Slider

അറയ്ക്കലങ്ങാടിയിലെ വിശേഷങ്ങൾ - ആറ് "മമ്മുക്കാന്റെ ഉള്ളിപ്പോറ്റ

0
Image may contain: plant, flower, nature and outdoor

അറയ്ക്കലങ്ങാടിയിൽ ഉണ്ണിനായരുടെ തുന്നൽക്കടയും ഒസാൻ കാസിമിന്റെ ബാർബർഷാപ്പും മുകുന്ദന്റെ തട്ടാൻപീടികയും സ്ഥിതിചെയ്യുന്ന കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ ഒരു ക്ലബ്ബ് ഉണ്ട്. നാട്ടിലെ ചെറുപ്പക്കാരുടെ "വിപഞ്ചിക" ആർട്സ് & സ്പോർട്സ് ക്ലബ്ബ്. കാരംസ് കളിക്കാനും പത്രം വായിക്കാനും സൊറ പറയാനുമായി ഒഴിവുനേരങ്ങളിൽ യുവാക്കൾ അവിടെ ഒത്തുകൂടാറുണ്ട്, പ്രത്യേകിച്ച് വൈകുന്നേരത്ത്. 
കൊയ്ത്ത് കഴിഞ്ഞാൽ അങ്ങാടിയുടെ മുൻപിലെ പാടത്ത് ബാഡ്മിന്റനും വോളിബോളും ഫുട്ബാൾ കളിയും നടക്കാറുണ്ട്. കാരംസും മറ്റു കളികളുമെല്ലാം പന്തയം വച്ചാണ് നടക്കാറ്. മാതൃഭൂമി അയ്യപ്പൻറെ പീടികയിലെ ചായക്കും നെയ്യപ്പത്തിനും മമ്മുക്കയുടെ പെട്ടിക്കടയിലെ കട്ടൻ കാപ്പിക്കും ഉള്ളിവടയ്ക്കും പരിപ്പുവടയ്ക്കുമാണ് പന്തയം വയ്ക്കാറ്.
കളി കഴിഞ്ഞാൽ യുവാക്കൾ ക്ലബ്ബിലെത്തും. എല്ലാ കളികളുടെയും പന്തയം കൊണ്ടുള്ള പ്രയോജനം മാതൃഭൂമിക്കും മമ്മുക്കക്കുമാണ്. ആ വകയിൽ രണ്ടു പേർക്കും അൽപ്പം കച്ചവടം കിട്ടാറുണ്ട്. ഉള്ളിവടയാണ് മമ്മുക്കയുടെ സ്പെഷ്യൽ. സാധാരണ കിട്ടാറുള്ള ഉള്ളിവടയേക്കാൾ വളരെയധികം രുചിയുള്ള വട. 
ഒരു ദിവസം വൈകുന്നേരം കളി കഴിഞ്ഞ് കുട്ടികൾ മമ്മുക്കയുടെ കടയിൽ നിന്ന് കട്ടൻ കാപ്പിയും ഉള്ളിവടയും കഴിച്ചുകൊണ്ടിരിക്കെ ഉള്ളിവടയിൽ ചെറിയൊരു പാറ്റയെ കണ്ടു. 
"എന്താ മമ്മുക്കാ ഇത്?".....പാറ്റയെ കയ്യിലെടുത്ത് കാണിച്ച് ഒരു കുട്ടി ചോദിച്ചു. 
"ഇത് ഉള്ളിപ്പോറ്റയാ മക്കളെ"....പാറ്റയെ വാങ്ങി കയ്യിലിട്ട് തിരുമ്മിയ ശേഷം മമ്മുക്ക പറഞ്ഞു. 
"ഉള്ളിക്ക് കയ്യും കാലും ണ്ടാവ്വോ മമ്മുക്കാ"....മറ്റൊരു കുട്ടി ചോദിച്ചു.
"അത് ഉള്ളീന്റെ വേരാ മക്കളേ".....മമ്മുക്കയുടെ മറുപടി അതായിരുന്നു.
കുട്ടികൾ മമ്മുക്കയുടെ കയ്യിലേക്ക് നോക്കിയപ്പോൾ പാറ്റയാണോ ഉള്ളിപ്പോറ്റയാണോ എന്ന തിരിച്ചറിയാൻ കഴിയാത്തവിധം അത് ചതഞ്ഞരഞ്ഞ് കഴിഞ്ഞിരുന്നു. 
പാറ്റയെ കണ്ടു എന്നത് കൊണ്ട് ഉള്ളിവടയ്ക്ക് ആവശ്യക്കാർ കുറയുകയൊന്നുമുണ്ടായില്ല. അന്ന് തൊട്ട് മമ്മുക്കയുടെ ഉള്ളിപ്പോറ്റ പ്രസിദ്ധമാവുകയാണുണ്ടായത്. ഉള്ളിവടക്ക് പിന്നീട് കുട്ടികൾ പേരിട്ടു "മമ്മുക്കാന്റെ ഉള്ളിപ്പോറ്റ"..എന്ന്. അതിന്ശേഷം ഉള്ളിപ്പോറ്റയ്ക്കായിരുന്നു കൂടുതൽ പന്തയം നടന്നിരുന്നത്. 
ജീവിതോപാധിയായിരുന്നെങ്കിലും, ചക്കരക്കാപ്പിയും ഉള്ളിവടയും നൽകി നാട്ടുകാരെ തൃപ്തിപ്പെടുത്തിയിരുന്ന പാവം മമ്മുക്ക വർഷങ്ങൾക്ക് മുൻപേ കാലയവനികയ്ക്ക് പിന്നിൽ മറഞ്ഞു. ഇന്നും അറയ്ക്കലങ്ങാടിയിലെ ചെറുപ്പക്കാർ ഉള്ളിവടയ്ക്ക് പറയുന്ന പേരാണ് "മമ്മുക്കാന്റെ ഉള്ളിപ്പോറ്റ"..എന്ന്. അത് പറയുമ്പോൾ അവരുടെ ചുണ്ടിൽ ഇപ്പോഴും ചിരി വിടരാറുണ്ട്.
.......തൊട്ടിയിൽ......
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo