Slider

001, ജനുവരി 1 - Part 1

0
Image may contain: 1 person, smiling, sunglasses

3001, ജനുവരി ഒന്ന്. ഇന്നലത്തെ അതായത് ഡിസംബർ ഇരുപത്തെട്ടാം തിയതി നടത്തിയ പുതുവത്സരത്തിന്റെയും, പുതു നൂറ്റാണ്ടിന്റെയും , പുതു സഹസ്രാബ്ദത്തിന്റെയും ആഘോഷത്തിന്റെ ഉറക്കച്ചടവും ക്ഷീണവും കാരണം എഴുന്നേൽക്കാൻ തോന്നുന്നില്ല. ഭാര്യയായ റോബോട്ടും പൂർണമായി ചാർജ് ആയിട്ടില്ല. മക്കൾ വേണ്ട എന്ന തീരുമാനത്തിൽ റോബോട്ടായ ലിസയെ വിവാഹം ചെയ്യുമ്പോൾ വികാരി അച്ചൻ ഇങ്ങനെ ടൈപ്പ് ചെയ്തു.
" ജോർജ് മോനേ , നീ ബുദ്ധിമാൻ ആന്നടാ. ലിസ, റോബോട്ട് ആയതിനാൽ നിന്നോട് വഴക്കൊന്നും ഉണ്ടാക്കത്തില്ല. പിന്നെ അവളെ നന്നായി നോക്കണം. സമായാ സമയങ്ങളിലിൽ തന്നെ അവളുടെ സർവീസും , ചാർജ്ജിങ്ങും ഒക്കെ ചെയ്തോണേ. അവൾക്കു കുറവൊന്നും വരുത്തരുത്."
ഊവ് എന്ന് ഞാനും ടൈപ്പ് ചെയ്‌തു.
അപ്പോൾ വികാരി അച്ചൻ അവധിയെടുക്കുമ്പോൾ കുർബാന ടൈപ്പ് ചെയ്യുന്ന റോബോട്ടച്ചൻ സന്തോഷ ചിഹ്നമായ മഞ്ഞ വിളക്ക് തെളിയിച്ചുകൊണ്ട്‌ ഇപ്രകാരം ടൈപ്പ് ചെയ്തു.
" അച്ചനും വേറെ കുറെ അച്ചന്മാരും കൂടെ പോപ്പ് പിതാവിന്റെ അടുത്തു പോയത് നന്നായി. വിവാഹം അച്ചൻമാർക്കും അനുവദിക്കണമെന്ന് അച്ചനും കൂട്ടരും പിതാവിനോട് ടൈപ്പ് ചെയ്തില്ലേ? അനുവാദം തന്നില്ലങ്കിൽ പണിമുടക്കും എന്നും ടൈപ്പ് ചെയ്തില്ലേ? പോപ്പ് പിതാവും മോശക്കാരൻ അല്ല. അദ്ദേഹം ഉടൻതന്നെ ഞാൻ ഉൾപ്പെടെ ആയിരം റോബോട്ടച്ചൻമാർക്കുള്ള ഓർഡർ അല്ലിയോ, കൊടുത്തത്. കർദിനാൾമാരുമായി ടൈപ്പ് പോലും ചെയ്തില്ല. ഇപ്പോൾ ഈ കുഞ്ഞാട് ഉൾപ്പെടെ നാലുപേരല്ലിയോ എന്നേയുണ്ടാക്കിയ കമ്പനിയിൽ നിന്നും റോബോട്ട് പെണ്ണുങ്ങളെ വാങ്ങി കെട്ടിയത്. വേറെ പത്തു റോബോട്ട് പെണ്ണുങ്ങളുടെ ഓർഡർ ഈ ഇടവകയിൽ നിന്ന് കിട്ടിയെന്നു ആ കമ്പനിയിൽ ജോലി ചെയ്യുന്ന ഒരു റോബോട്ട് എന്നോട് ഫോണിൽ ടൈപ്പ് ച്ചെയ്തിരുന്നു. ഇങ്ങനെ പോയാൽ എല്ലാ ദിവസവും ഞാൻ കുർബാന ടൈപ്പ് ചെയ്യണമെന്ന് റോബോട്ട് പെണ്ണുങ്ങളുടെ ഭർത്താക്കന്മാർ ടൈപ്പ് ചെയ്യും. അച്ചൻ എന്തായാലും സൂക്ഷിച്ചോ. ചില മണവാളൻ റോബോട്ടുകൾക്കുള്ള ഓർഡറും പോയിട്ടുണ്ട് എന്റച്ചോ."
അങ്ങനെ ആ ചടങ്ങിൽ വെച്ച് വികാരി അച്ചനും റോബോട്ട് അച്ചനും കൂടി ലിസയുടെ ഇരുമ്പു കൈ എന്റെ കയ്യിൽ ഏല്പിച്ചതാണ്. ഒരു കുറവും അവൾക്കു വരുത്തിയിട്ടില്ല. ഫ്രീ സർവീസും , പെയ്ഡ് സർവീസും, ചാർജ്ജിങ്ങും, ബാറ്ററി മാറ്റവും ഒക്കെ സമയാ സമയങ്ങളിൽ തന്നെ നടത്തുന്നു. കഴിഞ്ഞ വിവാഹ വാർഷികത്തിന് അവൾക്കു കൊടുത്ത ബാറ്ററി വേറെ ഉള്ളത് അമേരിക്കയുടെ രാഷ്ട്രപതിയുടെ ഭാര്യ റോബോട്ടിനു മാത്രമാണ്. എന്നാലും ഒരു കുറവ് എന്നും തോന്നുന്നു. മനുഷ്യ ഭാര്യമാരുള്ള കൂട്ടുകാരുടെ ഭാര്യമാരെ പോലെ ലിസ വഴക്കുണ്ടാക്കുന്നില്ല. അവളുടെ അമ്മ വീടായ കമ്പനിയിൽ പരാതി ടൈപ്പ് ചെയ്തപ്പം അവർ ടൈപ്പ് ചെയ്യുന്നു
" അവളിൽ നല്ല കാര്യങ്ങൾ മാത്രമേ ഇട്ടിട്ടുള്ളൂ. വഴക്കിടാനുള്ള പ്രോഗ്രാം ഇടണമെങ്കിൽ അവളെ ഫോർമാറ്റ് ചെയ്യണം."
വികാരി അച്ചൻ പ്രത്യേകം ടൈപ്പ് ചെയ്തതാണ് അവളെ ഫോർമാറ്റ് ചെയ്യുന്നത് സഭയുടെ താത്പര്യങ്ങൾക്കു വിരുദ്ധമാണെന്ന്. അതും ഇങ്ങനെയുള്ള ഒരു വഴക്കു പ്രോഗ്രാം ഇടാൻ വേണ്ടി. ആ ആഗ്രഹം ഉപേക്ഷിച്ചു. ഏതായാലും അവൾ കുറച്ചുകൂടി ചാർജ്ജ് ചെയ്തോട്ടെ എന്ന് കരുതി സ്വീകരണ മുറിയിൽ വന്നു.
മുറിയുടെ ഭിത്തിയിൽ വച്ചിരുന്ന വേൾഡ് ടൈമ്‌സ് ന്യൂസ് പേപ്പറിന്റെ ഡിജിറ്റൽ ഡിസ്പ്ലേ കാണാൻ തുടങ്ങി. ഇതിനെ ന്യൂസ് പേപ്പർ എന്ന് ടൈപ്പ് ചെയ്യുന്നതിന്റെ കാരണം വായിച്ചിരുന്നു. പണ്ടോക്കെ ഈ പുല്ലുകളുടെ കൂട്ട് വലിയ , വലുതെന്ന് വെച്ചാൽ വളരെ വലിയ പുല്ലുകൾ ഉണ്ടായിരുന്നു. അതിനെ മരങ്ങൾ എന്ന് ടൈപ്പ് ചെയ്തിരുന്നു. അന്നൊക്കെ ഈ മരങ്ങളെ വെട്ടി അരച്ച് കടലാസ് അല്ലെങ്കിൽ പേപ്പർ എന്ന് പേരുള്ള പാളിയാക്കി ഉണക്കി അതിൽ മഷി എന്ന് പേരുള്ള ദ്രാവകം കൊണ്ട് ടൈപ്പ് ചെയ്തിരുന്നു. ലോകത്തെ വാർത്തകളൊക്കെ ഇങ്ങനെ ടൈപ്പ് ചെയ്ത പേപ്പറിലൂടെ മനുഷ്യർ അറിഞ്ഞിരുന്നത്രെ.!! ഇപ്പോഴത്തെ ഈ ടൈപ്പ് ചെയ്യൽ രണ്ടുതരം ഉണ്ടായിരുന്നു. ഒന്നാമത് ഇപ്പോഴത്തെ പോലെ കൈകൊണ്ട്‌ മുകളിൽ ടൈപ്പ് ചെയ്തമാതിരി കടലാസിൽ ബട്ടൺ ഒന്നും ഉപയോഗിക്കാതെ മഷി കൊണ്ട് ടൈപ്പ് ചെയ്യുക. ഇതിനെ അന്നുള്ളവർ എഴുതുക എന്ന് ടൈപ്പ് ചെയ്തിരുന്നു. രണ്ടാമത്തെ ടൈപ്പ് ചെയ്യലിനെ 'പറയുക' , 'സംസാരിക്കുക' എന്നൊക്കെ ടൈപ്പ് ചെയ്തിരുന്നു. വായിച്ചപ്പോൾ ശരിക്കും അങ്ങോട്ട് മനസ്സിലായില്ല. അതിൽ ടൈപ്പ് ചെയ്‌തിരുന്നത്‌ ഇപ്രകരം ആയിരുന്നു.
" അന്നത്തെ മനുഷ്യർക്ക്‌ സംസാര ശേഷി എന്ന് ഒന്നുണ്ടായിരുന്നു.അതുപോലെ തന്നെ കേൾക്കുക എന്ന ശേഷിയും മനുഷ്യന് ഉണ്ടായിരുന്നു. ഇപ്പോൾ ദ്രാവക ഭക്ഷണം കഴിക്കാനുള്ള ദ്വാരത്തിന്റെ ഭാഗത്ത്‌ 'വായ്' എന്ന പേരിലുള്ള ഒരു അവയവവും, അതിൽ 'നാക്ക്' എന്ന വേറൊരു അവയവവും ഉണ്ടായിരുന്നു. ആ 'നാക്ക്' കൊണ്ട് ചില ശബ്ദങ്ങൾ ഉണ്ടാക്കാൻ പറ്റിയിരുന്നു. ഇപ്പോൾ നമ്മൾ ഇടി മുഴക്കം കേൾക്കുന്ന മുഖത്തിന്റെ രണ്ടു വശങ്ങളിലുള്ള ദ്വാരങ്ങൾ വളരെ വലുതും അവയെ 'ചെവികൾ' എന്നും ടൈപ്പ് ചെയ്തിരുന്നു. വളരെ ചെറിയ ശബ്ദങ്ങൾ പോലും കേൾക്കാനുള്ള ശേഷി ഈ ' ചെവികൾ'ക്ക്‌ ഉണ്ടായിരുന്നു. അവർ ആശയ വിനിമയം ചെയ്തിരുന്നത് 'വായും' 'നാക്കും' ഉപയോഗിച്ച് ടൈപ്പ് ചെയ്തും 'ചെവികൾ' കൊണ്ട് കേട്ടും ആയിരുന്നു. അങ്ങിനെ ഇരിക്കെ ഇന്നേക്ക് ഏതാണ്ട് ആയിരം വർഷം മുൻപ് നമ്മുടെ ദേഹത്തെ ടൈപ്പിംഗ് അവയവം പോലെ അവർ "മൊബൈൽ ഫോൺ" എന്ന് ടൈപ് ചെയ്യുന്ന ഒരു യന്ത്രവും "ലാപ് ടോപ്" എന്ന് ടൈപ്പ് ചെയ്യുന്ന ഒരു യന്ത്രവും ഉപയോഗിച്ചിരുന്നു. 'നാക്കുകൊണ്ടും' വായ' കൊണ്ടും ടൈപ്പ് ചെയ്തിരുന്ന അവർ ഈ യന്ത്രങ്ങളുടെ അമിതമായ ഉപയോഗം കാരണം ആ വിധത്തിൽ ടൈപ്പ് ചെയ്യാനും 'ചെവി' കൊണ്ട് കേൾക്കാനും മറന്നു.അങ്ങനെ ഇന്നുകാണുന്ന രീതിയിലുള്ള മനുഷ്യനായി പരിണമിച്ചു. 'വായും' 'നാക്കും' ശോഷിച്ചു ഒരു ദ്വാരമായി, 'ചെവികൾ' ശോഷിച്ച്‌ ഇടിമുഴക്കം പോലുള്ള ശബ്ദങ്ങൾ മാത്രം കേൾക്കാനുള്ള ദ്വാരങ്ങളായി. കണ്ണുകളും വിരലുകളും വളർന്നു. വയറ്‌ ചെറുതായി. വയറിന്റെ ഭാഗത്തു വിമാനത്തിലെ തുറക്കാവുന്ന ചെറിയ മേശപോലുള്ള ടൈപ്പിങ്ങിനും കാണാനുള്ള ഡിജിറ്റൽ ഡിസ്പ്ലേയുമുള്ള ഈ അവയവം വികസിച്ചു."
ഡിസംബർ എങ്ങനെ 28 ദിവസമായി എന്നും, മനുഷ്യൻ ഖര രൂപത്തിലുള്ള ആഹാരം എങ്ങനെ നിർത്തിയെന്നും അടുത്ത അധ്യായങ്ങളിൽ ടൈപ്പ് ചെയ്യുന്നു.
...................................ഷാജു.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo