നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മിടുക്കന്‍


മിടുക്കന്‍
പട്ടണത്തിനടുത്ത് ആയിരുന്നു രാജീവനും കുടുംബവും താമസിച്ചിരുന്നത്. അച്ഛന്‍ നാരായണന്‍, അമ്മ ദേവകി – രണ്ടു പേര്‍ക്കും എഴുപതിനു മുകളില്‍ പ്രായം. ഭാര്യ ഗായത്രി – അടുത്തൊരു സ്കൂളില്‍ പഠിപ്പിക്കുന്നു. രണ്ടു ആണ്മക്കള്‍ - വരുണും അരുണും. വരുണ്‍ മൂത്തത് – പത്താം ക്ലാസില്‍ പഠിക്കുന്നു. അരുണ്‍ എട്ടിലും.
രാജീവന്‍ ഇരുപതു വര്ഷത്തോളം പുറമെ ആയിരുന്നു. ആവശ്യത്തിനൊക്കെ സമ്പാദിച്ചു. പിന്നീട് അച്ഛനമ്മമാര്ക്ക് പ്രായമായപ്പോള്‍ ജോലി ഉപേക്ഷിച്ചു വന്നതാണ്. ഇപ്പോള്‍ വീട്ടില്‍ തന്നെ അല്പസ്വല്പം കൃഷിയും കച്ചവടവും നടത്തുന്നു. കടയിലെ കാര്യം അച്ഛനെയാണ് ഏല്പ്പിച്ചിരുക്കുന്നത്. കൃഷിക്ക് പുറമേ വീട്ടില്‍ കോഴി, താറാവ്, ആട് തുടങ്ങിയവയെയും വളര്‍ത്തുന്നുണ്ട്.
വരുണ്‍ പൊതുവേ വായനപ്രിയനാണ്‌. കഥകള്‍ ധാരാളം കേള്‍ക്കാന്‍ കുട്ടിക്കാലം മുതലേ ഇഷ്ടമുള്ളവനാണ്. കളിക്കാന്‍ പോകാന്‍ വലിയ താല്‍പര്യമില്ല. ഇപ്പോള്‍ പഠിക്കാനും ധാരാളമുള്ളതുകൊണ്ട് ഏത്‌ നേരവും വായനയും പഠിത്തവുമാണ്. അത്‌കൊണ്ട് തന്നെ ക്ലാസ്സില്‍ എപ്പോഴും ഒന്നാമനാണ്‌. അച്ഛനുമമ്മയും നിര്‍ബന്ധിച്ചു കളിക്കാന്‍ പറഞ്ഞുവിട്ടാലും അധികം താമസിയാതെ തിരിച്ചുവരും. മണ്ണില്‍ ഇറങ്ങുന്നത് തന്നെ അവനിഷ്ടമല്ല. അതുകൊണ്ടൊക്കെത്തന്നെ കൂട്ടുകാരും വളരെ കുറവാണ്.
എന്നാല്‍ അരുണ്‍ നേരെ തിരിച്ചാണ്. ഏതു സമയവും കളി, കളി തന്നെ. വീട്ടിലേക്കു വിളിച്ചുവരുത്തിയാലും അര മണിക്കൂറിനകം കാണാതാകും, അടുത്ത വീട്ടില്‍ കളിയ്ക്കാന്‍ പോയിട്ടുണ്ടാകും. വായന എന്ന് പറഞ്ഞാല്‍ തന്നെ ഒരുതരം അലര്‍ജിയാണ്. എന്നാല്‍ വായക്ക് എപ്പോഴും തിരക്കായിരിക്കും – എന്തെങ്കിലും തിന്നുകൊണ്ടിരിക്കണം. ഊണ് കഴിക്കാന്‍ നേരത്തൊന്നും അവനെ കണ്ടുകിട്ടുകയില്ല – വന്നാലോ ഏതെങ്കിലും കൂട്ടുകാരുടെ വീട്ടില്‍ നിന്ന് കഴിച്ചു എന്നും പറയും. വരുണിനെപറ്റി ആര്‍ക്കും ഒരു പരാതിയുമില്ല, എന്നാല്‍ അരുണിന്റെ കാര്യം അങ്ങിനെയല്ല, ദിവസവും എന്തെങ്കിലും കുഴപ്പം ഒപ്പിച്ചിട്ടുണ്ടാകും.
അങ്ങിനെയൊക്കെയാനെങ്കിലും കൂട്ടുകാര്ക്കും അയല്പക്കത്തുള്ളവര്ക്കും അവനെ പറ്റി വളരെ നല്ല അഭിപ്രായമാണ്. ആര്ക്കെങ്കിലും എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അരുണിനോട് പറഞ്ഞാല്‍ മതി, പഠിത്തംപോലും ഉപേക്ഷിച്ചു അവന്‍ അത് നടത്തിക്കൊടുക്കും. ഇങ്ങിനെയൊക്കെ ആണെങ്കിലും റാങ്ക് ലിസ്റ്റില്‍ ആദ്യത്തെ പത്തുപേരില്‍ അവനുണ്ടാകും. അല്പംകൂടി പരിശ്രമിച്ചാല്‍ ഒന്നാമനാകാം, പക്ഷെ അവനതിലൊന്നും വലിയ കാര്യമില്ല. ഗായത്രിക്കാണ് പരിഭവം. രാജീവനൊന്നും പറയാറില്ല. എന്തോ അവനെ നല്ല വിശ്വാസമാണ്
വീട്ടിലെ എല്ലാ കാര്യങ്ങളും, കടയില്‍ പോകുക, മരുന്ന് മേടിക്കുക, മുത്തച്ഛനെയും മറ്റും ഡോക്ടറെ കാണിക്കുക, അമ്പലത്തില്‍ കൊണ്ടുപോകുക തുടങ്ങിയ കാര്യമെല്ലാം ഒരു മുറുമുറുപ്പും കൂടാതെ, മാത്രമല്ല ഉത്സാഹത്തോടെ വേഗം തന്നെ അവന്‍ നടത്തിക്കൊടുക്കും.
രണ്ടാളെയും ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ആണ് ചേര്‍ത്തിരുന്നത്. . വരുണ്‍ ഇപ്പോഴും അവിടെത്തന്നെയാണ് പഠിക്കുന്നത്. എന്നാല്‍ അരുണിന്റെ പഠിത്തത്തിലെ ‘കേമത്തം’ കാരണം അവനെ ഗവണ്മെന്റ് സ്കൂളിലേക്ക് മാറ്റി. ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പോകാന്‍ അവനു നല്ല മടിയായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സ്കൂളില്‍ പോകാന്‍ വളരെ ഉത്സാഹമാണ്. ഒരു സൈക്കിള്‍ കൂടി കിട്ടിയപ്പോള്‍ ആകെ ഉഷാര്‍.
വീട്ടിലെ ഒരു കാര്യത്തിലും വരുണ്‍ ഇടപെടാറില്ല. ആരും ഒന്നും പറയാറുമില്ല. അവന്‍ അവന്റെത്‌ മാത്രമായ ഒരു ലോകത്തിലായിരുന്നു. സ്കൂള്‍ വിട്ടു വന്നാല്‍ ഭക്ഷണം കഴിച്ച് മുറിയിലേക്ക് പോകും. എല്ലായ്പ്പോഴും വായന മാത്രം. പക്ഷെ ഗായത്രിക്ക് പരിഭവമായിരുന്നു അവനെക്കൊണ്ട് ഒരു കാര്യവും ചെയ്യിക്കുന്നില്ല എന്ന്‍ പറയും. അതാരും പക്ഷെ ഗൌനിക്കാരില്ല
ഒരു ദിവസം രാജീവിന് കുറച്ചു താറാവുകുഞ്ഞുങ്ങളെ മേടിക്കണം എന്ന് തോന്നി. കുറച്ചടുത്തുള്ള ഗോവിന്ദേട്ടന്റെ വീട്ടില്‍ അവയെ വില്ക്കുന്നുണ്ടെന്നു അറിഞ്ഞു. അന്നാണെങ്കില്‍ അരുണ്‍ വീട്ടിലില്ല. അയല്ക്കാരെ ആരെയോ ആസ്പത്രിയില്‍ കൊണ്ട് പോയതാണ്. എപ്പോഴാണ് വരികയെന്നറിയില്ല.. രാജീവന് പോകാനും പറ്റാത്ത അവസ്ഥയായിരുന്നു. എന്ത് ചെയ്യും എന്നാലോചിചിരിക്കുമ്പോള്‍ ഗായത്രി പറഞ്ഞു: “നമുക്ക് വരുണിനെ വിടാം, അവനും ഇതൊക്കെ ശീലിക്കണ്ടേ?”
രാജീവനും അത്‌ കൊള്ളാമെന്നു തോന്നി വരുണിനെ വിളിച്ചു കാര്യം പറഞ്ഞു. “മോനെ, നമ്മുടെ ഗോവിന്ദേട്ടന്റെ വീട്ടില്‍ താരാവിന്കുഞ്ഞുങ്ങളെ വില്ക്കാനുണ്ടെന്ന് കേട്ടു. നീ പോയി ഒന്നന്വേഷിച്ചു വാ. ഉണ്ടെങ്കില്‍ ഒരെണ്ണത്തിനു എത്ര രൂപയാണെന്നും ചോദിക്കണം.
അവന്‍ ചോദിച്ചു “ഞാന്‍ തന്നെ പോണോ? അരുണ്‍ വന്ന ശേഷം പോരേ”
“അതിനവന്‍ സുഹൃത്തിനെയും കൊണ്ട് ആസ്പത്രിയില്‍ പോയതാണ് രാവിലെ തന്നെ. ചിലപ്പോള്‍ വളരെ നേരമെടുക്കും നീ തന്നെ ചെല്ല്” രാജീവന്‍ പറഞ്ഞു.
“ഇപ്പൊ തന്നെ പോണോ? നാളെയായാലും പോരേ” വരുണ്‍ തന്റെ മടി പ്രകടിപ്പിച്ചു.
“പോരാ, ഇപ്പോള്‍ തന്നെ പോകണം. നല്ലയിനം താറാവുകളാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. വേഗം വിറ്റു പോകുന്നതിനു മുന്പ് പോയി അന്വേഷിച്ചു വാ. വേണമെങ്കില്‍ സൈക്കിള്‍ എടുത്തോ.”
എന്തോ മുറുമുറുത്തുകൊണ്ട് വരുണ്‍ മുറിയിലേക്ക് പോയി. പത്തു നിമിഷം കഴിഞ്ഞു നല്ല വൃത്തിയായി ഒരുങ്ങിവന്നു. അമ്മയെ ദയനീയമായി നോക്കി അവരുടെ മനസ്സലിയുമോ എന്നറിയാന്‍. ഗായത്രി ഒന്നും മിണ്ടിയില്ല. മനസ്സില്ലാമനസ്സോടെ വരുണ്‍ പതുക്കെ നടന്നുപോയി.
“അവനു സൈക്കിള്‍ എടുക്കാമായിരുന്നില്ലേ?” നാരായണന്‍ ചോദിച്ചു. “അതിനവനു സൈക്കിള്‍ ഓടിക്കാന്‍ അറിയില്ലല്ലോ: രാജീവന്‍ പറഞ്ഞു
ഒരു പതിനഞ്ചു നിമിഷം കഴിഞ്ഞു വരുണ്‍ മടങ്ങിവന്നു രാജീവനോട് പറഞ്ഞു: ഗോവിന്ദേട്ടന്റെ വീട്ടില്‍ താറാവുണ്ട്. “ഒരെണ്ണത്തിനു ഇരുപതു രൂപയാണ്”.
“ഒരു ഇരുപതെണ്ണം വേണം. ഒരുമിച്ചെടുത്താല്‍ വില കുറച്ചു തരുമോ എന്ന് അയാളോട് ചോദിക്ക്.”
വരുണ്‍ വീണ്ടും പോയി. ആ നേരത്ത് ഗോവിന്ദേട്ടന്‍ ഊണ് കഴിക്കുകയായിരുന്നു. വരുണ്‍ കാത്തു നിന്നു, അര മണിക്കൂറോളം. കൈ കഴുകി പുറത്തു വന്ന ശേഷം വരുണ്‍ കാര്യം ചോദിച്ചു, മടങ്ങിവന്നു പറഞ്ഞു – ഇരുപതെണ്ണം ഒരുമിച്ചെടുത്താല്‍ രണ്ടെണ്ണത്തെ വെറുതെ തരാമെന്നാണ് പറഞ്ഞത്.
“വീട്ടില്‍ കൊണ്ട് തരുമോ അവയെ എന്ന് ചോദിച്ചുവാ”
അസഹ്യതയോടെ വരുണ്‍ പറഞ്ഞു “ഇനി ഒരഞ്ചു മിനിറ്റ് കഴിഞ്ഞു പോകാം അച്ഛാ”
വരുണിന്‍റെ ഭാഗ്യമെന്നു പറയട്ടെ അപ്പോഴെക്കും അരുണ്‍ എത്തി. വന്ന പാടെ രാജീവന്‍ അവനോടു കാര്യം പറഞ്ഞു. അവന്‍ ഉടന്‍ തന്നെ സൈക്കിള്‍ എടുത്തു പുറപ്പെട്ടു. ഗായത്രി അവനോട് പറഞ്ഞു, “എടാ നീ വല്ലതും കഴിച്ചിട്ട് പോ. അയാള്‍ ഉച്ചക്കൊന്നു കിടക്കാനുള്ള പുറപ്പാടിലായിരിക്കും.”
“വേണ്ടമ്മേ ഞാന്‍ വന്നിട്ട് കഴിച്ചോളാം. അയാള്‍ കിടക്കുന്നതിനു മുന്‍പ് പോയി കാണാം. ആട്ടെ, എത്രയെണ്ണം വേണം?”
“ഒരു ഇരുപതെണ്ണം” രാജീവന്‍ പറഞ്ഞു
ഒരഞ്ചു മിനിട്ടിനകം അവന്‍ തിരിച്ചുവന്നു പറഞ്ഞു “അച്ഛാ അവിടെ വളരെ നല്ലയിനം താറാവുകുഞ്ഞുങ്ങള്‍ ഉണ്ട്. വേഗം തന്നെ വാങ്ങിച്ചോളാന്‍ ഗോവിന്ദേട്ടന്‍ പറഞ്ഞു. വിവരം അറിഞ്ഞു ആളുകള്‍ വന്ന് തുടങ്ങിയിട്ടുണ്ടത്രേ. ഇരുപത് രൂപയാണ് വില ഒന്നിന്. ഇരുപത് എണ്ണം വാങ്ങിയാല്‍ രണ്ടെണ്ണത്തെ വെറുതെ തരുമത്രേ. അച്ഛന്‍ വേഗം തന്നെ നാനൂറു രൂപയും ഒരു വലിയ സഞ്ചിയും തരൂ. ഞാനിപ്പോള്‍ തന്നെ അവയെ കൊണ്ടുവരാം. ഗോവിന്ദേട്ടനോട് അതിനു ശേഷം കിടന്നാല്‍ മതിയെന്ന് പറഞ്ഞിട്ടുണ്ട്. വിശപ്പുണ്ടെങ്കിലും അത് കഴിഞ്ഞു മതി ഊണ് എനിക്ക്"
അരുണ്‍ ഉടനെ തന്നെ പൈസയും വാങ്ങി അവിടേക്ക് പോയി, അല്പനിമിഷത്തിനുള്ളില്‍ ഇരുപത്തിരണ്ടു നല്ലയിനം താറാവുകുഞ്ഞുങ്ങളെ വാങ്ങിക്കൊണ്ടുവന്നു. വരുണിനും ആശ്വാസമായി. കാര്യം നടന്നല്ലോ. അവന്‍ മുറിയിലേക്ക് പോകാന്‍ ഒരുങ്ങി.
അപ്പോള്‍ മുത്തച്ഛന്‍ നാരായണന്‍ അവനോട പറഞ്ഞു – "കണ്ടോടാ നീ ഒരു മണിക്കൂറോളം നടന്നിട്ട് തീരാത്ത കാര്യം നിന്റെയ അനിയന്‍ പത്തു മിനിറ്റ്കൊണ്ട് നടത്തി വന്നുകഴിഞ്ഞു. പുസ്തകപ്പുഴുവായി അതിലെ വിജ്ഞാനം അറിഞ്ഞാല്‍ മാത്രം പോരാ, അതുകൊണ്ട് പരീക്ഷകളില്‍ മാത്രമേ വിജയിക്കുകയുള്ളൂ. ജീവിതത്തില്‍ വിജയിക്കണമെങ്കില്‍ ലോകപരിചയം ഉണ്ടാകണം. അതിനു നീ പുറത്തിറങ്ങി ചുറ്റും നടക്കുന്നത് കണ്ടാലെ കാര്യമുള്ളൂ. മനസ്സിലായോ?"
മനസ്സിലായോ ആവോ. ഏതായാലും വരുണ്‍ തലയാട്ടി. എന്നിട്ട് വീണ്ടും മുറിയിലേക്ക് പോയി. രാജീവന്‍ ഭാര്യയോട് പറഞ്ഞു: ഇപ്പോള്‍ ഞാന്‍ അവനോട് ഒരു കാര്യവും ചെയ്യാന്‍ പറയാത്തതെന്താണെന്നു മനസ്സിലായോ?
ശിവദാസ് കെ വീ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot