നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

.....പ്രണയ ജല്പനങ്ങൾ....


.....പ്രണയ ജല്പനങ്ങൾ....
അവധി ദിവസമായതുകൊണ്ടാവും വണ്ടിയിൽ തിരക്കു കുറവായിരുന്നു.
ജനലിലൂടെ പുറകിലേക്ക് ഓടുന്ന വ്യക്ഷ കൂട്ടങ്ങളിലേക്ക് നോക്കിയിരുന്നു.. ക്ഷീണത്താൽ ഇടയ്ക്കെപ്പോഴോ ഉറക്കം കണ്ണുകളിൽ തൂങ്ങി മയങ്ങി നിന്നു..
എതിർവശത്തെ സീറ്റിൽ സുന്ദരിയായ ഒരു യുവതി അവളുടെ കാമുകന്റെ മുടിയിൽ തലോടുകയാണ്.. അവൻ അവളോട് ചേർന്നിരുന്ന് എന്തൊക്കെയോ പറയുന്നുണ്ട്.. പെട്ടെന്നാ ചെറുപ്പക്കാരൻ ചോദിച്ചു.
സാറിന്റെ പേര്...?
ഞാൻ പേരു പറഞ്ഞു..
ശങ്കരേട്ടന്റെ പ്രണയം എഴുതിയ.....
ഞാൻ തലയാട്ടി...തെങ്ങിനെ പ്രണയിച്ച ശങ്കരേട്ടൻ.. ഷർട്ടിടാതെ തോർത്തു മാത്രം ഉടുത്തു പ്രണയത്താൽ തെങ്ങിനെ കെട്ടിപ്പിടിച്ചു ചുംബിച്ച കാമുകൻ...
ദേഷ്യത്തിൽ ആ യുവതി എന്നെ നോക്കി പറഞ്ഞു..
ഇയാളൊരു പൊട്ടനായ കഥാകാരൻ ആണ്..
പരിഹാസം കേട്ട് ഉറക്കം പെട്ടെന്ന് എങ്ങോ ഓടിയൊളിച്ചു.. പുറകിലേക്ക് ഓടുന്ന തെങ്ങുകൾ അതു കേട്ട് ഉറക്കെ ചിരിക്കുന്നുണ്ടായിരുന്നു.
തെങ്ങിന്റെ ഭർത്താവാണോ കഥാകൃത്തേ ശങ്കരേട്ടൻ? തെങ്ങിന്റെ കാമുകനല്ലേ...?... അല്ലേ?...
ആരാണാ ചോദ്യം ചോദിച്ചത്?
ആ ചെറുപ്പക്കാരനാണോ? അതോ ആ സുന്ദരിയായ യുവതിയോ...?
അതെ... പ്രണയ വിവശനായ കാമുകനാണ് ശങ്കരേട്ടൻ...
എന്നിട്ടാണോ കഥാക്യത്തേ അയാൾ തെങ്ങിന്റെ മണ്ടയിൽ പിടിച്ച് ഇറങ്ങാതെ ഇരിക്കുന്നത്? ആരെങ്കിലും കാണില്ലേ?
ശരിയാണ് ഭർത്താവായിരുന്നെങ്കിൽ ശങ്കരേട്ടൻ ഉറപ്പായും അവിടെ തന്നെ ഇരു‌ന്നേന്നേ...ഇതിപ്പോൾ....?
പ്രണയം എഴുതാനറിയാത്ത ....
ആ സുന്ദരി പുച്ഛരസത്തിൽ വീണ്ടും എന്നെ നോക്കി...
ഏതോ സ്റ്റേഷനിൽ വണ്ടി നിർത്തി. സുന്ദരി കാമുകന്റെ വിരലുകൾ വളച്ചൊടിക്കുവാൻ ശ്രമിക്കുന്നു.. വേദനയിലും കാമുകൻ ചിരിക്കുന്നു..
എനിക്ക് സങ്കടം വന്നു.കഴിഞ്ഞ ദിവസം ഭാര്യ അടുത്തിരിക്കവേ അവളുടെ വിരലിൽ മുറുകെ പിടിച്ചപ്പോൾ..
നിങ്ങൾ എന്റെ കൈ വിട്... വേദനിച്ചാൽ ഞാൻ...
പേടിയോടെയാണ് കൈ വിട്ടത്.ഉടൻ ദേഷ്യത്തിലൊന്നു നോക്കി അവൾ അടുക്കളയിലേക്ക് പോയി..
കുഞ്ഞേ... പൂയ്
ഞാൻ പുറത്തേക്കു നോക്കി. എന്റെ കണ്ണുകളെ വിശ്വസിക്കാൻ എനിക്കു കഴിഞ്ഞില്ല.. സ്റ്റേഷനരുകിൽ ചാഞ്ഞു നിന്ന തെങ്ങിന്റെ മുകളിൽ തോർത്തുമുടുത്ത് അരിവാളുമായി ശങ്കരേട്ടൻ അതാ....
പ്രണയ വിവശനായ കാമുകൻ...
ശങ്കരേട്ടാ.... ഇറങ്ങ്.... വല്ലോരും കാണും..
നാണിച്ചു കൂമ്പിയ കണ്ണുമായി ഒരു തെങ്ങ്... കാറ്റിൽ മുടിയിഴകൾ പോലെ ഇളകുന്ന തെങ്ങോലകൾ...
ഇനി പ്രണയമെന്ന പേരിൽ ഇയാൾ തെങ്ങിനെ പീഡിപ്പിക്കുകയാണോ?
ശങ്കരേട്ടാ ..
എന്താ കുഞ്ഞേ അയാൾ വിളി കേട്ടു .
ഇവിടെ എഴുത്തുകാർ ഒരു പ്രശ്നം ഉണ്ടാവാൻ കാത്തിരിക്കുകയാണ്.. താഴെയിറങ്ങ്...
അവർ വെറുതെയിരിക്കില്ല. ഇൻഡ്യൻ പീനൽ കോഡിന്റെ സെക്ഷൻ ഉൾപ്പെടെ വിവരിച്ച് ......
കുഞ്ഞേ അവർക്ക് വേറേ ഒരു പണിയുമില്ലേ ... ചിരിച്ചുകൊണ്ടാണ് ശങ്കരേട്ടൻ അതു ചോദിച്ചത്.
വണ്ടി മെല്ലെ നീങ്ങി തുടങ്ങിയിരുന്നു.. ആയിരം കഥകൾ പറയുന്ന കണ്ണുമായി ഒരു വൃദ്ധ ആരെയൊക്കെയോ തുറിച്ചു നോക്കുന്നു..
ഞാൻ വീണ്ടും ചാഞ്ഞു നിന്ന തെങ്ങിലേക്ക് ഒന്നെത്തി നോക്കി
കുരുത്തോലകൾ കൂട്ടിപ്പിടിച്ച് ശങ്കരേട്ടൻ മണ്ടയിൽ തന്നെയിരിക്കുന്നു .
അപ്പോൾ....
ഉണങ്ങി വരണ്ട പുഴ കടന്ന ഒരിളം കാറ്റ് കവിതയുടെ ഈരടികൾ പാടി ഓടി വന്നു...
ആടിയുലയുന്ന വണ്ടിയിൽ വിറച്ചു വിതുമ്പുന്ന ചുണ്ടുകളോടെ ആ സുന്ദരി ശങ്കരേട്ടാ എന്ന വിളിയോടെ കാമുകനെ ചുംബിക്കുന്നു..
കാറ്റിൽ അവ്യക്തമായി ആ കവിത വീണ്ടും...
" പ്രണയം പേപ്പട്ടിയായി അലയും കാലം.......
.. പ്രേം....

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot