഴിക്കുന്നുണ്ട്.
ഞാൻ ബസ്സിൽ കയറി. മുന്നിലുള്ള നാല് സീറ്റുകളിലെ യാത്രക്കാരൊഴിച്ചാൽ ബസ്സിനകം ശൂന്യമാണെന്ന് പറയാം. പിറകിലുള്ള ഒരു ഒഴിഞ്ഞ സീറ്റിൽ ബാഗ് വെച്ചതിന് ശേഷം ഞാൻ ഇരുന്നു.
മൂന്നരയാകാൻ അഞ്ചു മിനുട്ട് കൂടി ബാക്കിയുണ്ട്. അപ്പോഴേക്കും ഡ്രൈവർ ആ ആനവണ്ടി ബലപ്പെട്ട് സ്റ്റാർട്ട് ചെയ്തു.
"കുറിഞ്ഞി മല... കുറിഞ്ഞി മല "
കണ്ടക്ടർ ഉറക്കെ വിളിച്ചുപറയുന്നുണ്ട്. പക്ഷേ, ആരും ബസ്സിലേക്കടുക്കിന്നില്ല. ഡ്രൈവർ ബസ്സ് ചലിപ്പിക്കാൻ തുടങ്ങി.
ചുരത്തിലേക്കുള്ള ആദ്യ ചെക്ക്പോസ്റ്റ് കടന്ന് കഴിഞ്ഞു. ബസ്സ് കുത്തനെയുള്ള വീതി കുറഞ്ഞ വഴിയിലേക്കെത്തിയതും ബസ്സിന്റെ വേഗത കുറഞ്ഞു. റോഡരികിലെ സേഫ്റ്റി ബാറുകളിൽ ചടഞ്ഞിരുന്ന് വഴിയാത്രക്കാരെ കാത്തിരിക്കുന്ന വാനരകുടുംബങ്ങളെ കാണാൻ തുടങ്ങി.
ഓരോ ഹെയർപിൻ വളവുകളും കഴിയുന്തോറും തണുപ്പ് കൂടിക്കൂടി വന്നു. മലമുകളിൽ നിന്ന് അരിച്ചിറങ്ങുന്ന മഞ്ഞിൻകണികകൾ ദൂര കാഴ്ചയെ ബുദ്ധിമുട്ടിക്കാൻ തുടങ്ങിയിരിക്കുന്നു.
ബസ്സ് രണ്ടാം ചെക്‌പോസ്റ്റിൽ എത്തിയതും ഒരാൾകൂടി ബസ്സിൽകയറി. ശരീരം മുഴുവൻ കമ്പിളിപുതച്ച് നെഞ്ചിൻകൂട് വരെ താടിയുള്ള ഒരു ഭീകര രൂപം. ബസ്സിനുള്ളിലെ അരണ്ടവെളിച്ചത്തിൽ അയാളുടെ മുഖം വ്യക്തമാകുന്നില്ല. ചെളിപുരണ്ട കാൽപാദത്തിന് ചുറ്റും ഈച്ചകൾ വട്ടമിട്ട് പറക്കുന്നുണ്ട്. ഞാൻ ജിജ്ഞാസാപൂർവ്വം അയാളെ തന്നെ നോക്കിയിരുന്നു. പെട്ടെന്നാണ് അയാൾ എനിക്ക് നേരെ നടന്നടുത്തത്. ചുറ്റും ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളെയെല്ലാം അവഗണിച്ചുക്കൊണ്ട് എന്റെയെടുത്ത് തന്നെ വന്നിരുന്നു.
അസഹനീയമായ ദുർഗന്ധം അയാളുടെ മുഖത്തേക്ക് നോക്കുന്നതിൽ നിന്ന് എന്നെ വിലക്കി. പുറം കാഴ്ചകളിലേക്ക് കണ്ണുകൾ തുറന്നുവെച്ച് ഞാൻ അയാളെ പാടെ അവഗണിക്കാൻ ശ്രമിച്ചു.
"എസ് ഐ എബി തോമസല്ലേ ??"
അപ്രതീക്ഷിതമായ അയാളുടെ ചോദ്യം എന്നെ അത്ഭുതപ്പെടുത്തി. ഞാൻ അയാളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. പുതപ്പുകൊണ്ട് മൂടിപ്പുതച്ച മുഖത്ത് നിന്ന് വെട്ടിത്തിളങ്ങുന്ന അയാളുടെ കണ്ണുകൾ മാത്രം കാണാം.
"അ... അതെ... എന്നെ എങ്ങനെ അറിയാം? "
"ഞാൻ രാജൻ... അങ്ങനെ പറഞ്ഞാൽ ചിലപ്പോൾ മനസ്സിലാകില്ല... കേസ് നമ്പർ 12/4C 2003"
"യെസ്, കാട് കാണാൻ വന്ന രണ്ട് ചെറുപ്പക്കാരെ നിഷ്കരുണം വെടിവെച്ചുകൊന്ന കേസിലെ പ്രതി ഫോറെസ്റ്റ് വാർഡൻ രാജൻ.. നിങ്ങളുടെ കേസ് ഹിസ്റ്ററി ഞാൻ പഠിച്ചിട്ടുണ്ട് "
"അതെ...??"
"എന്നാലും നിങ്ങൾ എന്തിന് അത് ചെയ്തു... അവരോടെന്തെങ്കിലും മുൻവൈരാഗ്യമുണ്ടായിരുന്നോ ???"
അയാൾ ചെറിയ ശബ്ദത്തിൽ ചിരിച്ചു
"ഒരിക്കൽ ജോലിയുടെ ഭാഗമായി വനത്തിനുള്ളിലൂടെ സന്ദർശനം നടത്തുന്നതിനിടയിലാണ് അങ്ങ് ദൂരെ ഒരു പെൺകുട്ടിയുടെ കരച്ചിൽ ഞാൻ കേട്ടത്...ഞാൻ ശബ്ദം കേട്ട ഭാഗത്തേക്ക് ഓടി.പട്ടണ പരിഷ്കാരികളായ രണ്ട് ചെറുപ്പക്കാർ ഒരു ആദിവാസി പെൺകുട്ടിയെ പിച്ചിച്ചീന്താൻ ശ്രമിക്കുന്നു.. എന്റെ മകളുടെ പ്രായം മാത്രമുള്ള ഒരു പെൺകുട്ടി.അവളെ രക്ഷിക്കാൻ ഞാൻ എന്റെ മുഴുവൻ കൈക്കരുത്തും ഉപയോഗിച്ചു...പക്ഷേ കഴിഞ്ഞില്ല... ഒടുവിൽ നിവർത്തിയില്ലാതെ എനിക്കങ്ങനെ ചെയ്യേണ്ടി വന്നു... "
"എന്നിട്ട് നിങ്ങൾ എന്ത് നേടി ??14 വർഷത്തെ തടവ് ജീവിതമല്ലാതെ ??"
"താങ്കൾക്ക് അറിയുമോ... ഈ 14 വർഷത്തിനിടെ ഒരിക്കൽപോലും എനിക്ക് കുറ്റബോധം തോന്നിയിട്ടില്ല... മറിച്ച് അഭിമാനമാണ് തോന്നിയിട്ടുള്ളത്... സ്വന്തം കർത്തവ്യത്തെ മറന്നുകൊണ്ട് ഞാൻ എന്റെ തൊഴിലിനെ വ്യഭിചരിച്ചില്ലല്ലോ ???...അത്കൊണ്ട് തന്നെ എന്റെ പ്രതിബിംബം കണ്ണാടിയിൽ കാണുമ്പോഴെല്ലാം അഭിമാനമാണ് തോന്നാറുള്ളത്.... ഒരുപക്ഷേ നിങ്ങൾക്കത് മനസ്സിലാക്കണമെന്നില്ല... "
അയാളുടെ അർത്ഥമുനയുള്ള സംസാരം എന്റെ മനസ്സിൽ മുറിവുണ്ടാക്കികൊണ്ടിരുന്നു. ഞാൻ അയാളുടെ കണ്ണിൽ നിന്നും മുഖം തിരിച്ചു.
"താങ്കളിപ്പോൾ നിർണ്ണായകമായ ഒരു യാത്രയിലാണ്... ഇവിടെ നിന്ന് ലക്ഷ്യസ്ഥാനത്തേക്ക് ഇനിയും 8 ഹെയർപ്പിൻ ദൂരമുണ്ട്...ചില വിചിന്തനകൾക്ക് ഇത്രയും സമയം ധാരാളം... ഓർക്കുക...കിട്ടാൻപോകുന്നതൊന്നും ലാഭമല്ല... നഷ്ടങ്ങളുടെ ആരംഭമാണ് "
ഇത്രയും പറഞ്ഞുകൊണ്ട് അയാൾ സീറ്റിൽ നിന്നും എഴുന്നേറ്റ് മുന്നിലേക്ക് നടന്നു . പിന്നെ തൊട്ടടുത്ത സ്റ്റോപ്പിൽ ഇറങ്ങി. മലമുകളിലേക്ക് കയറിപ്പോയി.
എന്റെ മനസ്സ് വളരെ അധികം കലുഷിതമായിരുന്നു. സ്വന്തം മനസ്സാക്ഷിയെ വഞ്ചിച്ച് ഇന്നുവരെ ഒന്നും നേടിയിട്ടില്ല. ഇപ്പോൾ മാത്രം എന്തിന് ??...ആർക്ക് വേണ്ടി ??...ഒരു പെൺകുട്ടിയുടെ കണ്ണുനീരിന്റെ വിലകൊണ്ട് ഞാനുണ്ടാക്കാൻ പോകുന്ന കൊട്ടാരത്തിന് അൽപ്പായുസ്സ് മാത്രമേ ഉള്ളൂ . നവാസിന്റെ ഉമ്മയും ശ്യാമിന്റെ കുടുംബവും ഈ പാപത്തിന്റെ പങ്ക് പറ്റേണ്ടവരല്ല.....
ഞാൻ മനസ്സിൽ തീരുമാനമെടുത്തു കഴിഞ്ഞിരുന്നു. അയാൾ പറഞ്ഞപോലെ സ്വന്തം പ്രതിബിംബം കാണുമ്പോൾ മുഖമുയർത്തി നിൽക്കണം. അഭിമാനത്തോടെ സല്യൂട്ട് ചെയ്യണം.
ബസ്സിറങ്ങിയതും ഞാൻ കോളനിയിലേക്ക് നടന്നു. പരാതിക്കാരിയായ പെൺകുട്ടിയെ കണ്ടു. മൊഴിയെടുത്തു.
നഗരത്തിൽ നിന്നും കാട് കാണാനിറങ്ങിയ നാല് ചെറുപ്പക്കാർ. അതിൽ ഒന്നാമൻ വ്യവസായ പ്രമുഖൻ ഫിലിപ്പിന്റെ മകനാണെന്ന് അവരുടെ മൊഴിയിൽ നിന്ന് വ്യകതമാണ്.
ഞാൻ എല്ലാം പഴുതുകളും അടച്ചുകൊണ്ട് കുറ്റപത്രം തയ്യാറാക്കി സി ഐ യെ ഏൽപ്പിച്ചു. പ്രതികളെ അറസ്ററ് ചെയ്തു.. കോടതിയിൽ ഹാജരാക്കി.
മൂന്ന് മാസങ്ങൾക്കിപ്പുറം.
ഇന്നാണ് ഈ സ്റ്റേഷനിലെ എന്റെ അവസാന ദിവസം. നാളെ മുതൽ സ്വന്തം ഗ്രാമത്തിലെ സറ്റേഷനിലായിരിക്കും ഡ്യൂട്ടി.
വസ്ത്രങ്ങളെല്ലാം പെട്ടിയിലാക്കി റൂം കാലിയാക്കൻ ശ്രമിക്കുന്നതിനിടയിലാണ് നവാസ് അങ്ങോട്ട് കടന്നു വന്നത്.
"സാർ... അന്ന് സാറിന്റെ പണം നഷ്ടമായെങ്കിലും എന്റെ ഉമ്മയുടെ ഓപ്പറേഷൻ നടന്നു... പിണക്കത്തിലായിരുന്ന അളിയൻ എന്നെ സഹായിച്ചു... അപ്രതീക്ഷിതമായിരുന്നു അവയെല്ലാം ... അത്പോലെ ശ്യാമിന്റെ വീടിന്റെ ജപ്തിയും നീട്ടിക്കിട്ടി... അന്ന് നമ്മൾ ആ മഹാപാതകത്തിന്റെ പങ്ക് പറ്റിയിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി ??...അവസാന നിമിഷം സാറിന്റെ മനസ്സ് മാറാൻ കാരണമെന്തായിരുന്നു എന്ന് ഞാനിതുവരെ ചോദിച്ചിട്ടില്ല ?"
"12/4C 2003....നമ്മുടെ പ്രതി രാജനെ ബസ്സിൽ വെച്ചു കണ്ടിരുന്നു ഞാൻ... അവനാണ് എന്നെ ഈ തെറ്റിൽ നിന്നും മോചിപ്പിച്ചത് ... അവന്റെ കൂടെ ബസ്സിൽ ചിലവഴിച്ച ചെറിയ സമയം "
"ഏത് ??...ആ ഫോറെസ്റ് വാർഡിനായിരുന്ന ??"
"അതെ... "
നവാസ് അവിശ്വസനീയതയോടെ എന്നെ നോക്കി.
"സാർ കണ്ടത് അയാളെത്തന്നെയാണെന്ന് ഉറപ്പുണ്ടോ... ??"
"ഉണ്ട്... അയാളെന്നോട് പറഞ്ഞതാണ്.... "
"അയാൾ മരിച്ചിട്ട് വർഷം 12 കഴിഞ്ഞു... ജയിലിൽ കിടന്നപ്പോൾ അഞ്ചാംപനി വന്നിട്ടാണ് മരിച്ചത്... ആ പത്ര വാർത്ത ഇന്നും സ്റ്റേഷനിലുണ്ട് "
നവാസ് നേരെ സ്റ്റേഷനിലേക്ക് ഓടി. പൊടിയും മാറാലയും പിടിച്ച ഒരു പത്രക്കെട്ടുമായി അവൻ എന്റെ അടുത്തേക്ക് വന്നു. ഞങ്ങൾ ഓരോ പത്രങ്ങളും വേഗത്തിൽ അരിച്ചുപെറുക്കി.
ഒടുവിൽ ഞങ്ങൾ തേടിയ ആ പത്രക്കുറിപ്പ് കണ്ടു
"സെൻട്രൽ ജയിലിൽ തടവുകാരൻ പനിബാധിച്ച് മരിച്ചു "
രാജന്റെ ഫോട്ടോയും വാർത്തയുടെ വിശദാംശങ്ങളും ചുവടെ കൊടുത്തിരിക്കുന്നു.
ഞാൻ അവിശ്വസനീയതയോടെ നവാസിനെ നോക്കി. എന്റെ ശരീരം മുഴുവൻ വിയർക്കുന്നത്പോലെ എനിക്ക് തോന്നി. ഞാൻ നേരെ വാഷ്‌ബേസിലേക്ക് നടന്നു. മുഖം കഴുകിയതിന് ശേഷം കണ്ണാടിയിലെ സ്വന്തം പ്രതിബിംബത്തിന് നേരെ സൂക്ഷിച്ച് നോക്കി.
"ആരാണയാൾ.... രാജന്റെ ആത്മാവോ ... അല്ലെങ്കിൽ അയാളുടെ വേഷം ധരിച്ചുവന്ന എന്റെ മനസ്സാക്ഷിയോ ??"
സമീർ ചെങ്ങമ്പള്ളി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക