Slider

ഉദയസൂര്യന്‍റെ കഥ (കഥ)

0

ഉദയസൂര്യന്‍റെ കഥ (കഥ)
____________________________
പുഴയ്ക്ക് കുറുകെ ഒഴുകിവരുന്ന കാറ് ചൂണ്ടിക്കാണിച്ചുകൊണ്ട് പുത്തന്‍കുളം ഷാപ്പിലെ ഏട്ടന്‍ ഒരു കഥ പറഞ്ഞുതുടങ്ങി. റെയ്ഞ്ച് റോവറിന്‍റെ യുവത്വം തുളുമ്പുന്ന ആകാരഭംഗിയില്‍ നിന്നും ഞാന്‍ ഷാപ്പേട്ടന്‍റെ കഥാമുഖത്തേക്ക് തിരിഞ്ഞിരുന്നു.
എംഎസ്സി ഫിസിക്സ് ഉദയനും ഡബിള്‍ എംഎ സൂര്യനും ഉറ്റ ചങ്ങാതിമാരാണ്. വിദ്യാസമ്പന്നരാണെങ്കിലും ഇരുവരും തൊഴില്‍രഹിതരാണ്. ആദ്യമാദ്യം ഉത്സാഹത്തോടെ കുറേ ശ്രമിച്ചു, പിന്നീട് ശ്രമങ്ങളെല്ലാം പേരിനുമാത്രമായി. ഈ കുത്തിയിരിപ്പിന്‍റെ സുഖം ശരിക്കും അസ്ഥിക്ക് പിടിച്ചു. വെറുതെയിരുന്ന് തിന്നുന്നതിനും ഒരു സുഖമുണ്ട്, ഒരു പ്രത്യേകസുഖം! അത് അനുഭവിച്ചുതന്നെ അറിയണം. തൊഴിലില്ലാ വേതനത്തിന് അപേക്ഷയുമായി പോയപ്പോഴാണ് അറിഞ്ഞത്, ലക്ഷക്കണക്കിന് യുവാക്കളാണ് അപേക്ഷകര്‍! ഒരു യോഗം വിളിച്ചുചേര്‍ത്ത് പുതിയൊരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചാലോ? ഒരു പക്ഷേ സംസ്ഥാന ഭരണം വരെ കിട്ടിയെന്നിരിക്കും!
ഫണ്ട്......? അതിന്
പിരിവുനടത്തണം, തൊഴിലുള്ളവരും ഉണ്ടല്ലോ നാട്ടില്‍.
ചിന്തകള്‍ പലവഴിക്ക് പോയെങ്കിലും ഒന്നും കരയ്ക്കടുപ്പിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല.
പള്ള്യാര്‍കുന്നിലെ ആനപ്പാറയില്‍ അവര്‍ ഇരുത്തം തുടങ്ങിയിട്ട് നേരംകുറേയായി. അവിടേയിരുന്നാല്‍ ടൗണിലെ ദേവി തിയേറ്ററിന്‍റെ മേല്‍ക്കൂരയും വടക്കെ പുഴയുടെ പാലവും കാണാം. ആടിന്‍റേയും കോഴിയുടേയും വലുപ്പത്തില്‍ പാലത്തിനുമുകളിലൂടെ വാഹനങ്ങള് പോകുന്നുണ്ട്. താഴെ ചേരാമല ചെങ്കല്‍ ക്വാറിയില്‍നിന്നും കല്ലുവെട്ട് മെഷീന്‍റെ മുരള്‍ച്ചയും അന്തരീക്ഷത്തിലേക്ക് ഉയരുന്ന പൊടിപടലവും അവര്‍ക്ക് അത്ഭുതമാണ്.
പൊരിവെയിലിലും ഈ പൊടിയിലും ആളുകള്‍ എങ്ങനെയാണ് അവിടെ ജോലിചെയ്യുന്നത്!?
''ഉദയാ.......''
പുല്ലരിയാന്‍ വന്ന പെണ്ണുങ്ങളാണ്- കുമാരിയും കാഞ്ചനയും. വിളിച്ചത് ഉദയനെയാണെങ്കിലും അങ്ങോട്ടുപോയത് സൂര്യനാണ്. കാരണം അത് ഷിഫ്റ്റ് വര്‍ക്കാണ്,ഇന്നലെ ഉദയന്‍റെ ദിവസമായിരുന്നു. പുല്ലുകെട്ട് അവരുടെ തലയിലേക്ക് വച്ചുകൊടുക്കണം- അതാണ് ജോലി. അപ്പോള്‍ കുമാരിയുടെ നിറഞ്ഞമാറില്‍ ഒരോളം വെട്ടുന്നത് കാണാം. സൂത്രക്കാരി കാഞ്ചനയില്‍നിന്നും ആ ദര്‍ശനസുഖം കിട്ടില്ലെങ്കിലും, അവള്‍ക്ക് മനം മയക്കുന്ന ഒരു മണമുണ്ട്. കാച്ചെണ്ണയും വിയര്‍പ്പും ചേര്‍ന്ന മണമാണോ? അതോ മറ്റെന്തെങ്കിലും അതില്‍ ചേര്‍ന്നിട്ടുണ്ടോ? എന്തായാലും അത് കാഞ്ചനയുടെ മാത്രം മണമാണ്. ആ ഓളവും മണവുമാണ് ജോലിക്കുള്ള കൂലി.ഉദയസൂര്യന്മാര്‍ ഉത്തരവാദിത്തത്തോടെ ചൈതുപോരുന്ന ഏക ജോലിയും അതായിരുന്നു.
അങ്ങനെ സുഖിച്ച് ജീവിക്കുന്നതിനിടയിലും വേദന നിറഞ്ഞ നിമിഷങ്ങളും അവരുടെ ജീവിതത്തില്‍ ഉണ്ടായിരുന്നു. ഒരിക്കല്‍ ഉദയന്‍ അമ്മയോടൊന്ന് ഉടക്കി. ആടും ആവോലി മീനുമൊക്കെ തിന്ന് ശരീരം മെച്ചപ്പെടുത്തേണ്ട പ്രായത്തില്‍, വീട്ടിലെന്നും ചോറിന് കരിമ്പുളിയും പുളിച്ചിമാങ്ങ അച്ചാറുമാണ്.
''മക്കളുടെ ആരോഗ്യം; മാതാപിതാക്കളുടെ ഉത്തരവാദിത്ത്വം''
ബാലവാടിയില്‍ വെള്ളപൂശിയ ചുമരില്‍ എഴുതിവച്ച ആ വാചകം ഒന്ന് വായിച്ചുനോക്കാനെ അവന്‍ പറഞ്ഞുള്ളൂ. അച്ഛന്‍ അവിടേക്ക് വലിഞ്ഞുകയറി വന്ന് കടുപ്പത്തില്‍ ഒരു ഡയലോഗാണ്.
''വേണമെങ്കില്‍ നക്ക്, അല്ലെങ്കില്‍ എഴുന്നേറ്റ് പോടാ തെണ്ടീ....''
ഇരുപത്തേഴ് വയസ്സായ മകനോട് ഒരച്ഛന്‍ പറയേണ്ട വാക്കുകളാണോ ഇത്? അച്ഛന്‍റെ സംസ്കാര ശൂന്യതയില്‍ ഉദയന് ലജ്ജതോന്നി. അടുത്ത മാസത്തേക്ക് നിശ്ചയിച്ച പെങ്ങളുടെ കല്ല്യാണത്തിനുവേണ്ടി ഒരു ലോണെടുത്തിട്ടുണ്ട്, അതിനുശേഷം അച്ഛന്‍ മഹാപിശുക്കനാണ്. അച്ഛന്‍റെ കഞ്ഞിത്തരം ഉദയനെ തെല്ലൊന്നുമല്ല വലപ്പിക്കുന്നത്.
സൂര്യന്‍റെ വീട്ടിലെ അവസ്ഥയും മറിച്ചല്ല. മോട്ടോര്‍സൈക്കിള്‍ വാങ്ങാന്‍ അമ്പതിനായിരം കടം ചോദിച്ചപ്പോള്‍ അച്ഛന്‍റെ മറുപടി മാരകമായിരുന്നു
''നാണം കെട്ടനായേ... തൂങ്ങിച്ചത്തൂടെ നിനക്ക് ''
അച്ഛന്‍ തമാശ പറഞ്ഞതാണെന്ന് അമ്മ തിരുത്തി പറഞ്ഞില്ലെങ്കില്‍,‍ അന്നവന് കിഴക്കേകോലായില്‍ ഇരുട്ടത്തിരുന്ന് അത്താഴം കഴിക്കേണ്ടി വന്നേനേ.
പന്ത്രണ്ടും പത്തും വയസുള്ള പെണ്‍മക്കള്‍ക്ക് സ്വര്‍ണം വാങ്ങലാണ് അച്ഛന്‍റെ ഇപ്പോഴത്തെ ആവശ്യം! എന്നിട്ട് ഒരു ന്യായം പറച്ചിലും.
''കാലം 'ദാ' പറയുമ്പോഴേക്കും കടന്നുപോകും, എല്ലാം ഇപ്പോഴേ നോക്കണം''
മൂത്തമകനെന്താ കടലാസീന്ന് വെട്ടിയതാണോ? മക്കളോട് പക്ഷപാതം കാണിക്കുന്ന അച്ഛന്‍മാര്‍ നാടിനൊരു ശാപംതന്നെ.
''ടാ ഉദയാ... ഈ അച്ഛന്‍മാരൊക്കെ ഇങ്ങനെ തുടങ്ങിയാന്‍ നമുക്ക് പിന്നെ ആരാടാ ഉള്ളത്?''
''അതെ സൂര്യാ..... മുന്നോട്ട് നോക്കുമ്പോള്‍ ഒരെത്തുംപിടിയും കിട്ടുന്നില്ലെടാ...''
ഒരുകെട്ട് കിംഗ് ബീഡി ആ ഇരുപ്പില്‍ അവര്‍ വലിച്ചുതീര്‍ത്തു. മുരുകന്‍കോവിലില്‍ നിന്നും വൈകുന്നേരത്തെ പാട്ട് കേട്ടുതുടങ്ങിയപ്പോള്‍ അവര് ‍പാറപ്പുറത്തുനിന്നും എഴുനേറ്റ് നടന്നു. പുത്തന്‍കുളം ഷാപ്പില്‍ പോയി ഓരോ പന കീച്ചിയാലോ? അവിടുത്തെ പറ്റ് തൊള്ളായിരം ആയി! എന്നാല്‍ പാലപ്പറ്റ ഷാപ്പില്‍ പുതിയൊരു അകൗണ്ട് തുടങ്ങാം. ചേരാമല ചെങ്കല്‍ ക്വാറിയുടെ വശത്തെ ഇടവഴിയിലൂടെ പാലപ്പറ്റ ഷാപ്പിലേക്ക് നടന്നു. ആ ചെങ്കല്‍ കളം അപ്പോള്‍ പൊടിയടങ്ങി ശാന്തമായിരിക്കുന്നു. മുന്നിലെ കാഴ്ച കണ്ട് ഇരുവരും ഇടിവെട്ടിയപോലെ നിന്നു.
പലിശ വാസു! സൂര്യന്‍റെ കഴുത്തില്‍ കുത്തിപ്പിടിച്ചുകൊണ്ട് അയാള്‍ അലറി.
''വേഷം കെട്ടെടുത്താല്‍ വെട്ടിക്കീറും പന്നീടെ മോനേ.......''
പലിശവാസുവിന്‍റെ ഭീഷണി സൂര്യനേക്കാള്‍ കൂടുതല്‍ അലട്ടിയത് ഉദയനേയാണ്. കാല്‍ലക്ഷം രൂപ കടം വാങ്ങിയത് സൂര്യനായിരുന്നെങ്കിലും, അത് ഉദയന്‍റെ ഒരു അടിപിടി കേസ് ഒതുക്കിതീര്‍ക്കാന്‍ വേണ്ടിയായിരുന്നു. പലിശവാസു കണ്ണില്‍ചോരയില്ലാത്തവനാണ്. അയാളുടെ ഗുണ്ടകള്‍ നാട്ടില്‍ എത്രയെത്ര കൊള്ളരിതായ്മകള്‍ ചൈതിട്ടുണ്ട്. ഉദയന്‍ ഉറക്കം കിട്ടാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. എങ്ങനെയെങ്കിലും വാസുവിന്‍റെ പണം തിരിച്ചുകൊടുക്കണം.
എങ്ങനെ കൊടുക്കും..........?
ഉദയന്‍ പതുക്കെ എഴുനേറ്റ് പൂജാമുറിയിലെ ഭസ്മക്കൊട്ടയില്‍ നിന്നും പടിഞ്ഞാറെ മുറിയുടെ താക്കോലെടുത്തു. വാതില്‍ ഒന്ന് താങ്ങിതുറക്കണം,അല്ലെങ്കില്‍ അത് വലിയ ശബ്ദത്തില്‍ കരയും. പെട്ടകം തുറന്ന് സ്വര്‍ണ്ണപ്പെട്ടി എടുത്ത് മടിയില്‍ വച്ചു. മൊബൈല്‍ ഫോണിന്‍റെ ഫ്ളാഷ് ലൈറ്റില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ തിളങ്ങി. സാരിമാല, നെക്ക്ലൈസ്, ഇളക്കത്താലി..... ഇതിനൊക്കെപുറമെ സാദാരണ ഉപയോഗിക്കാന്‍ വേണ്ടി ഒരു മീഡിയം മാല വേറെയുമുണ്ട്. കടം വാങ്ങിയുള്ള അച്ഛന്‍റെ ധൂര്‍ത്തില്‍ ഉദയന് അതിശയം തോന്നി. കാതിലേക്ക് രണ്ടു കൂട്ടമുണ്ട്- ജിമുക്കിയും മഴത്തുള്ളിയും. കൈ ചെയിനും പിന്നെ എട്ട് വളകളും‍! വള ആറുപോരെ? മതി,
വള ആറുമതി. അവന്‍ രണ്ടു വളകളെടുത്ത് പോക്കറ്റിലിട്ടു, ഒപ്പം അഞ്ഞൂറിന്‍റെ രണ്ട് നോട്ടുകളും. ഉദയന്‍റെ ജീവിതത്തിലെ ആദ്യത്തെ മോഷണം! ആ ഇരുട്ട് മുറിയില്‍ നിന്ന് അവന്‍ വിയര്‍ത്തുകുളിച്ചു. ആ രണ്ടു വളകള്‍ ഇല്ലെങ്കിലും പെങ്ങളുടെ കല്ല്യാണം നടക്കും, എന്നാല്‍ പണം കൊടുത്തില്ലെങ്കില്‍ അയാള്‍ സൂര്യനെ.....................
ഉദയന്‍റെ ആ രാത്രി തീര്‍ത്തും ഉറക്കമില്ലാത്ത രാത്രിയായിരുന്നു. കാലത്ത് എഴുന്നേറ്റ് കുളിച്ച്, ആര്‍ക്കും മുഖം കൊടുക്കാതെ തന്നെ കവലയിലേക്ക് ഇറങ്ങി. നേരത്തെ പറഞ്ഞുറപ്പിച്ച പ്രകാരം സൂര്യന്‍ ബസ്റ്റോപ്പില്‍ ഉണ്ടായിരുന്നു. വളകള്‍ എവിടെ വില്‍ക്കും? കോയമ്പത്തൂര്‍ക്ക് വിട്ടാലോ? കുറേ നേരം ആലോചിച്ചെങ്കിലും അവര്‍ക്ക് ഒരു തിരുമാനത്തിലെത്താന്‍ കഴിഞ്ഞില്ല. പുത്തന്‍കുളം ഷാപ്പില്‍നിന്ന് ഓരോന്നടിച്ചാല്‍ ഒരു തീരുമാനത്തിലെത്തും, ഉറപ്പ്. സീറോ ബാലന്‍സ് വച്ചുള്ള അവരുടെ ഓരോ കളികളും ജന്മം കൊണ്ടത് അവിടെ വച്ചുതന്നെയാണ്. നടത്തത്തിനിടയില്‍ സൂര്യന് ഒരു സംശയം- സ്വര്‍ണ്ണപ്പെട്ടി ആരെങ്കിലും തുറന്നുനോക്കിയാല്‍.............
ഉണര്‍ന്നു ചിന്തിച്ചാല്‍ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരങ്ങളുണ്ട്. തല്കാലം ഒരുഗ്രാം തങ്കത്തില്‍ പൊതിഞ്ഞ വളകള്‍ വാങ്ങിവയ്ക്കാം!
ഷാപ്പിലേക്ക് കാലെടുത്ത് വച്ചതും, ഉള്ളില്‍ നില്ക്കുന്ന അളെകണ്ട് അവര്‍ ചായ്പ്പിലേക്ക് ഒളിഞ്ഞുനിന്നു.
ഉദയന്‍റെ അച്ഛന്‍!
''എന്താ കാര്‍ണോരേ... രാവിലെത്തന്നെ വിയര്‍പ്പില്‍ കുളിച്ചിട്ടുണ്ടല്ലോ!''
ഷാപ്പുകാരന്‍റെ ചോദ്യത്തിന് അയാള്‍ പൊട്ടിച്ചിരിച്ചുകൊണ്ട് മറുപടി നല്കി.
''എടോ ഈ ലോകത്ത് ആരെങ്കിലും വിയര്‍പ്പില്‍ മുങ്ങി മരിച്ചിട്ടുണ്ടോ, എല്ലാരും നീന്തിക്കുളിച്ച് കരകയറിയവരല്ലേ......?
പിന്നെ എന്‍റെ കഷ്ടപ്പാടുകളെല്ലാം താല്കാലികമാണ്. എനിക്കൊരു നിധിയുണ്ട്! എന്‍റെ ഉദയന്‍. അവന്‍ എംഎസ്സി ഫിസിക്സാ.... എംഎസ്സി ഫിസിക്സ്. അവനൊരു ജോലികിട്ടിയാല്‍............ ഊണും ഉറക്കോം മാത്രമായിരിക്കും പിന്നെ എന്‍റെ പണി.''
അതുകേട്ടപ്പോള്‍ അന്നോളം അനുഭവിക്കാത്ത ഒരു വിങ്ങല്‍ ഉദയന് അനുഭവപ്പെട്ടു. പോക്കറ്റില്‍ കിടക്കുന്ന സ്വര്‍ണ്ണവളകള്‍ ചുട്ടുപ്പൊള്ളുകയാണ്. ആ തീയ്യില്‍ ഹൃദയംതന്നെ ഉരുകിത്തീരുമോ എന്ന തോന്നല്‍! അവന്‍റെ കവിളിലൂടെ ഒലിച്ചിറങ്ങുന്ന നീര്‍തുള്ളികള്‍ തട്ടിക്കളഞ്ഞ് സൂര്യന്‍ പറഞ്ഞു.
''ഉദയാ... നമുക്ക് ആ വളകള്‍ വില്‍ക്കണ്ട,അച്ഛന്‍റെ നിധികുടം ഒരു ഓട്ടക്കലമാണെന്ന് അറിഞ്ഞാല്‍.....''
അപ്പോള്‍ പലിശവാസു? കുറച്ച് സമയം ചോദിക്കാം, ഏത് ഭാഷയാണോ അവന് മനസ്സിലാകുന്നത് ആ ഭാഷയില്‍! അവര്‍ നേരേപോയത് ദാമോദരന്‍ മാഷിന്‍റെ ടൂട്ടോറിയല്‍ കോളേജിലേക്കാണ്. അവിടെ ശമ്പളം തുച്ഛമാണെന്ന് അറിയാം, എങ്കിലും...... കുട്ടികള്‍ 'സാറേ' എന്നുവിളിക്കുന്നതും പ്രതിഫലമായിത്തന്നെ കരുതണം. പക്ഷേ എന്തുചെയ്യാന്‍? അവിടെ വേക്കന്‍സിയില്ല, ഒരിക്കല്‍ മാഷ് ഇങ്ങോട്ട് വച്ചുനീട്ടിയ ജോലിയായിരുന്നു അത്! അവര്‍ നിരാശയോടെ നടന്നു. മനസില്‍ കനലെരിയുകയാണ്, എങ്ങനേയും ഒരു ജോലി നേടണം. ചേരാമല ചെങ്കല്‍ക്കളം ഉണര്‍ന്നിരിക്കുന്നു. വെയിലേറ്റാല്‍ തളരാത്ത, ഉശിരുള്ള ആണുങ്ങള്‍ക്ക് സ്വാഗതമോതുന്ന തൊഴിലിടം. ലോഡിനായി ലോറികള്‍ നിരന്നുകിടപ്പുണ്ട്. അവര്‍ യാന്ത്രികമായി അങ്ങോട്ട് ഇറങ്ങിചെന്നു. നാല്പത് കിലോ ഭാരമുള്ള കല്ലുകള്‍ ചുമക്കണം. ചുമക്കുക തന്നെ! രണ്ടാമത്തെ ലോറി നിറയ്ക്കുമ്പോള്‍ അവര്‍ ശരിക്കും തളര്‍ന്നുപോയി. പൊള്ളുന്ന ചൂട്! മുകളില്‍, വെള്ളിവെളിച്ചം കൊണ്ട് മുഖം മറച്ച് നിന്നുകത്തുകയാണ് സൂര്യന്‍. ആ സൂര്യനാണേ സത്യം അവര്‍ക്ക് ഇരിക്കുന്നിടത്തുനിന്നും എഴുനേല്‍ക്കാന്‍പോലും വയ്യ. പക്ഷേ സത്യം അതൊന്നുമല്ലായിരുന്നു. പരസ്പര സഹായത്തോടെ അവര്‍ എഴുന്നേറ്റു! വെള്ളം കുടിച്ച് ജോലിയാരംഭിച്ചു. പിന്നീട് വൈകുന്നേരം പണിമാറ്റുന്നതു വരെ അവര്‍ തളര്‍ന്നതേയില്ല! അന്നത്തെ അദ്ധ്വാനത്തിന്‍റെ ഫലം പണമായി ഉള്ളംകൈയ്യില്‍ വന്നപ്പോള്‍ ക്ഷീണം പകുതിയായി കുറഞ്ഞു. പണത്തിന്‍റെ യദാര്‍ത്ഥ വില അറിഞ്ഞ നിമിഷം! അവര്‍ മുഖത്തോട് മുഖംനനോക്കി വെറുതെയൊന്ന് ചിരിച്ചു.നിഷ്കളങ്കമായ ചിരികള്‍! ശരീരത്തിന് ഇത്രയധികം ജോയിന്‍റുകളും പിന്നിലൊരു നട്ടെല്ലും ഉണ്ടെന്ന് അവര്‍ അറിഞ്ഞതും അന്നായിരുന്നു.
ആ ദിവസത്തെ കൂലിയെ മുപ്പതുകൊണ്ടും, അതിനെ പന്ത്രണ്ടുകൊണ്ടും ഗുണിച്ചുനോക്കി. എത്ര വലിയ സംഖ്യ! എല്ലാം കണക്കുകളുടെ മായാജാലങ്ങള്‍. അങ്ങാടിയിലെത്തിയപ്പോള്‍ അവരെ വരവേറ്റത് പലിശവാസുവും ഗുണ്ടകളുമായിരുന്നു.
''വീട്ടില്‍പോയി തന്തേം തള്ളേയും പെങ്കൊച്ചുങ്ങളേം ചെറുതായൊന്ന് പേടിപ്പിച്ചിട്ടുണ്ട്, ഇത് വെറും സാമ്പിള്‍ മാത്രം''
പറഞ്ഞുതീര്‍ന്ന നിമിഷം ഉദയന്‍റെ വലതുകാല്‍ വാസുവിന്‍റെ നെഞ്ചില്‍ പതിച്ചു. ചേരാമലയിലെ ചെങ്കല്ലിനേക്കാള്‍ പത്തിരട്ടി ഭാരമുള്ള ചവിട്ടായിരുന്നു അത്.
''പണം നിന്‍റെ മേശപ്പുറത്ത് ഒരുന്നാള്‍ വരും, അതുവരേക്ക് അടങ്ങിയിരുന്നോണം, ഇല്ലെങ്കില്‍ കൊന്ന് കുഴിച്ചുമുടും............''
ഉദയസൂര്യന്‍റെ ചൂണ്ടുവിരലുകള്‍ക്ക് മുന്നില്‍കിടന്ന് അയാള്‍ വാക്കുകളില്ലാതെ ഞരങ്ങി. 'അമ്പാഴപ്പൊണ്ണന്‍മാര്‍' എന്ന അവരുടെ പരിഹാസപ്പേര് അഴിഞ്ഞുവീണതും അപ്പോഴായിരുന്നു. കാലക്രമേണ ചെങ്കല്ലുകള്‍ ഭാരംകുറഞ്ഞ് പൂചെണ്ടുകളായി മാറി. ലോഡിംഗ്, ഡ്രൈവിംഗ്, മെഷീന്‍ ഓപ്പറേറ്റര്‍- എന്നീ ജോലികള്‍ക്ക് ശേഷം ചെങ്കല്‍ കളങ്ങള്‍ പാട്ടത്തിനെടുത്ത് അവര്‍ മുതലാളിമാരായി. അവര്‍ പണ്ട് കുത്തിയിരിപ്പു സമരം നടത്തിയിരുന്ന പള്ള്യാര്‍കുന്നില്ലേ, അതിന്‍റെ ഒരു ഭാഗം അവര്‍ വിലയ്ക്കുവാങ്ങി. മേല്‍മണ്ണ് മാന്തിനോക്കുമ്പോള്‍ വെട്ടുപാറയുടെ വലിയ ശേഖരമായിരുന്നു അത്. അവരുടെ കഠിനാദ്ധ്വാനത്തിന് കാലം നല്കിയ സമ്മാനം! പള്ള്യാര്‍കുന്നിലെ ചെങ്കല്ലിന്‍റെ പെരുമ ഇന്ന് വടക്കേ ഇന്ത്യവരെ എത്തിയിരിക്കുന്നു. സേവനമനോഭാവമാണ് അവരുടെ വളര്‍ച്ചയക്ക് കാരണമെന്ന് അവിടുത്തെ വിലക്കുറവില്‍ നിന്നും നമുക്ക് മനസിലാവും.
റെയ്ഞ്ച് റോവര്‍ ഷാപ്പിനുമുന്നില്‍ വന്നുനിന്നു. കറുത്ത കണ്ണാടിയുംവച്ച് ഉദയസൂര്യന്‍മാര്‍ വണ്ടിയില്‍ നിന്നും ഇറങ്ങി. തറവാടിത്തമുള്ള മൂന്ന് തെമ്മാടികള്‍! എനിക്ക് അങ്ങനെയാണ് തോന്നിയത്. അവരെ ഇപ്പോ കണ്ടാല്‍ ആ പഴയ എരപ്പാളികളാണെന്ന് ഒരിക്കലും പറയില്ല. വൃത്തിയുള്ള മരബെഞ്ച് തോളുമുണ്ടുക്കൊണ്ട് ഒന്നൂടെ വൃത്തിയാക്കി ഷാപ്പേട്ടന്‍ അവരെ സ്വീകരിച്ചിരുത്തി. ഞാന്‍ ആ കാറിനുചുറ്റും നടന്നുനോക്കി. അതിന്‍റെ പുറസൗന്ദര്യം കണ്ടപ്പോള്‍ അകവും കാണണമെന്ന ഒരുപൂതി. ഗ്ലാസില്‍ കൈവച്ച് ഉള്ളിലേക്ക് നോക്കി.
ങേ... ഇതെപ്പോള്‍ സംഭവിച്ചു!? ഞാന്‍ ചമ്മലോടെ അവിടെനിന്നും ഓടിപ്പോന്നു.
നിങ്ങള്‍ എന്നെ കളിയാക്കില്ല എന്ന വിശ്വാസത്തോടെ ഒരു സത്യം പറയുകയാണ്, ഞാനും ഒരു തൊഴില്‍രഹിതനാണ്! ഈശ്വരാ..... അലസമായി ഉറങ്ങിത്തീര്‍ത്ത എന്‍റെ പകലുകള്‍........ ഉദയസൂര്യന്‍റെ കഥകേട്ടപ്പോള്‍ നെഞ്ച് വല്ലാതെനീറി. ചായക്കടയുടെ തിണ്ണയില്‍ നിന്നും ആരൊക്കേയോ വിളിക്കുന്നുണ്ട്. അവിടെ പോയിരുന്നാല്‍ നാട്ടിലെ പെണ്ണുങ്ങളെ കുറിച്ച് അപവാദങ്ങള്‍ കേള്‍ക്കാം; പറയാം. വേണ്ട, ഞാന്‍ മുന്നോട്ടുനടന്നു. കനാല്‍വക്കത്തു നിന്നും ആരൊക്കേയോ വിളിക്കുന്നു. അങ്ങോട്ടുപോയാല്‍ ചീട്ടുകളിച്ച് പണം നേടാം; നഷ്ട്ടപ്പെടുത്താം. അതും വേണ്ട,ഞാന്‍ നേരെ പോയത് മൈത്രി ഇലക്ട്രോണിക്സിലേക്കാണ്. നഗരത്തിലെ ഏറ്റവും വലിയ സര്‍വീസ് സെന്‍റര്‍. നിരാശയായിരുന്നു ഫലം. ഒഴിവുണ്ട്, പക്ഷേ എക്സ്പീരിയന്‍സ് വേണം. തിരിച്ചുപോരുമ്പോള്‍ ഉണ്ണിമേനോന്‍ തെങ്ങുകയറ്റക്കാരനെ അന്വേഷിച്ച് നടക്കുന്ന കണ്ടപ്പോള്‍, കുട്ടിക്കാലത്തെ ഒരു സംഭവം ഓര്‍മ്മവന്നു.
അന്ന് തെങ്ങുകയറ്റം പഠിക്കാന്‍ പോയതും, തോലുപോയ ശരീരഭാഗങ്ങള്‍ അമ്മ പാളവിശറികൊണ്ട് വീശിത്തന്നതും. മേടച്ചൂടിലെ നീറുന്ന ഒരോര്‍മ്മ ജോലിയായി മുന്നില്‍വന്ന് നില്ക്കുന്നു!
''ഞാന്‍ കയറാം''
''നീയോ.....!?"
അതെ, ഞാന്‍ തന്നെ. ഉണ്ണിമേനോന് ഏക്കര്‍ കണക്കിന് തെങ്ങിന്‍തോപ്പുകളുണ്ട്. അവിടെ പണി സ്ഥിരമായാല്‍...............
ഒരു പാറ്റത്തെങ്ങിന്‍റെ മുകളിലിരുന്ന് ചുറ്റുംകണ്ണോടിച്ചു. തെങ്ങിന്‍തോപ്പിന് നടുവിലായി, നീല പെയിന്‍റടിച്ച മേനോന്‍റെ വീടുകാണാന്‍ എന്തൊരു ചന്തമാണ്!!
അന്നത്തെ പണികഴിഞ്ഞ് എനിക്ക് താറാവിനെപോലെ നടക്കാനേ കഴിഞ്ഞുള്ളൂ. കൈക്കാലുകള്‍ക്ക് എന്തൊരു കടച്ചിലാണ്!? വാടകവീട്ടില്‍ ചെന്നപ്പോള്‍ അമ്മ, അച്ഛന്‍റെ പുറത്ത് തൈലം തേച്ചുകൊണ്ടിരിക്കുകയാണ്. തലയും നെഞ്ചും നരച്ച അച്ഛന്‍ ഇപ്പോഴും കൂലിപ്പണിക്ക് പോകുന്നത് മകനായ എന്‍റെ തോല്‍വിയാണ്. എന്‍റെ മാത്രം തോല്‍വി.
എന്‍റെ കയ്യിലെ അരിയും പലചരക്ക് സാധനങ്ങളും കണ്ടപ്പോള്‍ അച്ഛന്‍റെ മുഖത്ത് സന്തോഷം വിടരുന്നത് ഞാന്‍ കണ്ടു. അമ്മക്ക് അപ്പോഴും സംശയങ്ങളായിരുന്നു. അമ്മയെ പറഞ്ഞിട്ടും കാര്യമില്ല, എന്‍റെ ഹിസ്റ്ററിയും മോശമാണ്. ഞാന്‍ ആ സംശയം മാറ്റാനും പോയില്ല. ഇനി വാക്കുകളിലൂടെയല്ല പ്രവൃത്തിയിലൂടെയാണ് എല്ലാവരും അറിയേണ്ടത്, ഞാന്‍ നന്നായകാര്യം!
പെരുച്ചാഴിയും എലികളും ഭരിക്കുന്ന വീട്ടില്‍ ഞാന്‍ ഒന്നുരണ്ട് കെണികള്‍വച്ച് ഉറങ്ങാന്‍ കിടന്നു. എന്‍റെ ഒരു സ്വപ്നം എന്നെ ഉറങ്ങാനേ സമ്മതിക്കുന്നില്ല! ചെറുതാണെങ്കിലും സ്വന്തമായി ഒരു വീട്! ഉദയസൂര്യന്‍റെ കഥ എന്നില്‍ വരുത്തിയ മാറ്റങ്ങളെ കുറിച്ചോര്‍ത്തപ്പോള്‍ എനിക്ക് അത്ഭുതം തോന്നി. മനസില്‍ ഒരു ബുദ്ധിയുദിച്ചു- ഇത് ഒരു സന്ദേശക്കഥയാക്കിയാലോ? എന്നെപ്പോലെ ആര്‍ക്കെങ്കിലും അതൊരു മനംമാറ്റത്തിന് വഴിയൊരുക്കിയാലോ?
'വരൂ നമുക്ക് വിയര്‍പ്പില്‍ കുളിക്കാം' എന്ന തലക്കെട്ടില്‍ ഞാന്‍ എഴുതി തുടങ്ങി. ഉദയസൂര്യന്‍റെ കഥ എഴുതിത്തീര്‍ന്നപ്പോഴേക്കും സൂര്യനും ഉദിച്ചിരിക്കുന്നു. ഒരു സാഹിത്യഗ്രൂപ്പിലേക്ക് പോസ്റ്റുചൈത് ഞാന്‍ കുളിക്കാന്‍ പോയി.
എത്ര ഉന്മേഷമുള്ള പ്രഭാതം!
ചായ കുടിച്ച് നേരെ ആരോമ തോട്ടത്തിലേക്ക് പോയി ജോലിയാരംഭിച്ചു. ഒരു ചെന്തെങ്ങിന്‍റെ മണ്ടയിലിരുന്ന് ഞാന്‍ ഫോണെടുത്ത് നോക്കി. പോസ്റ്റ് ചൈത് മണിക്കൂറുകളായെങ്കിലും വന്നിരിക്കുന്നത് ഒരൊറ്റ ലൈക്കാണ്. അതും ചിലപ്പോള്‍ അറിയാതെ വിരല്‍ത്തട്ടി വന്നതായിരിക്കും. അത്രയ്ക്ക് മോശമാണോ? ഒരിക്കല്‍ കൂടി വായിച്ചുനോക്കി.
വരൂ നമുക്ക് വിയര്‍പ്പില്‍ കുളിക്കാം......
എത്ര അര്‍ത്ഥവത്തായ തലവാചകം!
ഓസം,വണ്ടര്‍ഫുള്‍,സ്പെക്ടാക്കുലര്‍
ഇതില്‍ കുറഞ്ഞൊന്നും എനിക്ക് പറയാനില്ല. അപ്പോഴാണ് ഇടിമിന്നലു പോലെ ഒരു കമന്‍റ് വന്നത്. ആ പേരു കണ്ടപ്പോഴേ എന്‍റെ പാന്തക തളപ്പ് താഴേക്ക് വീണുപോയി. നാട്ടുകാരന്‍ ചിലമ്പനാണ്. ഞാന്‍ നെഞ്ചിടിപ്പോടെ കമന്‍റ് വായിച്ചു
''എടാ ഊളേ..... ആദ്യം നീ നന്നാവടാ..... എന്നിട്ട് മറ്റുള്ളവരെ നന്നാക്കാന്‍ നടക്ക്. എന്‍റെ ആയിരം എപ്പോള്‍ തരും??''
ഞാന്‍ ആയിരം കടം വാങ്ങിയതും മുങ്ങിനടക്കുന്നതും സത്യമാണ്, എന്നുവച്ച് ഒരു സാഹിത്യസൃഷ്ടിയില്‍ വന്ന് പകപോക്കാന്‍ പാടുണ്ടോ? ആ കമന്‍റ് മുക്കിയാലോ, അല്ലെങ്കില്‍ വേണ്ട പോസ്റ്റ് തന്നെ മുക്കാം.
തിളപ്പില്ലാതെ എങ്ങനെ ഇറങ്ങും? കൈതണ്ടക്ക് ഭാരം കൊടുത്ത് പതുക്കെ ഇറങ്ങണം. താഴോട്ട് ഊര്‍ന്നുപോയാല്‍............. അരഭാഗം തെങ്ങില്‍ അമര്‍ന്നാല്‍.......... എല്ലാം തീരും. സ്വപ്നങ്ങളും ഭാവി തലമുറയും എല്ലാം.
അടുത്ത തെങ്ങില്‍ കയറുന്നതിന് മുമ്പ് എനിക്ക് നിങ്ങളോട് ഒരു കാര്യംകൂടി പറയാനുണണ്ട്. ഉദയസൂര്യന്‍റെ ജീവിതത്തിലെ പ്രധാനഭാഗം. ഞാന്‍ ആ കാറിനുള്ളില്‍ എന്താണ് കണ്ടതെന്ന് നിങ്ങള്‍ ചിന്തിച്ചില്ലേ.......?
നിറഞ്ഞ മാറുള്ള കുമാരിയും നല്ല മണമുള്ള കാഞ്ചനയും ആയിരുന്നു കാറില്‍! ഒരേ മണ്ഡപത്തില്‍, ഒരേ മുഹൂര്‍ത്തത്തില്‍ ഉദയന്‍ കുമാരിയേയും സൂര്യന്‍ കാഞ്ചനയേയും വിവാഹം ചൈതിരിക്കുന്നു. ഉദയസൂര്യ ബ്രിക്സ് കമ്പനിയില്‍ വരവുചിലവ് കണക്കുകള്‍ നോക്കുന്നത് കുമാരിയും കാഞ്ചനയും ചേര്‍ന്നാണ്. പത്തില്‍ പലവട്ടം പൊട്ടിയ അവരെങ്ങനെ വലിയ കണക്കുകാരികളായി എന്നൊന്നും ചോദിക്കരുത്. ഇത് ജീവിതമാണ്. പലതും പഠിക്കേണ്ടിവരും, പലതും മറക്കേണ്ടിയും വരും.
_____________________________________________
രമേഷ് പാറപ്പുറത്ത്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo